സൗദി അറേബ്യയിലെ തെക്കന്‍ പ്രവിശ്യയിലെ ജീസാന്‍,അസിര്‍ എന്നിവിടങ്ങളില്‍ ചെന്നാല്‍ തലയില്‍ മനോഹരമായ പൂക്കള്‍ കൊണ്ടുണ്ടാക്കിയ കിരീടങ്ങള്‍ വെച്ച ഒരു ഗോത്രവിഭാഗത്തെ നിങ്ങള്‍ക്ക് കാണാം. പതിറ്റാണ്ടുകളായി ഇവിടെ ജീവിക്കുന്ന തിഹാമ,അസിര്‍ എന്നീ ഗോത്ര വിഭാഗങ്ങള്‍ തലയില്‍ പൂക്കള്‍കൊണ്ടുള്ള കിരീടം ചൂടുന്ന ഒരു പതിവുണ്ടായിരുന്നു ഇവര്‍ക്ക്. ഇതിന്റെ പേരിലായിരുന്നു ഇവര്‍ അറിയപ്പെട്ടതും. കഴിഞ്ഞ 20 വര്‍ഷമായി ഈ ഗോത്രം ഇവിടെ പൂര്‍ണ്ണമായും ഒറ്റപ്പെട്ട മേഖലയിലാണ് കഴിയുന്നത്. ഇവരുടെ ഗ്രാമത്തില്‍ ഇപ്പോഴും വൈദ്യുതി എത്തിയിട്ടില്ല, റേഡുകളില്ല. ഇവര്‍ ഇപ്പോഴും പരമ്പരാഗത ഗോത്രനിയമങ്ങള്‍ പാലിച്ചാണ് ജീവിക്കുന്നത്.
ഇന്നും ഇവര്‍ ഫോട്ടോയെടുക്കുന്നതും അപരിചിതരെ കാണുന്നതും വിചിത്രമായാണ് നോക്കിക്കാണുന്നത്. അവരുടെ സ്വയംനിര്‍ണയ പരിധിക്കകത്ത് നിന്ന് സമാധാനത്തോടെ ജീവിക്കുന്നവരാണിവര്‍. ഒരു പ്രത്യേക ലഹരി മരുന്നായ ഖാട്ട് കൃഷി ചെയ്യാനും ഉപയോഗിക്കാനും അധികാരമുള്ള സൗദിയിലെ ഏക ഗോത്രവിഭാഗം കൂടിയാണിവര്‍.
തലയില്‍ പുഷ്പ കിരീടം ചൂടുന്നത് പരമ്പരാഗതമായി ഇന്നും ചിട്ടയായി പുലര്‍ത്തിപ്പോരുന്നുണ്ടിവര്‍. ഈ ആചാരത്തെ ശക്തമായി മുറുകെപ്പിടിക്കുകയും ചെയ്യുന്നു. അറബികള്‍ പരമ്പരാഗതമായി ധരിക്കുന്ന തലപ്പാവ് ഇവര്‍ ധരിക്കാറില്ല. യെമന്‍ അതിര്‍ത്തിയിലേക്കും ഈ വിഭാഗം പടര്‍ന്നിട്ടുണ്ട്. ഇന്ന് സൗദിയിലെ ഒരു പ്രധാന ടൂറിസ്റ്റ് കേന്ദ്രം കൂടിയാണിവിടം. ഇവിടെ നിന്ന് ലഭിക്കുന്ന ലഹരി തേടിയും ആളുകള്‍ ഇങ്ങോട്ടെത്തും. ഈ ലഹരി ഉപയോഗിക്കുന്നത് സൗദിയില്‍ വധശിക്ഷയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇവരുടെ ബന്ധുക്കള്‍ യെമനിലുമുണ്ട്. അവരുമായും ഈ വിഭാഗം ബന്ധം നിലനിര്‍ത്തുന്നുണ്ട്.
യെമനു നേരെയുള്ള സൗദിയുടെ യുദ്ധം ഇവരെ മോശമായാണ് ബാധിച്ചിട്ടുള്ളത്. ഈ വിഭാഗത്തിലെ ചിലര്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുകയും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുകയും ചെയ്യാറുണ്ട്. പനയോല കൊണ്ടുണ്ടാക്കിയ ചെരുപ്പ് ഉപയോഗിക്കുന്നരുമുണ്ട് ഇവര്‍ക്കിടയില്‍. ഫൂത എന്ന പേരിലുള്ള പരമ്പരാഗത വസ്ത്രമാണ് ഇവര്‍ ഉപയോഗിക്കുന്നത്. നേരത്തെ ഇത് യെമനിലെ ഗ്രാമത്തില്‍ നിന്നും നെയ്യുകയായിരുന്നു. ഇപ്പോള്‍ ഇന്ത്യയില്‍ നിന്നും ഇറക്കുമതി ചെയ്യുകയാണ്. അതിരാവിലെ സമീപത്തെ മാര്‍ക്കറ്റുകളില്‍ പോയാണ് ഇവര്‍ പുഷ്പങ്ങള്‍ വാങ്ങുന്നത്. ചിലരാകട്ടെ സ്വയം കൃഷി ചെയ്തുണ്ടാക്കിയ പൂക്കളാണ് ഇതിനായി ഉപയോഗിക്കുന്നത്.
തലയില്‍ പുഷ്പം അണിയുന്നത് കേവലം ഭംഗിക്ക് വേണ്ടി മാത്രമല്ല, തലവേദനുള്ള ഒരു മരുന്നായി ഇവര്‍ കാണുന്നു. സൗദിയി ജനത വിവാഹ വേളകളിലും റമദാനിലും മറ്റു പ്രത്യേക സാഹചര്യങ്ങളിലുമാണ് ഇത്തരം പുഷ്പകിരീടങ്ങള്‍ ഉപയോഗിക്കാറുള്ളത്.