Current Date

Search
Close this search box.
Search
Close this search box.

ഈ രാജ്യമിപ്പോള്‍ നമ്മുടേതല്ല; ഒരു ഇന്ത്യന്‍ വിദ്യാര്‍ഥിയുടെ തുറന്ന കത്ത്‌

letter.jpg

എല്ലാവരോടും സ്‌നേഹത്തോടെ,
‘ഭരണഘടന ദുരുപയോഗം ചെയ്യപ്പെടുന്നതായി കണ്ടാല്‍, ഞാനായിരിക്കും അത് ആദ്യം കത്തിക്കുക’ – ബി.ആര്‍. അംബേദ്കര്‍

ഞാന്‍ അസ്‌ലഹ്. 21 വയസ്, ചരിത്രവിദ്യാര്‍ത്ഥിയാണ്. ഈ ലോകത്തോട് എനിക്ക് ചിലത് പറയാനുണ്ട്. സ്‌കൂള്‍ പഠനകാലത്ത് ഞങ്ങള്‍ക്ക് ചരിത്രവും ഒരു പഠനവിഷയമായിരുന്നു. ലോകത്തെ ഏറ്റവും വലിയ രാഷ്ട്രം റഷ്യ, ഏറ്റവും ചെറിയ രാഷ്ട്രം വത്തിക്കാന്‍, ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള രാജ്യം ചൈന- ഇതെല്ലാം അന്നു ഞങ്ങള്‍ കാണാപാഠമാക്കിയിരുന്നു.

ഇനി, ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാജ്യമേതെന്ന് ചോദിച്ചപ്പോഴൊക്കെ, ആവേശപൂര്‍വ്വം ഇന്ത്യയെന്ന് ഉത്തരമെഴുതി. സ്‌കൂള്‍ അസംബ്ലിയില്‍ ദേശീയഗാനം ആലപിക്കുമ്പോള്‍ മിണ്ടാതിരിക്കുകയും ശല്യപ്പെടുത്തുന്നവന്റെ തലക്ക് കൊട്ടുകയും ചെയ്തു. പൊലീസിനെയും പട്ടാളത്തെയും സിനിമയിലൊക്കെ കാണുമ്പോള്‍ ഞങ്ങള്‍ രോമാഞ്ചം കൊണ്ടു. സ്‌കൂള്‍ പഠനകാലത്ത് ഞാന്‍ എപ്പോഴും സ്വപ്‌നം കണ്ടത് വലുതായാല്‍ ഒരു കളക്ടറായി എന്റെ ഇന്ത്യയെ സേവിക്കുകയെന്നായിരുന്നു.

എന്നാല്‍, നിങ്ങളോടെല്ലാവരോടും വേറെ ചിലത് പറയാനുണ്ട്. ഇത് വേറെയാരുടെക്കയോ രാജ്യമാണിന്ന്, നമ്മുടേതല്ല. നമ്മെ ഭരിക്കുന്നവര്‍ അതാണ് പറഞ്ഞുകൊണ്ടിരിക്കുന്നത്. അതാണ് നാം അനുഭവിക്കുന്നത്.

21 വര്‍ഷം ഈ രാജ്യത്ത് ജീവിച്ച ഒരു വിദ്യാര്‍ഥിയാണിത് പറയുന്നത്: ഈ രാജ്യം എന്റേതല്ല. ചരിത്രത്തിന്റെ കെട്ടുകളൊന്നാകെ അഴിക്കാന്‍ ഞാന്‍ ഒരുക്കമല്ല. കഴിഞ്ഞ ഏതാനും ആഴ്ചകളില്‍ സംഭവിച്ചതുമാത്രം പറയട്ടെ.

രാജ്യത്തിന്റെ തലസ്ഥാനനഗരത്തിനടുത്ത് ദാദ്രിയില്‍ 50 വയസുകാരനായ ഒരാളെ ജനക്കൂട്ടം തല്ലിക്കൊന്നു. അദ്ദേഹത്തിന്റെ മകനെ മാരകമായി ആക്രമിച്ചു. എന്തുകൊണ്ടാണ് മുഹമ്മദ് അഖ്‌ലാഖിനെ തല്ലിക്കൊന്നത്? അദ്ദേഹം ഒരു മുസ്‌ലിമായതുകൊണ്ടും, അദ്ദേഹം ബീഫ് കഴിച്ചെന്ന അഭ്യൂഹത്തിന്റെ പേരിലും. ആരാണ് അദ്ദേഹത്തെ കൊന്നത്? ഇന്ത്യയെ ഭരിക്കുന്ന ഹിന്ദുത്വശക്തികളുടെ അനുയായികള്‍. അതെ, അദ്ദേഹം റെഫിജറേറ്ററില്‍ ആട്ടിറച്ചി സൂക്ഷിക്കുകയും അത് ബീഫ് ആയിരുന്നെന്ന അഭ്യൂഹം പരക്കുകയും ചെയ്തു. അതോടെ, അദ്ദേഹം ദുരുദ്ദേശ്യാര്‍ത്ഥം ബീഫ് കഴിച്ചെന്ന് പറഞ്ഞ് അദ്ദേഹത്തെ തല്ലിക്കൊന്നു.

ഓഹ്..! എന്നിട്ട് ഈ രാജ്യത്തെ സര്‍ക്കാര്‍ എന്താണ് ചെയ്തത്? അഖ്‌ലാഖ് വീട്ടില്‍ സൂക്ഷിച്ചിരുന്ന മാംസം എന്താണെന്നറിയാന്‍ അവര്‍ അത് ഫോറന്‍സിക് ലാബിലേക്ക് അയച്ചു, ഏതാനും മന്ത്രിമാര്‍ കൊലപാതകത്തെ ന്യായീകരിക്കുകയും ചെയ്തു. പ്രധാനമന്ത്രി തിരക്കിലായിരിക്കും, അദ്ദേഹത്തിന് ഒന്നും പറയാനില്ല പോലും.

ഭരിക്കുന്ന പാര്‍ട്ടിയുടെ പ്രത്യയശാസ്ത്ര വക്താക്കള്‍ അവരുടെ വേദികളിലൂടെയും പ്രസിദ്ധീകരണങ്ങളിലൂടെയും ബീഫ് കഴിക്കുന്നവര്‍ക്കൊക്കെ ഈ വിധിയുണ്ടാകുമെന്ന് പറഞ്ഞുകൊണ്ടിരിക്കുന്നു.

ഈ സംഭവം കഴിഞ്ഞ് രണ്ടാമത്തെ ദിവസം ഉത്തര്‍പ്രദേശിലെ ദാദ്രിയില്‍ 90 വയസുള്ള ഒരാളെ ജീവനോടെ കത്തിച്ചുകൊന്നു. ജീവനോടെ കത്തിക്കുക! ഇന്ത്യയിലെ ക്ഷേത്രങ്ങളെ കുറിച്ച് നിങ്ങള്‍ കേട്ടുകാണും.  ദലിത് സമുദായക്കാരനായിരുന്ന അദ്ദേഹം ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ ശ്രമിച്ചതായിരുന്നു. അദ്ദേഹം താഴ്ന്നജാതിക്കാരനായതുകൊണ്ട് ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതോടെ, ക്ഷേത്രം അശുദ്ധമാവും. ക്ഷേത്രകവാടത്തി്ല്‍വെച്ച് അവര്‍ അദ്ദേഹത്തെ ജീവനോടെ കത്തിച്ചുകൊന്നു.

പിന്നെയും രണ്ടുദിവസം കഴിഞ്ഞ്, ഉത്തര്‍പ്രദേശില്‍ തന്നെ, ഒരു ദലിത് കുടുംബത്തെ മുഴുവന്‍, സ്ത്രീകളടക്കമുള്ളവരെ പൊലീസ് നഗ്നരാക്കി മര്‍ദ്ദിച്ചു. കാരണം, ഹിന്ദു ചാതുര്‍വര്‍ണ്യമനുസരിച്ച് അവര്‍ താഴ്ന്ന ജാതിക്കാരായിരുന്നു.

അതേദിവസം, 12 വയസുള്ള വിദ്യാര്‍ഥിയെ അധ്യാപകന്‍ ക്രൂരമായി മര്‍ദ്ദിച്ചു. ദലിതനായ ആ കുട്ടി ദലിതുകളല്ലാത്ത കുട്ടികള്‍ക്കായിട്ടുള്ള പാത്രത്തില്‍ തൊട്ടതായിരുന്നു കാരണം.

വെറും ആറുദിവസത്തിനിടെ ഈ രാജ്യത്തുണ്ടായതാണിതെല്ലാം. ഇതിനോടെല്ലാം രാജ്യം ഭരിക്കുന്നവര്‍ നടത്തിയ പ്രതികരണം മാനവികതയെ ഭയപ്പെടുത്തുന്നു. പ്രതികരിക്കുന്നവരെയൊക്കെ കൊലപ്പെടുത്തുന്നു. എഴുത്തുകാരനും കന്നട സര്‍വകലാശാല വൈസ് ചാന്‍സലറുമായിരുന്ന എം.എം. കല്‍ബുര്‍ഗിയെ അവര്‍ കൊന്നു. അദ്ദേഹം പ്രതികരിച്ചുവെന്നതായിരുന്നു കാരണം.

പിന്നെയൊരുദിവസം, അറിയപ്പെട്ട ഗസല്‍ ഗായകന്‍ പാകിസ്ഥാനിലെ ഗുലാം അലിയെ മുംബൈയില്‍ പാടുന്നതിനെ വിലക്കി. അന്തരിച്ച ഗസല്‍ ഗായകന്‍ ജഗജീത് സിങ്ങിന് അദ്ദേഹത്തിന്റെ ചരമദിനത്തില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ട് നടത്താനിരുന്ന ഒരു സംഗീതപരിപാടിയായിരുന്നു അത്!

ഭീകരനിയമങ്ങള്‍ ഉപയോഗിച്ച് അവര്‍ ആളുകളെ വര്‍ഷങ്ങളോളം തടവിലിടുന്നു. ആയിരക്കണക്കിന് മുസ്‌ലിം, ദലിത് യുവാക്കളാണ് ഇന്ത്യന്‍ ജയിലുകളില്‍ കഴിയുന്നത്. ചിലപ്പോഴൊക്കെ ഭരണകൂടം നേര്‍ക്കുനേരെ ആളുകളെ കൊല്ലുന്നു. ഇശ്‌റത്ത് ജഹാന്‍ എന്ന മുസ്‌ലിം യുവതിയെ അവര്‍ വ്യാജഏറ്റുമുട്ടലിലൂടെ കൊന്നു. അഫ്‌സല്‍ ഗുരുവിനെ തൂക്കിക്കൊന്നു. പ്രശസ്തമായ മുംബൈ നഗരമധ്യത്തില്‍ ഒരു മുസ്‌ലിമിന് താമസിക്കാന്‍ വീടു ലഭിക്കുക പ്രയാസമായിരിക്കുന്നു.

ഭരണഘടനയുടെ പിതാവായ ഡോ. ബി.ആര്‍. അംബേദ്കറെ വാഴ്ത്തുന്ന ഗാനം മൊബൈല്‍ റിങ്‌ടോണാക്കിയതിന്റെ പേരില്‍ ദലിതനായ ഒരു യുവാവിനെ കൊലപ്പെടുത്തിയത് ഈ രാജ്യത്താണ്.

അല്ല, ഈ രാജ്യ ഇനി നമ്മുടേതല്ല. അറബി പേരുള്ള ഒരു മുസ്‌ലിമായി ഈ രാജ്യത്ത് ജീവിക്കുക സുരക്ഷിതമല്ലായിരിക്കുന്നു. എന്റെ ദലിത് സുഹൃത്തിന്റെ ജീവന് ഈ രാജ്യം യാതൊരുവിലയും കല്‍പിക്കുന്നില്ല. കാരണം ഞാനൊരു മുസ്‌ലിമാണ്. ഞാനെന്തു കഴിക്കണമെന്ന് തീരുമാനിക്കാനുള്ള അവകാശം പോലും ഈ രാജ്യത്തെനിക്കില്ല.

ലോകമറിയണം, ഇന്ത്യ ഇപ്പോള്‍ ഒരു ജനാധിപത്യമല്ല. ഇന്ത്യയെ വാഴ്ത്തി ഉലകം ചുറ്റുകയാണ് രാജ്യത്തിന്റെ പ്രധാനമന്ത്രി. നിങ്ങള്‍ എഴുന്നേറ്റ് നിന്ന് ചോദിക്കേണ്ടതുണ്ട്, നിങ്ങളുടെ ഈ സഹോദരന്‍ പറഞ്ഞത് സത്യമാണോ എന്ന്.

മാനവികതക്കെതിരായ ഈ ഹിംസയുടെ പ്രചോദനകേന്ദ്രം പ്രധാനമന്ത്രി തന്നെയാണ്. അദ്ദേഹം ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെയാണ് അദ്ദേഹത്തിന്റെ പാര്‍ട്ടി മുസ് ലിം വംശീയാക്രമണത്തിന് നേതൃത്വം കൊടുത്തത്. അന്ന് കൊല്ലപ്പെട്ട മുസ്‌ലിംകളെ അദ്ദേഹം ഉപമിച്ചത് വാഹനത്തിന്റെ ചക്രങ്ങള്‍ക്കിടയില്‍ കുടുങ്ങിമരിക്കുന്ന പട്ടികളോടാണ്.

ഇതെഴുതിയതിന് ഞാന്‍ എന്തൊക്കെ നേരിടേണ്ടി വരുമെന്നെനിക്കറിയില്ല. അതെന്തൊക്കെയായാലും, എനിക്ക് പ്രശ്‌നമല്ല. ഇതാണ് സത്യം.

നിങ്ങളുടെ സഹോദരന്‍,
11 ഒക്ടോബര്‍ 2015
ബിഹാര്‍, ഇന്ത്യ.

(നളന്ദ ഇന്റര്‍നാഷണല്‍ യൂണിവേഴ്‌സിറ്റിയില്‍ ഹിസ്‌റ്റോറിക്കല്‍ സ്റ്റഡീസ് വിഭാഗത്തില്‍ എം.എ. വിദ്യാര്‍ത്ഥിയാണ് അസ്‌ലഹ്.)
കടപ്പാട്: countercurrents.org
വിവ: അനീസ്‌

Related Articles