പാൻ-ഇസ്‍ലാമിസം എന്നത് ഇസ്‍ലാമിക രാജ്യത്തിനോ രാഷ്ട്രത്തിനോ കീഴിലുള്ള മുസ്‍ലിംകളുടെ ഐക്യത്തിന് വേണ്ടി വാദിക്കുന്ന ഒരു രാഷ്ട്രീയ പ്രസ്ഥാനമാണ്. പാശ്ചാത്യവൽക്കരണ പ്രക്രിയയെ ചെറുക്കുന്നതിനും ഇസ്ലാമിന്റെ ഏകീകരണം പ്രോത്സാഹിപ്പിക്കുന്നതിനുമായി സുൽത്താൻ അബ്ദുൽ ഹമീദ് രണ്ടാമൻ പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തിലാണ് ഒട്ടോമൻ ദേശങ്ങളിൽ പാൻ-ഇസ്‍ലാമിസം പ്രായോഗികമായി ആരംഭിക്കുന്നത്. അദ്ദേഹത്തിന്റെ, മക്ക മുതൽ ഇസ്താംബൂൾ വരെയുള്ള ഹിജാസ് റെയിൽവേ പോലും അതിന്റെ ഭാഗമായിരുന്നു.
പാൻ ഇസ്‍ലാമിസം പാൻ നാഷണലിസ്റ്റ് സിദ്ധാന്തങ്ങളിൽ നിന്ന് വ്യത്യസ്തമാണ്. ഉദാഹരണത്തിന് പാൻ അറബിസം ഒരു വംശത്തെ മാത്രമാണ് ഏകീകരിക്കുന്നത്, മറിച്ച് പാൻ ഇസ്‍ലാമിസം ഒരു സമുദായത്തെയാണ് ഏകീകരിക്കുന്നത്. ജമാലുദ്ധീൻ അഫ്ഗാനി (1839 – 1897), മുഹമ്മദ് അബ്ദു (1849 – 1905), റശീദ് രിള (1865 – 1935) എന്നിവരായിരുന്നു പാൻ-ഇസ്ലാമിസ്റ്റ് പ്രസ്ഥാനത്തിന്റെ പ്രധാന വക്താക്കളായി അറിയപ്പെടുന്നത്. മുസ്‍ലിം രാജ്യങ്ങളിലെ യൂറോപ്യൻ നുഴഞ്ഞുകയറ്റത്തെ നേരിടാനുള്ള കൊളോണിയൽ വിരുദ്ധ ശ്രമങ്ങളിൽ സജീവമായവരായിരുന്നു ഇവര്‍.
പതിനെട്ടാം നൂറ്റാണ്ടിൽ, ഇസ്ലാമിക നവീകരണത്തിന് നേതൃത്വം കൊടുത്ത ഡൽഹിയിലെ ഷാ വാലിയുല്ലാഹ് ദഹ് ലവി (1702-1763), അറേബ്യയിലെ മുഹമ്മദ് ബ്നു അബ്ദിൽ വഹാബ് (1703-1792), നൈജീരിയയിലെ ഉസ്മാൻ ഡാൻ ഫോദിയോ (1755-1816) എന്നിവരെ ആധുനിക കാലത്തെ പാൻ-ഇസ്‌ലാമിസ്റ്റ് ചിന്തയുടെ മുൻഗാമികളായി കണക്കാക്കപ്പെടുന്നുണ്ട്. അവരുടെ ആശയങ്ങളും സ്വാധീനവും പശ്ചിമാഫ്രിക്ക, അറേബ്യ, ദക്ഷിണേഷ്യ എന്നിവിടങ്ങളിലെ പ്രാദേശിക സന്ദർഭങ്ങളിൽ മാത്രം പരിമിതവുമായിരുന്നു.
ആധുനിക യുഗത്തിൽ, മുസ്‌ലിം ദേശങ്ങളിൽ കൊളോണിയൽ അധിനിവേശത്തെ ചെറുക്കുന്നതിന് മുസ്‌ലിംകൾക്കിടയിൽ ജമാലുദ്ധീൻ അഫ്ഗാനിയാണ് പാൻ-ഇസ്‌ലാമിസം പ്രചരിപ്പിച്ചത്. ദേശീയത മുസ്‍ലിം ലോകത്തെ വിഭജിക്കുമെന്ന് അഫ്ഗാനി ഭയപ്പെട്ടിരുന്നു, വംശീയ സ്വത്വത്തേക്കാൾ മുസ്‍ലിം ഐക്യമാണ് പ്രധാനമെന്ന് അദ്ദേഹം വാദിച്ചു.
ജമാലുദ്ധീൻ അഫ്ഗാനി നേതൃരംഗത്ത് പ്രവർത്തിച്ചപ്പോൾ മുഹമ്മദ് അബ്ദു വിദ്യാർത്ഥികൾക്ക് ഇടയിൽ പ്രവർത്തിച്ചു. പിന്നീട് അബ്ദു അഫ്ഗാനിയുടെ പാതയിൽ നിന്ന് പിന്മാറുകയും അഫ്ഗാനിയെയും പാൻ-ഇസ്‍ലാമിസ്റ്റ് ബുദ്ധിജീവികളെയും അവരുടെ രാഷ്ട്രീയ പ്രവർത്തനങ്ങളെയും വിമര്‍ശിച്ചതും നമുക്ക് ചരിത്രത്തില്‍ കാണാനാവും.
ഇസ്‌ലാമിക നിയമജ്ഞനായ മുഹമ്മദ് റശീദ് റിള അഫ്ഗാനിയുടെ ഭാഗത്തായിരുന്നു. അദ്ദേഹം ആദ്യകാലങ്ങളിൽ ഗൃഹാതുരത്വത്താൽ പ്രചോദിതനായ ഒരു സാമ്രാജ്യത്വ വിരുദ്ധനും വിപ്ലവത്തിന്റെ വക്താവുമായിന്നു. ശരീഅത്ത് നടപ്പാക്കുന്ന ഇസ്‍ലാമിക ഖിലാഫത്തിന്റെ വീണ്ടെടുപ്പിലൂടെ മാത്രമെ മുസ്‍ലിം ഐക്യം സാധ്യമാകൂ എന്ന് അദ്ദേഹം വിശ്വസിച്ചിരുന്നു. ബ്രിട്ടിഷ് വിരുദ്ധ പ്രസിദ്ധീകരണമായ അൽ മനാറിൽ അദ്ദേഹം സ്ഥിരമായി എഴുതാറുണ്ടായിരുന്നു. 1920 ൽ al-Khilafa aw al-Imama al-‘Uzma (The Caliphate or the Exalted Imamate) എന്ന പ്രബന്ധത്തിലൂടെ ദേശീയ ബോധത്തേക്കാൾ ഖിലാഫത്തിലൂടെ മാത്രമെ ഭരണകൂടത്തിന് നിലനിൽപ്പൊള്ളു എന്ന് അദ്ദേഹം സമർത്ഥിക്കുന്നു. മുസ്‌ലിംകൾക്കിടയിൽ ഉയരുന്ന പാശ്ചാത്യ ആശയങ്ങളെ അദ്ദേഹം എതിർത്തു, ഇസ്‌ലാമിലേക്കുള്ള തിരിച്ചുവരവ് മാത്രമേ ആധുനിക യുഗത്തിൽ മുസ്‌ലിംകളുടെ ശരിയായ സ്ഥാനത്തെ പുനഃസ്ഥാപിക്കുകയുള്ളൂവെന്ന് അദ്ദേഹം വാദിച്ചു. റശീദ് റിളയുടെയും സുഹൃത്തുക്കളുടെയും നേതൃത്വത്തിലുള്ള പാൻ-ഇസ്‌ലാമിക് ബന്ധങ്ങൾ ഇസ്ലാമിസ്റ്റ് പ്രസ്ഥാനങ്ങളുടെ പിൽക്കാല വികാസത്തിൽ ഒരു പ്രധാന പങ്ക് വഹിച്ചു.
1924-ലെ ഖിലാഫത്ത് തകർച്ചക്ക് ശേഷം, പാൻ-ഇസ്‌ലാമിസം, റശീദ് റിളയുടെ ആശയങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, ഇസ്‌ലാമിലെ പരമ്പരാഗത, പരിഷ്‌ക്കരണ പ്രസ്ഥാനങ്ങൾ പോലും മുസ്‌ലിംകളെ ഒന്നിച്ച് അണിനിരത്താനുള്ള ശ്രമങ്ങള്‍ നടത്തിയിരുന്നു. പോസ്റ്റ്-കൊളോണിയൽ ലോകത്തിലെ ആദ്യകാല പാൻ-ഇസ്ലാമിസ്റ്റ് പ്രസ്ഥാനത്തിന്റെ പരിണാമം ഇസ്ലാമിസവുമായി ശക്തമായി ബന്ധപ്പെട്ടിരിക്കുന്നു. സയ്യിദ് ഖുതുബ്, അബുൽ അലാ മൗദൂദി, ആയത്തുല്ല ഖുമൈനി തുടങ്ങിയ പ്രമുഖ ഇസ്ലാമിസ്റ്റുകളെല്ലാം പരമ്പരാഗത ശരീഅത്ത് നിയമത്തിലേക്കുള്ള തിരിച്ചുവരവ് ഇസ്‌ലാമിനെ ഏകീകരിക്കുകയും വീണ്ടും ശക്തമാക്കുകയും ചെയ്യുമെന്ന വിശ്വാസത്തിന് ഊന്നൽ നൽകിയവരായിരുന്നു.
രണ്ടാം ലോക യുദ്ധത്തിന് ശേഷം
രണ്ടാം ലോകയുദ്ധത്തെ തുടർന്നുള്ള കൊളോണിയലിസ്റ്റ് കാലഘട്ടത്തിൽ, അറബ് ദേശീയത മേല്‍ക്കൈ നേടി. അറബ് ലോകത്ത് സെക്യുലർ പാൻ-അറബ് സംഘങ്ങളായ ബഅ്ത്, നാസറിസ്റ്റ് പാർട്ടികൾക്ക് മിക്കവാറും എല്ലാ അറബ് രാജ്യങ്ങളിലും ശാഖകളുണ്ടായിരുന്നു. അവർ ഈജിപ്ത്, ലിബിയ, ഇറാഖ്, സിറിയ എന്നിവിടങ്ങളിലെ അധികാരം പിടിച്ചെടുത്തു. ഇസ്ലാമിസ്റ്റുകൾ കഠിനമായ അടിച്ചമർത്തലുകൾക്ക് വിധേയമായി. അതിന്റെ പ്രധാന ചിന്തകനായ സയ്യിദ് ഖുതുബ് തടവിലാക്കപ്പെടുകയും പീഢിപ്പിക്കപ്പെടുകയും പിന്നീട് വധിക്കപ്പെടുകയും ചെയ്തു.
ഈജിപ്ഷ്യൻ പ്രസിഡന്റ് ജമാല്‍ അബ്ദു നാസർ മുസ്ലീം ഐക്യം എന്ന ആശയത്തെ അറബ് ദേശീയതയ്ക്ക് ഭീഷണിയായി കണക്കാക്കി. 1950-കളിൽ, മുസ്‌ലിംകൾക്കിടയിൽ ഐക്യവും മുസ്‌ലിം രാജ്യങ്ങൾ തമ്മിലുള്ള സഹകരണവും പ്രോത്സാഹിപ്പിക്കുന്നതിനായി പാകിസ്ഥാൻ സർക്കാർ ശക്തമായ രീതിയിൽ പ്രചാരണം നടത്തി. എന്നാൽ മിക്ക മുസ്ലീം രാജ്യങ്ങളും പാക്കിസ്ഥാന്റെ ഈ ശ്രമങ്ങളോട് പ്രതികരിച്ചത് നിഷേധാത്മകമായിട്ടായിരുന്നു. ആറ് ദിവസത്തെ യുദ്ധത്തിൽ അറബ് സൈന്യങ്ങളുടെ പരാജയത്തെത്തുടർന്ന്, പാൻ-ഇസ്‌ലാമിസത്തെ സംബന്ധിച്ച് ചർച്ചകൾ വീണ്ടും സജീവമായി. 1960-കളുടെ അവസാനത്തിൽ മുസ്ലീം ലോകത്ത് നടന്ന രാഷ്ട്രീയ സംഭവങ്ങൾ പല മുസ്ലീം രാഷ്ട്രങ്ങളെയും തങ്ങളുടെ മുൻകാല ആശയങ്ങൾ മാറ്റാനും പാകിസ്ഥാന്റെ മുസ്ലീം ഐക്യം എന്ന ലക്ഷ്യത്തോട് അനുകൂലമായി പ്രതികരിക്കാനും ചിന്തിപ്പിച്ചു. പാൻ-ഇസ്‌ലാമിക് പ്ലാറ്റ്‌ഫോമിനോടുള്ള എതിർപ്പ് ജമാൽ അബ്ദു നാസർ പോലും ഉപേക്ഷിച്ചു. അത്തരം സംഭവവികാസങ്ങൾ 1969-ൽ റബാത്തിൽ നടന്ന മുസ്‌ലിം രാഷ്ട്രത്തലവന്മാരുടെ ആദ്യ ഉച്ചകോടി സമ്മേളനം സുഗമമാക്കി. ഈ സമ്മേളനം ഒടുവിൽ ഓർഗനൈസേഷൻ ഓഫ് ഇസ്‌ലാമിക് കോൺഫറൻസ് എന്ന സ്ഥിര സംഘടനയായി രൂപാന്തരപ്പെട്ടു.
1979-ൽ ഇറാനിയൻ വിപ്ലവം മുഹമ്മദ് റെസാ ഷാ പഹ്‌ലവിയെ അധികാരത്തിൽ നിന്ന് പുറത്താക്കി. പത്തുവർഷത്തിനുശേഷം 1989ൽ; അഫ്ഗാൻ മുജാഹിദീൻ, അമേരിക്കയുടെ പ്രധാന പിന്തുണയോടെ, സോവിയറ്റ് യൂണിയനെ അഫ്ഗാനിസ്ഥാനിൽ നിന്ന് വിജയകരമായി പുറത്താക്കി. ശിയാ പണ്ഡിതനായ റൂഹുല്ലാഹ് ഖുമൈനി ശരീഅത്ത് നിയമം അനുസൃതമായ ഒരു ശിയാ ഭരണകൂടം സ്ഥാപിച്ചു.
ഈ സംഭവങ്ങൾ ലോകമെമ്പാടുമുള്ള ഇസ്ലാമിസ്റ്റുകളെ ഉത്തേജിപ്പിക്കുകയും മുസ്ലീം പൊതുജനങ്ങളിൽ അവരുടെ ജനപ്രീതി വർദ്ധിപ്പിക്കുകയും ചെയ്തു. സോവിയറ്റ് യൂണിയന്റെ തകർച്ചയ്ക്ക് ശേഷം, ഹിസ്ബതു-തഹ്‌രീർ മധ്യേഷ്യയിൽ ഒരു പാൻ-ഇസ്‌ലാമിസ്റ്റ് ശക്തിയായി ഉയർന്നുവന്നു. 1996 ൽ തുർക്കി പ്രധാനമന്ത്രിയായിരുന്ന നജ്മുദ്ധീൻ എർബക്കാൻ പാൻ ഇസ്ലാമിസത്തിന് വേണ്ടി തുർക്കി, ഈജിപ്ത്, ഇറാൻ, പാകിസ്ഥാൻ, ഇന്തോനേഷ്യ, മലേഷ്യ, നൈജീരിയ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളെ ഒരുമിച്ചു കൂട്ടി പാൻ ഇസ്ലാമിസ്റ്റ് സംഘടന (İslam Birliği) ഉണ്ടാക്കി. ഏക നാണയ സമ്പ്രദായം (ഇസ്ലാം ദിനാരി), സംയുക്ത ബഹിരാകാശ-പ്രതിരോധ പദ്ധതികൾ, പെട്രോകെമിക്കൽ ടെക്നോളജി വികസനം, പ്രാദേശിക സിവിൽ ഏവിയേഷൻ ശൃംഖല, ജനാധിപത്യവുമായി ക്രമാനുഗതമായ കരാർ എന്നിവ ഉപയോഗിച്ച് യൂറോപ്യൻ യൂണിയന്റെ സമാനമായ സാമ്പത്തിക സാങ്കേതിക സഹകരണത്തിലൂടെ മുസ്ലീം രാഷ്ട്രങ്ങളുടെ ക്രമാനുഗതമായ ഐക്യമായിരുന്നു അദ്ദേഹത്തിന്റെ കാഴ്ചപ്പാട്. പക്ഷെ 1997ൽ എർബക്കാൻ ഗവൺമെന്റ് താഴെ വീണതോടെ, ആ ആശയവും അകാലമൃതിയടയുകയായിരുന്നു.
ശേഷം, പാന്‍ ഇസ്‍ലാമിസത്തിന്റെ അനുരണനങ്ങള്‍ അല്‍പമെങ്കിലും കാണാനാവുന്നത് അറബ് വസന്ത വേളയിലാണ്. 2010-കളുടെ തുടക്കത്തിൽ അറബ് ലോകത്തിന്റെ ഭൂരിഭാഗവും വ്യാപിച്ച സർക്കാർ വിരുദ്ധ പ്രതിഷേധങ്ങളുടെയും പ്രക്ഷോഭങ്ങളുടെയും സായുധ കലാപങ്ങളുടെയും ഒരു പരമ്പരയായിരുന്നു അത്. അഴിമതിക്കും സാമ്പത്തിക സ്തംഭനത്തിനും അവക്ക് വഴി വെച്ച പതിറ്റാണ്ടുകള്‍ നീണ്ട സ്വേച്ഛാധിപത്യത്തിനും എതിരെയുള്ള പ്രതിഷേധമായി ആരംഭിച്ച സമരം തുടക്കം കുറിച്ചത് ടുണീഷ്യയിലായിരുന്നു. ടുണീഷ്യയിൽ നിന്ന്, പ്രതിഷേധം മറ്റു രാജ്യങ്ങളായ ലിബിയ, ഈജിപ്ത്, യമൻ, സിറിയ, ബഹ്‌റൈൻ എന്നിവിടങ്ങളിലേക്കും വ്യാപിച്ചു. വലിയ പ്രക്ഷോഭങ്ങൾ. കലാപങ്ങൾ, ആഭ്യന്തര യുദ്ധങ്ങൾ എന്നിവയുൾപ്പെടെയുള്ള സാമൂഹിക അക്രമങ്ങൾ നടന്നു. പലതും ഇന്നും വലിയ ദുരന്തങ്ങളായി ശേഷിക്കുന്നു എന്നതും പറയാതെ വയ്യ. മൊറോക്കോ, ഇറാഖ്, അൾജീരിയ, ഇറാനിയൻ ഖുസെസ്ഥാൻ, ലെബനൻ, ജോർദാൻ, കുവൈറ്റ്, ഒമാൻ, സുഡാൻ എന്നിവിടങ്ങളിലും ഇതിന്റെ അലയൊലികളുണ്ടായി. ജിബൂട്ടി, മൗറിതാനിയ, ഫലസ്തീൻ, സൗദി അറേബ്യ, മൊറോക്കൻ അധിനിവേശ പടിഞ്ഞാറൻ സഹാറ എന്നിവിടങ്ങളിലും ചെറിയ പ്രതിഷേധങ്ങൾ നടന്നു. അറബ് ലോകത്തെ പ്രകടനക്കാരുടെ ഒരു പ്രധാന മുദ്രാവാക്യം “പൊതുജനം മാറ്റം ആഗ്രഹിക്കുന്നു” എന്നായിരുന്നു.
ഈ സമരങ്ങള്‍ ഏറ്റവും സ്വാധീനിച്ചതും പാന്‍ ഇസ്‍ലാമിസമെന്ന് അല്പമെങ്കിലും പറയാവുന്നതും ഈജിപ്തിലായിരുന്നു എന്ന് പറയാം. ദീർഘകാലം ഈജിപ്ഷ്യൻ പ്രസിഡന്റായ ഹുസ്നി മുബാറക്കിനെ പുറത്താക്കി ഇസ്ലാമിസ്റ്റായ ബ്രദർഹുഡ് നേതാവ് മുഹമ്മദ് മുർസി 2012ൽ അധികാരത്തിലേറി. ഈ സമയത്ത് മുർസിയുടെ പിന്തുണയോടെ ഹമാസ് ഫലസ്തീനിൽ കൂടുതൽ സജീവമായി. പക്ഷെ, കള്ളക്കേസുകളിൽ കുടുക്കി പട്ടാള കമാഡറായ അബ്ദുൽ ഫത്താഹ് അൽ സീസി അദ്ദേഹത്തെ പുറത്താക്കി തടവിലിടുകയും ജയിലഴികള്‍ക്കുള്ളില്‍ തന്നെ മരണം വരിക്കുകയുമാണ് ചെയ്തത്. പുതിയ ഭരണത്തിന് കീഴില്‍ ഒരു വര്‍ഷം പോലും പൂര്‍ത്തിയാക്കാനാവാതെ, ഈജിപ്ത് വീണ്ടും പഴയതിലേക്ക് തന്നെ തിരിച്ച് നടക്കുന്നതാണ് പിന്നീട് ലോകം കണ്ടത്.
2014 മുതൽ തുർക്കിയുടെ പ്രസിഡന്റായ റജബ് ത്വയ്യിബ് ഉറുദുഗാനെയും ആധുനിക പാന്‍ ഇസ്‍ലാമിസത്തിന്റെ പ്രതീകമായി കാണുന്നവരുണ്ട്. മുമ്പ് 2003 മുതൽ 2014 വരെ തുർക്കി പ്രധാനമന്ത്രിയായും 1994 മുതൽ 1998 വരെ ഇസ്താംബൂളിന്റെ മേയറായും സേവനമനുഷ്ഠിച്ചിരുന്നു അദ്ദേഹം. കഴിഞ്ഞ കുറച്ചു വർഷങ്ങളായി തുർക്കിയുടെ നേതൃത്വത്തില്‍ മുസ്‍ലിം ഐക്യം രൂപപ്പെടുത്താന്‍ അദ്ദേഹം ശ്രമിക്കുന്നുണ്ടെന്ന് പറയാം. റിസറക്ഷന്‍ ഓഫ് എര്‍തുഗ്രുല്‍ അടക്കമുള്ള സീരിയലുകളും ഹഗിയാ സോഫിയയുടെ തിരിച്ച് പിടിക്കലുമെല്ലാം, ഒട്ടോമൻ ഓര്‍മ്മകളെ പുനരുജ്ജീവിപ്പിച്ച് ഇസ്‍ലാമിക ലോകത്തെ ഒരുമിപ്പിക്കാനുള്ള അദ്ദേഹത്തിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് പൊതുവെ വായിക്കപ്പെടുന്നത്.
പക്ഷെ, സൗദി, യു.എ.ഇ അടക്കമുള്ള പല മുസ്‍ലിം രാജ്യങ്ങളും ഇത്തരം നീക്കങ്ങളോട് പുറം തിരിഞ്ഞ് നില്‍ക്കുന്നതാണ് നാം കാണുന്നത്. തുർക്കിയോട് ചേര്‍ന്ന് നില്ക്കാനോ അവരുമായി അടുക്കാനോ, വിവിധ കാരണങ്ങളാല്‍ അവര്‍ക്ക് ആവുന്നില്ലെന്നതാണ് സത്യം. ഈജിപ്തിലെ അധികാര അട്ടിമറിക്ക് പിന്നില്‍ പോലും ഇത്തരം രാജ്യങ്ങളുടെ കൈകളുണ്ടെന്ന് പറയപ്പെടുന്നു. ഏറ്റവും അവസാനമായി, ഉർദുഗാന്റെ കാഴ്ച്ചപ്പാടുകളെ വലിയ രീതിയിൽ പിന്തുണച്ചിരുന്ന ഇമ്രാൻ ഖാനെ പുറത്താക്കിയതില്‍ പോലും അതിന്റെ സ്വാധീനങ്ങളുണ്ടെന്ന് സംശയിക്കപ്പെടുന്നു. മുസ്‍ലിം രാജ്യങ്ങളെല്ലാം ഒരു പോലെ ഉണര്‍ന്നുചിന്തിക്കുകയോ എല്ലാവരെയും സ്വാധീനിക്കാനാവും വിധം ശക്തമായ ഒരു നേതൃത്വം ഉയര്‍ന്നുവരികയോ ചെയ്യുന്നത് വരെ, ഇത്തരം ആശയങ്ങളെല്ലാം സ്വപ്നങ്ങളായി തന്നെ ശേഷിക്കുമെന്നാണ് ചരിത്രം പറയാതെ പറയുന്നത്.