Current Date

Search
Close this search box.
Search
Close this search box.

‘മമാലിക്കുന്നാര്‍’: ഉസ്മാനിയ ചരിത്രം അനാവരണം ചെയ്യുന്നതെങ്ങനെ?

പുസ്തകങ്ങളും ലേഖനങ്ങളും വായിക്കുക, പ്രസംഗങ്ങള്‍ കേള്‍ക്കുക, കോഫറന്‍സുകളില്‍ പങ്കെടുക്കുക എന്നത് മാത്രമല്ല ചരിത്ര പഠത്തിനുള്ള വഴികളെന്നത് നിസ്സംശയമായ കാര്യമാണ്. ആധുനിക കാലത്ത് ഡ്രാമകളും, സാമൂഹിക മാധ്യമങ്ങളും ചരിത്ര ചിത്രീകരണ നിര്‍മിതിയില്‍ വലിയ പങ്കുവഹിക്കുന്നുണ്ട്. എന്നാല്‍, ആധുനിക ഇസ്‌ലാമിക ചരിത്രത്തില്‍ ‘മമാലിക്കുന്നാര്‍’ (Kingdoms of Fire) എന്ന ഡ്രാമയിലൂടെ ഉസ്മാനിയ ചരിത്രത്തെ വികലമായി അവതരിപ്പിക്കാനാണ് ശ്രമിക്കുന്നത്. അഥവാ അറബ് ദേശങ്ങളിലേക്ക് ഉസമാനിയ ഭരണകൂടത്തിന്റെ പ്രവേശനവുമായി ബന്ധപ്പെട്ടാണ്. ഈ ചിത്രീകരണ പരമ്പരയുടെ ശില്പികള്‍ ചരിത്ര വസ്തുതകളും യാഥാര്‍ഥ്യങ്ങളും വികലമായി അവതരിപ്പിക്കുകയാണ്. ‘സത്യവിശ്വാസികളെ, നിങ്ങള്‍ അല്ലാഹുവിന് വേണ്ടി നിലകൊള്ളുവരും, നീതിക്ക് സാക്ഷ്യം വഹിക്കുന്നവരുമായിരിക്കുക. ഒരു ജനതയോടുള്ള അമര്‍ഷം നീതി പാലിക്കാതിരിക്കാന്‍ നിങ്ങള്‍ക്ക് പ്രേരകമാകരുത്. നിങ്ങള്‍ നീതി പാലിക്കുക. അതാണ് ധര്‍മനിഷ്ഠയോട് ഏറ്റവും അടുത്തത്. നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക. തീര്‍ച്ചയായും നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെ കുറിച്ചെല്ലാം അല്ലാഹു സൂക്ഷമമായി അറിയുവനാകുന്നു’ (അല്‍മാഇദ: 8). ‘നിങ്ങള്‍ സാക്ഷ്യം മറച്ചു വെക്കരുത്. ആര് അത് മറച്ചുവെക്കുന്നുവോ അവന്റെ മനസ്സ് പാപപങ്കിലമാകുന്നു’ (അല്‍ബഖറ: 283).

ആയതിനാല്‍, ഇസ്‌ലാമിക ചരിത്രം ശരിയായ വിധത്തില്‍ രേഖപ്പെടുത്തുകയെന്നത് മുസ്‌ലിം സമൂഹത്തിന്റെ ഉത്തരവാദിത്വമാണ്. മിഥ്യാധാരണകളെയും അസത്യകളെയും പൊളിച്ചെഴുതിയുള്ള പ്രയാണമാണത്. പക്ഷേ, ‘മമാലിക്കുന്നാര്‍’ എന്ന ചിത്രീകരണ പരമ്പര തെറ്റായ ചരിത്ര വസ്തുതകളാണ് സമൂഹത്തിന് നല്‍കുന്നത്. ഈയൊരു ലേഖനത്തില്‍, ഉസ്മാനിയ ഭരണകൂടത്തിന്റെ അറബ് നാടുകളിലേക്കുള്ള പ്രവേശനവും, മംലൂക്കുകളുമായുള്ള (Mamluk Sultanate) ഏറ്റുമുട്ടലുമാണ് വിശദീകരിക്കാന്‍ ഉദ്ദേശിക്കുന്നത്. സ്വഫ്‌വികള്‍ക്കെതിരില്‍ ഇറാനിന്റെ വടക്കും പടിഞ്ഞാറും സുല്‍ത്താന്‍ സലീം ഒന്നാമന്‍ വിജയം വരിച്ച്, മംലൂക്ക് ഭരണത്തെ അവസാനിപ്പിക്കാന്‍ തയാറെടുക്കുകയായിരുന്നു. സിറിയ, ഈജിപ്ത് തുടങ്ങിയവ ഉസ്മാനിയ രാഷ്ട്രത്തിലേക്ക് കൂട്ടിചേര്‍ക്കുന്നതിന് വ്യത്യസ്തമായ കാരണങ്ങളുണ്ട്. ഒന്ന്, ഉസ്മാനിയ ഭരണകൂടത്തോടുള്ള മംലൂക്ക് ഭരണകൂടത്തിന്റെ ശത്രുതയാണ്. സുല്‍ത്താന്‍ സലീം ഒന്നാമനില്‍നിന്ന് മാറിനിന്ന നേതാക്കളുമായി മംലൂക്കുകളുടെ സുല്‍ത്താന്‍ ഖാന്‍സു ഗോറി ഐക്യത്തിലായി. സുല്‍ത്താന്‍ സലീം ഒന്നാമന്റെ സഹോദരനായ അഹ്മദ് ആയിരുന്നു അവരുടെ മുന്‍പന്തിയിലുണ്ടായിരുന്നത്. ഇവരെയെല്ലാം കൂടെകൂട്ടി സുല്‍ത്താന്‍ സലിം ഒന്നാമനെതിരായി കൂടുതല്‍ സങ്കീര്‍ണതകള്‍ സൃഷ്ടിക്കാമെന്നാണ് മംലൂക്കുകള്‍ വിചാരിച്ചത്. അതോടൊപ്പം, ഉസ്മാനികള്‍ക്കും സ്വഫവികള്‍ക്കുമിടയില്‍ പൂര്‍ണമായ നിഷ്പക്ഷത കാണിക്കാതെ മംലൂക്കുകള്‍ ശാഹ് ഇസ്മാഈല്‍ സ്വഫവിയുമായി ധാര്‍മികമല്ലാതെ നിലകൊള്ളുകയും ചെയ്തു. എന്നാല്‍, സുല്‍ത്താന്‍ സലീമുമായി പ്രത്യക്ഷ ശത്രുത നിലപാട് സ്വീകരിച്ചതുമില്ല.

രണ്ട്, ത്വര്‍സൂസിലും, ഏഷ്യ മൈനറിന്റെ തെക്കുകിഴക്കിനും സിറിയയുടെ വടക്കിനുമിടയിലുള്ള പ്രദേശങ്ങളിലുമായി ഉസമാനിയ ഭരണകൂടവും മംലൂക്കുകളും തമ്മിലെ അതിര്‍ത്തി തര്‍ക്കമാണ് രണ്ടാമത്തെ കാരണം. ഈ മേഖലയിലെ അമീറിന് കീഴിലുണ്ടായിരുന്ന ചെറിയ ഭരണകേന്ദ്രങ്ങള്‍ ചിതറി ഛിന്നഭിന്നമായി. ഉസ്മാനികള്‍ക്കും മംലൂക്കുകള്‍ക്കുമിടയില്‍ ഗോത്രങ്ങള്‍ നേതൃത്വത്തിന്റെ കാര്യത്തില്‍ ചാഞ്ചാടികൊണ്ടിരിക്കുകയായിരുന്നു. ഇത് രണ്ട് ഭരണകൂടങ്ങള്‍ക്കിടയില്‍ അസ്വസ്ഥതയും, നിരന്തരമായ പോരാട്ടവും സൃഷ്ടിച്ചു. അന്നേരം സലീം ഒന്നാമന്‍ അതിര്‍ത്തിയുമായി ബന്ധപ്പെട്ട കാര്യത്തില്‍ തീര്‍പ്പ് കല്‍പ്പിക്കുന്നതിനായി ആ പ്രദേശങ്ങളെ ഉസമാനിയ ഭരണത്തിന് കീഴിലേക്ക് കൊണ്ടുവന്നു. മൂന്ന്, മംലൂക്കുകള്‍ ജനങ്ങള്‍ക്കിടയില്‍ അക്രമം പ്രവര്‍ത്തിച്ചതിനെ തുടര്‍ന്ന്, സിറിയക്കാരും ഈജിപ്തിലെ പണ്ഡിതന്മാരും ഉസ്മാനിയ ഭരണത്തിന് കീഴില്‍ നിലകൊള്ളാന്‍ ആഗ്രഹം പ്രകടിപ്പിച്ചു. പണ്ഡിതന്മാരും, ന്യായാധിപന്മാരും, സമൂഹത്തിലെ ഉയര്‍ന്ന വ്യക്തികളുമെല്ലാം ഒരുമിച്ച് കൂടി അവരുടെ നിലവിലെ അവസ്ഥ ചര്‍ച്ച ചെയ്തു. പിന്നീട് നാല് മദ്ഹബുകളില്‍ നിന്നുള്ള ന്യായാധിപന്മാരെ തെരഞ്ഞെടുക്കാന്‍ അവര്‍ തീരുമാനിച്ചു. എല്ലാവര്‍ക്കുമായി അശ്‌റാഫുകള്‍ (തങ്ങള്‍) നിവേദനം സമര്‍പ്പിച്ചു. അതില്‍ ഉസ്മാനിയ ഭരണാധികാരി സുല്‍ത്താന്‍ സലീം ഒന്നാമന് മുമ്പാകെ അവര്‍ കാര്യങ്ങള്‍ ബോധിപ്പിച്ചു: മംലൂക്കുകളുടെ അനീതി കാരണമായി സിറിയക്കാര്‍ ബുദ്ധിമുട്ടുകയാണ്. മംലൂക്കുകള്‍ ശരീഅത്തിനെതിരായി പ്രവര്‍ത്തിക്കുന്നു. മംലൂക്ക് ഭരണകൂടത്തിനെതിരായി യുദ്ധ സന്നാഹത്തിന് സുല്‍ത്താന്‍ സലീം ഒന്നാമന്‍ തയാറാവുകയാണെങ്കില്‍ അത് ജനം ഏറ്റെടുക്കുതാണ്. അത് ജനതയെ സന്തോഷിപ്പിക്കുന്ന കാര്യവുമാണ്. എല്ലാ ജനവിഭാഗവും ഐന്‍താബിലേക്ക് (ഹലബില്‍നിന്ന് വിദൂരമായ സ്ഥലം) പുറപ്പെടുന്നതുമാണ്. ജനത അതിനെ സ്വാഗതം ചെയ്യുക മാത്രമായിരുന്നില്ല, സുല്‍ത്താന്‍ സലീമിനോട് ദൂതന്മാരെയും വിശ്വാസയോഗ്യരായ മന്ത്രിമാരേയും അയക്കാന്‍ ആവശ്യപ്പെടുകയുമായിരുന്നു. ജനത അവരെ സ്‌നേഹപൂര്‍വം സ്വീകരിക്കുകയും, അവര്‍ക്ക് പിന്തുണ നല്‍കുകയും ചെയ്തു. അങ്ങനെ ജനമനസ്സുകള്‍ ശാന്തമായി. ഇതിന്റെ രേഖ ഇസതംബൂളിലെ ത്വൂബ് കാബി മ്യൂസിയത്തിലെ ഉസ്മാനി ചരിത്ര ശേഷിപ്പികളിലുണ്ടെന്ന് ഡോ. മുഹമ്മദ് ഹര്‍ബ് വ്യക്തമാക്കുന്നു. തുര്‍ക്കി ഭാഷയില്‍ നിന്ന് ആ രേഖ അറബി ഭാഷയിലേക്ക് താഴെയുള്ള പ്രകാരം വിവര്‍ത്തനം ചെയ്യപ്പെട്ടിരിക്കുന്നു; (എല്ലാ ഹലബുകാരും; പണ്ഡിതന്മാരും, പ്രമുഖ വ്യക്തികളും, സാധാരണക്കാരും, നേതാക്കന്മാരും, അണികളുമെല്ലാം സുല്‍ത്താനെ ഈയൊരു വിവിരം എഴുതി അറിയിക്കുകയാണ്).

നാല്, ഈജിപ്തും സിറിയയും ഉസ്മാനിയ ഭകണത്തിന് കീഴിലേക്ക് കൂട്ടിചേര്‍ക്കുന്നത് സമൂഹത്തിന്റെ ലക്ഷ്യങ്ങള്‍ സാക്ഷാത്കരിക്കുന്നതിന് സഹായകരമാണെന്ന് പണ്ഡിതര്‍ മനസ്സിലാക്കുകയുണ്ടായി. ചെങ്കടലിന്റെയും, ഇസ്‌ലാമിന്റെ വിശുദ്ധ പ്രദേശങ്ങളിലും പോര്‍ച്ചുഗീസുകാരുടെ ആക്രമണ-അധിനിവേശ സാധ്യതയുണ്ടായിരുന്നു. അതുപോലെ, മെഡിറ്ററേനിയന്‍ കടലിടുക്കില്‍ ഫുര്‍സാന്‍ ഖദീസ് യോഹാന്നാന്റെയും ആക്രമണ സാധ്യതയുണ്ടായിരുന്നു. ഇതാണ് ഉസ്മാനിയ ഭരണാധികാരികളെ പൗരസ്ത്യ ദേശങ്ങളിലേക്ക് തിരയാന്‍ പ്രേരിപ്പിച്ച പ്രധാന കാരണങ്ങള്‍. തുടക്കത്തില്‍ ഈ ആക്രമണത്തെ ചെറുക്കുന്നതിനായി ഉസമാനികള്‍ മംലൂക്കുകള്‍ക്കൊപ്പമായിരുന്നു. പിന്നീട് മംലൂക്ക് ഭരണകൂടത്തിന്റെ പതനത്തോടുകൂടി മേഖലയിലെ വിപത്കരമായ അവസ്ഥകളെ പ്രതിരോധിക്കുന്നതിനായി ഉസ്മാനിയ ഭരണകൂടം പൂര്‍ണ ഉത്തരവാദിത്തം ഏറ്റെടുക്കുകയായിരുന്നു. റൈദാനിയ്യ യുദ്ധത്തില്‍ മംലൂക്ക് ഭരണകൂടം പരാജയപ്പെട്ടതിന് ശേഷം, മംലൂക്കുകളുടെ അവസാന ഭരണാധികാരിയായിരുന്ന തൂമാന്‍ ഭായിയോട് ഉസ്മാനിയ ഭരണാധികാരി സലീം ഒന്നാമന്‍ സംസാരിക്കുന്നതില്‍ നിന്ന് അത് വ്യക്തമാണ്; പട്ടണങ്ങളിലെ പണ്ഡിതന്മാരുടെ അഭിപ്രായ പ്രകാരമാണ് ഞാന്‍ നിങ്ങളിലേക്ക് വന്നിട്ടുള്ളത്. ഞാന്‍ റാഫിദകള്‍ക്കെതിരെയും (സ്വഫവികള്‍) തെമ്മാടികള്‍ക്കെതിരെയും(പോര്‍ച്ചുഗീസുകാര്‍, ഫുര്‍സാന്‍ ഖദീസ് യോഹന്നാന്‍) യുദ്ധത്തിന് തയാറെടുക്കുകയാണ്. എന്നാല്‍ നിങ്ങളുടെ നേതാവ് ഖാന്‍സു ഗോറി അധര്‍മം പ്രവര്‍ത്തിച്ച് സൈന്യവുമായി ഹലബിലേക്ക് വരികയും റാഫിദകളുമായി ചേരുകയും ചെയ്തു. ഞങ്ങള്‍ക്ക് പൂര്‍വ പിതാക്കന്മാരില്‍നിന്ന് അനന്തരമായി ലഭിച്ച രാജവംശത്തിലേക്ക് പ്രയാണം നടത്താന്‍ തീരുമാനിക്കുകയാണ്. ആ സമയം ഞങ്ങള്‍ റാഫിദകളെ മാറ്റിനിര്‍ത്തി മംലൂക്കുകളെ ലക്ഷംവെച്ച് നീങ്ങുകയും വിജയം സാക്ഷാത്കരിക്കുകയും ചെയ്തു.

ഒന്ന്: ഏറ്റുമുട്ടലുകളും അസ്വാരസ്യങ്ങളും സംഭവിക്കുന്നു

സ്വഫവികള്‍ക്കും ഉസ്മനാനകള്‍ക്കുമിടയില്‍ പുരോഗമനാത്മക പ്രവര്‍ത്തനങ്ങള്‍ സംഭവിക്കുകയുണ്ടായി. എന്നാല്‍ മംലൂക്ക് സുല്‍ത്താന്‍ ഖാന്‍സു ഗോറി ഇവക്ക് നേരെ താഴെയുള്ള നിലപാടുകളില്‍ ഒന്ന് സ്വീകരക്കണമായിരുന്നു. ഒന്ന്, സ്വഫവികള്‍ക്കെതിരായി ഉസ്മാനികളോടൊപ്പം നില്‍ക്കുക. രണ്ട്, ഉസ്മാനികള്‍ക്കെതിരായി സ്വഫവികള്‍ക്കൊപ്പം നില്‍ക്കുക. മൂന്ന്, രണ്ട് വിഭാഗങ്ങള്‍ക്കുമിടയില്‍ പക്ഷം ചേര്‍ന്ന് പ്രവര്‍ത്തിക്കുക. മംലൂക്ക് ഭരണകൂടത്തിന് മുമ്പിലുണ്ടായിരുന്ന ഈ അവസരങ്ങളില്‍ ഗോറി തെരഞ്ഞെടുത്തത് പ്രത്യക്ഷത്തില്‍ രണ്ട് പക്ഷത്തിന്റെയും കൂടെ നില്‍ക്കുക എന്നതായിരുന്നു. എന്നാല്‍, മംലൂക്കുകളും ഫ്രഞ്ചുകാരും തമ്മിലുള്ള രഹസ്യ സഖ്യത്തെ സംബന്ധിച്ച് ഉസ്മാനിയ ഭരണകൂടം മനസ്സിലാക്കിയിരുന്നു. ഇസ്തംബൂളിലെ ത്വൂബ് ഖാബി മ്യൂസിയത്തിലെ ചരിത്ര രേഖകളില്‍ ഇത് കണ്ടെത്താന്‍ കഴിയുന്നതാണ്. സുല്‍ത്താന്‍ സലീം ഒന്നാമന്‍ പേര്‍ഷ്യയിലുള്ള ശിയാ സ്വഫവികളുമായി യുദ്ധത്തിന് തയാറെടുക്കാന്‍ തീരുമാനിച്ചു. സാഹചര്യം സങ്കീര്‍ണമായതിനാല്‍ നല്ല രീതിയില്‍ പ്രവര്‍ത്തിക്കുകയും ചെയ്തു. അപ്രകാരമാണ് മംലൂക്കുകളെ സുല്‍ത്താന്‍ സലീം ഒന്നാമന്‍ ഉസ്മാനിയ ഭരണകൂടത്തിലേക്ക് കുട്ടിചേര്‍ക്കുന്നത്. തുടര്‍ന്ന് ഇരു കൂട്ടരും 1516ല്‍ ഹലബിന്റെ പ്രാന്തപ്രദേശങ്ങളിലായി മറജ് ദാബിഖില്‍ മുഖാമുഖം ഏറ്റുമുട്ടി. അതില്‍ ഉസ്മാനികള്‍ക്കായിരുന്നു വിജയം. മംലൂക്ക് സുല്‍ത്താന്‍ ഖാന്‍സു ഗോറി യുദ്ധത്തില്‍ കൊല്ലപ്പെട്ടു. ഉസ്മാനികള്‍ ഗോറിയുടെ മരണ ശേഷം അദ്ദേഹത്തെ ആദരിക്കുകയും, അദ്ദേഹത്തിന് വേണ്ടി ജനാസ നമസ്‌കരിക്കുകയും ചെയ്തു. തുടര്‍ന്ന് ഹലബിലെ പ്രാന്തപ്രദേശത്ത് അദ്ദേഹത്തെ മറവ് ചെയ്തു. അങ്ങനെ, സലീം ഒന്നാമന്‍ ഹലബിലും പിന്നീട് ദമസ്‌കസിലും പ്രവേശിച്ചു. സുല്‍ത്താന്‍ മസ്ജിദുകലേക്ക് ക്ഷണിക്കപ്പെടുകയും, സുല്‍ത്താനായും ഖലീഫയായും അദ്ദേഹത്തിന്റെ നാമം നാണയത്തില്‍ രേഖപ്പെടുത്തപ്പെടുകയും ചെയ്തു. സുല്‍ത്താന്‍ സലീം ഒന്നാമന്‍ സിറിയയില്‍ നിന്ന് ഈജിപ്തിലെ മംലൂക്ക് തലവനായ തൂമാന്‍ ഭായിക്ക് ഉസ്മാനിയ ഭരണത്തിന് കീഴൊതുങ്ങാന്‍ ആവശ്യപ്പെട്ട് സന്ദേശമയച്ചു. എന്നാല്‍, മംലൂക്ക് ഭരണാധികാരി അതിനെ പരിഹസിക്കുകയും ദൂതനെ കൊലപ്പെടുത്തുകയുമാണ് ചെയ്തത്.

സുല്‍ത്താന്‍ സലീം യുദ്ധത്തിന് തയാറെടുക്കാന്‍ തീരുമാനിച്ചു. ഈജിപ്ത് ലക്ഷ്യം വെച്ച് ഫലസ്തീന്‍ മരുഭൂമി മുറിച്ചുകടന്നു. ആ സമയം യുദ്ധ പ്രയാണത്തിന് മുന്നോട്ടുഗമിച്ചിരുന്ന സൈന്യത്തിന് ആകാശത്ത് നിന്ന് മഴ സഹായമായി പെയ്തിറങ്ങി. അങ്ങനെ ഫലസ്തീന്‍ മരുഭൂമി സുഖകരമായി മുറിച്ചുടക്കാന്‍ സൈന്യത്തിന് സാധിച്ചു. ഗസ്സയിലെ യുദ്ധത്തിലും പിന്നീട് നടന്ന റൈദാന്‍ യുദ്ധത്തിലും ഉസ്മാനിയ്യ ഭരണകൂടം വലിയ അളവില്‍ വിജയം നേടുകയുണ്ടായി. മംലൂക്ക് ഭരണകൂടത്തിന്റെ പതനത്തിലേക്ക് നയിച്ച കാരണങ്ങള്‍ താഴെ പറയുന്നവയാണ്.
ഒന്ന്: ഉസ്മാനിയ ഭരണകൂടത്തിന്റെ പക്കല്‍ ശക്തമായ സൈനിക പിമ്പലമുണ്ടായിരുന്നു. മംലൂക്കുകളുടെ കൈയിലുണ്ടായിരുന്ന വലിയ പീരങ്കികള്‍ ഒരു സ്ഥലത്ത് നിന്ന് മറ്റൊരു സ്ഥലത്തേക്ക് നീക്കുവാന്‍ കഴിയാത്തതായിരുന്നു. എന്നാല്‍ ഉസ്മാനി ഭരണകൂടത്തിന്റെ കൈയിലുണ്ടായിരുന്നത് ഭാരം കുറഞ്ഞ പീരങ്കിയായതിനാല്‍ ഏത് ഭാഗത്തേക്കും തിരിക്കാനും എളുപ്പമായിരുന്നു.
രണ്ട്: ഉസ്മാനിയ ഭരണകൂടത്തിന്റെ സൈനിക പദ്ധതികള്‍ കുറ്റമറ്റതായിരുന്നു. ഉസ്മാനിയ ഭരണകൂടം ഒരുപാട് ദൂരം വളരെ പെട്ടെന്നുതന്നെ താണ്ടി ശത്രുക്കള്‍ക്ക് അധീനതയുള്ള മേഖലയിലാണ് യുദ്ധം ചെയ്തത്. ഇത് അവരെ അത്ഭുതപ്പെടുത്തി. ഇതെല്ലാമാണ് ഉസ്മാനിയ ഭരണകൂടത്തെ വിജയിത്തിലെത്തിച്ചത്. അതുപോലെ, ഉസ്മാനിയ ഭരണകൂടം സ്വീകരിച്ച പദ്ധതികള്‍ വളരെ ശ്രദ്ധാപൂര്‍വമായിരുന്നു. പീരങ്കി അവരുടെ ആവശ്യത്തിനനുസരിച്ച് വ്യത്യസ്ത ദിശിയിലേക്ക് തിരിക്കാന്‍ കഴിയുതായിരുന്നു. കൂടാതെ, മംലൂക്കുകളുടെ പീരങ്കി ഉപയോഗപ്പെടുത്താന്‍ കഴിയാത്ത ‘മുഖത്വം’ വഴിയിലൂടെയാണ് ഉസ്മാനിയ സൈന്യം ഈജിപ്തിലേക്ക് പ്രവേശിച്ചത്. തുടര്‍ന്ന് മംലൂക്ക് സൈന്യത്തിനിടയില്‍ വ്യവസ്ഥാപിതമായി പ്രതിരോധിക്കുവാനുള്ള സാഹചര്യങ്ങളില്ലാതെ സങ്കീര്‍ണതയിലാണ്ടുപോയി.

മൂന്ന്: ഉസ്മാനിയ ഭരണകൂടത്തിന്റെ ധാര്‍മികത മഹത്തരമായിരുന്നു. അവരെ വിശുദ്ധ സമരത്തിന് നിയോഗിക്കുന്നതിന് സംസ്‌കരണങ്ങള്‍ നല്‍കി, നീതിപൂര്‍വമായി യുദ്ധം നയിക്കാന്‍ പ്രേരിപ്പിക്കുകയായിരുന്നു. മംലൂക്കുകളില്‍ ഇത്തരത്തിലുള്ള ധാര്‍മിക ഗുണ വശങ്ങള്‍ കാണാന്‍ കഴിയില്ല.
നാല്: ഉസ്മാനിയ ഭരണകൂടം ജീവിതത്തില്‍ എല്ലാ മേഖലകളിലും ഇസ്‌ലാമിക ശരീഅത്ത് മുറുകെ പിടിക്കാനുല്ല പ്രോത്സാഹനം നല്‍കിയിരുന്നു. നീതിബോധത്തോടെ അണികള്‍ക്കിടിയില്‍ പ്രവര്‍ത്തിക്കാനും പ്രോത്സാഹിപ്പിച്ചിരുന്നു. പക്ഷേ, മംലൂക്കുകള്‍ ഇസ്‌ലാമിന്റെ എല്ലാ മൂല്യങ്ങളില്‍ നിന്ന് പുറത്തുപോവുകയും, അണികക്ക് മേല്‍ അക്രമം അഴിച്ചുവിടുകയുമായിരുന്നു.
അഞ്ച്: മംലൂക്കുകളിലെ ഒരു വിഭാഗം നേതാക്കന്മാര്‍ സുല്‍ത്താന്‍ സലീമിനൊപ്പം നിലകൊള്ളാന്‍ കൊതിക്കുന്നവരായിരുന്നു. അവര്‍ ഉസ്മാനിയ ഭരണകൂടത്തിന് വേണ്ട സഹായ-സഹകരണങ്ങള്‍ നല്‍കാനും, ഭരണകൂടത്തിന്റെ ഉത്തരവാദിത്വത്തില്‍ പങ്കാളിത്തം വഹിക്കാനും സന്നദ്ധരായിരുന്നു. സുല്‍ത്താന്‍ സലീം ഒന്നാമന്‍ ഈജിപ്തിലെ അധികാരം നല്‍കിയ ഫെയര്‍ ബെക്കും, ദമസ്‌കസില്‍ അധികാരം നല്‍കിയ ജാന്‍ ബര്‍ദ് ഗസ്സാലിയും ഉസ്മാനിയ ഭരണത്തോട് ആഭിമുഖ്യം കാണിച്ച മംലൂക്കുകളിലെ നേതൃത്വങ്ങളാണ്.
1516-1517ല്‍ മംലൂക്കുകള്‍ പരാജയം ഏറ്റുവാങ്ങി കൊണ്ടിരിക്കുകയായിരുന്നു. ഈ രാജവംശം അതിന്റെ വാര്‍ധക്യാവസ്ഥയിലായിരുന്നു. അത് അവരുടെ ചരിത്ര ഏടുകളിലെ അവസാനത്തെ ഏടുകളായിരുന്നു. പൗരസ്ത്യ ദേശങ്ങളിലും അല്ലെങ്കില്‍ ലോകത്തും ഇസ്‌ലാമിക ശക്തി ദുര്‍ബലമാവുകയായിരുന്നതുപോലെ. അവരുടെ ഊര്‍ജസ്വലത നഷ്ടമാവുകയും, യുവാക്കളെ പരിഷികരിക്കുതിനുള്ള ശേഷി അവര്‍ക്ക് ഇല്ലാതിരിക്കുകയും, അങ്ങനെ ആ ഭരണകൂടങ്ങളെല്ലാം അസ്തമിച്ചുപോവുകയും ചെയ്തു. തുടര്‍ന്ന് അവയെല്ലാം ഉസ്മാനിയ ഭരണകൂടത്തിന് കീഴില്‍ വന്നു.

രണ്ട്: ഖിലാഫത്ത് നീങ്ങിപോകുന്നു

ഖിലാഫത്ത് ഉസ്മാനി കുടുംബത്തിലേക്ക് നീങ്ങിപോകുന്നത് ഈജിപ്തില്‍ കൈവരിച്ച വിജയവുമായി ബന്ധപ്പെട്ടാണ്. ഈജിപ്തിലെ അവസാനത്തെ അബ്ബാസിയ ഭരണാധികാരി ഭരണസ്ഥാനം സലീം ഒന്നാമന് വേണ്ടി ഒഴിഞ്ഞുകൊടുക്കുകയായിരുന്നു എന്ന് പറയപ്പെടുന്നു. ആധുനിക ചരിത്രകാരനായ ഇബ്‌നു ഇയാസ് ഉസ്മാനികള്‍ ഈജിപ്തിനെ ഭരണകൂടത്തോട് ചേര്‍ത്തതുമായി ബന്ധപ്പെട്ട് ഒരു പരാമര്‍ശവും നടത്തുന്നില്ല. അതുപോലെ, സുല്‍ത്താന്‍ സലീം ഒന്നാമന്‍ തന്റെ മകന്‍ സുലൈമാന് അയച്ച കത്തുകളിലൊന്നും സുല്‍ത്താന് സലീമിന് വേണ്ടിയാണ് ഖലീഫ സ്ഥാനം ഒഴിഞ്ഞുകൊടുത്തത് എന്ന സൂചനയും കാണുന്നില്ല. അതുപോലെ, ആധുനിക അവലംബങ്ങളില്‍ ഉസ്മാന്‍ കുടുംബത്തിലേക്ക് ഖിലാഫത്ത് നീങ്ങിയത് ശരിയായ വിധത്തില്‍ വരച്ചുകാണിക്കുന്നുമില്ല.
യഥാര്‍ഥ ചരിത്രമെന്നത്, 1514 മുതല്‍ സുല്‍ത്താന്‍ സലീം ഒന്നാമന്‍ സ്വയം തന്നെ വിശേഷിപ്പിച്ചതാണ് ‘വിശാലമായ ഭൂമിയിലെ അല്ലാഹുവിന്റെ ഖലീഫ’ എന്ന പ്രയോഗം. അഥവാ സിറിയ, ഈജിപ്ത് തുടങ്ങിയവ ഉസ്മാനികള്‍ വിജയിച്ചടക്കുന്നതിനും, ഉസ്മാനികള്‍ക്ക് കീഴൊതുങ്ങുന്നുവെന്ന് ഹിജാസികള്‍ പ്രഖ്യാപിക്കുന്നതിന് മുമ്പ് തന്നെ ഈ വിശേഷണമുണ്ട്. സുല്‍ത്താന്‍ സലീമും അദ്ദേഹത്തിന്റെ പൂര്‍വപിതാക്കന്മാരും ‘ഖിലാഫത്ത്’ എന്ന പ്രയോഗത്തെ അന്വര്‍ഥമാക്കിയ മഹാത്മക്കാളാണ്. മക്കയും മദീനയും ഉസ്മാനിയ ഭരണത്തിന് കീഴില്‍ വന്നപ്പോള്‍ പ്രത്യേകിച്ച്, ദുര്‍ബല ജനവിഭാഗത്തിന്റെ അത്താണിയായി മാറുകയായുരുന്നു ഉസ്മാനിയ ഭരണകൂടം. ഏഷ്യയിലും ആഫ്രിക്കയിലും പോര്‍ച്ചുഗീസുകാര്‍ അധിനിവേശം നടത്തിയപ്പോള്‍ സഹായഹസ്തങ്ങള്‍ തേടി അവര്‍ ഉസ്മാനിയ ഭരണ നേതൃത്വങ്ങളുടെ അടുക്കലേക്ക് വന്നു. സുല്‍ത്താന്‍ സലീം ‘ഖിലാഫത്ത്’ എന്ന വിളിക്കപ്പെടുന്നതിന് വലിയ പ്രാധാന്യം നല്‍കുന്നില്ല. അപ്രകാരം തന്നെയായിരുന്നു അവരെ തുടര്‍ന്നുവന്ന ഉസ്മാന്‍ കുടുംബത്തിലെ ആളുകളും. എന്നാല്‍, ‘ഖിലാഫത്ത’് എന്ന പ്രയോഗത്തിന് കൂടുതല്‍ പ്രാധാന്യം വരുന്നത് ഉസ്മാനിയ ഭരണകൂടത്തിന് ദുര്‍ബലത സംഭവിക്കുതോടുകൂടിയാണ്.

മൂന്ന്: മംലൂക്ക് ഭരണകൂടം അധ:പതിക്കാനുള്ള കാരണങ്ങള്‍

ഒന്ന്: ആയുധങ്ങള്‍ വേണ്ട വിധത്തില്‍ രൂപപ്പെടുത്തിയില്ല. മംലൂക്കുകള്‍ ഫ്രാന്‍സിനെയാണ് അവലംബിച്ചിരുന്നത്. എന്നാല്‍ ഉസ്മാനികള്‍ തീകൊണ്ടുള്ള ആയുധങ്ങളാണ് ഉപയോഗിച്ചിരുന്നത്. പ്രത്യേകിച്ച് പീരങ്കിയാണ് ഉപയോഗിച്ചിരുന്നത്.
രണ്ട്: ഭരണത്തിന് കീഴില്‍ പ്രശ്‌നങ്ങളും ദുരിതങ്ങളും സങ്കീര്‍ണതകളും വര്‍ധിച്ചിരുന്നു. ഏറ്റവും സങ്കീര്‍ണത നിറഞ്ഞ സമയത്ത് ഭരണകൂടത്തിന് നിലനില്‍നില്‍ക്കാന്‍ കഴിഞ്ഞില്ല.
മൂന്ന്: മംലൂക്ക് നതൃത്വങ്ങളോട് അണികള്‍ക്ക് കടുത്ത വെറുപ്പുണ്ടായിരുന്നു. മംലൂക്കുകള്‍ രാജ്യത്തെ ജനതയിലെ ആഭിജാത്യമുള്ള ഒരു വിഭാഗത്തെ മാത്രം പരിഗണിക്കുന്നവരായിരുന്നു.
നാല്: മംലൂക്കുകള്‍ക്കിടയില്‍ ചില ഏറ്റുമുട്ടലുകള്‍ സംഭവിച്ചിരുന്നു. ഉദാഹരണം: ഹലബിലെ ഗവര്‍ണര്‍ ഖയര്‍ ബക്കിനും ജാന്‍ ബര്‍ദ് ഗസ്സാലിക്കുമിടയില്‍ രൂപപ്പെട്ട തര്‍ക്കം. ഇത് മംലൂക്ക് ഭരണകൂടത്തിന്റെ പതനത്തിന് ആക്കംകൂട്ടി.
അഞ്ച്: സാമ്പത്തികമായ മോശം അവസ്ഥയും മംലൂക്ക് ഭരണകൂടം പെട്ടെന്നുള്ള പതനത്തിന് കാരണമായി. പത്യേകിച്ച്, കാല്‍നടയായി കച്ചവടം ചെയ്തിരുന്നവര്‍ തങ്ങളുടെ വഴി മാറ്റി പുതിയ വഴി(റഅസ് റജാഹ് സ്വാലിഹ്) കണ്ടെത്തിയതും അധ:പതനത്തിനുള്ള കാരണമായി തീര്‍ന്നു.
ആറ്: മുകളില്‍ ഉദ്ധരിച്ചവക്കെല്ലാം കാരണമായ ദൈവിക ജീവിതമാര്‍ഗത്തെ തള്ളിക്കളഞ്ഞതാണ് മംലൂക്കുകള്‍ അധ:പതിക്കാനുള്ള സുപ്രധാന കാരണം. എന്നാല്‍ ഉസ്മാനികള്‍ അല്ലാഹുവിന്റെ നിയമത്തെ മുറുകെ പിടിച്ചവരായിരുന്നു.

നാല്: ഹിജാസ് ഉസ്മാനിയ ഭരണകൂടത്തിന് കീഴൊതുങ്ങുന്നു

അടിമരാജവംശത്തിന് കീഴിലായിരുന്നു ഹിജാസ്. സുല്‍ത്താന്‍ ഗോറിയുടെയും അഹേത്തിന്റെ പ്രതിനിധി തൂമാന്‍ ഭായിയുടെയും മരണ വാര്‍ത്ത അറിഞ്ഞ മക്കയിലെ ശരീഫ് (ബറക്കാത് ബിന്‍ മുഹമ്മദ്) സുല്‍ത്താന്‍ സലീം ഒന്നാമന്റെ അടുക്കലേക്ക് തങ്ങള്‍ ഉസ്മാനിയ ഭരണകൂടത്തിന് കീഴില്‍ വരാന്‍ ആഗ്രഹിക്കുന്നുവെന്ന് അറിയിച്ചു. കൂടാതെ, കഅ്ബയുടെ താക്കോലും നല്‍കി. സുല്‍ത്താന്‍ സലീം ഒന്നാമന്‍ ബറക്കാതിനെ മക്കയുടെയും ഹിജാസിന്റെയും ഗവര്‍ണറായി നിയോഗിച്ചു. അപ്രകാരം സുല്‍ത്താന്‍ സലീം മക്കയുടെയും മദീനയുടെയും സേവകനായി മാറുകയായിരുന്നു. ഇസ്‌ലാമിക വിശ്വാസികള്‍ക്കിടയില്‍ അദ്ദേഹത്തിന്റെ സ്ഥാനം ഉയരുകയാണ്. തുടര്‍ന്ന് ഉസ്മാനിയ ഭരണകൂടം പുണ്യസ്ഥലങ്ങളില്‍ ഒരുപാട് ധര്‍മദാനങ്ങള്‍(വഖ്ഫ്) അനുവദിക്കുകയാണ്. ഇതില്‍ നിന്നുള്ള വരുമാനം ഭരണാധികാരിയുടെ കൊട്ടാരത്തിലെ സ്വതന്ത്രമായ ഖജനാവിലായിരുന്നു സൂക്ഷിച്ചിരുന്നത്. ഹിജാസിനെ ഉസ്മാനിയ ഭരണകൂടത്തിലേക്ക് കൂട്ടിചേര്‍ത്തത് ചെങ്കടലില്‍ ഉസമാനിയ പരമാധികാരം സ്ഥാപിക്കുന്നതിലേക്ക് നയിച്ചു. ഇത് ഹിജാസിന് മുമ്പിലുണ്ടായിരുന്ന പോര്‍ച്ചിഗീസുകാരുടെയും ചെങ്കടലിന്റെയും അപകടം അവസാനിപ്പിക്കുകയും ചെയ്തു. ഇപ്രകാരം പതിനെട്ടാം നൂറ്റാണ്ടുവരെ നിലനിന്നു.

അവലംബം: islamonline.net
വിവ: അര്‍ശദ് കാരക്കാട്

Related Articles