കഴിഞ്ഞ ജൂലൈയിലാണ് നിരവധി ഇന്ത്യന്‍ മുസ്ലിം സ്ത്രീകളുടെ ചിത്രങ്ങള്‍ ട്വിറ്ററില്‍ പ്രത്യക്ഷപ്പെട്ടിരുന്നത്. ‘സുള്ളി ഡീല്‍സ്’ എന്ന പേരിലുള്ള ആപ്പില്‍ ‘ഡീല്‍സ് ഓഫ് ദി ഡേ’ എന്ന പേരില്‍ ഹിന്ദു യുവാക്കള്‍ക്ക് വിലപേശി വാങ്ങാനായാണ് മുസ്ലിം സ്ത്രീകളുടെ ചിത്രങ്ങള്‍ അണിനിരത്തിയത്. ഇതിലൂടെ ഒരു തരത്തിലുള്ള യഥാര്‍ത്ഥ വില്‍പ്പനയും ഉണ്ടായില്ല – ആപ്പിന്റെ ഉദ്ദേശ്യം മുസ്ലിം സ്ത്രീകളെ തരംതാഴ്ത്താനും അപമാനിക്കാനും മാത്രമായിരുന്നു എന്നാണ് ബി.ബി.സി അടക്കം റിപ്പോര്‍ട്ട് ചെയ്തിരുന്നത്.
സോഷ്യല്‍ മീഡിയയില്‍ ഇത്തരത്തില്‍ മുസ്ലിംകളെ ലക്ഷ്യമിട്ട് അവരെ അപമാനിക്കുന്നത് പുതിയ സംഭവമല്ല. സമാനമായ ഇത്തരം അപമാനിക്കല്‍ ട്വിറ്ററിലും പതിവായിരിക്കുകയാണ്. ‘സുള്ളി ഡീലുകളുടെ’ ഉത്തരവാദിത്തം ഏറ്റെടുത്ത അക്കൗണ്ടുകള്‍ ട്വിറ്ററില്‍ ഉണ്ടായിരുന്നു. ഇന്ത്യന്‍ മുസ്ലീം സ്ത്രീകളെ ലക്ഷ്യമിട്ട് പതിവായി അശ്ലീല ഉള്ളടക്കം പങ്കിടുന്ന നിരവധി അക്കൗണ്ടുകളും ഉണ്ട്. മിക്ക സോഷ്യല്‍ മീഡിയകളും അശ്ലീല പരാമര്‍ശങ്ങളുള്ള അക്കൗണ്ടുകള്‍ നിരോധിച്ചിട്ടുണ്ട്. എന്നാല്‍ ട്വിറ്റര്‍ അങ്ങിനെ ചെയ്തിട്ടില്ല. മൈക്രോ-ബ്ലോഗിംഗ് വെബ്‌സൈറ്റ് ആയ ട്വിറ്റര്‍ അശ്ലീലത്തെ കൂടുതല്‍ പ്രോത്സാഹിപ്പിക്കുന്നുണ്ട്.
ട്വിറ്ററിന്റെ നയമനുസരിച്ച് ലൈവ് വീഡിയോ, പ്രൊഫൈല്‍ പിക്ചര്‍, ഹെഡര്‍ അല്ലെങ്കില്‍ ബാനര്‍ ഇമേജുകളില്‍ ഉപയോക്താക്കള്‍ക്ക് അഡല്‍റ്റ് ഉള്ളടക്കമുള്ള ചിത്രങ്ങളും വീഡിയോകളും പോസ്റ്റ് ചെയ്യാന്‍ പാടില്ല. എന്നാല്‍ അശ്ലീലസാഹിത്യവും മറ്റുള്ളവരുടെ സമ്മതത്തോടെയും നിര്‍മ്മിച്ച അശ്ലീലവീഡിയോകളും ചിത്രങ്ങളും മറ്റ് ഉള്ളടക്കങ്ങളും ട്വീറ്റുകള്‍ക്കുള്ളില്‍ സെന്‍സിറ്റീവ് എന്ന് അടയാളപ്പെടുത്തി പോസ്റ്റ് ചെയ്യാമെന്നാണ് ട്വിറ്ററിന്റെ നയം. എന്നാല്‍ ഈ മാര്‍ഗ്ഗനിര്‍ദ്ദേശം ഉണ്ടായിരുന്നിട്ടും, അടയാളപ്പെടുത്താത്ത അശ്ലീല ഉള്ളടക്കങ്ങള്‍ ട്വിറ്ററില്‍ തഴച്ചുവളരുന്നുണ്ട്.
പോണ്‍ പെര്‍ഫോമര്‍മാര്‍ അവരുടെ ബ്രാന്‍ഡുകള്‍ കെട്ടിപടുക്കാന്‍ ഈ പ്ലാറ്റ്‌ഫോം ഇത്തരത്തില്‍ ഉപയോഗിക്കുന്നുണ്ട്. ഇത്തരം സെന്‍സര്‍ ചെയ്യാത്ത ഉള്ളടക്കങ്ങള്‍ വേര്‍തിരിച്ചറിയാനുള്ള ട്വിറ്ററിന്റെ കഴിവില്ലായ്മയാണ് ഇപ്പോള്‍ ഇന്ത്യന്‍ മുസ്ലിം സമൂഹത്തെ വേദനിപ്പിക്കുന്നത്. മുസ്ലീം സ്ത്രീകളെ ഹിന്ദു പുരുഷന്മാര്‍ക്ക് വിധേയരാക്കി കാണിക്കുന്ന അശ്ലീല ഉള്ളടക്കം പ്രോത്സാഹിപ്പിക്കുന്ന നിരവധി ഹാന്‍ഡിലുകള്‍ ഈ പ്ലാറ്റ്ഫോമില്‍ വളരുന്നുണ്ട്. ഇതിനായി അവര്‍ ഉപയോഗിക്കുന്ന ഭാഷ വൃത്തിക്കെട്ടതാണ്. ഒരു ട്വിറ്റര്‍ ഉപഭോക്താവ് ഇത്തരത്തില്‍ പങ്കുവെച്ച ചിത്രമാണ് താഴെ.
ഇതില്‍ ഹിജാബ് ധരിച്ച ഒരു മുസ്ലിം സ്ത്രീ നമസ്‌കരിക്കുകയും മറ്റൊരു സ്ത്രീ നഗ്നയായുമാണ്. ‘മുസ്ലീം സ്ത്രീകള്‍ എങ്ങനെയാണ് ‘സംഘി’ പുരുഷന്മാരുമായി തങ്ങളുമായി പരുഷവും ശക്തമായതുമായ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ ആഗ്രഹിക്കുന്നത്’ എന്ന അശ്ലീലമായ തലക്കെട്ടാണ് ഇതിന് നല്‍കിയിരിക്കുന്നത്. ഇങ്ങനെ ട്വീറ്റ് ചെയ്തതിന് ട്വിറ്ററിന്റെ മാനദണ്ഡങ്ങള്‍ ലംഘിച്ചു എന്ന് പറഞ്ഞ് ഈ അക്കൗണ്ട് പിന്നീട് സസ്‌പെന്‍ഡ് ചെയ്തു.
‘പ്രിയപ്പെട്ട ഹിന്ദു യുവാക്കളെ, ബാബറി മസ്ജിദ് എങ്ങിനെയാണോ തകര്‍ത്ത് കീഴടക്കിയത് അത് പോലെ മുസ്ലിം സ്ത്രീകളെയും തകര്‍ത്ത് കീഴടക്കണമെന്നാണ്’ മറ്റൊരു പോസ്റ്റില്‍ പരാമര്‍ശിച്ചിരിക്കുന്നത്. ഈ അക്കൗണ്ടും ട്വിറ്റര്‍ റദ്ദാക്കിയിരുന്നു. മുസ്ലീം സ്ത്രീകള്‍ രാഷ്ട്രീയ സ്വയം സേവക് സംഘ് അംഗങ്ങളെന്ന് തിരിച്ചറിയപ്പെടുന്ന പുരുഷന്മാരുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതായി കാണിക്കുന്ന ട്വീറ്റുകളും ഉണ്ടായിരുന്നു. ഇതിനായി കാവി നിറമാണ് പുരുഷന്മാരെ ചിത്രീകരിക്കാനായി ഉപയോഗിച്ചത്. എന്നാല്‍ ഇവ റിപ്പോര്‍ട്ടില്‍ ചേര്‍ക്കാന്‍ കഴിയാത്തത്ര ക്രൂരമാണ്.
ചില ട്വീറ്റുകള്‍ മുസ്ലീം സ്ത്രീകള്‍ ഭാരതീയ ജനതാ പാര്‍ട്ടിയിലെയും ബജ്‌റംഗ്ദളിലെയും അംഗങ്ങളുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ ആഗ്രഹിക്കുന്നതായി ചിത്രീകരിക്കുന്നു. ഈ ട്വീറ്റുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാത്തതിനാല്‍ രചയിതാവ് ഈ പ്ലാറ്റ്ഫോമില്‍ ഇപ്പോഴും തുടരുന്നുണ്ട്.
‘സമ്മതമില്ലാത്ത’ ഉള്ളടക്കങ്ങള്‍- ട്വിറ്ററിന്റെ നയം
അടിച്ചമര്‍ത്തുന്ന അശ്ലീല ഉള്ളടക്കം റിപ്പോര്‍ട്ടുചെയ്യുന്നതിനുള്ള ഒരു പ്രത്യേക ഓപ്ഷന്‍ ട്വിറ്റര്‍ നല്‍കുന്നില്ല. ഈ ട്വീറ്റുകള്‍ ‘targeted harassment’ എന്ന പട്ടികയിലാണുള്‍പ്പെടുക. എന്നാല്‍ സമ്മതമില്ലാത്ത’ നഗ്‌നത റിപ്പോര്‍ട്ട് ചെയ്യാനുള്ള ഓപ്ഷനാണ് ട്വിറ്റര്‍ നല്‍കുന്നുത്.
അശ്ലീല ഉള്ളടക്കത്തിലൂടെ മുസ്ലീം സ്ത്രീകളെ അസഭ്യമായി അവഹേളിക്കുന്നതിനെതിരെ ട്വിറ്റര്‍ അധികൃതരോട് ഒരു ഉപഭോക്താവ് ചോദിച്ചപ്പോള്‍ ‘ഞങ്ങളുടെ സേവനം ഉപയോഗിക്കുന്ന ആളുകളെ ഞങ്ങള്‍ ഓരോ ഘട്ടത്തിലും ഒന്നാമതാക്കി, ട്വിറ്റര്‍ സുരക്ഷിതമായ ഇടമാക്കുന്നതില്‍ പുരോഗതി കൈവരിച്ചുവെന്നാണ്’ മറുപടി ലഭിച്ചത്.
സമ്മതത്തോടെയുള്ളതും അല്ലാത്തതുമായ അശ്ലീല ഉള്ളടക്കങ്ങളെ ട്വിറ്റര്‍ എങ്ങനെയാണ് വേര്‍തിരിക്കുന്നത്? ഒരു വ്യക്തിയുടെ സമ്മതമില്ലാതെ എടുത്തതോ പങ്കിട്ടതോ ആയ ഉള്ളടക്കം റിപ്പോര്‍ട്ട് ചെയ്യാന്‍ ട്വിറ്ററിന്റെ ‘സമ്മതമില്ലാത്ത നഗ്‌നതാ നയം’ ഉപയോക്താക്കളെ അനുവദിക്കുന്നുണ്ട്. ആര്‍ക്കും റിപ്പോര്‍ട്ട് ചെയ്യാവുന്ന തരത്തിലുള്ള അത്തരത്തില്‍ ഉള്ളടക്കങ്ങള്‍ ഏതൊക്കെയെന്നാണ് താഴെ ചേര്‍ത്തിരിക്കുന്ന ട്വിറ്ററിന്റെ നിയമാവലിയില്‍ പറയുന്നത്.
ഇത്തരത്തിലുള്ള ട്വിറ്ററിന്റെ നയങ്ങള്‍ മൂലം നിയമലംഘനങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിന്ന് ഉപയോക്താക്കളെ പിന്നോട്ടുവലിപ്പിക്കുന്നുണ്ട്. ഈ നയത്തിലെ പ്രശ്‌നങ്ങളുടെ ഒരു ഉദാഹരണമാണ് കഴിഞ്ഞ വര്‍ഷം നടന്ന സംഭവം വ്യക്തമാക്കുന്നത്. ഡല്‍ഹി ജാമിഅ മില്ലിയ്യയിലെ സി.എ.എ സമരത്തിന് നേതൃത്വം നല്‍കിയ ഒരു വിദ്യാര്‍ത്ഥിനിയുടെ ചിത്രം മോശം രീതിയില്‍ മോര്‍ഫ് ചെയ്ത് ട്വിറ്ററില്‍ പ്രചരിപ്പിച്ചിരുന്നു. ജാമിഅ മില്ലിയ്യയിലെ വിദ്യാര്‍ത്ഥിനിയെന്ന് പേര് വെച്ചായിരുന്നു പ്രചാരണം. എന്നാല്‍ ഇതിന്റെ സത്യാവസ്ഥ പിന്നീട് പലരും റിപ്പോര്‍ട്ട് ചെയ്തു. സംഘ്പരിവാറിന്റെ മുസ്ലിം സ്ത്രീകളോടുള്ള പ്രതികാരനടപടികളുടെ ഇരയായിരുന്നു അവര്‍. അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിച്ച് തങ്ങള്‍ക്കെതിരെ ശബ്ദിക്കുന്നവരെ സാമൂഹ്യമാധ്യമങ്ങളിലൂടെ മോശമാക്കി ചിത്രീകരിക്കുക എന്നതാണ് അവരുടെ ലക്ഷ്യം.
ഇത്തരം ചിത്രങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒരു ട്വീറ്റിനെതിരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടെങ്കിലും ട്വീറ്റ് നീക്കം ചെയ്യാന്‍ അധികൃതര്‍ തയാറായില്ല. ട്വീറ്റ് ബാധിച്ച വ്യക്തി നേരിട്ട് റിപ്പോര്‍ട്ട് ചെയ്യപ്പെടാത്തതിനാലാകം ഇത് എന്നാണ് കരുതുന്നത്.
2017ല്‍ യു.എസ് ടെലിവിഷന്‍ അവതാരക റോബ് കര്‍ദശിയന്‍ അദ്ദേഹത്തിന്റെ മുന്‍ കാമുകിയുടെ നഗ്ന ചിത്രങ്ങള്‍ ട്വിറ്ററില്‍ ഷെയര്‍ ചെയ്തിരുന്നു. അവരുടെ സമ്മതമില്ലാതെയായിരുന്നു ഇത്. എന്നാല്‍ അവര്‍ നീക്കം ചെയ്യുന്നതിന് അര മണിക്കൂര്‍ ആണ് ട്വിറ്ററില്‍ അവശേഷിച്ചിരുന്നത്. ട്വിറ്റര്‍ രംഗത്തെത്തിയതാണോ അതോ കര്‍ദഷിയാന്‍ തന്നെ ഫോട്ടോകള്‍ നീക്കം ചെയ്തതാണോ എന്ന് വ്യക്തമല്ല.
കര്‍ദഷിയാന്റെ അക്കൗണ്ട് ട്വിറ്റര്‍ ഇതുവരെ സസ്പെന്‍ഡ് ചെയ്തിട്ടില്ല. പ്രതികാര നടപടികള്‍ക്കായി സ്ത്രീകളുടെ നഗ്നചിത്രങ്ങള്‍ പ്രചരിപ്പിക്കുന്ന പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ തന്നെ ട്വിറ്ററിന്റെ ഇതിനെതിരെയുള്ള നടപടികള്‍ അപര്യാപ്തമാണ്. അതിനാല്‍ തന്നെ ഇന്ത്യയില്‍ ഇത്തരം പോസ്റ്റുകള്‍ ചെയ്ത് ഒരു വര്‍ഷം വരെ നീക്കം ചെയ്യാതെ നില്‍ക്കുന്നതില്‍ അത്ഭുതമില്ല.
പൗരത്വ പ്രക്ഷോഭ സമരത്തില്‍ പങ്കെടുത്ത ഷഹീന്‍ ബാഗിലെ സ്ത്രീകളെ ലക്ഷ്യമിട്ടും കഴിഞ്ഞ വര്‍ഷം അശ്ലീല വീഡിയോകള്‍ ട്വിറ്ററില്‍ പ്രചരിപ്പിച്ചിരുന്നു. ഇതും ട്വിറ്റര്‍ ഇതുവരെ നീക്കം ചെയ്തിട്ടില്ല. എന്നിരുന്നാലും, പരസ്പര സമ്മതമില്ലാത്ത നഗ്‌നതപ്രദര്‍ശനം തടയുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നാണ് പ്ലാറ്റ്‌ഫോം അവകാശപ്പെടുന്നത്.
ഏറ്റവും പുതിയ ട്വിറ്റര്‍ ട്രാന്‍സ്പറന്‍സി സെന്റര്‍ അപ്‌ഡേറ്റ് പ്രകാരം 2020 ജുലൈക്കും ഡിസംബറിനും ഇടയില്‍ 27087 ഇത്തരം അശ്ലീലങ്ങള്‍ പ്രചരിപ്പിച്ച അക്കൗണ്ടുകള്‍ക്കെതിരെ നടപടിയെടുത്തിട്ടുണ്ടെന്നാണ് ട്വിറ്റര്‍ അവകാശപ്പെടുന്നത്. മുന്‍ റിപ്പോര്‍ട്ടിംഗ് കാലയളവിനെ അപേക്ഷിച്ച് 194% വര്‍ദ്ധനവാണിത്.
ഇംഗ്ലീഷിതര ഭാഷയോടുള്ള വിവേചനം
മറ്റൊരു വലിയ പ്രശ്‌നം എന്നത് പരസ്പര സമ്മതപ്രകാരമുള്ള വീഡിയോകള്‍ വ്യാജ അടിക്കുറിപ്പോടെ പ്രചരിപ്പിക്കുന്നതാണ്. ഉദാഹരണത്തിന് ട്രിനിഡാഡ് ആന്റ് ടൊബാഗോയില്‍ ജിമ്മില്‍ വര്‍ക്ക് ഔട്ട് ചെയ്യുന്ന ദമ്പതികളുടെ ചിത്രം ലൗവ് ജിഹാദ് എന്ന തലക്കെട്ടിലാണ് ഇന്ത്യയില്‍ പ്രചരിപ്പിച്ചത്. ട്വിറ്ററില്‍ വൈറലായ വീഡിയോയുടെ തലക്കെട്ടില്‍ മുസ്ലിം യുവാവ് ഹിന്ദു സ്ത്രീകളെ കെണിയില്‍പെടുത്താനായി ജിംനേഷ്യം മറയാക്കുകയും സ്ത്രീകളുമായി പ്രണയം സ്ഥാപിച്ച് അവരെ മതം മാറ്റുകയും ചെയ്യും എന്നാണ് വിവരണം നല്‍കിയത്.
വീഡിയോ അതിന്റെ മാനദണ്ഡങ്ങള്‍ ലംഘിക്കാത്തതിനാല്‍ ട്വിറ്റര്‍ എങ്ങനെയാണ് അത്തരം പോസ്റ്റുകള്‍ നീക്കം ചെയ്യുക?. ഇതിലെ തലക്കെട്ടാണ് ആക്ഷേപാര്‍ഹമായത്. മാത്രമല്ല, ഇംഗ്ലീഷ് ഇതര ഭാഷകളില്‍ ഷെയര്‍ ചെയ്യുന്ന തെറ്റിദ്ധാരണാജനകമായ ഉള്ളടക്കം തുല്യ പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് കരുതാനാവില്ല.
2019ല്‍, വംശം, വര്‍ഗ്ഗം അല്ലെങ്കില്‍ ജന്മരാജ്യം എന്നിവയുടെ അടിസ്ഥാനത്തില്‍ ആളുകള്‍ക്കെതിരെ മനുഷ്യത്വരഹിതമായ ഭാഷ നിരോധിക്കുന്നതിനായി ട്വിറ്റര്‍ ‘വിദ്വേഷകരമായ പെരുമാറ്റ നയം’ വിപുലീകരിച്ചു. എന്നാല്‍ ഹിന്ദിയിലെ ആക്ഷേപകരമായ ഭാഷയുടെ കാര്യമോ? മുസ്ലീം സ്ത്രീകളെ അപകീര്‍ത്തിപ്പെടുത്തുന്ന പദങ്ങള്‍ ഉപയോഗിക്കുന്ന നിരവധി പോസ്റ്റുകള്‍ ട്വിറ്ററില്‍ ഉണ്ട്. അവ ഇതുവരെ നീക്കം ചെയ്തിട്ടില്ല. പ്രമുഖ മുസ്ലീം സ്ത്രീകളുടെ ചിത്രങ്ങള്‍ അശ്ലീല ഹാന്‍ഡിലുകള്‍ പതിവായി പോസ്റ്റ് ചെയ്യുന്നുണ്ട്. നര്‍ത്തകി നൂറ ഫത്തേഹി, സന ഖാന്‍, പാര്‍ലമെന്റ് അംഗം നുസ്രത്ത് ജഹാന്‍ എന്നിവരുടെ ചിത്രങ്ങള്‍ അശ്ലീല അടിക്കുറിപ്പുകളോടെയാണ് പ്രചരിപ്പിക്കുന്നത്.
അശ്ലീലത്തിലെ അധികാര ശക്തി സമൂഹത്തിലെ സ്ത്രീവിരുദ്ധത വര്‍ദ്ധിപ്പിക്കുമെന്ന് ഫെമിനിസ്റ്റുകള്‍ പണ്ടേ വാദിക്കുന്നുണ്ടെങ്കിലും, അശ്ലീലതയുടെ ഈ പ്രത്യേക ബ്രാന്‍ഡിങ് കൂടുതല്‍ പ്രശ്നകരമാണ്. ഇതിലൂടെ ഇന്ത്യയിലെ ന്യൂനപക്ഷ മുസ്ലീം സമൂഹം പാര്‍ശ്വവല്‍ക്കരിക്കപ്പെടുകയും വിവേചനം കാണിക്കുകയും പൈശാചികവല്‍ക്കരിക്കുകയും ചെയ്യുന്നു. മുസ്ലീം സ്ത്രീകള്‍ അവരുടെ വിശ്വാസത്തിന്റെ പേരില്‍ മാത്രമല്ല, അവരുടെ ലിംഗ സ്വത്വത്തിനുമേല്‍ ആക്രമിക്കപ്പെടുന്നതെങ്ങനെയെന്ന് ഇത്തരത്തിലുള്ള ട്വിറ്റര്‍ പോസ്റ്റുകള്‍ കാണിക്കുന്നു.
ബാബറി മസ്ജിദ് തകര്‍ത്ത പുരുഷന്മാരുമായി മുസ്ലീം സ്ത്രീകള്‍ നിര്‍ബന്ധിത ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ ആഗ്രഹിക്കുന്നുവെന്ന് അവകാശപ്പെടുന്ന ചിത്രീകരണം ഒരു സമുദായത്തിനെതിരായ അക്രമത്തിന്റെയും കീഴടക്കലിന്റെയും വികൃതമായ മഹത്വവല്‍ക്കരണമാണ്.
അത്തരം നിരവധി അക്കൗണ്ടുകള്‍ക്കെതിരെ ട്വിറ്റര്‍ നടപടിയെടുട്ടില്ല, കാരണം ഇത്തരം ഹാന്‍ഡിലുകള്‍ക്കെതിരെ ഒന്നുകില്‍ മറ്റു ഉപയോക്താക്കള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല അല്ലെങ്കില്‍ പ്ലാറ്റ്‌ഫോം അങ്ങിനെ ഇതിനെ കാണുന്നില്ല. ട്വിറ്റര്‍ നഗ്‌നത നിരോധിക്കുന്നില്ലെങ്കിലും, മുസ്ലീം സ്ത്രീകളെ കൂടുതല്‍ അടിച്ചമര്‍ത്തുന്നതിനുള്ള ഒരു ഉപകരണമായി ഉപയോഗിക്കുന്ന അശ്ലീലത്തെ തിരിച്ചറിയാന്‍ അതിന് മികച്ച നയനിലപാടുകള്‍ ആവശ്യമാണ്.
????വാട്സാപ് ഗ്രൂപ്പില്‍ അംഗമാവാൻ: https://chat.whatsapp.com/FZFMUBbfc8KHUgxeDQuqFU
അവലംബം: scroll.in
വിവ: സഹീര്‍ വാഴക്കാട്