ഫെബ്രുവരി 14ലെ പുല്‍വാമ ഭീകരാക്രമണത്തിനു ശേഷം രാജ്യത്തെ രാഷ്ട്രീയ കാലാവസ്ഥ പെട്ടെന്നാണ് മാറി മറിഞ്ഞത്. ഇവിടെ യുദ്ധ ഭീതിതമായ സാഹചര്യമാണ് പിന്നീട് നിലനിന്നിരുന്നത്. ഇന്ത്യക്കും പാകിസ്താനും ഇടയില്‍ യുദ്ധഭ്രാന്ത് രൂപംകൊണ്ടു. ഇന്ത്യന്‍ വ്യോമസേന പാക് അതിര്‍ത്തി കടന്ന് ജെയ്‌ഷെ മുഹമ്മദിന്റെ ബാലാകോട്ടിലെ ട്രൈനിങ് ക്യാംപിനു നേരെ വ്യോമാക്രമണം നടത്തി. അതിന്റെ പിറ്റേ ദിവസം പാകിസ്താന്‍ ഇന്ത്യന്‍ അതിര്‍ത്തി കടന്നും വ്യോമാക്രമണം നടത്തി. അത് ഇന്ത്യന്‍ വ്യോമസേന തടഞ്ഞു. ഇതിനിടയില്‍ ഒരു ഇന്ത്യന്‍ എയര്‍ഫോഴ്‌സ് പൈലറ്റിനെ പാകിസ്താന്‍ പിടികൂടുകയും ചെയ്തു. തുടര്‍ന്നുണ്ടായ നയതന്ത്രപരമായ സമ്മര്‍ദത്താല്‍ പാകിസ്താന്‍ പൈലറ്റിനെ വിട്ടയച്ചു. പിന്നീട് കാര്യമായ രീതിയിലുള്ള ഏറ്റുമുട്ടലുകള്‍ ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ ഉണ്ടായില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത് ‘പൈലറ്റിന്റെ മോചനം പൂര്‍ത്തിയായി,എന്നാല്‍ യഥാര്‍ത്ഥ ദൗത്യം പൂര്‍ത്തിയായിട്ടില്ല’ എന്നാണ്.
വ്യോമസേനയുടെ പ്രവൃത്തിയില്‍ അഭിമാനം കൊള്ളുന്നുവെന്നും രാജ്യ സുരക്ഷയുടെ വിഷയത്തില്‍ സര്‍ക്കാരിനൊപ്പം ദൃഢമായി നില്‍ക്കുമെന്നും പ്രതിപക്ഷ പാര്‍ട്ടികള്‍ പറഞ്ഞിട്ടുണ്ട്. ഈ വിഷയത്തില്‍ രാഷ്ട്രീയം മാറ്റിനിര്‍ത്തി ദേശീയ സുരക്ഷയെക്കുറിച്ച് പൊതുവായി യോജിച്ച അഭിപ്രായമാണ് ഉയര്‍ന്നു വന്നത്. ഇത് നമ്മുടെ പാരമ്പര്യമാണെന്നും ഇക്കാര്യത്തില്‍ രാഷ്ട്രീയമില്ലെന്നും തരത്തിലുള്ള അഭിപ്രായമുയര്‍ന്നിരുന്നു. യുദ്ധം എന്നത് മറ്റൊരര്‍ത്ഥത്തില്‍ രാഷ്ട്രീയത്തിന്റെ തുടര്‍ച്ചയാണെന്നാണ് പ്രമുഖ വാക്യം. കൊല്ലപ്പെട്ട പട്ടാളക്കാരുടെ വീരമൃത്യ മോദിയും ബി.ജെ.പിയും രാഷ്ട്രീയമാക്കി മാറ്റുകയാണെന്നാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിക്കുന്നത്.
ലോക്‌സഭ തെരഞ്ഞെടുപ്പ് തൊട്ടുമുന്‍പിലെത്തിയിരിക്കെ ബി.ജെ.പി ഇതില്‍ രാഷ്ട്രീയം കാണുന്നത് സ്വാഭാവികമാണ്. പ്രതിപക്ഷം, പ്രത്യേകിച്ച് കോണ്‍ഗ്രസ് ദേശീയ സുരക്ഷയെക്കുറിച്ചുള്ള തങ്ങളുടെ നിലപാട് വ്യക്തമാക്കണം. അതുപോലെ പാകിസ്താന്‍,കശ്മീര്‍ വിഷയത്തിലുള്ള നിലപാടും. അത് ഹിന്ദുത്വ രാഷ്ട്രീയത്തില്‍ നിന്നും നിലവിലെ വിഷയങ്ങളില്‍ നിന്നും എത്രത്തോളം വ്യത്യാസമുണ്ടെന്ന് നോക്കാം. എങ്ങിനെയാണ് ബി.ജെ.പിയും ആര്‍.എസ്.എസും ദേശീയ സുരക്ഷയുടെ കാര്യത്തില്‍ ആന്തരികമായി ഹിന്ദുത്വ രാഷ്ട്രീയം ആവിഷ്‌കരിക്കുകയും വിദേശനയങ്ങളില്‍ അവര്‍ ജനാധിപത്യത്തെ പിന്തുണക്കുകയും ചെയ്യുന്നത്. രാജ്യത്തിന്റെ വിദേശനയം അതിന്റെ ആഭ്യന്തര വിഷയം മാത്രമാണ്.
സ്വാതന്ത്ര്യാനന്തരം ദേശീയ സുരക്ഷയില്‍ ഒരു ദേശീയ സമവായമുണ്ടായിരുന്നെങ്കില്‍ ഗാന്ധിജി കൊല്ലപ്പെടില്ലായിരുന്നു. പൈലറ്റിന്റെ മോചനത്തെക്കുറിച്ച് മാത്രമാണ് മോദി സംസാരിക്കുന്നത്. വിഷയത്തില്‍ യു.എസിനും സൗദിക്കുമുള്ള പങ്കിനെക്കുറിച്ച് അദ്ദേഹം പറയുന്നില്ല. ഇന്ത്യക്കും പാകിസ്താനും ഇടയില്‍ സമാധാനം ഉണ്ടാവാന്‍ വേണ്ടി സൗദിയും യു.എസും അഭിപ്രായമുയര്‍ത്തിയിരുന്നു. അതേസയമം, പാകിസ്താനെ ലോകരാജ്യങ്ങള്‍ ഒറ്റപ്പെടുത്തിയതില്‍ ആഹ്ലാദഭരിതരാകുന്ന സംഘ്പരിവാര്‍ ആഗോള ഇസ്‌ലാമിക സഹകരണ സംഘടന (ഒ.ഐ.സി) കശ്മീര്‍ വിഷയത്തില്‍ ഇന്ത്യക്കെതിരായാണ് നിലപാട് സ്വീകരിച്ചത് അറിഞ്ഞിട്ടില്ലേ.
കര്‍ഷകരുടെ ആത്മഹത്യയും യുവജനങ്ങളുടെ തൊഴിലില്ലായ്മയും ഇന്ത്യ ഇന്ന് നേരിടുന്ന വലിയ പ്രശ്‌നങ്ങളാണ്. ആദിവാസികളെ കൊള്ളടയിച്ച് അഭിവൃദ്ധിപ്പെടുകയാണ് നാം. അവരെ അടിച്ചമര്‍ത്തുകയാണ്. അസംഘടിത മേഖലയില്‍ തൊഴില്‍ ചെയ്യുന്ന തൊഴിലാളികളെയും യുവാക്കളെയും അടിച്ചമര്‍ത്തുകയാണ്. അവരുടെ സുസ്ഥിരതക്ക് വേണ്ടി ഒന്നും സര്‍ക്കാര്‍ ചെയ്യുന്നില്ല.
ഇന്ത്യയും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നത്. ഇപ്പോള്‍ നടക്കുന്ന രാഷ്ട്രീയ യുദ്ധം ആയുധ കച്ചവടക്കാര്‍ക്ക് മാത്രമേ ലാഭമുണ്ടാക്കൂ. ഇത് സാധരണക്കാരനെ തകര്‍ക്കുകയാണ് ചെയ്യുന്നത്. ഇന്ത്യയുടെ സമ്പത്ത് വിദേശ കുത്തക മുതലാളിമാര്‍ കൊള്ളയടിക്കുകയാണ്. സാമ്പത്തിക രംഗം കോര്‍പറേറ്റുകളുടെ കൈയിലാണ്. പാകിസ്താന്‍ തയാറായാലും മോദി സര്‍ക്കാര്‍ പാകിസ്താനുമായി യാതൊരു ചര്‍ച്ചക്കും തയാറല്ല. കശ്മീരി ജനതയെ മുഖവിലക്കെടുക്കാനും വിശ്വാസത്തിലെടുക്കാനും മോദി സര്‍ക്കാര്‍ തയാറാവുന്നില്ല. ഈ വിഷയത്തില്‍ ഇസ്രായേല്‍ കാണിച്ച പാതയിലൂടെയാണ് അദ്ദേഹം മുന്നേറുന്നത്. ഫലസ്തീനികള്‍ക്കെതിരെ ഇസ്രായേല്‍ ചെയ്യുന്നതെല്ലാം നീചമായ ആക്രമണങ്ങളാണെന്ന് മോദിക്ക് അറിയാഞ്ഞിട്ടല്ല. ഒന്നു മാത്രമേ പറയാനുള്ളൂ, രാജ്യത്ത് സമവായമുണ്ടാകണം. ഹിന്ദുത്വയുടെ യുദ്ധ രാഷ്ട്രീയമല്ല വേണ്ടത്. ഇതിനെതിരെ ജനങ്ങളുടെ രാഷ്ട്രീയമാണ് ഉയരേണ്ടത്.
അവലംബം:countercurrents.org
മൊഴിമാറ്റം: പി.കെ സഹീര്‍ അഹ്മദ്
(സ്വരാജ് അഭിയാന്‍ ദേശീയ എക്‌സിക്യൂട്ടീവ് അംഗമാണ് ലേഖകന്‍)