Current Date

Search
Close this search box.
Search
Close this search box.

വിത്തിറക്കിയ ഉടനെ വിളവെടുക്കാനെത്തുന്നവര്‍

harvest.jpg

പുരോഗതിയും അധോഗതിയും പ്രപഞ്ചത്തിലെ അല്ലാഹുവിന്റെ നടപടിക്രമത്തില്‍ പെട്ടതാണ്. ഈ പ്രപഞ്ചത്തിലെ സംവിധാനങ്ങളെ പടിപടിയായി അല്ലാഹു സൃഷ്ടിച്ചതായി കാണാം. അല്ലാഹു ആകാശ ഭൂമികളെ ആറു നാളുകള്‍ കൊണ്ട് സൃഷ്ടിച്ചു. (രണ്ട് ദിനം കൊണ്ട് ഭൂമിയെ സൃഷ്ടിച്ചു. രണ്ട് ദിനങ്ങള്‍ കൊണ്ട് അതില്‍ പര്‍വതങ്ങളെ ഉയര്‍ത്തുകയും അനുഗ്രഹിക്കുകയും എല്ലാറ്റിനുമുള്ള വിഭവങ്ങള്‍ തയ്യാറാക്കുകയും ചെയ്തു. രണ്ട് ദിനം കൊണ്ട് ഏഴാകാശത്തെയും പടച്ചു. )

അപ്രകാരം തന്നെ മനുഷ്യ സൃഷ്ടിപ്പിലും ഈ ക്രമീകരണം കാണാവുന്നതാണ്. മണ്ണ് കൊണ്ട് തുടങ്ങി, അതിലേക്ക് വെള്ളം ചേര്‍ത്തുകൊണ്ട് ചെളിമണ്ണാക്കുന്നു. പിന്നീട് ചെളിമണ്ണ് കളിമണ്ണാക്കുന്നു. ഈ കളി മണ്ണ് വരണ്ട് കലം പോലെ മുട്ടിയാല്‍ മുഴക്കമുണ്ടാകുന്ന രീതിയിലേക്ക് മാറുന്നു. ക്രമാനുഗതമായ പ്രക്രിയക്ക് ശേഷം ഈ പദാര്‍ഥത്തില്‍ അല്ലാഹു അവന്റെ റൂഹ് ഊതുന്നു. അപ്രകാരമാണ് അത് ആദം എന്ന മനുഷ്യനായിത്തീരുന്നത്.

മനുഷ്യരുടെ ഐഹികവും പാരത്രികവുമായ വിജയത്തിന് നിദാനമായി അവതരിപ്പിച്ച പ്രവാചകത്വത്തിലും സന്ദേശത്തിലും ഇത് നമുക്ക് ദര്‍ശിക്കാവുന്നതാണ്. മനുഷ്യന്‍ പുരോഗതി പ്രാപിക്കുന്ന ഘട്ടത്തില്‍ ദീനിന്റെ വിശദാംശങ്ങള്‍ അവതരിച്ചുകൊണ്ടിരുന്നു. മനുഷ്യര്‍ നാഗരികമായി പക്വത പ്രാപിച്ച സന്ദര്‍ഭമെത്തിയപ്പോള്‍ മുന്‍കഴിഞ്ഞ ശരീഅത്തുകളെയും പ്രവാചകന്മാരെയും വേദഗ്രന്ഥങ്ങളെയും സത്യപ്പെടുത്തുന്ന അവസാന ശരീഅത്ത് അവതീര്‍ണമായി. മനുഷ്യന്‍ പക്വത പ്രാപിച്ചപ്പോള്‍ അമാനുഷിക ദൃഷ്ടാന്തങ്ങള്‍ സമര്‍പ്പിക്കുന്നതിന് പകരം ബൗദ്ധിക ദൃഷ്ടാന്തമായ ഖുര്‍ആന്‍  അവതരിപ്പിച്ചുകൊടുത്തു.

ഇസ്‌ലാമിക ശരീഅത്തിന്റെ പൂര്‍ത്തീകരണത്തിലും ഈ ക്രമാനുഗതിത്വം കാണാം. ഹിജ്‌റ മൂന്നാം വര്‍ഷത്തിലാണ് അനന്തരാവകാശ നിയമങ്ങള്‍ പ്രാബല്യത്തില്‍ വരുന്നത്. പ്രവാചകത്വത്തിന്റെ 16-ാം വര്‍ഷത്തിലാണിതെന്ന് മനസ്സിലാക്കം. ഹിജ്‌റ ഏഴാം വര്‍ഷമാണ് കുടുംബ നിയമങ്ങള്‍ പൂര്‍ണമായി അവതീര്‍ണമാകുന്നത്. പ്രവാചകത്വത്തിന്റെ ഇരുപതാം വര്‍ഷത്തിലാണിത്. ക്രിമിനല്‍ നിയമങ്ങള്‍ പൂര്‍ത്തീകരിക്കുന്നത് പ്രവാചകത്വത്തിന്റെ 21-ാം വര്‍ഷത്തിലാണ്. മദ്യ നിരോധനം മൂന്ന് ഘട്ടങ്ങളിലായിട്ടാണ് നടപ്പിലാക്കിയത്. ആദ്യഘടത്തില്‍ അതിനെ ആക്ഷേപിച്ചു, രണ്ടാം ഘട്ടത്തില്‍ അതിനെതിരെ ജാഗ്രത നിര്‍ദ്ദേശം നല്‍കി. പ്രവാചകത്വത്തിന്റെ 21-ാം വര്‍ഷത്തില്‍ അത് പൂര്‍ണമായും നിരോധിച്ചു. പലിശ നിരോധം വന്നത് പ്രവാചകത്വത്തിന്റെ 22-ാം ആണ്ടിലാണ്. അതിന്റെ അവശിഷ്ടങ്ങള്‍ പൂര്‍ണമായും നീക്കം ചെയ്യുന്നത് ഹിജ്‌റ 10-ാം വര്‍ഷത്തിലുമാണ്.

മനുഷ്യസമൂഹത്തിലും ഈ ക്രമപ്രവൃദ്ധത നമുക്ക് ദര്‍ശിക്കാവുന്നതാണ്. പുരോഗതി എന്നും മുകളിലോട്ടായിരിക്കും. അധോഗതി എന്നും താഴ്ചയിലേക്കുമായിരിക്കും. ജനങ്ങള്‍ക്കിടയില്‍ പരിതസ്ഥിതികള്‍ മാറിമറഞ്ഞുകൊണ്ടിരിക്കുന്ന അവസ്ഥയെ പറ്റി ഇസ്‌ലാമിക ദര്‍ശനം വിവരിക്കുന്നുണ്ട്. പ്രവാചകന്‍ (സ) വിവരിക്കുന്നു: ‘ എനിക്ക് ശേഷം വൈകാതെ അനീതിയും അതിക്രമങ്ങളും തലപൊക്കും. അനീതി തലപൊക്കുമ്പോഴെല്ലാം തത്തുല്യമായ നീതിയും അസ്തമിക്കുന്നതാണ്. പിന്നെ അനീതി മാത്രം കളിയാടുന്ന അവസ്ഥവരും. പിന്നീട് നീതിയെ അല്ലാഹു കൊണ്ടുവരും. നീതി സ്ഥാപിക്കുമ്പോഴെല്ലാം തത്തുല്യമായ അനീതിയെ അല്ലാഹു ഇല്ലാതാക്കും. പിന്നീട് നീതി മാത്രം കളിയാടുന്ന ഒരവസ്ഥ സംജാതമാകും.(അഹ്മദ്)

പുരോഗതിയും അധപ്പതനവും എന്ന ക്രമാനുഗത തത്വശാസ്ത്രത്തെ ഇസ്‌ലാമിക ചരിത്രവും അടിവരയിടുന്നതായി കാണാം. സംസ്‌കരണവും ഉത്ഥാനവും ഒറ്റയടിക്ക് സാധ്യമാകാത്തതു പോലെ പരാജയവും അധപതനവും ക്രമപ്രവൃദ്ധമായിട്ടാണ് സംഭവിക്കുന്നത്. ഇസ്‌ലാമിന്റെ കണ്ണികള്‍ ഓരോന്നോരാന്നായി അപ്രത്യക്ഷമാകും. ആദ്യം ഭരണവ്യവസ്ഥയും അവസാനം നമസ്‌കാരവുമായിരിക്കും ഉയര്‍ത്തപ്പെടക എന്ന പ്രവാചക വചനം ഇതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ഖിലാഫത്തിന്റെ പതനത്തെയും പുനരാഗമനത്തെയും കുറിക്കുന്ന ഹദീസിലും ഈ ക്രമാനുഗതിത്വം പ്രകടമാകുന്നതാണ്.

അഞ്ചാം ഖലീഫ എന്നു വിളിക്കപ്പെടുന്ന ഉമറുബ്‌നു അബ്ദുല്‍ അസീസിന്റെ ഭരണ പരിഷ്‌കാരങ്ങളില്‍ ഇതിന്റെ മഹിതമായ മാതൃക നമുക്ക് ദര്‍ശിക്കാവുന്നതാണ്. അദ്ദേഹം തന്റെ ഭരണ പരിഷ്‌കാരങ്ങളിലെ ഈ ക്രമപ്രവൃദ്ധതയെ കുറിച്ചും രാജാധിപത്യത്തിന്റെ നാളുകളിലെ നീതിയുടെ ധ്വംസനത്തെ കുറിച്ചും അദ്ദേഹം വിവരിക്കുന്നു: പ്രവാചകന്‍ മുഹമ്മദ്(സ)യെ മാനവകുലത്തിന് അനുഗ്രഹമായിട്ടാണ് അല്ലാഹു നിയോഗിച്ചിട്ടുള്ളത്. പിന്നീട് അല്ലാഹു അദ്ദേഹത്തെ തിരിച്ചുവിളിച്ചു. ജനങ്ങള്‍ക്കായി പ്രവാചകന്‍ ഒരു നദി ഉപേക്ഷിച്ചു. എല്ലാവരും അതില്‍ നിന്ന് വേണ്ടത്ര പാനം ചെയ്തു. പിന്നീട് അബൂബക്കര്‍ വന്നു. ആ നദിയെ അതേ അവസ്ഥയില്‍ തന്നെ പരിരക്ഷിച്ചു. പിന്നീട് ഉമര്‍ വന്നു അതേ അവസ്ഥയില്‍ ആ നദിയെ പരിരക്ഷിച്ചു. പിന്നീട് ഉസ്മാന്‍ ഭരണമേറ്റെടുത്തപ്പോള്‍ നദിയില്‍ നിന്ന് ഒരു ഭാഗം വിഭജിച്ചു പോകുകയുണ്ടായി. പിന്നീട് മുആവിയ ഭരണമേറ്റെടുത്തു. ആ നദിയെ നിരവധി നദികളായി വിഭജിച്ചു. പിന്നീട് യസീദും മര്‍വാനും അബ്ദുല്‍ മലികും വലീദും സുലൈമാനും അതിനെ പിളര്‍ത്തിക്കൊണ്ടേയിരുന്നു. എന്റെയടുത്ത് ആ നദി എത്തിയപ്പോഴേക്കും ആ വലിയ നദി വറ്റിയിരുന്നു. ആ നദിതടത്ത് വസിച്ചിരുന്നവര്‍ ആ നദി തങ്ങളിലേക്ക് പൂര്‍വാവസ്ഥയില്‍ തിരിച്ചുവരുന്നുമെന്ന് വിശ്വസിച്ചിരുന്നില്ല. നീതിയിലേക്കുള്ള മടക്കവും ഇപ്രകാരം തന്നെയാണ്. ഉമറു ബനു അബ്ദുല്‍ അസീസ് തന്റെ പരിഷകരണ പ്രവര്‍ത്തനങ്ങളില്‍ ഘട്ടം ഘട്ടമായി നീതി സ്ഥാപിച്ചു തുടങ്ങി. മര്‍ദ്ധിതര്‍ക്ക് അവരുടെ അവകാശം തിരിച്ചുകൊടുത്തു. സ്വന്തത്തില്‍ നിന്നാരംഭിച്ച് തന്റെ ഭാര്യയിലൂടെ ഉമവി ഭരണാധികാരികളിലേക്ക് മാററത്തിന്റെ പ്രതിധ്വനികള്‍ കടത്തിവിട്ടു. പിന്നീട് തന്റെ സമൂഹത്തിന് പൂര്‍ണമായും ഈ സംസ്‌കരണം വ്യാപിപ്പിച്ചു.

അദ്ദേഹം പരസ്യമായി പ്രഖ്യാപിച്ചു: എന്റെ കുടുംബം എനിക്ക് സ്വീകരിക്കാന്‍ പറ്റാത്തതും അവര്‍ക്ക് നല്‍കാന്‍ അവകാശമില്ലാത്തതുമായ ധനം എനിക്ക പതിച്ചു നല്‍കിയിരുന്നു. അതിനാല്‍ സ്വന്തത്തില്‍ നിന്നാരംഭിച്ച് സാമൂഹിക നീതി പുതിയ രീതിയില്‍ സ്ഥാപിക്കാന്‍ ഞാന്‍ തീരുമാനിച്ചു. ഞാന്‍ ക്രമപ്രവൃദ്ധമായി സ്ഥാപിക്കുക എന്ന തത്വം സ്വീകരിച്ചു. ഓരോ ദിനവും ഒരു സുന്നത്ത് പുനരുജ്ജീവിപ്പിക്കുകയും ഒരു അനാചാരം മരവിപ്പിക്കുകയും ചെയ്തു.
എന്നാല്‍ ശരീഅത്തിന്റെ ലക്ഷ്യങ്ങളെല്ലാം ഒറ്റയടിക്ക് നടപ്പിലാക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ ഉമറുബ്‌നു അബ്ദുല്‍ അസീസില്‍ നിന്ന് ഒന്നും പഠിച്ചിട്ടില്ല. മാത്രമല്ല സംസ്‌കരണത്തില്‍ അനിവാര്യമായും പാലിക്കേണ്ട ക്രമപ്രവൃദ്ധത എന്ന പ്രാപഞ്ചിക നടപടിക്രമത്തെ അവര്‍ ഉള്‍ക്കൊണ്ടിട്ടുമില്ല. അവധാനതയില്ലാതെ പെട്ടെന്നുള്ള എടുത്തുചാട്ടം നമ്മുടെ സംസ്‌കരണ പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിക്കുമെന്ന തിരിച്ചറിവ് വളരെ പ്രധാനമാണ്. ഉമറുബ്‌നു അബ്ദുല്‍ അസീസിന്റെ മകന്‍ അല്‍പം വേഗതയില്‍ പരിഷ്‌കരണങ്ങള്‍ നടപ്പിലാക്കണമെന്ന അഭിപ്രായക്കാരനായിരുന്നു. എന്തുകൊണ്ട് ഇത് നടപ്പിലാക്കുന്നില്ല എന്ന് പിതാവിനോട് മകന്‍ ചോദിക്കാറുണ്ടായിരുന്നു. ഒരിക്കല്‍ അദ്ദേഹം മകനോട് പറഞ്ഞു: മകനേ നീ ധൃതി കാണിക്കല്ല, അല്ലാഹു മദ്യത്തെ രണ്ട് വട്ടം ആക്ഷേപിച്ചു. മൂന്നാമത്തെ ഘട്ടത്തിലാണ് അതിനെ ഹറാമാക്കിയത്. ജനങ്ങളെ സത്യത്തിലേക്ക് ഒറ്റയടിക്ക് ക്ഷണിച്ചിട്ട് അവര്‍ എല്ലാം ഒന്നടങ്കം കൈവെടിഞ്ഞ് ഫിത്‌നയിലകപ്പെടുന്നതിനെ ഞാന്‍ ഭയപ്പെടുന്നു.
സാമൂഹിക നീതി സ്ഥാപിച്ച ഉമറുബ്‌നു അബ്ദുല് അസീസിന്റെ അടുത്ത ശ്രമം ഭരണം കുടുംബാധിപത്യത്തില്‍ നിന്നും ഖിലാഫത്തിന്റെ ശൂറ വ്യവസ്ഥയിലേക്ക് പരിവര്‍ത്തിപ്പിക്കലായിരുന്നു. പെട്ടെന്നുള്ള മരണം അദ്ദേഹത്തെ പിടികൂടിയില്ലായിരുന്നുവെങ്കില്‍ അദ്ദേഹം അത് സ്ഥാപിക്കുമായിരുന്നു.

സമകാലിക ലോകത്ത് ഇസ്‌ലാമിക ശരീഅത്ത് ധൃതിയില്‍ നടപ്പിലാക്കാന്‍ വെമ്പല്‍കൊള്ളുന്ന ചിലരെ കാണാം. സമൂഹത്തിന്റെ അവസ്ഥയും ജനങ്ങളുടെ കാഴ്ചപ്പാടുകളൊന്നും പരിഗണിക്കാതെ ഒറ്റയടിക്ക് നവോഥാന പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കണമെന്നാണ് അവര്‍ ആഗ്രഹിക്കുന്നത്. ഇതിലെ യുക്തി രാഹിത്യത്തെയും അപകടത്തെയും അവര്‍ യഥാര്‍ഥത്തില്‍ തിരിച്ചറിയുന്നില്ല. ആധുനിക ഇസ്‌ലാമിക പണ്ഡിതനായ സയ്യിദ് അബുല്‍ അഅ്‌ലാ മൗദൂദി വിവരിക്കുന്നു: നമ്മുടെ വ്യവസ്ഥയെ മാറ്റിപ്പണിയാന്‍ ബ്രിട്ടീഷുകാര്‍ ഒരു നൂറ്റാണ്ട് ചിലവഴിച്ചു. നമ്മുടെ ജീവിത വ്യവസ്ഥകളെ ഓരോന്നോരോന്നായി അവര്‍ മാറ്റത്തിന് വിധേയമാക്കി. അവരുടെ ചിന്തകളും വീക്ഷണങ്ങളും മാത്രമനുസരിച്ച് ചിന്തിക്കുന്ന ഒരു തലമുറയെ അവര്‍ വളര്‍ത്തിയെടുത്തു. ജനങ്ങളുടെ ധാര്‍മികവും സാമ്പത്തികവുമായ കാഴ്ചപ്പാടുകളെ പരിവര്‍ത്തിപ്പിക്കാന്‍ അവര്‍ നിരന്തരമായി ശ്രമിച്ചുകൊണ്ടിരുന്നു. പഴയ നിയമങ്ങളുടെ സ്ഥാനത്ത് അവരുടെ നിയമങ്ങള്‍ അവര്‍ സ്ഥാപിച്ചു. രാജ്യത്തിന്റെ സാമൂഹിക വ്യവസ്ഥയെ അവര്‍ മാറ്റത്തിന് വിധേയമാക്കി. നാം ഒരു ഇസ്‌ലാമിക രാഷ്ട്രം സ്ഥാപിക്കാന്‍ ഉദ്ദേശിക്കുകയാണെങ്കില്‍ പ്രകൃതിപരമായ മാറ്റത്തിന്റെ ഈ തത്വം നാം ഉള്‍ക്കൊള്ളണം. ക്രമപ്രവൃദ്ധവും ഘട്ടംഘട്ടവുമായിട്ടല്ലാതെ സാമൂഹിക ജീവിതത്തില്‍ വിപ്ലവം സാധ്യമാകുകയില്ല എന്നതാണ് ആ യാഥാര്‍ഥ്യം. തീവ്രതയോടും ദ്രുതഗതിയിലും നേടുന്ന എല്ലാ വിപ്ലവങ്ങളും തകരുന്നതാണ്. എല്ലാ നിയമങ്ങളും ഒറ്റയടിക്ക് ഇല്ലാതാക്കി തല്‍സ്ഥാനത്ത് ഇസ്‌ലാമിക ഭരണകൂടം സ്ഥാപിക്കാം എന്നു കരുതുന്നവര്‍ പ്രായോഗിക പ്രശ്‌നങ്ങളെ കുറിച്ച് ഒരു ഉള്‍ക്കാഴ്ചയുമില്ലാത്ത വ്യക്തികളാണ്. സാമൂഹിക പരിവര്‍ത്തനം എന്നതിനെ കുട്ടിക്കളിയായിട്ട് മാത്രമാണ് ഇക്കൂട്ടര്‍ വീക്ഷിക്കുന്നത്. വിത്തിറക്കിയ ഉടനെ വിളവെടുക്കാന്‍ ധൃതിപ്പെടാന്‍ ആഗ്രഹിക്കുന്നവരാണവര്‍!

വിവ. അബ്ദുല്‍ ബാരി കടിയങ്ങാട്
 

Related Articles