Current Date

Search
Close this search box.
Search
Close this search box.

അമേരിക്ക തന്നെയാണ് താലിബാനെ സഹായിച്ചത്

താലിബാൻ അഫ്ഗാനിസ്ഥാനിൽ തിരിച്ചെത്തിയതിനെ കുറിച്ചുള്ള തലക്കെട്ടുകളും അതിശയോക്തികളുമാണ് ഒട്ടുമിക്ക പാശ്ചാത്യമാധ്യമങ്ങളുടെയും മുഖ്യ ഉള്ളടക്കം.താലിബാൻ കാബൂളിൽ പ്രവേശിക്കുമ്പോൾ, “ഞാൻ അഫ്ഗാനിസ്ഥാനിൽ തന്നെ ഉണ്ടാകും” എന്ന് പ്രസംഗിച്ച് 24 മണിക്കൂറിനുള്ളിൽ, പ്രസിഡന്റ് അഷ്റഫ് ഗനി കാബൂളിൽ നിന്ന് ഹെലികോപ്റ്റർ മാർഗം താജിക്സ്ഥാനിലേക്ക് കടന്നുകഴിഞ്ഞിരുന്നു, താലിബാൻ കമാൻഡർ മുല്ല അബ്ദുൽ ഗനി ബരാദറിന്റെ നേതൃത്വത്തിലുള്ള താൽക്കാലിക സർക്കാർ അധികാരമേറ്റെടുക്കുകയും ചെയ്തു.

അഫ്ഗാനിൽ തന്നെ തുടരാനും യുദ്ധം ചെയ്യാനും ഗനി ആഗ്രഹിച്ചിരുന്നില്ല. സന്തോഷകരമെന്നു പറയട്ടെ അഫ്ഗാൻ ദേശീയ സൈന്യം അതിന് സമ്മതിക്കുകയും ചെയ്തു, കാരണം സംരക്ഷിക്കപ്പെടാനുള്ള അർഹത അദ്ദേഹത്തിനും അദ്ദേഹത്തിന്റെ അഴിമതി നിറഞ്ഞ ഭരണകൂടത്തിനും ഉണ്ടായിരുന്നില്ല; ബരാദർ എത്തിയപ്പോൾ അഫ്ഗാൻ സൈന്യം യാതൊരു വിധ ചെറുത്തുനിൽപ്പും നടത്തിയില്ല എന്ന് ഇതോടൊപ്പം ചേർത്തുവായിക്കുക.

ഒരാഴ്ചക്കുള്ളിൽ, താലിബാന്റെ ആത്മീയ ഭവനമായ കാന്തഹാർ അടക്കം പത്ത് പ്രവിശ്യാ തലസ്ഥാനങ്ങളാണ് താലിബാൻ പിടിച്ചെടുത്തത്. ശനിയാഴ്ച രാവിലെ, താലിബാൻ സൈന്യം തലസ്ഥാനം വളഞ്ഞു.

കഴിഞ്ഞ മൂന്നു പതിറ്റാണ്ടു കാലം പാശ്ചാത്യ ഭരണകൂടങ്ങളും മാധ്യമങ്ങളും താലിബാനെ പൈശാചികവത്കരിക്കുന്നതിന് മാറ്റിവെച്ചിരുന്നതിനാൽ, കഴിഞ്ഞ ദിവസങ്ങളിലെ മാധ്യമ തലക്കെട്ടുകൾ എളുപ്പം പ്രവചിക്കാൻ കഴിയുന്നതായിരുന്നു. “ഇരുണ്ട യുഗത്തിലേക്കുള്ള മടക്കം” എന്നാണ് ഭയചകിതയായി നോക്കുന്ന ഒരു അഫ്ഗാൻ പെൺകുട്ടിയുടെ മുഖത്തോടൊപ്പം വന്ന ഒരു തലക്കെട്ട് അലറിവിളിച്ചത്. ഭയപ്പെടുത്തുന്ന കഥകളിലും വിവരണങ്ങളിലും യഥാർഥ വസ്തുതകളുടെ അഭാവമുണ്ടെങ്കിലും, ആ പെൺകുട്ടിയുടെ കാര്യമോർത്ത് എനിക്ക് ഭയം തോന്നി. പാശ്ചാത്യ മാധ്യമ കച്ചവടസ്ഥാപനങ്ങൾ പൊതുജനത്തിന് വളരെ കുറച്ചാണ് വിൽക്കുന്നതെങ്കിലും, ബലാത്സംഗം, നിർബന്ധിത വിവാഹം, അടച്ചുപൂട്ടുന്ന സ്കൂളുകൾ, പിന്നെ എന്നെത്തേയും പോലെയുള്ള പട്ടം പറത്തൽ നിരോധനം തുടങ്ങിയ ജനങ്ങളെ ഭയപ്പെടുത്തുന്ന കഥകൾ കൊണ്ട് അവ നിറച്ചിട്ടുണ്ട്.

ഹെറാത്ത്, കാന്തഹാർ, പുൽ-ഏ-ആലം, ലോഖർ പ്രവിശ്യയുടെ തലസ്ഥാനം തുടങ്ങിയ തന്ത്രപ്രധാന നഗരങ്ങൾ ഏതാനും ദിവസങ്ങൾക്കുള്ളിൽ പിടിച്ചെടുത്ത്, അഫ്ഗാനിസ്ഥാനിലൂടെ പടർന്നുകയറാൻ താലിബാന് എങ്ങനെ കഴിഞ്ഞു എന്നതുമായി ബന്ധപ്പെട്ട ലളിതമായ വസ്തുതകൾ അല്ലെങ്കിൽ അർഥവത്തായ വിശകലനങ്ങൾ, ഉൾക്കാഴ്ചകൾ എന്നിവ ഈ അപലപന-പ്രതിഷേധ ഉന്മാദത്തിനിടയിൽ കാണാനില്ല.

തീർച്ചയായും, അരുംകൊല നടക്കുന്നുണ്ട്, അതിക്രമങ്ങൾ നടക്കുന്നുണ്ട്, പക്ഷേ അവ എല്ലാ ഭാഗങ്ങളിലും നടക്കുന്നുണ്ട്. യുദ്ധം അങ്ങനെയാണ്. 2001ൽ സംഘർഷത്തിന്റെ തുടക്കത്തിൽ കാബൂളിലെ അഫ്ഗാൻ പൗരൻമാർക്കു നേരെ അമേരിക്കയും ബ്രിട്ടനും ക്രൂയിസ് മിസൈലുകൾ വർഷിച്ചപ്പോൾ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്ന് പുറത്തെടുക്കപ്പെട്ട പിഞ്ചു കുഞ്ഞുങ്ങളുടെ മൃതദേഹങ്ങളും, കഴിഞ്ഞ ആഴ്ച നടന്ന ഏറ്റുമുട്ടലിനിടയിൽ കുടുങ്ങി കൊല്ലപ്പെട്ട നിരപരാധികളുടെ മൃതദേഹങ്ങളും തമ്മിൽ യാതൊരു വ്യത്യാസവുമില്ല. അന്ന് കൊല്ലപ്പെട്ടതും പരിക്കേറ്റതും അമേരിക്കൻ സൈനികരോ, ബ്രിട്ടീഷ് സൈനികരോ, നാറ്റോ സൈനികരോ അല്ലെങ്കിൽ ആരും മൃതദേഹങ്ങളുടെ കണക്കെടുക്കാൻ മിനക്കെട്ടിരുന്നില്ല എന്നതാണ് ഒരേയൊരു വ്യത്യാസം.

അഫ്ഗാനിസ്ഥാന്റെ നിയന്ത്രണം താലിബാൻ എങ്ങനെ പിടിച്ചെടുത്തു? തുടക്കത്തിൽ ഒരു കാര്യം മനസ്സിലാക്കുന്നത് വളരെ നല്ലതാണ്. അമേരിക്ക തങ്ങളുടെ സൈന്യത്തെ അഫ്ഗാനിൽ നിന്നും പിൻവലിക്കുകയാണെന്ന് പ്രഖ്യാപിച്ചതിനെ തുടർന്ന് പെട്ടെന്നൊരു ദിവസം ഉയർന്നുവന്ന വിപ്ലവകാരികളുടെ ഒരു ചെറുസംഘമല്ല താലിബാൻ. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ജനകീയ പിന്തുണയോടെ അഫ്ഗാനികളാൽ സ്ഥാപിതമായതാണ് താലിബാൻ; അവർ അവിടംവിട്ട് ഒരിക്കലും എങ്ങോട്ടും പോയിട്ടില്ല. വിദേശികളല്ല, മറിച്ച് സ്വന്തം രാജ്യത്തിനു വേണ്ടി രാജ്യത്തിനകത്തു നിന്ന് പോരാടുന്ന ആളുകളാണ് അവർ.
യഥാർഥ താലിബാനികളിൽ ചിലർ ഇപ്പോഴും അവരുടെ നേതൃനിരയിൽ ഉണ്ടെങ്കിലും, 2001ൽ കാബൂളിൽ നിന്നും പലായനം ചെയ്ത താലിബാനിൽ നിന്നും തികച്ചും വ്യത്യസ്തമാണ് ഇന്നത്തെ താലിബാൻ. പ്രധാന നയതന്ത്രജ്ഞരും നയരൂപകർത്താക്കളൊന്നും തന്നെ അവരുടെ ഇസ്ലാമിക വിശ്വാസങ്ങൾ ഉപേക്ഷിക്കുകയോ വിട്ടുവീഴ്ച ചെയ്യുകയോ ചെയ്തിട്ടില്ല. എന്നാൽ, ആഗോള രാഷ്ട്രീയത്തിൽ കൂടുതൽ പ്രായോഗിക വീക്ഷണം ഉൾക്കൊള്ളുകയും അതിന്റേതായ പക്വതയും പുരോഗതിയും കൈവരിക്കുകയും ചെയ്തവരാണ് അവർ ഇന്ന്.

അന്നത്തെ പ്രസിഡന്റ് ഹാമിദ് കർസായി 2001-ന്റെ ഭൂരിഭാഗവും അഫ്ഗാനിസ്ഥാന് അകത്തും പുറത്തും രഹസ്യമായി പ്രാദേശിക ശക്തികളുമായും ഗോത്ര നേതാക്കളുമായും നയതന്ത്ര സഖ്യമുണ്ടാക്കിയിരുന്നു, അതുന്നെയാണ് 9/11ന് ശേഷം താലിബാൻ നേതാക്കലും ചെയ്ത്. എന്നാൽ, രാജ്യത്തിനകത്തു നിന്നുള്ള പിന്തുണയെ മാത്രം ആശ്രയിക്കുന്നതിനു പകരം, അയൽരാജ്യങ്ങളുമായും പ്രാദേശിക ശക്തികളുമായും സഖ്യമുണ്ടാക്കേണ്ടത് ഒരുപോലെ പ്രധാനമാണെന്ന് താലിബാന്റെ ചർച്ചാസംഘം തിരിച്ചറിഞ്ഞിട്ടുണ്ട്, പ്രത്യേകിച്ച് വാണിജ്യ ബന്ധം, തൊഴിലവസരങ്ങൾ, സമ്പത്ത് എന്നിവയുടെ കാര്യത്തിൽ.

എന്റെ സ്രോതസ്സുകൾ അനുസരിച്ച്- അവർ എന്നെ ഇതുവരെ നിരാശപ്പെടുത്തിയിട്ടില്ല- ചൈന, റഷ്യ, തുർക്കി, പാകിസ്ഥാൻ, ഇറാൻ, മറ്റു അയൽരാജ്യങ്ങൾ എന്നിവയുമായി ഉന്നതതല യോഗങ്ങൾ ഇതിനകം നടന്നുകഴിഞ്ഞിട്ടുണ്ട്. മീറ്റിംഗുകൾ എല്ലാം തന്നെ ക്രിയാത്മകവും ശുഭകരവുമായിരുന്നത്രെ.

ഇതിന് വളരെ പ്രായോഗികമായ കാരണങ്ങളുണ്ടാകാം. ഉദാഹരണത്തിന്, ഇറാന്, അഫ്ഗാനിസ്ഥാനുമായി പങ്കിടുന്ന 950 കിലോമീറ്റിർ ദുർഘടമായ അതിർത്തി കൂടാതെ തന്നെ കൈകാര്യം ചെയ്യാൻ ആവശ്യത്തിൽ കൂടുതൽ പ്രശ്നങ്ങൾ ഉണ്ട്. മേഖലയിലെ കഠിനമായ ഭൂമിശാസ്ത്ര സാഹചര്യങ്ങൾ കണക്കിലെടുക്കുമ്പോൾ, അത് സുരക്ഷിതമാക്കൽ അസാധ്യവുമാണ്. മറുവശത്ത്, ഇസ്രായേലിന്റെ ആക്രമണ ഭീഷണി തുടരുന്നുണ്ട്, കൂടാതെ ഇറാൻ സർക്കാറിനെതിരെ നടപടി സ്വീകരിക്കാൻ അമേരിക്കയുടെ മേൽ അവർ സമ്മർദ്ദം ചെലുത്തുന്നുമുണ്ട്. ഇസ്രായേൽ ഇതിനോടകം തന്നെ ഗൾഫ് മേഖലയിലെ ഇറാനുമായുള്ള നിഴൽ യുദ്ധത്തിൽ ഉൾപ്പെട്ടിട്ടുമുണ്ട്. അതായത് ഇറാനെ സംബന്ധിച്ച് ഒരുപാട് കാര്യങ്ങൾ കൈകാര്യം ചെയ്യാൻ വേറെയുണ്ട് എന്നതാണ് വാസ്തവം.

സമാനമാണ് പാകിസ്ഥാന്റെ അവസ്ഥയും. പാകിസ്ഥാനെ സംബന്ധിച്ച് അഫ്ഗാനിസ്ഥാനുമായി പങ്കിടുന്ന 2,640 കിലോമീറ്റർ അതിർത്തി സംരക്ഷിക്കുക എന്ന വലിയ ദൗത്യത്തിനൊപ്പം അണവായുധശേഖരമുള്ള ഇന്ത്യയെയും സൂക്ഷിക്കേണ്ടതുണ്ട്. വളർന്നു വരുന്ന ഒരു വൻശക്തിയെന്ന നിലയിൽ ചൈനയ്ക്ക് നേരിടാൻ വലിയ പ്രശ്നങ്ങളുണ്ട്. അതുകൊണ്ടു തന്നെ കേവലം 75 കിലോമീറ്റർ മാത്രമുള്ള അഫ്ഗാനിസ്ഥാന്റെ ഏറ്റവും ചെറിയ അതിർത്തിയിൽ ചെന്ന് അവസാനിക്കുന്ന, 350 കി.മീ നീളവും 15 കി.മീ വീതിയുമുള്ള വഖാൻ ഇടനാഴിയിലെ പ്രശ്നങ്ങളിൽ തലയിടാൻ ചൈനയും ആഗ്രഹിക്കുന്നില്ല.

റഷ്യക്കും അവരുടേതായ പ്രശ്നങ്ങളുണ്ട്, അഫ്ഗാനിസ്ഥാന്റെ പ്രശ്നങ്ങൾ പരിഹരിക്കാൻ അവരും ആഗ്രഹിക്കുന്നില്ല. നമുക്കെല്ലാവർക്കും അറിയാവുന്നതു പോലെ റഷ്യക്ക് ആ വഴിയിലൂടെ ഒരിക്കൽ പോയതിന്റെ മുന്നനുഭവമുണ്ട്. 1979 മുതൽ 1989 വരെ പഴയ യുഎസ്എസ്ആർ അഫ്ഗാനിസ്ഥാനിൽ അധിനിവേശം നടത്തി, പത്ത് വർഷത്തോളം നീണ്ടു നിന്ന് യുദ്ധത്തിനും അൽഖാഇദയുടെ ആവിർഭാവത്തിനും അത് കാരണമായി. “സാമ്രാജ്യങ്ങളുടെ ശവപ്പറമ്പിലെ” അമേരിക്കൻ, ബ്രിട്ടീഷ് സൈനിക ദുരന്തം പോലെ തന്നെ വിനാശകരമായിരുന്നു സോവിയറ്റ് ഇടപെടലും.

സുന്നി താലിബാൻ ഷിയ ഇറാനുമായി ചർച്ചകൾ നടത്തിക്കൊണ്ടിരിക്കുന്നത് വിഷലിപ്തമായ വിഭാഗീയ പ്രശ്നങ്ങൾ ഒടുവിൽ പരിഹരിക്കപ്പെടുമെന്നതിന്റെ സൂചനയാണ്. ഇത് എല്ലാവർക്കും സന്തോഷം നൽകുന്ന ഒരു കാര്യമല്ല, പ്രത്യേകിച്ച് സൗദി അറേബ്യ അടക്കം, ഗൾഫിലെ ഇസ്രായേലിന്റെ പുതിയ കൂട്ടുകാർക്കും നയതന്ത്ര പങ്കാളികൾക്കും. ഷിയാ ആധിപത്യമുള്ള ഇറാനോട് ഇരുകൂട്ടർക്കും വെറുപ്പാണ്, സൗദി സാമ്രാജ്യത്തിന്റെ മതാടിത്തറയായ വഹാബിസത്തിനും അങ്ങനെ തന്നെയാണ്.

തുർക്കിക്ക് നല്ലൊരു സഖ്യക്ഷിയാവാൻ സാധിക്കും, കാരണം സിറിയ, ലിബിയ, ഖത്തർ തുടങ്ങി മുസ്ലിം ലോകത്ത് അത് നിലവിൽ തന്നെ ശക്തമായ സാന്നിധ്യം അറിയിച്ചു കഴിഞ്ഞിട്ടുണ്ട്. താലിബാൻ ചർച്ചാസംഘം തമ്പടിച്ചിരിക്കുന്നത് ഖത്തറിലാണ്. ഖത്തരികൾ ഇതിനകം തന്നെ മറ്റു മേഖലകളിൽ സമാധാനത്തിന്റെ പ്രചാരകരാണ്; ഇതും റിയാദിലെ എതിരാളികളെ സംബന്ധിച്ച് സന്തോഷം നൽകുന്ന കാര്യമല്ല.

ഇതെല്ലാം കണക്കിലെടുക്കുമ്പോൾ, അഫ്ഗാനിസ്ഥാൻ ജിഹാദികളുടെ കളിസ്ഥലമോ തീവ്രവാദികളുടെ ആകർഷണകാന്തമോ ആകാൻ ഒരു സാധ്യതയുമില്ല. ഒറ്റപ്പെടുന്നതിനേക്കാൾ, ഒരിക്കൽ കൂടി വളരെ പ്രാധാന്യമുള്ള ഒരു വ്യാപാര മാർഗമായി അഫ്ഗാനിസ്ഥാൻ മാറിയേക്കാം. രണ്ടാഴ്ച മുമ്പ് ഞാൻ എഴുതിയിരുന്നത് പോലെ, പ്രധാനപ്പെട്ട കാര്യമെന്താണെന്നാൽ, “ഇരുപതു വർഷം നടത്തിയ കൊടിയ നശീകരണത്തിനു പകരം ആ രാജ്യത്തിന്റെ പുനഃസൃഷ്ടിക്കാവശ്യമായ പിന്തുണയും ഉപാധികളില്ലാത്ത മാനുഷിക സഹായങ്ങളും നൽകുന്നതിനപ്പുറമുള്ള സകല ഇടപെടലുകളുമവസാനിപ്പിച്ച് പൂർണമായി അവിടെ നിന്ന് പിൻവലിയാൻ പാശ്ചാത്യ ലോകത്തിന് സമയമായിരിക്കുന്നു. അമേരിക്ക തങ്ങളിൽ അടിച്ചേൽപ്പിച്ച പാവസർക്കാറിനെ അഫ്ഗാൻ ജനത തുരത്തണമെന്നാണാഗ്രഹിക്കുന്നതെങ്കിൽ അതവരുടെ പണിയാണ്, നമ്മുടെതല്ല.” ഞാനീ വാദത്തിൽ ഉറച്ചുനിൽക്കുന്നു.

2001ൽ അഫ്ഗാനിസ്ഥാനിൽ വെച്ച് താലിബാനികൾ എന്നെ ബന്ദിയാക്കിയപ്പോൾ, എന്നെ ചോദ്യം ചെയ്യുന്നവരോട്, അൽഖാഇദയുമായി താലിബാന്റെ ബന്ധം എങ്ങനെയാണെന്ന് ഞാൻ ചോദിച്ചിരുന്നു. “അവർ ഞങ്ങളുടെ അതിഥികളായി വന്നു, ഇപ്പോൾ ഞങ്ങളുടെ യജമാനൻമാരായി പ്രവർത്തിക്കുന്നു” എന്നാണ് അവർ നിഷ്കളങ്കമായി മറുപടി പറഞ്ഞത്. അന്നത്തെ പൊതുവികാരത്തെ സൂചിപ്പിക്കുന്നതായിരുന്നു ആ വാക്കുകളെങ്കിൽ, ഭാവിയിൽ ആരെയൊക്കെ അതിഥികളായി ക്ഷണിക്കണം എന്ന കാര്യത്തിൽ അവർ കൂടുതൽ സൂക്ഷ്മത പാലിക്കുമെന്ന് കരുതാം.

താലിബാൻ ഒരിക്കലും ഭീകരത കയറ്റുമതി ചെയ്യുകയോ സ്വന്തം രാജ്യത്തിനപ്പുറം സായുധ ആക്രമണങ്ങൾ നടത്തുകയോ ചെയ്തിട്ടില്ല എന്ന വസ്തുത പരിഗണിക്കുമ്പോൾ, പടിഞ്ഞാറൻ രാജ്യങ്ങളിലേക്ക് ഭീകരവാദം കയറ്റുമതി ചെയ്യാൻ പദ്ധതിയിടുന്നവരോട് അവർ സഹിഷ്ണുത കാണിക്കില്ല എന്ന് കരുതാം. 9/11ൽ തട്ടിക്കൊണ്ടു പോയ ഒരു വിമാനത്തിലും താലിബാൻ പോരാളികൾ ഉണ്ടായിരുന്നില്ല എന്നത് ആവർത്തിക്കേണ്ടതുണ്ട്, ഇത് പലരും മറക്കുന്ന കാര്യമാണ്; ഭീകരരെല്ലാം സൗദി പൗരന്മാരായിരുന്നു.

താലിബാനെ “തീവ്രവാദികൾ” എന്നല്ലാതെ മറ്റെന്തെങ്കിലും ആയി കാണാൻ കഴിവില്ലാത്ത ചില മാധ്യമപ്രവർത്തകരെ ഇത് അത്ഭുതപ്പെടുത്തും. അവർ താടിയും, തലപ്പാവും വേറിട്ടു നിൽക്കുന്ന വസ്ത്രധാരണരീതിയും അലസമായ മാധ്യമപ്രവർത്തനത്തിന്റെ ഫലങ്ങളും മാത്രം കാണുന്നു; ഇസ്ലാമോഫോബിയയും വംശീയതയും അനുവർത്തിക്കുന്നു.

തങ്ങളുടെ പ്രദേശത്ത് നിന്ന് ഐ.എസിന്റെ എല്ലാവിധ സാന്നിധ്യവും നീക്കംചെയ്യുന്നത് താലിബാന്റെ മുൻഗണനകളിൽ ഉൾപ്പെടുമെന്ന് കരുതാം. ഈ രണ്ടു സംഘങ്ങൾ തമ്മിലുള്ള വ്യത്യാസം വേർതിരിച്ചറിയാൻ ഏതെങ്കിലും രാഷ്ട്രീയക്കാർക്കോ മാധ്യമപ്രവർത്തകർക്കോ കഴിയുന്നില്ലെങ്കിൽ, അവർ ശരിയായ ജോലിയിലാണോ നിൽക്കുന്നത് എന്ന് ഒന്ന് പുനഃവിചിന്തനം നടത്തുക. അവർ ഇതിനെ കുറിച്ച് ചിന്തിക്കുന്നുണ്ടെങ്കിൽ, ലോകത്തിലെ ഏറ്റവും അഴിമതി നിറഞ്ഞ സർക്കാറുകളിൽ ഒന്നിന് പിന്തുണ നൽകാനുള്ള പാശ്ചാത്യ ശ്രമങ്ങൾ താലിബാനെ ഗണ്യമായി സഹായിച്ചു എന്ന വസ്തുതയും അവർ പരിഗണിക്കട്ടെ.

അഫ്ഗാനിസ്ഥാനിലെ പരാജയപ്പെട്ട സൈനിക സംരഭത്തിന് അമേരിക്ക മൂന്ന് ട്രില്യൺ (3,000,000,000,000) ഡോളറാണ് അമേരിക്ക ചെലവഴിച്ചത്; അതിനു പുറമെ ബില്ല്യൺ കണക്കിന് ഡോളർ സഹായധനമായും നൽകിയിട്ടുണ്ട്, അതിൽ ഭൂരിഭാഗവും അഷ്റഫ് ഗനിയുടെ ഭരണകാലത്തെ അഴിമതിവീരൻമാരിലേക്കാണ് ഗതിമാറിപ്പോയത്. അഫ്ഗാൻ ദേശീയ സൈന്യത്തിനും മറ്റു സൈന്യങ്ങൾക്കും വിതരണം ചെയ്ത അമേരിക്കൻ നിർമിത ആയുധങ്ങളും ഉപകരണങ്ങളും ഇപ്പോൾ താലിബാന്റെ കൈകളിലായി കഴിഞ്ഞു. ബ്രിട്ടനും യൂറോപ്യൻ യൂണിയനും അഫ്ഗാനിസ്ഥാനിൽ വലിയ തുക ചെലവഴിച്ചിട്ടുണ്ട്.

താലിബാൻ വീണ്ടും അധികാരത്തിൽ വന്നാൽ അഫ്ഗാനിസ്ഥാനെ അന്താരാഷ്ട്ര വേദിയിൽ ഒറ്റപ്പെടുത്തുമെന്ന് യൂറോപ്പ് ഭീഷണിപ്പെടുത്തിയിട്ടുണ്ട്. എന്തിന്? കഴിഞ്ഞ തവണ അത് ഒരു ദുരന്തമായിരുന്നു, താലിബാനെ ഒറ്റപ്പെടുത്തിയതിലൂടെ അൽഖാഇദക്കും മറ്റു സംഘങ്ങൾക്കും കൂടുതൽ വളരാനുള്ള സാഹചര്യങ്ങളാണ് യൂറോപ്യൻ യൂണിയൻ സൃഷ്ടിച്ചത്. ഒരേ കാര്യം ആവർത്തിച്ച് ചെയ്യുകയും എന്നിട്ട് വ്യത്യസ്ത ഫലങ്ങൾ പ്രതീക്ഷിക്കുകയും ചെയ്യുക എന്നതാണ് ഭ്രാന്തിന്റെ നിർവചനം എന്ന് പറയപ്പെടുന്നു. യൂറോപ്യൻ വംശീയതയാണ് അതിന്റെ തീരുമാനങ്ങളെ മൂടി നിൽക്കുന്നത്.

ഒരുപക്ഷെ യു.എസ് പ്രസിഡന്റ് ജോ ബൈഡനിൽ നിന്നായിരിക്കാം ഏറ്റവും ഞെട്ടിപ്പിച്ച പ്രതികരണം വന്നത്. ഇതാണ് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞത്, “അഫ്ഗാൻ ജനത അവർക്കും അവരുടെ രാജ്യത്തിനും വേണ്ടി പോരാടേണ്ടതുണ്ട്”.

അമേരിക്കക്ക് ലോക പോലീസ് പദവി കൽപ്പിച്ചു കൊടുത്തവർക്ക് ഇതൊരു പാഠമായിരിക്കട്ടെ. അമേരിക്കയുടെ സന്ദേശം വളരെ വ്യക്തമാണ്: ഞങ്ങൾ നിങ്ങളുടെ രാജ്യത്ത് ബോംബാക്രമണവും, കടന്നുകയറ്റവും, അധിനിവേശവും നടത്തി, ശേഷം ഞങ്ങൾ തിരിച്ചുപോയി, ഞങ്ങൾ ഉണ്ടാക്കിയ കുഴപ്പം പരിഹരിക്കാൻ മറ്റൊരാളെ വിട്ടിട്ടുണ്ട്. താലിബാനെ സംബന്ധിച്ച് ഇതിലും മികച്ച പ്രചാരണായുധം ഇല്ല. കാബൂളിലേക്കുള്ള വഴിയിൽ താലിബാന് കാര്യമായ ചെറുത്തുനിൽപ്പൊന്നും നേരിടേണ്ടി വരാഞ്ഞത് എന്തുകൊണ്ടാണെന്നിൽ അതിശയിക്കാനുണ്ടോ?
അമേരിക്കയും സഖ്യകക്ഷികളും അഫ്ഗാനിസ്ഥാനുള്ള പരിഹാരമല്ല, മറിച്ച് പ്രശ്നമാണെന്ന് വർഷങ്ങൾക്കു മുമ്പു തന്നെ ഞാൻ പറഞ്ഞിരുന്നു. താലിബാൻ എന്നെ വിട്ടയച്ചതിനു ശേഷം പലതവണ ഞാൻ അഫ്ഗാനിസ്ഥാൻ സന്ദർശിച്ചിട്ടുണ്ട്, ശരീരം മുഴുവൻ മൂടുന്ന നീല ബുർഖയിൽ ആ രാജ്യം മുഴുവൻ സഞ്ചരിച്ചതിലൂടെ അമേരിക്കയുടെ ധാർഷ്ട്യം നിറഞ്ഞ സാമ്രാജ്യത്വത്തെ അടുത്തുനിന്ന് നിരീക്ഷിക്കാൻ കഴിഞ്ഞു എന്ന് എനിക്ക് പറയാൻ കഴിയും. വളരെ അരോചകമായിരുന്നു അത്.

ഇതാണ് ഇപ്പോൾ സംഭവിക്കുന്നത്; യു.എസ് സേനയുടെ പെട്ടെന്നുള്ള പിൻമാറ്റമല്ല താലിബാനെ വേഗത്തിൽ അധികാരം പിടിച്ചെടുക്കാൻ പ്രാപ്തരാക്കിയത്, അഫ്ഗാനിസ്ഥാനിലെ അവരുടെ സാന്നിധ്യം തന്നെയാണ് അതിന്റെ ആദ്യകാരണം.

മൊഴിമാറ്റം: അബൂ ഈസ

Related Articles