Current Date

Search
Close this search box.
Search
Close this search box.

ബദ്ർ: മനുഷ്യ വിമോചനത്തിന് ഒരാമുഖം

റമദാൻ ചിന്തകളിൽ ബദ്ർ പോരാട്ട സ്മൃതികൾക്ക് വമ്പിച്ച പ്രാധാന്യമുണ്ട്. വ്രതാനുഷ്ഠാനത്തിലൂടെ ഉണ്ടാകുന്ന രണ്ട് തരം പരിവർത്തനങ്ങളും സ്വാധീനങ്ങളും വിശ്വാസത്തെ നിരന്തരം നവീകരിക്കുന്നതും സാമൂഹ്യ ജീവിതത്തെ ചില ലക്ഷ്യങ്ങളുടെ അച്ചുതണ്ടിൽ കേന്ദ്രീകരിച്ച് നിർത്തുന്നതുമാണ്. ചരിത്രമൊരിക്കലും യാദൃച്ഛികമായി സംഭവിക്കുന്നതല്ല എന്നതാണ് ഇസ്‌ലാമിൻ്റെ ചരിത്രത്തെ കുറച്ച തത്ത്വചിന്ത. അതിനാൽ ബദ്ർ സംഭവങ്ങൾ റമദാനിലായതും യാദൃച്ഛികമല്ല; ദൈവനിശ്ചിതമാണ്. വ്രതം രണ്ട് തരം പരിവർത്തനം മനുഷ്യരിൽ സൃഷ്ടിക്കുന്നുണ്ട്. ഒന്ന് ആന്തരികമായ പരിവർത്തനമാണ്. മനസ്, ആത്മാവ്, ഇഛ എന്നിവയെ അവയുടെ ഉടമയുടെ ഇംഗിതത്തിന് വിധേയപ്പെടുത്തി അവൻ്റെ നിശ്ചയങ്ങൾക്ക് വിട്ട് കൊടുക്കാനാണ് ഈ മാറ്റം താൽപര്യപ്പെടുന്നത്.

മതത്തിൻ്റെ പ്രവർത്തന രംഗമായി പരക്കെ അംഗീകരിക്കപ്പെട്ട ആത്മീയരംഗമാണ് ഈ പരിവർത്തനത്തിൻ്റെ രംഗവേദി. മനുഷ്യൻ അനുഭവിക്കുന്ന ആത്മ സംഘർഷങ്ങളുടെ, മനുഷ്യൻ്റെ ഉള്ളിൽ നടക്കുന്ന ധർമ്മാധർമ്മ സംഘട്ടനങ്ങളുടെ ഒടുവിലാണ് ഈ പരിവർത്തനം നടക്കുക. ആത്മ സംസ്കരണം, അത്മമുക്തി എന്നൊക്കെ പൊതുവേ ഈ മാറ്റത്തെ കുറിച്ച് നാം വ്യവഹരിക്കാറുണ്ട്. ഇസ്‌ലാമിക ദൈവശാസ്ത്ര പ്രകാരം സാൽവേഷൻ എന്ന നടപടിയാണ് ഇത്. ആത്മാവിൻ്റെ ഐഹീകമായ മുക്തിയും പാരത്രികമായ സമാധാനമടയലും ആണ് സാൽവേഷൻ. അടിമ ഉടമയുടെ മാത്രം അടിമയാവുകയാണ് സാൽവേഷനിലൂടെ. ഈ ആശയ അടിത്തറയിൽ മുഴുവൻ ജീവിതത്തേയും രൂപപ്പെടുത്താൻ അത് വഴി മനുഷ്യന് സാധിക്കണം.

ഇവിടെ എതിർചേരിയിൽ അന്തരംഗത്തോട് സംഘർഷം സൃഷ്ടിക്കുന്ന ശക്തികൾ നിരവധിയാണ്. ഇമാം ശാഫീ (റ) തൻ്റെ ഒരു കവിതയിൽ അവയെ ഇങ്ങനെ സംക്ഷേപിച്ചതായി കാണാം. ബലവത്തായ ഞാണിനാൽ കെട്ടിമുറിക്കിയ വില്ലിൽ നിന്നും കുലച്ച് വിടപ്പെട്ട നാലസ്ത്രങ്ങൾ എന്നെ എത്രയായി അക്രമിച്ചു കൊണ്ടിരിക്കുന്നു. ഇബ്‌ലീസും ദുൻയാവും ഇഛയും പടപ്പുകളും ചേർന്ന ആ വജ്രാസ്ത്രങ്ങളെ ചെറുക്കുവാനും എന്നെ മോചിപ്പിക്കുവാനും അല്ലാഹു എത്രയോ കഴിവുറ്റവൻ.

ദുനിയാവിൻ്റെ പിടുത്തത്തിൽ നിന്ന്, ദേഹേഛയുടെ പ്രലോഭനങ്ങളിൽ നിന്ന്, ശൈത്വാൻ്റെ ദുർബോധനങ്ങളിൽ നിന്ന് ആത്മാവിനെ മോചിപ്പിക്കുകയും ശുദ്ധീകരിക്കുകയും ചെയ്യുക എന്നതാണ് ആന്തരീകമായ പരിവർത്തനം. നോമ്പിനോളം ഈ ദൗത്യം സാധ്യമാക്കുന്ന മറ്റൊരാരാധന വേറെയില്ല. ഇസ്‌ലാമിലെ മുഴുവൻ ആരാധനകളുടേയും സമാഹാരമാണ് വ്രതം.

അതിൽ പ്രാർത്ഥനയുണ്ട് നിയ്യത്തുണ്ട്. സുജൂദുണ്ട് ഏകാഗ്രതയുണ്ട്. ദാനവും തീർത്ഥാടനവും ഭജനയും ഉണ്ട്. മനുഷ്യൻ്റെ മേലുള്ള ഭൂമിയുടെ പിടുത്തം, ഭൂമിയിലുള്ള മനുഷ്യൻ്റെ അളളിപ്പിടുത്തം, ഇതിനെല്ലാം അറുതിയാണ് നോമ്പ്. നൈസർഗീകമായ ശാരീരിക കാമനകളെ നിയന്ത്രിച്ച് നിർത്താൻ, ആത്മാവിൻ്റെ കടിഞ്ഞാൺ കൊണ്ട് ശരീരത്തെ നിയന്ത്രിക്കാൻ നോമ്പിലൂടെ മനുഷ്യൻ കഴിവാർജ്ജിക്കുന്നു. ആകാശം ഭൂമിയെ ഭരിക്കുക എന്ന തത്ത്വചിന്തകൂടി റമദാനിലൂടെ പ്രകാശിതമാകുന്നുണ്ട്.

ഭൗമ കേന്ദ്രീകൃത വികാരങ്ങൾ മനുഷ്യജീവിതത്തെ ഭരിക്കുന്ന കാലത്ത് ആത്മീയാധിഷ്ഠിതമായ വിണ്ണിൻ്റെ ദർശനം മണ്ണിനെ മെരുക്കുന്ന ചരിത്രത്തിലെ മഹാൽഭുതമാണ് റമദാനിലൂടെ സംഭവിക്കുന്നത്. ആന്തരികമായ മാറ്റവും ശുദ്ധീകരണവും സാധ്യമാകുന്നതോടെ വ്രതം അതിൻ്റെ രണ്ടാമത്തെ പ്രവർത്തന രംഗത്തേക്ക് പ്രവേശിക്കുകയായി. ജീവിതത്തിൻ്റെ ബാഹ്യ രംഗമാണ് ഇത്. ബദ്റ് ഈ രംഗത്തെയാണ് ചരിത്രത്തിൽ അടയാളപ്പെടുത്തുന്നത്.

തിൻമയുടെ ആന്തരീകമായ പ്രചോദനങ്ങളെ അതിജീവിച്ചവർ ബാഹ്യമായ അതിൻ്റെ സ്വാധീനങ്ങളെ തളർത്തിയേ മതിയാകൂ. മറ്റൊരർത്ഥത്തിൽ പറഞ്ഞാൽ അന്തരംഗം കീഴടക്കിയ പിശാചിനെ പുറത്ത് ചാടിച്ചവർക്ക് മാത്രമെ ബാഹ്യലോകത്തെ തിന്മയുടെ ശക്തികളെ തടഞ്ഞ് നിർത്താൻ സാധിക്കൂ. കനാൻ പോരാട്ട ചരിത്രത്തിൽ ഈ ആശയത്തെ സമർത്തിക്കുന്ന വലിയൊരനുഭവം ഖുർആൻ വിവരിക്കുന്നുണ്ട്.

“അനന്തരം ത്വാലൂത്ത് സൈന്യസമേതം പുറപ്പെട്ടപ്പോൾ പറഞ്ഞു: ‘അല്ലാഹു നിങ്ങളെ ഒരു നദിയിൽ വെച്ചു പരീക്ഷിക്കുന്നതാകുന്നു. അതിൽനിന്നു വെള്ളംകുടിക്കുന്നവൻ എന്റെ കൂട്ടത്തിലുള്ളവനായിരിക്കുന്നതല്ല. അതുകൊണ്ട് ദാഹമകറ്റാത്തവർ മാത്രമായിരിക്കും എന്റെ കൂട്ടുകാർ. ഒരു അര കൈക്കുമ്പിൾ മാത്രം വല്ലവരും കുടിക്കുന്നുവെങ്കിൽ കുടിച്ചുകൊള്ളട്ടെ.’ പക്ഷേ, അവരിൽ തുച്ഛം പേരൊഴിച്ച് എല്ലാവരും ആ നദിയിൽനിന്നു യഥേഷ്ടം കുടിച്ചുകളഞ്ഞു.”(അൽ ബഖറ:249)

ഭൂമിയും അതിലെ സൗകര്യങ്ങളും മനുഷ്യർക്കുള്ളതാണ്. മനുഷ്യർ അവക്ക് വേണ്ടിയാവരുത് ജീവിക്കുന്നത്. ജിവൻ നിലനിർത്താൻ ആവശ്യമായത്, ജീവിതം മുന്നോട്ട് പോകാൻ മാത്രമുള്ളത് അതിൽ നിന്നും സ്വീകരിക്കുക. കനാൻ വിമോചന പോരാട്ടത്തിന് പുറപ്പെട്ടവർ പോരാട്ടം മറക്കുകയും പോരാട്ട ഭൂമിയിലേക്കുളള ക്ഷണിക സൗഭാഗ്യങ്ങളിൽ ശ്രദ്ധ പതിപ്പിക്കുകയും ചെയ്തു. അനുവദിച്ചതിലപ്പുറം സുഖം നുകർന്നു. ഭൗതീക സുഖങ്ങളിൽ മതിമറന്നവർക്ക് ആത്മ സംസ്കരണം സിദ്ധിക്കില്ല. ആത്മവിശുദ്ധിയില്ലാത്തവർക്ക് വ്രതം സൃഷ്ടിക്കുന്ന രണ്ടാമത്തെ പരിവർത്തനത്തിലേക്ക് കാലെടുത്ത് വെക്കാൻ പോലും സാധിക്കില്ല.

ജീവിതത്തിൻ്റെ ബാഹ്യതലമാണ് വ്രതത്തിൻ്റെ രണ്ടാമത്തെ പ്രവർത്തന മണ്ഡലം. അവിടെയാണല്ലോ ജീവിതം. ആത്മീയതയിൽ നിന്ന് സാമൂഹികതയിലേക്ക് മനുഷ്യരെ രൂപപ്പെടുത്തുക എന്ന ഖുർആനിക ദൗത്യവും പ്രവാചകദൗത്യവും സംഭവിക്കുന്നതോടെയാണ് ഈ പരിവർത്തനം സാധ്യമാകുക.

എല്ലാ പൂർണതകളോടും കൂടി ഈ പരിവർത്തനം ബദറിൽ സംഭവിക്കുകയായിരുന്നു. ആകസ്മികമോ യാദൃശ്ചികമോ ആയിരുന്നില്ല; ദൈവനിശ്ചിതമായിരുന്നു ബദ്ർ എന്ന് അതിനാലാണ് സൂചിപ്പിച്ചത്. ഖുർആനും ഇത് അടിവരയിടുന്നുണ്ട്. മക്കയിലെ ശത്രുക്കളുമായി യുദ്ധം ചെയ്യാൻ തന്നെ തീരുമാനിച്ചാണ് പ്രവാചകനും അനുയായികളും ബദറിലേക്ക് പുറപ്പെട്ടത്. സിറിയൻ കച്ചവടസംഘത്തെയാണ് നേരിടേണ്ടത് എന്ന അഭിപ്രായക്കാരൊക്കെ സ്വഹാബികളിലുണ്ടായിരുന്നു. പക്ഷെ അവർ പുറപ്പെട്ടത് യുദ്ധത്തിന് തന്നെയാണ്. മക്കയിൽ നിന്നുള്ള ശത്രു സൈന്യം തന്നെയായിരുന്നു ബദറിൻ്റെ ഉന്നം.

”സത്യവിശ്വാസികളിലൊരു വിഭാഗത്തിന് അരോചകമായിരിക്കെ നിന്റെ റബ്ബ് സത്യസമേതം നിന്നെ സ്വവസതിയിൽനിന്ന് പുറപ്പെടുവിച്ചപ്പോൾ (ഉണ്ടായതുതന്നെയാണ് ഈ യുദ്ധമുതലുകളുടെ കാര്യത്തിലും ഉണ്ടായിട്ടുള്ളത്). സത്യം വളരെ സ്പഷ്ടമായിക്കഴിഞ്ഞിട്ടും അവർ അതിൽ നിന്നോട് തർക്കിച്ചുകൊണ്ടിരിക്കുകയായിരുന്നുവല്ലോ. സ്വയം കണ്ടുകൊണ്ട് മരണത്തിലേക്കു തെളിക്കപ്പെടുന്നതുപോലെയായിരുന്നു അവരുടെ അവസ്ഥ. രണ്ടു സംഘങ്ങളിൽ ഒന്ന് നിങ്ങൾക്ക് ലഭിക്കും എന്ന് അല്ലാഹു നിങ്ങളോട് വാഗ്ദത്തം ചെയ്യുകയും എന്നാൽ, ദുർബലവിഭാഗത്തെ ലഭിക്കണമെന്ന് നിങ്ങൾ ആഗ്രഹിക്കുകയും ചെയ്തിരുന്ന സന്ദർഭം. പക്ഷേ, തന്റെ വചനങ്ങൾ വഴി സത്യത്തെ സത്യമായി കാണിക്കാനും നിഷേധികളുടെ വേരറുക്കാനുമായിരുന്നു അല്ലാഹു ഉദ്ദേശിച്ചത്. സത്യത്തെ സാക്ഷാത്കരിക്കാനും അസത്യത്തെ പൊളിക്കാനുമായിരുന്നു അത്–ധിക്കാരികൾക്ക് അതെത്ര അരോചകമായിരുന്നാലും.” (അൽ അൻഫാൽ: 5-8)

ആദർശത്തിലും ജീവിതത്തിലും വിശുദ്ധിയുള്ള ലക്ഷ്യത്തിലും നയത്തിലും കൃത്യതയുള്ള പ്രവർത്തന പരിപാടിയിൽ ഏകതയുള്ള വ്യക്തതയുള്ള സമൂഹമാണ് ബദറിനെ അഭിമുഖീകരിച്ചത്. ആത്മീയവും ആന്തരികവുമായ വിശുദ്ധിയും കരുത്തും ഒരു രാഷ്ട്രീയ പ്രവാഹമായി മാറുകയായിരുന്നു ബദറിൽ എന്ന് ചുരുക്കം. മതത്തിൻ്റെ ഉള്ളിലെ രാഷ്ട്രീയവും രാഷ്ട്രീയത്തെ ചൂഴ്ന്ന് നിന്ന മതബോധവും എന്ന് വേണമെങ്കിൽ നമുക്കിതിനെ വ്യാഖ്യാനിക്കാം. എങ്കിലും വാഖ്യാനം ആവശ്യമില്ലാത്ത ജീവിതാവിഷ്കാരവും കർമ്മാനുഭവവും ഭൂമിയിൽ തന്നെ സംഭവിച്ച യാഥാർത്ഥ്യവുമായിരുന്നു ബദ്ർ എന്ന് വേണം നാം പറയാൻ. ബദ്ർ രണഭൂമിയിലെ അഭൗമികമായ മലക്കുകളുടെ സാന്നിധ്യത്തെ കുറിച്ച അതിര് കടന്ന വിവരണങ്ങൾ മനുഷ്യ സാധ്യമല്ലാത്ത ഒന്നാണോ ബദ്ർ വിജയം എന്ന ദുർബല ചിന്തയിലേക്ക് സമുദായങ്ങളെ വഴിതെറ്റിക്കില്ലേ എന്ന ചോദ്യവും പ്രസക്തമാണ്. ബദറിനെ സാധ്യമാക്കിയ ഭൗതീക ഘടകങ്ങൾ ഏതെല്ലാമായിരുന്നു എന്ന അന്വേഷണത്തെ ഈ ചോദ്യം അനിവാര്യമാക്കുന്നു. അത് നമുക്ക് പരിശോധിക്കാം.

മുസ്‌ലിം ഉമ്മത്ത്

ബദറിൽ ദൈവത്തിൻ്റെ പക്ഷത്ത് ഒറ്റ ജനത മാത്രമെ ഉണ്ടായിരുന്നുള്ളു. അവർ സത്യത്തിൻ്റെ പക്ഷമായിരുന്നു. നീതിക്ക് വേണ്ടിയാണ് അവർ അവിടെ എത്തിയത്. സ്വന്തം നാടുകളിൽ നിന്നും അന്യായമായി പുറത്താക്കപ്പെട്ടവരായിരുന്നു അവർ. അവരുടെ ജീവന് ഒരു വിലയും കൽപ്പിച്ചവരായിരുന്നില്ല എതിരാളികളയ മക്കക്കാർ. എവിടെവെച്ചും കൊല്ലപ്പെടാം. സ്വഭവനങ്ങളും സ്വത്ത് വഹകളും കൊള്ള ചെയ്യപ്പെട്ടവരായിരുന്നു അവർ. ദരിദ്രർ, നിരായുധർ, മരണത്തിലേക്ക് തെളിക്കപ്പെട്ടവർ.

ഒന്നുകിൽ ജീവിതം അല്ലങ്കിൽ മരണം. ഇതല്ലാത്ത മറ്റൊന്നും അവർക്ക് മുന്നിലില്ല. അന്നത്തെ രണ്ട് വലിയ സാമ്രാജ്യങ്ങൾ അവരുടെ കാര്യത്തിൽ എന്തെങ്കിലും നിലപാടുള്ളവരായിരുന്നവരാണെന്ന് സ്ഥാപിക്കുന്ന ചരിത്രരേഖകളൊന്നും ലഭ്യമല്ല. മതക്കാർക്ക് അവരൊരു വിഷയമേ അല്ല. ജീവിതത്തിൽ നിന്ന് എത്രയോ കാദം അകലെയായിരുന്നു അന്നത്തെ മതങ്ങൾ. വിഗ്രഹങ്ങൾക്കും പണത്തിനും അധികാരത്തിനും ചുറ്റും കറങ്ങിയിരുന്ന അവക്ക്, അവയുടെ പുരോഹിതർക്ക് എന്ത് ധർമ്മം? എന്ത് നീതി?

ബദറിലെ മുസ്‌ലിംകൾ ഒരൊറ്റ ഉമ്മത്തായിരുന്നു. ആദർശവാദികളായിരുന്നു. ജീവിക്കാൻ വേണ്ടി അവർ വിശ്വാസത്തെ വിറ്റില്ല. വിശ്വസിച്ച ആദർശത്തിന് വേണ്ടി അവർ ഭൂമിയെ ഉപേക്ഷിച്ചു. ജീവിതത്തെ ത്യജിച്ചു. ഭൂമിക്ക് പകരം സ്വർഗത്തെ തെരെഞ്ഞെടുത്തു. സത്യപ്രബോധനത്തിൽ ഒരു വിട്ടു വീഴ്ചയും ചെയ്തില്ല. സത്യത്തിൻ്റെ കാര്യത്തിൽ ഒരാക്ഷേപകൻ്റെ ആക്ഷേപത്തേയും വക വച്ചില്ല. പീഢനങ്ങളെ സഹിച്ചു. വിശ്വാസികളായ തങ്ങളുടെ സഹോദരി സഹോദരൻമാരും മാതാപിതാക്കാളും പീഢനങ്ങളേറ്റുവാങ്ങുന്നതും സത്യമാർഗത്തിൽ രക്തസാക്ഷികളാകുന്നതും നിറമിഴികളോടെ, പ്രാർത്ഥനയോടെ അവർ നോക്കി നിന്നു.

നേതാവായ പ്രവാചകർ അവർക്ക് ധൈര്യം പകർന്നു. സ്വർഗം കൊണ്ടും ആസന്നമായ വിദൂരമല്ലാത്ത വിജയം കൊണ്ടും അവർക്ക് സുവിശേഷം നേർന്നു. ഒളിഞ്ഞും മറഞ്ഞു കഅബയുടെ ചാരത്തവർ പ്രാർർത്ഥിച്ചു. അർഖമിൻ്റെ വീട്ടിൽ അവർ സമ്മേളിച്ചു. ഖുർആൻ തിരുമുഖത്ത് നിന്ന് തന്നെ പഠിച്ചു. പഠിച്ചതടി ജീവിതത്തിൽ പകർത്തി. ജാഹിലിയ്യത്തിൻ്റെ ഘനാന്തകാര വിശ്വാസ വിശുദ്ധിയുടെ പ്രകാശകിരണം കൊണ്ടവർ വകഞ്ഞ് മാറ്റി. സുമയ്യ രക്തസാക്ഷിയായി. യാസിർ ഹൃദയം പൊട്ടി മരിച്ചു.അമ്മാറും ബിലാലും പീഢനത്തെ അതിജീവിച്ചു. അബൂബക്കറിനും ഉസ്മാനും പോലും അടിയേൽക്കേണ്ടി വന്നു. അല്ലാഹുവിനോടും പ്രവാചകനോടു മുള്ള സ്നേഹം അതിനെയെല്ലാം നിസാരമായി കാണാൻ ആ ജനതക്ക് കഴിവ് നൽകി.

ജീവനു വേണ്ടി ആരോടും അവർ യാചിച്ചില്ല. ആരുടേയും ദയാദാഷിണ്യത്തിനായി കാത്തിരുന്നില്ല. സത്യവിശ്വാസവും സത്യപ്രബോധനവുമാണവരെ ആവേശിപ്പിച്ചത്. അതിനായി അവർ പലായനത്തി-ഹിജ്റ-ലേക്ക് കടന്നു. ഒന്നും രണ്ടും അബ്സീനിയൻ പലായനം സംഭവിച്ചു. അറേബ്യൻ ഉപവൻകരക്ക് പുറത്തേക്ക് ഇസ്‌ലാം വ്യാപിക്കാൻ തുടങ്ങി. പ്രകോപിതരായ മക്കക്കാർ നബിയെയും അനുയായികളെയും ഉപരോധിച്ചു. കച്ചവട സംഘങ്ങളും തീർത്ഥാടകരും പ്രവാചാകനുമായി സന്ധിച്ചു.

നുബുവ്വത്തിൻ്റെ 12ാം വർഷം ഒന്നാം അഖബാ ഉടമ്പടി നടന്നു.12 മദീനക്കാരായിന്നു അതിൽ പങ്കെടുത്തത്. അവർക്ക് മതം പഠിപ്പിക്കാനായി മുസ്വ്അബ് ബ്ൻ ഉമൈറിനെ നിയോഗിച്ചു. രണ്ടാം അഖബാ ഉടമ്പടി ആയപ്പോഴേക്കും മദീനയിൽ വിശ്വാസികളുടെ എണ്ണം എഴുപതായി. ആർക്കും തടുത്ത് നിർത്താനാകാത്ത പ്രവാഹമായി ഇസ്‌ലാമും മുസ്‌ലിംകളും മാറി. മക്കയിലെ ഒരു മതമായിരുന്ന ഇസ്‌ലാമിന് ഒരു മദീന രൂപ്പെട്ട് തുടങ്ങുന്നതിൻ്റെ ലക്ഷണങ്ങളാണ് എവിടെയും. ഇസ്‌ലാം റിലീജിയനിൽ നിന്നും സിവിലൈസേഷനിലേക്ക് വികസിക്കുന്നു.

വ്യക്തിക്ക് സാൽവേഷൻ നൽകുന്ന ഇസ്‌ലാം സമൂഹത്തിന് റവലൂഷൻ കൂടി നൽകാനുള്ള കരുത്തിലേക്ക് വളരാൻ തുടങ്ങി. മതത്തിൻ്റെയും രാഷ്ട്രീയത്തിൻ്റെയും ഈ അംശങ്ങളെ എത്ര മനോഹരമായാണ് ഇസ്‌ലാം അതിൻ്റെ കാമ്പിലും കാതലിലും ഉൾക്കൊള്ളിച്ചത്. രംഗപ്രവേശത്തിൻ്റെ പ്രഥമ ഘട്ടത്തിൽ തന്നെ ഇസ്‌ലാമിൻ്റെ ഈ രണ്ട് ലക്ഷ്യവും രണ്ട് ദൗത്യവും പ്രവാചകൻ അനുയായികളേയും പ്രതിയോഗികളെയും ബോധ്യപ്പെടുത്തിയിരുന്നു.

പീഢിനമേറ്റ് മുതുക് തകർന്ന യാസിർ കുടുംബത്തോട് അവിടുന്ന് പറഞ്ഞു: صبرًا يا آل ياسر فإن موعدكم الجنة – ”യാസിർ കുടുംബമെ, ധീരരായിരിക്കുക. നിങ്ങൾക്ക് വാഗ്ദത്തം ചെയ്യപ്പെട്ടത് സ്വർഗമാണ്.” ഇതിലടങ്ങിയത് ആത്മമുക്തിയെ കുറിച്ച സുവിശേഷപ്രബോധനമാണെങ്കിൽ മറ്റൊരു സംഭവം ശ്രദ്ധിക്കുക. രാഷ്ട്രീയ വിമോചനത്തെ സംബന്ധിച്ച, റവലൂഷനെ കുറിച്ച ഇസ്‌ലാമിൻ്റെ സ്വപ്നമാണ് അതിലൂടെ പ്രവാചകൻ പ്രബോധനം ചെയ്യുന്നത്. മഹാനായ ഖബ്ബാബ് ബ്ൻ അറത്ത് (റ) പറയുന്നു. ‘പ്രവാചകൻ കഅബയുടെ ചാരെ വിശ്രമിക്കുന്ന വേളയിൽ ഞങ്ങൾ അദ്ദേഹത്തോട് ആവലാതികൾ ഓരോന്നായി പറഞ്ഞു. അങ്ങ് ഞങ്ങൾക്കായി പ്രാർത്ഥിക്കുന്നില്ലേ? ഞങ്ങൾക്കായി പടച്ചവനോട് സഹായം തേടുന്നില്ലേ?

അപ്പോൾ പ്രവാചകൻ (സ) പറഞ്ഞു: ‘നിങ്ങളുടെ മുൻകാമികളുടെ കാര്യം കേൾക്കണോ? അവരിലൊരാളെ പിടിച്ചു കൊണ്ട് വരും. അദ്ദേഹത്തിന് വേണ്ടി ഒരു കിടങ്ങ് കീറും.എന്നിട്ടതിലേക്ക് അദ്ദേഹത്തെ ഇറക്കി നിർത്തും. എന്നിട്ടൊരു ഈർച്ചവാളിനാൽ അദ്ദേഹത്തെ നെടുകെ പിളർത്തും. ഇരുമ്പിൻ്റെ ചീർപ്പു കൊണ്ട് എല്ലും മാംസവും വേർപിരിയുമാറ് ചീകും. ഇതൊന്നും പക്ഷെ അവരെ തങ്ങളുടെ ദീനിൽ നിന്നും പിന്തിരിപ്പിക്കാൻ പര്യാപ്തമായിരുന്നതായിരുന്നില്ല. അതു കൊണ്ട് അല്ലാഹുവാണ.. അവൻ ഈ ദീനിൻ്റെ ദൗത്യം പൂർത്തിയാക്കുക തന്നെ ചെയ്യും. സൻആയിൽ നിന്നും ഹദറമൗതിലേക്ക് ഒരു മനുഷ്യന് ആരെയും ഭയക്കാതെ യാത്ര ചെയ്യാൻ കഴിയുന്ന സ്ഥിതി സംജാതമാകും. അയാൾക്ക് അല്ലാഹുവിനെ മാത്രം ഭയന്നാൽ മതി; ആടിനെ പിടിക്കുന്ന ചെന്നായയേയും. പക്ഷെ, നിങ്ങൾ ദൃതി കാണിക്കുകയാണല്ലോ.” (ബുഖാരി)

ഇതാണ് ഇസ്‌ലാം. വിഗ്രഹ പൂജയുടെ അർത്ഥശൂന്യതയിൽ നിന്നും അത്മാവിന് ഉൽകർഷപകർന്നു കൊടുക്കും അത് മനുഷ്യന്. ശിർക്കൻ വ്യവസ്ഥയുടെ സഹച പ്രതിഭാസമായ ഗോത്ര മാഹാത്മ്യത്തിൻ്റെ കടക്കലത് കത്തിവെച്ചു. യജമാനൻ അല്ലാഹു ആയതോടെ ബിലാലിന് ഉമയ്യ മറ്റൊരു ബിലാൽ മാത്രമായി. ഇതുകൊണ്ടാണിതിൻ്റെ പ്രബോധത്തെ മക്കക്കാർ തടഞ്ഞത്. പക്ഷെ ആദർശ വാദികളായ സ്വഹാബികൾ ഈ ദീനിൻ്റെ ജിഹ്വ ഉയർത്തി തന്നെ പിടിച്ചു. അതിൻ്റെ സന്ദേശം അഷ്ഠദിക്കുകളിലേക്കും പ്രസരിപ്പിച്ചു.

ഒറ്റക്കും കൂട്ടായും ജനങ്ങൾ വിമോചനത്തിൻ്റെ മാർഗത്തിലേക്ക് ഓടി അടുത്തു കൊണ്ടിരുന്നു. ഏത് വിധേനയും ഈ പ്രവാഹത്തെ തടഞ്ഞ് നിർത്താൻ മക്കക്കാർ ആവത് ശ്രമിച്ചു. ശത്രുവിൻ്റെ ഭാഷിണ്യമല്ല വിമോചന ശ്രമങ്ങളുടെ മൂലധനമെന്നതിനാൽ അതൊന്നും മുസ്‌ലിം ഉമ്മത്തിനെ തെല്ലും ബാധിച്ചില്ല. പ്രവാചക നേതൃത്വത്തിന് കീഴിൽ ചിട്ടയായ പ്രവർത്തനമാണ് അവർ നടത്തിയത്. മുസ്‌ലിം ഉമ്മത്ത് രാഷ്ട്രമില്ലാത്തപ്പോൾ എന്തായിരുന്നു എന്നതിൻ്റെ ഉത്തരമാണ് മക്ക.

മക്കയിൽ ജീവിച്ച മുഹാജിറുകളാൽ, മുഹാജിറുകൾ ഉണ്ടാക്കിയ അൻസാറുകളാൽ മാത്രമാണ് മദീനയുണ്ടാകൂ. അതിനാലാണ് മുഹാജിറുകളെ തടയാൻ മക്കപദ്ധതിയിട്ടത്. മദീന ലക്ഷ്യത്തിൻ്റെ അവിചിഹ്ന ഭാഗമായതിനാൽ മക്കക്കാരുടെ പദ്ധതിക്കു മുന്നിൽ തല വെച്ച് രക്തസാക്ഷിയാകാൻ മുസ്‌ലിംകൾ നിന്നു കൊടുത്തില്ല. പരലോകത്ത് സ്വർഗം മാത്രം നിർമ്മിക്കലല്ല ഭൂമിയിലെ തങ്ങളുടെ ഉത്തരവാദിത്തം എന്ന് മുസ്‌ലിംകൾ മനസിലാക്കി.

മദീന പലായനത്തോടെ ഇസ്‌ലാമിന് സ്വന്തമായി ഭൂമിയായി. ഖുർആനികതത്ത്വങ്ങൾ ആ ഭൂമിയെ ഭരിച്ചു. ഇസ്‌ലാം ലോകത്തിലെ മൂന്നിൽ ഒരു രാഷ്ട്രീയശക്തിയായി വളർന്നു. നീതിയും സ്വാതന്ത്ര്യവും വിമോചനവും ആഗ്രഹിച്ചവരൊക്കെയും ഇസ്‌ലാമിനെ തെരെഞ്ഞെടുത്തു. അതിൽ മതത്തിൻ്റെ ഉള്ളിൽ പ്രവേശിച്ച അനുയായികൾ ഉണ്ട്. രാഷ്ടീയ കരാറിലേർപ്പെട്ട മുസ്‌ലിംകളല്ലാത്ത പൗരൻമാരുമുണ്ട്. ആരാഷ്ട്രം നിലനിൽക്കാൻ പാടില്ല എന്ന തീരുമാനം ദാറുന്നദ്‍വയിൽ രൂപപ്പെട്ടപ്പോൾ ആ ദാറുന്നദ്‍വ ഇനിയുണ്ടാകാൻ പാടില്ല എന്ന തീരുമാനമാണ് ബദ്ർ. അത് അരുംകൊലയായിരുന്നില്ല. സഹസ്രാബ്ദങ്ങളോളം മനുഷ്യകുലത്തിനുള്ള ജീവിതമായിരുന്നു ബദ്ർ.

സമകാലീന പരിസരത്ത് നിന്ന് ബദ്റിനെ വായിക്കുന്ന നമുക്ക് ചില നഷ്ടങ്ങളെ കുറിച്ച വിചാരം വേണം. നമുക്ക് ഒരുമക്കയിന്നില്ല എന്നതാണതിലൊന്ന്. മുഹാജിറുകളും അൻസ്വാറുകളും ഇല്ല എന്നതാണ് രണ്ടും മൂന്നും. മക്കയെ തിരിച്ച് പിടിക്കുവാനുള്ള ആഹ്വാനം റമദാൻ 17 നൽകുന്നുണ്ട്. ആത്മ മുക്തിയും സമ്പൂർണ പരിവർത്തനവും സാധ്യമാക്കാനുള്ള ഇസ്‌ലാമിൻ്റ, ഖുർആൻ്റെ, റസൂലിൻ്റെ ശേഷി നാം തിരിച്ചറിയണം. നാം ഇന്നില്ലാതായാൽ നാളെ നിൻ്റെ ദീൻ ഉണ്ടാവില്ല നാഥാ എന്ന് റസൂൽ (സ) ബദ്ർ രാവിൽ പ്രാർത്ഥിച്ചു. ആ ചെറു ജനത നാളെ ഉണ്ടാകൽ അനിവാര്യമാണെന്ന് അല്ലാഹു മനസിലാക്കിയ ദിനത്തിൻ്റെ കൂടി പേരാണ് ബദ്ർ. ദാറുന്നദ്‍വ എന്ന, മക്കയിലെ അക്രമികൂട്ടത്തിൻ്റെ പാർലമെൻറ് നാളെ ഉണ്ടാകരുത് എന്ന് അല്ലാഹുവിന് തീരുമാനിക്കാനായ ചരിത്ര സന്ധിയാണ് ബദ്ർ.

ബദ്ർ നിരൂപണത്തിൽ അല്ലാഹു പറയുന്നത് ശ്രദ്ധിക്കൂ.
“നിങ്ങൾ താഴ്‌വരയുടെ (മദീനയോട്) അടുത്ത ഭാഗത്തും അവർ അകന്ന ഭാഗത്തും താവളമടിക്കുകയും കച്ചവടസംഘം നിങ്ങൾക്കു താഴെയുള്ള പ്രദേശത്താവുകയും ചെയ്ത സന്ദർഭം ഓർക്കുവിൻ. പരസ്പരം ഏറ്റുമുട്ടാൻ നിങ്ങൾ നേരത്തേ തീരുമാനിച്ചതായിരുന്നുവെങ്കിൽ, തീർച്ചയായും ഈ സന്ദർഭത്തിൽ നിങ്ങൾ പിന്മാറിക്കളയുമായിരുന്നു. എന്നാൽ, തീരുമാനിച്ചുകഴിഞ്ഞ ഒരു കാര്യം നടപ്പിൽവരുത്താൻ വേണ്ടിയാണ് അല്ലാഹു ഇങ്ങനെയെല്ലാം സംഭവിപ്പിച്ചത്. നശിക്കേണ്ടവൻ വ്യക്തമായ തെളിവോടുകൂടി നശിക്കുന്നതിനും ജീവിക്കേണ്ടവൻ വ്യക്തമായ തെളിവോടുകൂടി ജീവിക്കേണ്ടതിനുമത്രേ അത്. നിശ്ചയം, അല്ലാഹു കേൾക്കുന്നവനും അറിയുന്നവനുമല്ലോ.” (അൽ അൻഫാൽ: 42) അതിനാൽ ബദ്റിലെ മുസ്‌ലിം വിജയം അർഹമായ വിജയമായിരുന്നു. വിജയത്തിൻ്റെ മുഴുവൻ മുന്നു ബാധികളും പൂർത്തിയാക്കിയതിൻ്റെ ഫലമായിരുന്നു; പരാജയപ്പെട്ട മക്കക്കാരുടെ പരാജയം അവരർഹിച്ചതും. ഇത്തരം ഒരു അനിവാര്യതയുടെ ഉപാധികളൊന്നും വർത്തമാനകാലത്തെവിടെയും കാണുന്നില്ല എന്നത് മുസ്‌ലിംകൾ ആത്മപരിശോധന നടത്തേണ്ട വിഷയമാണ്.

“അല്ലയോ സത്യവിശ്വാസികളേ, അല്ലാഹുവിന്റെയും അവന്റെ ദൂതന്റെയും വിളി കേൾക്കുവിൻ–ദൈവദൂതൻ നിങ്ങളെ സജീവരാക്കുന്നതിലേക്കു വിളിക്കുമ്പോൾ മനുഷ്യന്നും അവന്റെ മനസ്സിനുമിടയിൽ അല്ലാഹു ഉണ്ടെന്നറിഞ്ഞിരിക്കുവിൻ. നിങ്ങൾ അവങ്കലേക്ക് ഒരുമിച്ചുകൂട്ടപ്പെടുമെന്നും അറിഞ്ഞിരിക്കുവിൻ. നിങ്ങളിൽ കുറ്റംചെയ്തവരെ മാത്രമായിട്ടല്ലാതെ സമൂഹത്തെ മുഴുവൻ ബാധിക്കുന്ന ആപത്തുളവാക്കുന്ന അധർമങ്ങളെ ഭയപ്പെടുവിൻ. അല്ലാഹു കഠിനമായി ശിക്ഷിക്കുന്നവനാണെന്ന് അറിഞ്ഞിരിക്കുവിൻ. ആ സന്ദർഭവും ഓർക്കുവിൻ: നിങ്ങൾ തുച്ഛം പേരായിരുന്നു. ഭൂമിയിൽ ദുർബലരായി കരുതപ്പെട്ടിരുന്നു. ജനങ്ങൾ റാഞ്ചിക്കളയുമോ എന്നു നിങ്ങൾ ഭയപ്പെടുന്നുണ്ടായിരുന്നു. പിന്നീട് അല്ലാഹു നിങ്ങൾക്ക് അഭയസ്ഥാനമൊരുക്കി. തന്റെ സഹായത്താൽ നിങ്ങളുടെ കരങ്ങളെ ബലപ്പെടുത്തി. ഉത്തമമായ വിഭവങ്ങളെത്തിച്ചുതരുകയും ചെയ്തു– നിങ്ങൾ നന്ദിയുള്ളവരാവാൻ.

വിശ്വാസികളേ, അല്ലാഹുവിനെയും അവന്റെ ദൂതനെയും മനഃപൂർവം വഞ്ചിക്കരുത്. നിങ്ങളുടെ അമാനത്തുകളിലും ചതിവു ചെയ്യരുത്. അറിയുവിൻ, നിങ്ങളുടെ സമ്പത്തും സന്താനങ്ങളും യഥാർഥത്തിൽ പരീക്ഷണോപാധികൾ മാത്രമാകുന്നു. പ്രതിഫലം നൽകുന്നതിനായി അല്ലാഹുവിങ്കൽ വളരെയേറെയുണ്ട്. സത്യവിശ്വാസികളേ, നിങ്ങൾ അല്ലാഹുവിനോടു ഭക്തിയുള്ളവരാകുന്നുവെങ്കിൽ അവൻ നിങ്ങൾക്ക് ഒരു ഉരകല്ല് പ്രദാനംചെയ്യുന്നതാണ്. അവൻ നിങ്ങളുടെ തിന്മകളെ ദൂരീകരിക്കുകയും പാപങ്ങൾ പൊറുത്തുതരുകയും ചെയ്യും. അല്ലാഹു മഹത്തായ അനുഗ്രഹമുടയവനാകുന്നു.” (അൽ അൻഫാൽ: 24-29)

ഹൃദയത്തിൽ തറച്ചു കൊള്ളുന്ന യുദ്ധ നിരൂപണ ആയത്തുകൾ മുന്നിൽ വെച്ച് പുതിയ കാലത്തെ മുസ്‌ലിം സമൂഹങ്ങൾ അവരുടെ കർമ്മ പദ്ധതികൾ രൂപപ്പെടുത്തണം. ബദ്ർ പറയാനും കേൾക്കാനുമുള്ള ചരിത്രമല്ല. അല്ലങ്കിൽ തന്നെ ചരിത്രം കേൾക്കാനും ആസ്വദിക്കാനുമല്ലല്ലോ. ബദ്ർ വിമോചനങ്ങളുടെ ആമുഖമാണ്. ആ ആമുഖത്തിലൂടെ കയറിയിറങ്ങാതെ വിമോചനം അസാധ്യമാണ്.

 

Related Articles