Current Date

Search
Close this search box.
Search
Close this search box.

മ്യൂസിയോളജി: ചരിത്രം സംസാരിക്കുന്ന പഠന ശാഖ

മനുഷ്യൻ്റെ പിറവി മുതൽ ഇന്നോളം വരുന്ന ചരിത്ര വസ്തുതകളുടെ ദൃശ്യാവിഷ്കാരം ലോകത്ത് വ്യത്യസ്ത രീതികളിൽ അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്. സിനിമ, ഡോക്യമെൻ്ററി മറ്റു ആധുനിക സ്വഭാവങ്ങളിലൂടെ ലോകത്തെ ചരിത്ര മുഹൂർത്തങ്ങൾ രേഖപ്പെടുത്തപ്പെട്ടു കഴിഞ്ഞിട്ടുണ്ട്. എന്നാൽ കഴിഞ്ഞു പോയ ചരിത്ര സത്യങ്ങളെ കൃത്രമമായി അറിയുന്നതിന് പകരം സ്വന്തം കണ്ണുകൾ കൊണ്ട് കാണുവാൻ, അനുഭവിക്കാൻ കഴിയുക നിസാര കാര്യമല്ല. ലോകത്ത് ഭൂതകാല ചരിത്ര വസ്തുതകളിലേക്ക് വ്യക്തമായ ദിശാബോധം നൽകുവാൻ ഓരോ വിദ്യാർത്ഥിയെയും സഹായിക്കുന്ന പഠന ശാഖയാണ് മ്യൂസിയോളജി (അഥവാ മ്യൂസിയം അവലംബമാക്കിയുള പഠനങ്ങൾ). ഏത് പഠന ഗവേഷണങ്ങൾക്കും പ്രധാന അവലംബമായി മ്യൂസിയോളജിയെ പരിഗണിക്കാം. ഉദാഹരണമായി ആദിമ മനുഷ്യൻ ഉപയോഗിച്ചതെന്ന് കരുതുന്ന, അല്ലെങ്കിൽ ഉറപ്പുള്ള സത്യങ്ങളെ പാഠ പുസ്തകത്തിൽ അച്ചടിച്ച ചിത്രങ്ങൾ നോക്കി മനസ്സിലാക്കി വായിച്ചെടുക്കുക പ്രയാസകരമാണ്. എന്നാൽ അവയെ അടുത്തറിഞ്ഞുള്ള യാത്രകൾ പ്രസ്തുത അറിവിലേക്ക് വിദ്യാർത്ഥികൾക്ക് കൂടുതൽ ഇറങ്ങി ചെല്ലാൻ സാധിക്കും. പഠന യാത്രയുടെ ഭാഗമായി സന്ദർശിക്കപ്പെടേണ്ട വിനോദ കേന്ദ്രമായിട്ടല്ല വിദ്യാർത്ഥികളുടെ മുമ്പിൽ മ്യൂസിയങ്ങൾ ചിത്രീകരിക്കപ്പെടേണ്ടത്. അതിനപ്പുറം പൗരാണിക ചരിത്രത്തെ അനുഭവിക്കാനുള്ള ഭാവികാലത്തെ ഏറ്റവും സുന്ദരമായ ആവിഷ്കാരങ്ങളിലൊന്നായി മ്യൂസിയങ്ങൾ വിദ്യാർത്ഥിയുടെ മനസ്സിൽ ഇടം പിടിക്കേണ്ടത് അത്യാവശ്യമാണ്.

ചരിത്രത്തെ അടുത്തറിയുകയും പരിപാലിക്കുകയും ചെയ്യേണ്ട രീതി ശാസ്ത്രം (preservation), സൂക്ഷമതയോടെ അവയെ ചിട്ടപ്പെടുത്തേണ്ട വ്യവസ്ഥകൾ (record management) ചരിത്ര വസ്തുതകൾ എഴുതേണ്ടിടത്ത് സ്വീകരിക്കേണ്ട മാനദണ്ഡങ്ങൾ തുടങ്ങിയവ മ്യൂസിയോളജി ശാഖയുടെ പ്രധാന വശങ്ങളാണ്. Communication, research, analysis, creativity തുടങ്ങി നിരവധി ഘടകങ്ങൾ ചേരുന്നതാണ് പ്രസ്തുത പഠനശാഖ. ഓരോ ചരിത്ര സംഭവങ്ങളെയും സമയക്രമത്തിൽ ചിട്ടപ്പെടുത്തുക പ്രയാസകരമായ കാര്യമാണ്. എന്നാൽ ഈ പഠന പ്രവർത്തനങ്ങളിലൂടെ കഴിഞ്ഞ കാലങ്ങളെ വ്യക്തിപരമായി അറിയാനും വരും തലമുറകൾക്ക് അനുഭവിക്കാനും കഴിയുന്ന പാത തയ്യാറാക്കുകയാണ് മ്യൂസിയോളജി ഡിപ്പാർട്ട്മെൻ്റിൻ്റെ പരമമായ ലക്ഷ്യം.

നിലവിൽ സാങ്കേതിക വിദ്യ അത്ര മേൽ വികാസം പ്രാപിച്ചപ്പോൾ വൈജ്ഞാനിക സമ്പാദനത്തിൻ്റെ ഉറവിടങ്ങളും എല്ലാവർക്കും വിരൽതുമ്പിൽ എങ്ങനെയും ലഭിക്കുമെന്ന അവസ്ഥ വന്നു ചേർന്നു.എന്നാൽ അതിലൂടെ വിദ്യാർത്ഥി / ഗവേഷകർ യഥാർത്ഥ ഉറവിടങ്ങളെ കണ്ടെത്താൻ വിഷമിച്ചു. എന്ത് കൊണ്ടെന്നാൽ ഏതൊരു വിജ്ഞാന ശാഖയുടെയും യഥാർത്ഥ കയ്യെഴുത്തുപ്രതികളുടെ (manuscripts) നല്ലൊരു ശതമാനം ഇന്നും ഡിജിറ്റലൈസ് ചെയ്യപ്പെടാതെ അതി പ്രശസ്തമായ മ്യൂസിയങ്ങളിലും ആർക്കിയോളജിക്കൽ സെൻ്ററുകളിലും മാത്രം സൂക്ഷിക്കപ്പെട്ടു എന്നത് വസ്തുതയാണ്. തൻ്റെ കയ്യിലെ മെബൈൽ സ്ക്രീനിൽ എത്തുന്ന ഏതൊരു അറിവും primary source (ആധികാരിക രേഖ) കളായി സ്വയം മനസ്സിലാക്കി, secondary source കളെ അവലംബമാക്കുന്ന പുതു തലമുറ ഗവേഷകരെയാണ് കാണാൻ കഴിയുക.

ലോകത്തെ ഏതൊരു പഠന ശാഖയും ആദ്യം വായിക്കപ്പെടുന്നത് ആ വിഷയത്തിൻ്റെ ചരിത്ര പ്രാധാന്യം (historical background) മുൻ നിർത്തിയാണ്. ചരിത്ര വസ്തുതകളുടെ പ്രാമാണികത ഉറപ്പു വരുത്താൻ കഴിഞ്ഞാൽ മാത്രമാണ് പിന്നീടുള്ള പഠന ഗവേഷണങ്ങൾക്ക് ആഴവും പരപ്പും നിലനിർത്താൻ സാധിക്കുകയുള്ളൂ. മ്യൂസിയോജി എന്ന വൈജ്ഞാനിക ശാഖ ലോകത്ത് സ്വീകാര്യത നേടുവാൻ കാരണം തന്നെ മേൽ പറഞ്ഞ വസ്തുതകളാണ്.

ആർട്ട് മ്യൂസിയങ്ങൾ, ചരിത്ര മ്യൂസിയങ്ങൾ എന്നിങ്ങനെ വ്യത്യസ്ത കാറ്റഗറികളിൽ നിലവിൽ ICOM (The International Council of Museum) ൻ്റെ കണക്ക് പ്രകാരം 55,000 മ്യൂസിയങ്ങളാണ് ലോകത്ത് നിലവിലുള്ളത്.ചരിത്രം, പുരാവസ്തു ശാസ്ത്രം എന്നീ പഠനശാഖകളുമായി ബന്ധപ്പെട്ടാണ് പൊതുവെയും മ്യൂസിയം പഠന ശാഖകൾ ലോകത്ത് വ്യവഹരിക്കപ്പെടുന്നത്. Anthropology, Heritage Studies, Tourism Studies, Archeology, History എന്നീ ശാഖകകളിലെ പ്രധാന ഇനമായി വരുന്നതാണ് മ്യൂസിയോളജി.

Also read: അയോധ്യയില്‍ നിര്‍മിക്കുന്നത് കേവലം പള്ളിയല്ല; ബൃഹത്തായ സാംസ്‌കാരിക കേന്ദ്രം

Master of Arts in History എന്ന പാഠ്യപദ്ധതിയിലെ പ്രധാന വിഷയമായി മ്യൂസിയോളജിയെ അവതരിപ്പിക്കുകയാണ് നോർവിച്ച് യൂണിവേഴ്സിറ്റി. ഒരു വർഷത്തെ കോഴ്‌സായി നെതർലൻ്റിലെ ലെയ്ഡൻ യൂണിവേഴ്സിറ്റി നടത്തി വരുന്ന MA in Archeology-Heritage and Museum Studies , മാഡ്രിഡിലെ യൂണിവേഴ്സിറ്റിയിലുള്ള Master’s degree in Advanced Studies of Museums and Artistic-Historical Heritage പഠനശാഖ, ഷാർജ യൂണിവേഴ്സിറ്റിയിലെ Bachelor of Arts in Museum Studies and Art History ശാഖ എന്നീ തലങ്ങളിലാണ് ലോകത്ത് വിവിധ യൂണിവേഴ്സിറ്റികൾ മ്യൂസിയോളജിയെ ചേർത്ത് വെച്ചത്.

മ്യൂസിയം പരിപാലകൻ (Curator), മ്യൂസിയം ഡിറക്ട്ടർ എന്ന നിലയിൽ നിരവധി ജോലി സാധ്യതകൾ കൂടി മ്യൂസിയോളജി മുന്നോട്ടു വെക്കുന്നു. മനുഷ്യൻ തനിക്ക് മാത്രമായി സ്വന്തമാക്കണമെന്ന് ആഗ്രഹിക്കുന്ന അത്യപൂർവ്വ ശേഖരങ്ങളുടെ കലവറയാണ് യഥാർത്ഥത്തിൽ മ്യൂസിയങ്ങൾ. അത് കൊണ്ട് തന്നെയാണ് മ്യൂസിയങ്ങൾ ലോകത്തെ തന്നെ അത്യപൂർവ്വ നിധി സൂക്ഷിപ്പ് കേന്ദ്രങ്ങളായി വിലയിരുത്തപ്പെടുന്നതും. ബ്രിട്ടീഷ്കാർ ഇന്ത്യ വിട്ട് പോയപ്പോൾ അവർ കൂടെ കരുതിയ ഇന്ത്യയിലെ അമൂല്യ ശേഖരങ്ങൾ ഇംഗ്ലണ്ടിലെ വിവിധങ്ങളായ മ്യൂസിയങ്ങളിൽ സൂക്ഷിക്കപ്പെട്ടിട്ടുണ്ട്. ലോകത്ത് ഓരോ മ്യൂസിയവും പേരെടുത്തത് അതിൽ സൂക്ഷിക്കപ്പെട്ടിട്ടുള്ള അത്യപൂർവ്വ ശേഖരങ്ങളെ വിലയിരുത്തിയാണ്.

Also read: അയോധ്യയില്‍ നിര്‍മിക്കുന്നത് കേവലം പള്ളിയല്ല; ബൃഹത്തായ സാംസ്‌കാരിക കേന്ദ്രം

തങ്ങളുടെ പൗരാണിക ചരിത്ര വസ്തുതകളെ സംരക്ഷിക്കാൻ ഓരോ രാജ്യവും മ്യൂസിയങ്ങൾക്കായി ചെലവിടുന്ന തുകയുടെ വലിപ്പം തന്നെ പലപ്പോഴും അമ്പരപ്പിക്കുന്നതാണ്. ലോകത്തെ പ്രധാനപ്പെട്ട മ്യൂസിയമാണ് ഫ്രാൻസിലെ ലൂവ് മ്യൂസിയം. അബൂദാബിയിൽ നിർമ്മിക്കപ്പെട്ട മ്യൂസിയത്തിന് ‘ലൂവ്’ എന്ന പേര് ലഭിക്കാൻ മാത്രം യു.എ.ഇ ഫ്രാൻസിന് കൊടുത്തത് 330 മില്യണാണ്. ന്യൂയോർക്കിലെ The Museum of Modern Art, റഷ്യയിലെ State Hermitage Museum, ലണ്ടനിലെ Tate Modern തുടങ്ങിയ മ്യൂസിയങ്ങൾ ലോക ശ്രദ്ധയാകർഷിച്ചവയാണ്.

ലോകത്ത് മ്യൂസിയങ്ങൾ വ്യത്യസ്ത തലങ്ങളിൽ രൂപപ്പെടുത്തിയിട്ടുണ്ട്. ജപ്പാനിലെ നഗോയ പ്രദേശത്ത് സംവിധാനിച്ചിട്ടുള്ള ഓപ്പൺ – എയർ മ്യൂസിയം രീതിയെക്കുറിച്ച് ഈയടുത്ത് ജാസിം മൗലാ കിരിയത്ത് എന്ന വ്യക്തിയുടെ യാത്രയിലൂടെ അറിയാൻ കഴിഞ്ഞത് സാന്ദർഭികമായി സൂചിപ്പിക്കട്ടെ. ലോകത്തെ 22 രാജ്യങ്ങളുടെ പരമ്പരാഗത ശൈലിയിലുള്ള വീടുകൾ പ്രസ്തുത ഓപ്പൺ – എയർ മ്യൂസിയത്തിലൂടെ സന്ദർശകർക്ക് ആസ്വദിക്കാം എന്നതാണ് ഇതിൻ്റെ പ്രത്യേകത. മ്യൂസിയങ്ങൾ ചിലപ്പോൾ കെട്ടിടങ്ങളോ അല്ലെങ്കിൽ ഒരു ഗ്രാമം തന്നെ ആയി മാറും എന്നതിൻ്റെ വ്യക്തമായ തെളിവാണ് മേൽ പരാമർശിച്ചത്.

ശേഖരണം (collection) എന്ന് പറയുന്നത് അറിവ് സമ്പാദനത്തിൻ്റെ ഏറ്റവും പ്രധാനപ്പെട്ട ഉറവിടമാണ്. പ്രോത്സാഹനങ്ങളും നിർദ്ദേശങ്ങളും നൽകി വിദ്യാർത്ഥിയിൽ വളർത്തി എടുക്കേണ്ട പ്രധാന ഗുണമാണ് ശേഖരണം. ഗവേഷണത്വരയേടെയുള്ള ശേഖരണ പ്രക്രിയകളിൽ വിദ്യാർത്ഥികൾക്ക് സമയബന്ധിതമായി മാർഗനിർദ്ദേശങ്ങൾ നൽകാൻ അധ്യാപനത്തിന് കഴിയണം. ലൈബ്രറികളെ പോലെ തന്നെ സ്ഥാപനങ്ങളിൽ വിദ്യാർത്ഥികളുടേതായ മ്യൂസിയങ്ങൾ കൂടി ഉയരേണ്ടത് അത്യാവശ്യമാണ്. ചരിത്രത്തെ വസ്തുനിഷ്ഠമായ പഠനങ്ങളിലൂടെ ചിത്രീകരിക്കാൻ കഴിയുക നിസാര കാര്യമല്ല. നമ്മുടെ പാഠ്യ പദ്ധതിയുടെ ഭാഗമാണ്ടേ മ്യൂസിയോളജി വരും തലമുറകളുടെ വൈജ്ഞാനിക ഇപടലുകൾക്ക് കൂടുതൽ ശക്തി പകരുമെന്ന കാര്യത്തിൽ സംശയമില്ല.

Related Articles