ഒന്നാം ലോകയുദ്ധത്തിന് ശേഷം, ജൂതരാഷ്ട്രം സ്ഥാപിക്കാമെന്ന് വാഗ്ദാനം ചെയ്ത് 1927 നവംബര്‍ 2-ന് ബാള്‍ഫര്‍ പ്രഖ്യാപനം ഒപ്പുവെക്കപ്പെട്ട് അധികം കഴിയും മുമ്പ് തന്നെ, ജനറല്‍ എഡ്മണ്ട് അല്ലന്‍ബിയുടെ നേതൃത്വത്തിലുള്ള ബ്രിട്ടീഷ് സൈന്യം ഖുദ്‌സിന് (ജറൂസലേം) നേര്‍ക്ക് തിരിഞ്ഞു. ഉസ്മാനിയ സാമ്രാജ്യത്തിനെതിരെയുള്ള ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ പടനീക്കത്തിനിടെയാണ് ഖുദ്‌സ് യുദ്ധം നടന്നത്.
1917 ഡിസംബര്‍ 9-ന് ഉസ്മാനിയ സാമ്രാജ്യം ഖുദ്‌സ് ബ്രിട്ടന് മുന്നില്‍ അടിയറവെച്ചു. അടിയറവ് പറയുന്നതിന്റെ കൂടെ ഖുദ്‌സ് പട്ടണത്തിന്റെ ഗവര്‍ണര്‍ ബ്രിട്ടീഷ് സൈന്യാധിപന് ഒരു കത്തും നല്‍കിയിരുന്നു. അത് ഇപ്രകാരം വായിക്കാം: ‘കഴിഞ്ഞ രണ്ട് ദിവസമായി, എല്ലാ വിഭാഗം ജനങ്ങളും പവിത്രമായി കാണുന്ന ഖുദ്‌സിന് മേല്‍ ബോംബ് വര്‍ഷിച്ച് കൊണ്ടിരിക്കുകയാണ്. അതിനാല്‍, ഈ പുണ്യസ്ഥലങ്ങളുടെ സംരക്ഷണാര്‍ത്ഥം ഉസ്മാനിയ ഭരണകൂടം തങ്ങളുടെ സൈന്യത്തെ ഖുദ്‌സില്‍ നിന്നും പിന്‍വലിച്ചു കഴിഞ്ഞു. വിശുദ്ധ സെപള്‍ച്ചറെയും, അല്‍അഖ്‌സ മസ്ജിദും പോലെ ഖുദ്‌സിന്റെ സംരക്ഷണാര്‍ത്ഥം ഉദ്യോഗസ്ഥരെ നിയമിച്ചിട്ടുണ്ട്. ഇനി മുതല്‍ അവയോടുള്ള നിങ്ങളുടെ പരിചരണം അത്തരത്തിലുള്ളതായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു..’
രണ്ട് ദിവസത്തിന് ശേഷം, ജാഫ കവാടത്തിലൂടെ കാല്‍നടയായി അല്ലന്‍ബി വിശുദ്ധ നഗരത്തിലേക്ക് പ്രവേശിച്ച് ഖുദ്‌സിനെ അക്രമിച്ച് കീഴടക്കുന്ന 34-മനായി മാറി. നവംബര്‍ 17-ന് ആരംഭിച്ച ഖുദ്‌സിന് വേണ്ടിയുള്ള പോരാട്ടം ഡിസംബര്‍ 30-നാണ് അവസാനിച്ചത്.
അല്ലന്‍ബിയുടെ പട്ടണപ്രവേശത്തെ തുടര്‍ന്ന്, പട്ടാള നിയമത്തിന്റെ പ്രഖ്യാപനവും, ഖുദ്‌സ് അവരുടെ ഭരണത്തിന് കീഴിലായതും ഇംഗ്ലീഷ്, ഫ്രഞ്ച്, അറബിക്, ഹിബ്രൂ, റഷ്യന്‍, ഗ്രീക്ക് ഭാഷകളില്‍ ഉറക്കെ വായിക്കപ്പെട്ടു. ഖുദ്‌സിനെയോ, ഖുദ്‌സ് നിവാസികളെയോ, പുണ്യസ്ഥലങ്ങളേയോ യാതൊരു വിധത്തിലും ഉപദ്രവിക്കില്ലെന്ന് പ്രസ്തുത പ്രഖ്യാപനത്തില്‍ അല്ലന്‍ബി ഉറപ്പ് കൊടുത്തു.
‘കുരിശ് യുദ്ധം അവസാനിച്ചിരിക്കുന്നു’ എന്ന് അല്ലന്‍ബി പ്രഖ്യാപിച്ചു. ‘ബ്രിട്ടീഷ് ജനതക്കുള്ള ക്രിസ്തുമസ് സമ്മാനമാണ് ഇത്’ എന്നാണ് അന്നത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് ലോയ്ഡ് പറഞ്ഞത്.
കടപ്പാട്: middleeastmonitor