മൗലാനാ മൗദൂദിയുടെയും ജിന്നാ സാഹിബിന്റെയും ആശയാദര്‍ശങ്ങളെ കുറിച്ച സൈദ്ധാന്തിക ചര്‍ച്ചയല്ല, സമകാലിക യാഥാര്‍ഥ്യങ്ങളെ മുന്‍നിര്‍ത്തിയുള്ള വിശകലനങ്ങളും അഭിപ്രായ പ്രകടനങ്ങളും മാത്രമാണീ കുറിപ്പ്. കേരളത്തിലെ ഗ്രാമങ്ങളിലും നഗരങ്ങളിലും അതിശക്തമായ വേരോട്ടവും ആറര പതിറ്റാണ്ട് കാലത്തെ പ്രവര്‍ത്തന പാരമ്പര്യവുമുള്ള രാഷ്ട്രീയ പാര്‍ട്ടിയാണ് മുസ്‌ലിം ലീഗ്. അത്ര തന്നെ പ്രവര്‍ത്തന പരിചയവും ഇന്ത്യയിലെ അനേകം സംസ്ഥാനങ്ങളില്‍ സജീവ സാന്നിധ്യവുമുള്ള പ്രസ്ഥാനമാണ് ജമാഅത്തെ ഇസ്‌ലാമി. അറുപത്തേഴ് മുതല്‍ ഭരണപങ്കാളിത്തമുള്ള മുസ്‌ലിം ലീഗ് വിദ്യാഭ്യാസ – വ്യവസായ – തദ്ദേശ സ്വയംഭരണ – പൊതുമരാമത്ത് വകുപ്പുകള്‍ കൈയ്യാളുകയും ഗണ്യമായ നേട്ടങ്ങള്‍ കൈവരിക്കുകയും ചെയ്തിട്ടുണ്ട്.
സ്വന്തമായ രീതിയിലും ശൈലിയിലും പുസ്തക – പത്രപ്രസിദ്ധീകരണം, വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും ആതുര ശുശ്രൂഷ കേന്ദ്രങ്ങളുടെയും നടത്തിപ്പ്, പലിശ രഹിത നിധികള്‍, ഖുര്‍ആന്‍ പരിഭാഷകള്‍ തുടങ്ങിയ അനേകം മേഖലകളില്‍ ജമാഅത്തും സ്തുത്യര്‍ഹമായ സേവനങ്ങള്‍ അനുഷ്ടിച്ചു വരുന്നു. അഖിലേന്ത്യാ അടിസ്ഥാനത്തില്‍ ജമാഅത്ത് – ലീഗ് നേതാക്കള്‍ വേദി പങ്കിടുകയും ഊഷ്മള ബന്ധം നിലനിര്‍ത്തുകയും ചെയ്യാറുണ്ട്. എന്നാല്‍ കേരളത്തില്‍ സ്ഥിതി എന്നും വ്യത്യസ്തമായിരുന്നു. സുന്നീ മുജാഹിദ് സംഘടനകള്‍ എന്നും ലീഗിനൊപ്പം നിന്നപ്പോള്‍ ജമാഅത്ത് വേറിട്ടായിരുന്നു. ന്യൂനപക്ഷ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ പാര്‍ലമെന്ററി ജനാധിപത്യ വ്യവസ്ഥ നിലവിലുള്ള രാജ്യത്തെ തെരഞ്ഞെടുപ്പ് രീതി പ്രയോജനപ്പെടുത്തുകയായിരുന്നു മുസ്‌ലിം ലീഗ്. എന്നാല്‍ അടിയന്തിരാവസ്ഥക്കാലത്ത് നടന്ന തെരഞ്ഞെടുപ്പ് വരെ ജമാഅത്ത് വോട്ടെടുപ്പില്‍ നിന്നും വിട്ടുനില്‍ക്കുകയായിരുന്നു. ആ തെരഞ്ഞെടുപ്പിലും ബാബരി മസ്ജിദ് ധ്വംസനത്തിന് ശേഷവും കോണ്‍ഗ്രസ് പക്ഷത്ത് ലീഗും എതിര്‍ചേരിയില്‍ ജമാഅത്തും നിന്നതും ഇരുവിഭാഗങ്ങളും തമ്മിലുള്ള അകല്‍ച്ചക്ക് ആഴം കൂട്ടി. ലീഗിനകത്തെ ചില മതസംഘടനകളും ജമാഅത്തും തമ്മിലുള്ള ആശയ വൈരുദ്ധ്യങ്ങളും ഈ അകല്‍ച്ച വര്‍ധിപ്പിക്കാന്‍ കാരണമായിരിക്കാം.
എന്നാല്‍ ഇത് തുടരാന്‍ പാടില്ലാത്ത അഹിതകരമായ അകല്‍ച്ചയാണ്. ഉത്തരേന്ത്യന്‍ ഗ്രാമങ്ങളില്‍ വിഷന്‍ -2016 ന്റെ ആവശ്യാര്‍ഥം ചെന്നപ്പോഴാണ് ആ ഭാഗത്തുള്ള മുസ്‌ലിം സഹോദന്മാരുടെ ദയനീയാവസ്ഥ നേരില്‍ ബോധ്യപ്പെടുന്നത്. മുസ്‌ലിം ലീഗിന്റെ ഭരണവും ഗള്‍ഫ് പണവും കേരളത്തിലെ മുസ്‌ലിം സമുദായത്തിലുണ്ടാക്കിയ മാറ്റങ്ങളും നേട്ടങ്ങളും ആര്‍ക്കും നിഷേധിക്കുക സാധ്യമല്ല. മാന്യവും സഭ്യവുമായ ഭാഷയിലും ശൈലിയിലും ഇസ്‌ലാമികാദര്‍ശം പ്രചരിപ്പിക്കുന്നതിലും ആയിരക്കണക്കിന് യുവാക്കളെ മതത്തിന്റെ പാതയില്‍ ഉറപ്പിച്ചു നിര്‍ത്തുന്നതിലും ജമാഅത്തും മഹത്തായ പങ്ക് വഹിച്ചിട്ടുണ്ട്. ഒരു കേഡര്‍ പാര്‍ട്ടിയില്‍ നിന്നും പ്രതീക്ഷിക്കാവുന്ന അച്ചടക്കവും ഭദ്രതയും രാഷ്ട്രീയ സംഘടനയില്‍ നിന്നും ഉണ്ടാകില്ല. ഒരു പൊളിറ്റിക്കല്‍ പാര്‍ട്ടിയുടെ രീതിയും ശൈലിയും അപ്പടി മറുവശം സ്വീകരിക്കണമെന്നില്ല. ഈ വസ്തുതകള്‍ ഉള്‍ക്കൊള്ളോന്‍ മുസ്‌ലിം ലീഗും ജമാഅത്തെ ഇസ്‌ലാമിയും തയ്യാറായേ തീരൂ.
മുസ്‌ലിം ലീഗിന്റേയും ജമാഅത്തിന്റേയും പോഷകസംഘടനകള്‍ നിര്‍വഹിച്ചു വരുന്ന ഭവനനിര്‍മാണ – ദാരിദ്ര്യ നിര്‍മാജന – ആതുര ശുശ്രൂഷാ സേവനങ്ങള്‍ ഇതര സമൂഹങ്ങളുടെ പ്രശംസ പിടിച്ചു പറ്റിയിട്ടുണ്ട്. പരസ്പര ധാരണയോടെ ഇവ ശക്തിപ്പെടുത്തിയാല്‍ വലിയ അഭ്തുങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയും. പലിശ രഹിത സമ്പദ് വ്യവസ്ഥയുടെ മഹിമ തത്വത്തിലും പ്രയോഗത്തിലും ബോധ്യപ്പെടുത്താന്‍ ഇരുവിഭാഗങ്ങള്‍ക്കും കൈകോര്‍ക്കാം. ഗ്രാമങ്ങളിലും നഗരങ്ങളിലും സമുദായാംഗങ്ങള്‍ക്കിടയില്‍ വര്‍ധിച്ചു വരുന്ന കുറ്റകൃത്യങ്ങള്‍ക്കെതിരായ ബോധവല്‍ക്കരണം സഹകരണത്തിന്റെ മറ്റൊരു മേഖലയാണ്. ഇരു സംഘടനകളും സഹകരണത്തിന്റെ പാത കണ്ടെത്തുകയാണെങ്കില്‍ ഭൂമിയില്‍ മാത്രമല്ല ആകാശത്തിലും അത് അനുസ്മരിക്കപ്പെടും.