ഇറാനിലെ പുരാതന ടെഹ്‌റാൻ പ്രവിശ്യയിലെ റയിലെ യമൻ വേരുകളുള്ള അടിമസ്ത്രീ ഖൈസുറാന്
രാജകീയ മുഖഭാവമുള്ള ഒരു കുഞ്ഞ് പിറന്നു.
വാർത്ത കേട്ടപ്പോൾ കൂടുതൽ സന്തോഷിച്ചത് മുഹമ്മദുൽ മഹ്ദിയുടെ കൊട്ടാരത്തിലുള്ളവരാണ്. ഖൈസുറാനെന്ന
ആ കൊട്ടാരത്തിലെ ചിരപരിചിതയായ സ്ത്രീയെ അവരെല്ലാം അത്രമാത്രം ഇഷ്ടപ്പെട്ടിരുന്നു. അങ്ങ് ദൂരെ ബഗ്ദാദിലെ രാജാവായ മഹ്ദിയാണ് കൂടുതൽ സന്തോഷിച്ചത്. തന്റെ പുത്രന്റെ ജനനത്തോടെ ഖൈറുസാൻ രാജ്ഞിയായി മാറിയിരിക്കുന്നു. ഓമനത്തമുള്ള ആ കുഞ്ഞിനെ അവർ ഹാറൂനെന്ന് വിളിച്ചു. രാജകീയ ജീവിതമായിരുന്നുവെങ്കിലും മറ്റുകൊട്ടാര വാസികളെപ്പോലെ സ്വബോധം നഷ്ടപ്പെട്ട ബാല്യമോ കൗമാരമോ യൗവ്വനമോ ആയിരുന്നില്ല ഹാറൂന്റേത്.
അക്കാരണത്താൽ അദ്ദേഹത്തെ എല്ലാവരും റശീദ് ( ബോധമുള്ള ) എന്ന പേരിലാണ് പരക്കെ വിളിച്ചിരുന്നത്.
കൗമാര പ്രായത്തിൽ സമപ്രായക്കാരുമായുള്ള ഒരു സമുദ്ര വിനോദ യാത്രയിൽ കൂട്ടത്തിലൊരാൾ പാടിയ കവിത രാജകുമാരനെ ഖിന്നനാക്കി. ചങ്ങാതി ഈണത്തോടെ പാടിത്തുടങ്ങിയപ്പോഴേക്കും
ഹാറൂൻ റശീദിന്റെ കണ്ണുകൾ നിറഞ്ഞു .
كلّنا في غفلة والـموتُ يغدو ويروحُ
نُح على نفسك يا مسكين إن كنت تنوحُ
[നാമെല്ലാവരും അശ്രദ്ധയിലാണ്, മരണം വരുന്നു, പോകുന്നു
ഹേ സാധു, നീ വിലപിക്കുന്നുണ്ടെങ്കിൽ നിന്നെയോർത്ത് തന്നെയാവട്ടെ ]
എന്നവരിയെത്തിയപ്പോഴേക്കും അദ്ദേഹത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടു കവിൾത്തടങ്ങളിലൂടെ ധാരയായി കണ്ണുനീരൊഴുകി. പാടുന്നയാളോട് ആ വരികളെഴുതിയ ആളാരാണെന്ന് ചോദിച്ചു.
തന്റെ പിതാവിന്റെ ആദ്യകാല ആസ്ഥാനകവിയായിരുന്ന, തുടർന്ന് ദുർനടപ്പിന്റെ പേരിൽ പലപ്പോഴായി ജയിലിലടക്കാറുള്ള അബുൽ അതാഹിയ്യ: എന്ന കവിയുടേതാണീ വരികളെന്നറിഞ്ഞ രാജകുമാരൻ കവിയെ മോചിപ്പിക്കാനുള്ള വഴിയന്വേഷിച്ചു. മദ്യം – പെൺ കവിതകൾ എഴുതില്ലയെന്ന സ്വന്തമുറപ്പിൽ അബുൽ അതാഹിയ്യ: മോചിപ്പിക്കപ്പെട്ടു. പിന്നീടദ്ദേഹം ആത്മീയ / ഭക്തി നിർഭരമായ കവിതകൾ മാത്രമേ എഴുതിയിട്ടുള്ളൂ.
ഒരു കവിത കവിയേയും ശ്രോതാവിനേയും ഒരുപോലെ പരിവർത്തനം ചെയ്തതിന്റെ ഹിജ്റ രണ്ടാം നൂറ്റാണ്ടിലെ രണ്ടാം പകുതിയിലെ അപൂർവ്വം ചില മാതൃകയാണ് അബുൽ അതാഹിയ്യയും ഹാറൂൻ റശീദുമെല്ലാം .
149 AH/CE 766 ൽ ജനിച്ച ഹാറൂൻ റശീദ് തന്റെ നാല്പത്തി നാലാം വയസ്സിൽ 193AH/ CE 809 ലാണ് അന്തരിച്ചതെങ്കിൽ
കവി അബുൽ അതാഹിയ്യ : തന്റെ 78ാം വയസ്സിൽ 213 AH/ CE 826 ലാണ് അന്തരിക്കുന്നത് .