അമേരിക്കയുടെ 2020 തെരഞ്ഞെടുപ്പിന്റെ പ്രാഥമിക ഘട്ടം അവസാനിച്ചിരിക്കുന്നു. ഈ വർഷം തുടക്കത്തിലെ മോശം പ്രകടത്തിനു ശേഷം ഗണ്യമായ വോട്ടുകൾ നേടി ജോ ബിഡൻ തിരിച്ചുവന്നു കഴിഞ്ഞു. എന്നാൽ ബിഡന്റെ സ്ഥാനാർഥിത്വം ഇന്ത്യയെ എങ്ങനെയാണ് ബാധിക്കുക? ആശങ്കപ്പെടാൻ എന്തെങ്കിലും കാരണങ്ങളുണ്ടോ? ‘ദി ഇന്റർസെപ്റ്റ്’ ആണ്, ജോ ബിഡന്റെ ഫാസിസ്റ്റ് ബാന്ധവത്തെ കുറിച്ച് ആദ്യമായി വാർത്തകൾ പുറത്തുവിട്ടത്?
ആരെയാണ് ജോ ബിഡൻ കൂട്ടത്തിൽ കൂട്ടിയിരിക്കുന്നത് എന്നറിയാമോ? ബിഡന്റെ മുസ്ലിം ഔട്ട്റീച്ച് കോർഡിനേറ്റർ അമിത് ജാനി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അനുയായിയും അടുത്ത സുഹൃത്തുമാണ്.
ആരാണ് അമിത് ജാനി?
ജോ ബിഡനു വേണ്ടി മുസ്ലിംകൾക്കിടയുള്ള പ്രവർത്തനങ്ങളുടെ കോർഡിനേറ്ററാണ് അമിത് ജാനി. ഏഷ്യൻ അമേരിക്കൻ ആൻഡ് പസിഫിക് ഐലാൻഡേഴ്സിനിടയിലുള്ള പ്രവർത്തനങ്ങളുടെ നേതൃത്വവും ഇദ്ദേഹത്തിനാണ്. ഇതിനു മുമ്പ് ന്യൂ ജേഴ്സി ഗവർണർ ഫിൽ മർഫിയുടെ ഓഫീസിലായിരുന്നു അമിത് ജാനി ജോലി ചെയ്തിരുന്നത്. എന്നാൽ ഇതിനേക്കാളൊക്കെ പ്രധാനപ്പെട്ട കാര്യമെന്താണെന്നാൽ, അമിത് ജാനി നരേന്ദ്ര മോദിയുടെ കടുത്ത അനുയായിയാണ് എന്നതാണ്.
Also read: ബഹിരാകാശ ശാസ്ത്രത്തെ വിസ്മയിപ്പിച്ച മുസ് ലിം ശാസ്ത്രജ്ഞ
കഴിഞ്ഞ മെയ് മാസത്തിൽ, മോദി രണ്ടാം തവണയും തെരഞ്ഞെടുപ്പിൽ വിജയിച്ചപ്പോൾ, മോദിയുടെ കൂടെയുള്ള ഫോട്ടോകളുടെ ശേഖരം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തു കൊണ്ട് ജാനി കുറിച്ചു, “ഇന്ത്യൻ പൊതുതെരഞ്ഞെടുപ്പിൽ പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ വിജയവുമായി ബന്ധപ്പെട്ട് രാജ്യത്തുടനീളം അലയടിക്കുന്ന ഊർജവും സന്തോഷവും കൺകുളിർമയേകുന്നതാണ്! മോദിക്കു വേണ്ടിയുള്ള പ്രചാരണത്തിന്റെ ഭാഗമായി ഒരുപാട് കാര്യങ്ങൾ ചെയ്ത ദീപ്തി ജാനിയെ ഓർത്ത് അഭിമാനം കൊള്ളുന്നു!”
അമിതിന്റെ അമ്മ ദീപ്തി ജാനി വിവിധ വാർത്താ സംവാദങ്ങളിൽ ബി.ജെ.പിക്കു വേണ്ടി സംസാരിക്കുന്ന ഒരാളാണ്, അതുപോലെ തന്നെ അമേരിക്കയിലെ ജനങ്ങൾക്കിടയിൽ ബന്ധം സ്ഥാപിക്കാൻ ബി.ജെ.പിയെ സഹായിച്ചവരിൽ പ്രധാനപ്പെട്ട ഒരാൾ അമിതിന്റെ പിതാവ് സുരേഷ് ജാനിയാണ്. സുരേഷ് ജാനിയും മോദിയും ഗുജറാത്തിലെ ഒരേ ഗ്രാമത്തിൽ നിന്നും വരുന്നവരാണ്, മുൻകാലങ്ങളിൽ അമേരിക്ക സന്ദർശിക്കുന്ന വേളയിലൊക്കെ തന്നെ മോദി തങ്ങിയിരുന്നത് ജാനിയുടെ കുടുംബത്തോടൊപ്പമായിരുന്നു.
“മോദി സർക്കാർ കശ്മീരിനു മുകളിൽ അടിച്ചേൽപ്പിക്കുന്ന മനുഷ്യാവകാശ ധ്വംസനങ്ങൾ വീക്ഷിച്ചു കൊണ്ടിരിക്കുന്ന ഒരു ഇന്ത്യൻ-അമേരിക്കൻ എന്ന നിലയിൽ, ഒരു ഫാസിസ്റ്റ് ഭരണകൂടത്തെ പിന്തുണയ്ക്കുന്ന ഒരാളെ ബിഡെൻ നേതൃസ്ഥാനത്തേക്ക് ഉയർത്തുന്നത് കാണേണ്ടി വരുന്നത് ശരിക്കും വിഷമകരമാണ്.” പൗരാവകാശ പ്രവർത്തകരും കൗൺസിൽ ഓൺ അമേരിക്കൻ-ഇസ്ലാമിക് റിലേഷൻസിന്റെ അരിസോണ ചാപ്റ്റർ എക്സിക്യൂട്ടീവ് ഡയറക്ടറുമായ ഇമ്രാൻ സിദ്ധീഖി പറഞ്ഞു.
ഹഫിംഗ്ടൺ പോസ്റ്റിൽ എഴുതിയ ഒരു ലേഖനത്തിൽ, മോദിയെ ബറാക്ക് ഒബാമയുമായി താരതമ്യം ചെയ്യാൻ വരെ ജാനി ധൈര്യം കാണിച്ചു. “വർഷങ്ങളോളം ജനപ്രീതിയില്ലാത്ത, ജനങ്ങളുമായി ബന്ധമില്ലാത്ത നേതാക്കൾ അധികാരത്തിലിരുന്ന ശേഷം, മോദിയും ഒബാമയും തങ്ങളുടെ ഗവൺമെന്റുകളിൽ നവശബ്ദങ്ങളും സൃഷ്ടിപരമായ ആശയങ്ങളും കൊണ്ടുവന്നു.” അദ്ദേഹം എഴുതി.
Also read: കെട്ടിയിടേണ്ട, തുറന്നു വിടുകയും വേണ്ട; കൂടെ നിന്ന് ശക്തി പകരാം
ഇസ്ലാമോഫോബിക്ക് അജണ്ടകളുടെ പേരിൽ ബി.ജെ.പിയും മോദിയും ലോകത്തുടനീളമുള്ള മനുഷ്യാവകാശ പ്രവർത്തകരാലും നേതാക്കളാലും വിമർശിക്കപ്പെടുന്ന സമയത്താണ് ബിഡെൻ അമിത് ജാനിയെ തന്റെ സംഘത്തിൽ ചേർക്കുന്നത്.
ജാനി കേവലമൊരു സ്റ്റാഫ് മാത്രമല്ല, മറിച്ച് ജോ ബിഡെന്റെ മുസ്ലിം ഔട്ട്റീച്ച് കോർഡിനേറ്ററാണ്. ഇതു പരിഗണിക്കുമ്പോൾ, വംശീയവും ഇസ്ലാമോഫോബിക്കും അപരവിദ്വേഷപരവുമായ നയങ്ങൾ ഉയർത്തിപിടിക്കുന്ന ട്രംപിനെതിരെ എങ്ങനെയാണ് ജോ ബിഡെൻ വിജയകരമായി പ്രചാരണം നടത്തുക? പുരോഗമനാശയങ്ങൾ ഒരു കൈയ്യിലും ഫാസിസ്റ്റ് ബന്ധവും മറുകൈയ്യിലും പിടിച്ച് എങ്ങനെയാണ് ബിഡെന് മുന്നോട്ടു പോകാൻ സാധിക്കുക?
വിവ. മുഹമ്മദ് ഇർഷാദ്