ശത്രുക്കളുടെ ക്രൂരമായ മര്‍ദ്ധന പീഢനങ്ങളില്‍ നിന്ന് അല്ലാഹുവിന്റെ സഹായത്തോടെ രക്ഷ പ്രാപിക്കുകയും പിന്നീട് അല്ലാഹുവിന് നന്ദി പ്രകടിപ്പിക്കാതെ ധിക്കാരം പ്രവര്‍ത്തിച്ചതിന്റെ പേരില്‍ അന്ത്യനാള്‍ വരെ അല്ലാഹുവിന്റെ കോപത്തിനും ശാപത്തിനുമിരയായ ഒരു വിഭാഗത്തെ കുറിച്ച് ഖുര്‍ആന്‍ വിവരിക്കുന്നുണ്ട് : ‘നിങ്ങളുടെ പുരുഷസന്താനങ്ങളെ അറുകൊല ചെയ്തുകൊണ്ടും, നിങ്ങളുടെ സ്ത്രീജനങ്ങളെ ജീവിക്കാന്‍ വിട്ടുകൊണ്ടും നിങ്ങള്‍ക്ക് നിഷ്ഠൂര മര്‍ദ്ദനമേല്‍പിച്ചുകൊണ്ടിരുന്ന ഫിര്‍ഔന്റെ കൂട്ടരില്‍ നിന്ന് നിങ്ങളെ നാം രക്ഷപ്പെടുത്തിയ സന്ദര്‍ഭം ( ഓര്‍മിക്കുക. ) നിങ്ങളുടെ രക്ഷിതാവിങ്കല്‍നിന്നുള്ള ഒരു വലിയ പരീക്ഷണമാണ് അതിലുണ്ടായിരുന്നത്. കടല്‍ പിളര്‍ന്ന് നിങ്ങളെ കൊണ്ടു പോയി നാം രക്ഷപ്പെടുത്തുകയും, നിങ്ങള്‍ കണ്ടുകൊണ്ടിരിക്കെ ഫിര്‍ഔന്റെ കൂട്ടരെ നാം മുക്കിക്കൊല്ലുകയും ചെയ്ത സന്ദര്‍ഭവും ( ഓര്‍മിക്കുക ).മൂസാ നബിക്ക് നാല്‍പത് രാവുകള്‍ നാം നിശ്ചയിക്കുകയും അദ്ദേഹം ( അതിന്നായി ) പോയ ശേഷം നിങ്ങള്‍ അക്രമമായി ഒരു കാളക്കുട്ടിയെ ( ദൈവമായി ) സ്വീകരിക്കുകയും ചെയ്ത സന്ദര്‍ഭവും (ഓര്‍ക്കുക ). എന്നിട്ട് അതിന്ന് ശേഷവും നിങ്ങള്‍ക്ക് നാം മാപ്പുനല്‍കി.നിങ്ങള്‍ നന്ദിയുള്ളവരായിരിക്കുവാന്‍ വേണ്ടി. നിങ്ങള്‍ സന്‍മാര്‍ഗം കണ്ടെത്തുന്നതിന് വേണ്ടി വേദ ഗ്രന്ഥവും, സത്യവും അസത്യവും വേര്‍തിരിക്കുന്ന പ്രമാണവും മൂസാനബിക്ക് നാം നല്‍കിയ സന്ദര്‍ഭവും ( ഓര്‍ക്കുക ). എന്റെ സമുദായമേ, കാളക്കുട്ടിയെ ( ദൈവമായി ) സ്വീകരിച്ചത് മുഖേന നിങ്ങള്‍ നിങ്ങളോട് തന്നെഅന്യായം ചെയ്തിരിക്കുകയാണ്. അതിനാല്‍ നിങ്ങള്‍ നിങ്ങളുടെ സ്രഷ്ടാവിലേക്ക് പശ്ചാത്തപിച്ച് മടങ്ങുകയും ( പ്രായശ്ചിത്തമായി ) നിങ്ങള്‍ നിങ്ങളെതന്നെ നിഗ്രഹിക്കുകയും ചെയ്യുക. നിങ്ങളുടെ സ്രഷ്ടാവിന്റെ അടുക്കല്‍ അതാണ് നിങ്ങള്‍ക്ക് ഗുണകരം എന്ന് മൂസാ തന്റെ ജനതയോട് പറഞ്ഞ സന്ദര്‍ഭവും ( ഓര്‍മിക്കുക ). അനന്തരം അല്ലാഹു നിങ്ങളുടെ പശ്ചാത്താപം സ്വീകരിച്ചു. അവന്‍ പശ്ചാത്താപം ഏറെ സ്വീകരിക്കുന്നവനും കരുണാനിധിയുമത്രെ. ഓ; മൂസാ, ഞങ്ങള്‍ അല്ലാഹുവെ പ്രത്യക്ഷമായി കാണുന്നത് വരെ താങ്കളെ ഞങ്ങള്‍ വിശ്വസിക്കുകയേ ഇല്ല എന്ന് നിങ്ങള്‍ പറഞ്ഞ സന്ദര്‍ഭം ( ഓര്‍ക്കുക. ) തന്നിമിത്തം നിങ്ങള്‍ നോക്കി നില്‍ക്കെ ഇടിത്തീ നിങ്ങളെ പിടികൂടി. പിന്നീട് നിങ്ങളുടെ മരണത്തിന് ശേഷം നിങ്ങളെ നാം എഴുന്നേല്‍പിച്ചു. നിങ്ങള്‍ നന്ദിയുള്ളവരായിത്തീരാന്‍ വേണ്ടി. നിങ്ങള്‍ക്ക് നാം മേഘത്തണല്‍ നല്‍കുകയും മന്നായും കാടപക്ഷികളും ഇറക്കിത്തരികയും ചെയ്തു. നിങ്ങള്‍ക്ക് നാം നല്‍കിയിട്ടുള്ള വിശിഷ്ടമായ വസ്തുക്കളില്‍ നിന്ന് ഭക്ഷിച്ചുകൊള്ളുക ( എന്ന് നാം നിര്‍ദേശിച്ചു ). അവര്‍ ( എന്നിട്ടും നന്ദികേട് കാണിച്ചവര്‍ ) നമുക്കൊരു ദ്രോഹവും വരുത്തിയിട്ടില്ല. അവര്‍ അവര്‍ക്ക് തന്നെയാണ് ദ്രോഹമുണ്ടാക്കിക്കൊണ്ടിരിക്കുന്നത്'(അല്‍ ബഖറ 49-57)
ഫറോവയുടെ പീഡനത്തില്‍ നിന്നും മൂസാ നബിയുടെ ജനതയെ അല്ലാഹു രക്ഷിക്കുകയുണ്ടായി. പക്ഷെ അല്ലാഹുവിന്റെ അനുഗ്രഹങ്ങളെ അവര്‍ നിഷേധിച്ചതിനാല്‍ ദൈവകോപത്തിനിരയാകുകയും ചെയ്തു. ഫറോവക്കെതിരെയുളള അവരുടെ വിപ്ലവം വിജയിക്കുകയുണ്ടായി. പക്ഷെ സ്വയം മാറാന്‍ അവര്‍ സന്നദ്ധത പ്രകടിപ്പിച്ചില്ല, അതിനാല്‍ തന്നെ അവരുടെ അവസ്ഥയില്‍ അല്ലാഹു യാതൊരു പരിവര്‍ത്തനവും സൃഷ്ടിച്ചില്ല, അതോടൊപ്പം ദൈവശിക്ഷക്കവര്‍ പാത്രീപൂതരായി. അല്ലാഹുവിന്റെ വാചകം അവരില്‍ അക്ഷരം പ്രതി നടപ്പിലായി.’ സ്വയം മാറ്റത്തിന് സന്നദ്ധരാകാത്ത കാലത്തോളം അല്ലാഹു ഒരു ജനതയെയും അവരുടെ അവസ്ഥയില്‍ പരിവര്‍ത്തനം സൃഷ്ടിക്കുകയില്ല'(അര്‍റഅദ് 11)
പ്രവാചകന്‍ മുഹമ്മദ് നബി(സ)യുടെ ജനത അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിലയുറപ്പിച്ച കാരണത്താല്‍ സ്വദേശത്ത് നിന്ന് ആട്ടിയോടിക്കപ്പെടുകയും മറ്റൊരു പ്രദേശത്തേക്ക് പലായനം ചെയ്യാന്‍ നിര്‍ബന്ധിതരാകുകയും ചെയ്തു. അവര്‍ക്കെതിരെ ഖന്‍ദഖ് യുദ്ധവേളയില്‍ സഖ്യകക്ഷികള്‍ ഒന്നിച്ചു നില്‍ക്കുകയും ജൂതന്മാര്‍ വഞ്ചന കാണിക്കുകയും ശത്രുക്കള്‍ ഉപരോധമേര്‍പ്പെടുത്തുകയും ചെയ്തു. എന്നാല്‍ മൂസാ നബിയുടെ സമൂഹത്തില്‍ നിന്ന് വ്യതിരിക്തമായ നിലപാടാണ് അവര്‍ കൈക്കൊണ്ടത്. അല്ലാഹു വിവരിക്കുന്നു: ‘സത്യവിശ്വാസികള്‍ സംഘടിതകക്ഷികളെ കണ്ടപ്പോള്‍ ഇപ്രകാരം പറഞ്ഞു: ഇത് അല്ലാഹുവും അവന്റെ ദൂതനും ഞങ്ങളോട് വാഗ്ദാനം ചെയ്തിട്ടുള്ളതാകുന്നു. അല്ലാഹുവും അവന്റെ ദൂതനും സത്യമാണ് പറഞ്ഞിട്ടുള്ളത്. അതവര്‍ക്ക് വിശ്വാസവും അര്‍പ്പണവും വര്‍ദ്ധിപ്പിക്കുക മാത്രമേ
ചെയ്തുള്ളൂ’.(അഹ്‌സാബ് 23).
പ്രയാസങ്ങളും പ്രതിസന്ധികളും അഭിമുഖീകരിക്കേണ്ടി വന്നപ്പോള്‍ ഇതെല്ലാം സത്യമാര്‍ഗത്തിലെ ചെറിയ തടസ്സങ്ങള്‍ മാത്രമായാണ് അവര്‍ കണ്ടത്. ഖന്‍ദഖ് യുദ്ധവേളയില്‍ ശത്രുക്കളുടെ ശക്തിയും കുതന്ത്രവും നേരിടേണ്ടി വന്നപ്പോള്‍ അവര്‍ക്ക് ആത്മവിശ്വാസവും സന്നദ്ധതയും വര്‍ദ്ദിക്കുകയാണ് ചെയ്തത്. സഹനശേഷിയും കരുത്തുമുള്ള ഉത്തമ സമുദായമായിട്ടാണ് ഖുര്‍ആന്‍ നമ്മെ വിശേഷിപ്പിക്കുന്നത്. അക്രമവും അനീതിയും നിഷഷേധവും അഭിമുഖീകരിക്കേണ്ടി വന്നപ്പോള്‍ രണ്ടു രീതിയിലുള്ള പോരാട്ടത്തിന് നാം നിര്‍ബന്ധിതരായി. അക്രമ മര്‍ദ്ധനങ്ങള്‍ക്കും അനീതിക്കും സത്യനിഷേധത്തിനുമെതിരെയുള്ള പോരാട്ടമായിരുന്നു ഇതില്‍ ഒന്നാമത്തേത്. ദേഹേഛക്കും പൈശാചിക പ്രേരണകള്‍ക്കടിപ്പെടുന്ന മനസ്സിനോടുമായിരുന്നു രണ്ടാമതായി പോരാടേണ്ടി വന്നത്. എന്നാല്‍ മൂസാ നബിയുടെ ജനത സത്യനിഷേധികളോട് മാത്രമാണ് പോരാടാന്‍ തയ്യാറായത്. പൈശാചിക പ്രേരണകളോടും ദേഹേഛയോടും പോരാടുന്നതില്‍ അവര്‍ പരാജയമടയുകയുണ്ടായി. മാത്രമല്ല, സത്യവിശ്വാസികളോട് ഏറ്റവും ശത്രുതയുള്ള വിഭാഗമാക്കി മാറ്റുകയും അല്ലാഹുവിന്റെ ശാപകോപങ്ങള്‍ക്കവര്‍ ഇരയാകുകയും ചെയ്തു. പൈശാചികതക്കുള്ള ആത്മ സമരത്തിലേര്‍പ്പെട്ടതിനാല്‍ അല്ലാഹു നമ്മെ നന്മകല്‍പിക്കുകയും തിന്മ വിരോധിക്കുകയും ചെയ്യുന്ന ഉത്തമ സമൂഹമാക്കി മാറ്റുകയുണ്ടായി.
വിപ്ലവത്തെ കുറിച്ച ഇസ്‌ലാമിന്റെ യഥാര്‍ഥ കാഴ്ചപ്പാട് ഇവിടെയാണ് വ്യക്തമാകുന്നത്. വിപ്ലവത്തിന്റെ കാതലായ വശമാണ് ആത്മസമരം. ഹസന്‍ ബസരിയോട് ഏറ്റവും വലിയ ജിഹാദ് ഏതാണെന്ന് ചോദിച്ചപ്പോള്‍ നിന്റെ ദേഹേഛകളോടുള്ള പോരാട്ടമാണത് എന്ന് അദ്ദേഹം വ്യക്തമാക്കി. അതിനാലാണ് സ്വന്തത്തെ മാറ്റിപ്പണിയാനാത്തവര്‍ക്ക് വിപ്ലവം സാക്ഷാല്‍കരിക്കാന്‍ സാധിക്കുകയില്ല എന്ന് അല്ലാഹു അസന്നിഗ്ദമായി വ്യക്തമാക്കിയത്. ‘നിങ്ങളുടെ ഭരണാധികാരികളില്‍ നിന്ന് നിങ്ങള്‍ക്കരോചകമായത് വല്ലതും കണ്ടാല്‍ ആ പ്രവര്‍ത്തനത്തെ വെറുക്കുക’ എന്ന് പ്രവാചകനും പഠിപ്പിച്ചത് ഇക്കാരണത്താലാണ്.
വിവ. അബ്ദുല്‍ ബാരി കടിയങ്ങാട്