എന്തുകൊണ്ടാണ് ഇസ്‌ലാം സ്‌പെയിനില്‍ നിന്ന് ഇത്തരത്തില്‍ തുടച്ചുമാറ്റപ്പെട്ടത്! കുരിശ് സേന വര്‍ഷങ്ങളോളം അധിനിവേശം നടത്തിയ മുസ്‌ലിം രാജ്യങ്ങളെ നമുക്കറിയാം. അള്‍ജീരിയയില്‍ 130-വര്‍ഷവും ഈജിപ്തില്‍ 70- വര്‍ഷവും ഫലസ്തീനില്‍ 200-വര്‍ഷവും അധിനിവേശ സേന ഭരണം നടത്തുകയുണ്ടായി. എല്ലാ മര്‍ദ്ദന ഭീകര മുറകളും അവര്‍ പ്രയോഗിച്ചെങ്കിലും മുസ്‌ലിങ്ങള്‍ അവിടെയൊന്നും ഇത്തരത്തില്‍ ഉന്മൂലനം ചെയ്യപ്പെടുകയുണ്ടായില്ല. പ്രസ്തുത രാഷ്ട്രങ്ങള്‍ ഇന്ന് മുസ്‌ലിം ഭരണാധികാരികളുടെ ഭരണത്തിന്‍ തണലിലാണ് കഴിയുന്നത് എന്നതും ശ്രദ്ധേയമാണ്.
അന്‍ദുലുസിലെ അധിനിവേശ രീതികളും മുറകളും സൂക്ഷമമായി വിശകലനം ചെയ്യുകയാണെങ്കില്‍ ഇതിന്റെ ഉത്തരം നമുക്ക് കണ്ടെത്താന്‍ കഴിയും. മുസ്‌ലിങ്ങള്‍ ജീവിച്ച ഓരോ പ്രദേശത്തും ഉന്മൂലനം ലക്ഷ്യം വെച്ചുകൊണ്ട് അവരെ ഒന്നടങ്കം കൊന്നൊടുക്കുകയും വ്യത്യസ്ത രാഷ്ട്രങ്ങളിലേക്ക് ആട്ടിയോടിക്കുകയും ചെയ്യുകയുണ്ടായി. എന്നിട്ട് ഫ്രാന്‍സിലും സ്‌പെയ്‌നിലെ നാനാ ഭാഗത്തുമുള്ള ക്രൈസ്തവരെ മുസ്‌ലിങ്ങള്‍ അധിവസിച്ച നാടുകളിലേക്ക് കുടിയിരുത്തുകയും ചെയ്തു. അപ്രകാരം രാഷ്ട്രത്തിലെ മുസ്‌ലിങ്ങളെ ഒന്നടങ്കം നശിപ്പിക്കുകയുണ്ടായി. പിന്നീട് ക്രൈസ്തവരും അവരുടെ സന്തതികളുമാണ് സ്‌പെയിനില്‍ ഭരണം നടത്തിയത്. എന്നാല്‍ ഈജിപ്തിലും അള്‍ജീരിയയിലും മറ്റു ഇസ് ലാമിക രാഷ്ട്രങ്ങളിലൊന്നും ഇത്തരത്തില്‍ മുസ്‌ലിങ്ങളെ ഉന്മൂലനം ചെയ്യപ്പെടുകയും ശത്രുക്കളെ കുടിയിരുത്തുകയും ചെയ്തിട്ടില്ല എന്നതാണ് വാസ്തവം. ഈ രാഷ്ട്രങ്ങളിലെല്ലാം ജനതയെക്കൊണ്ടായിരുന്നില്ല, സൈന്യത്തെക്കൊണ്ടായിരുന്നു അധിനിവേശം നടത്തിയത്. സൈനികാധിനിവേശത്തിന് കാലവും പരിധിയുമുണ്ട്.
സ്‌പെയിനില്‍ സംഭവിച്ച ഈ ഉന്മൂലനം അതേ അളവില്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഏക രാഷ്ട്രം ഇന്ന് ഫലസ്തീനാണ്. അന്‍ദുലുസിന്റെ തനിയാവര്‍ത്തനം തന്നെയാണ് ഫലസ്തീനില്‍ അരങ്ങേറിക്കൊണ്ടിരിക്കുന്നത്. ഫലസ്തീനികളെ അറു കൊലചെയ്തും ആട്ടിയോടിച്ചും പൂര്‍ണ ഉന്മൂലനത്തിനു വേണ്ടിയാണ് ജൂതന്മാര്‍ ഇന്ന് ശ്രമിച്ചുകൊണ്ടിരിക്കുന്നത്. അഭയാര്‍ഥികളെ തങ്ങളുടെ രാജ്യങ്ങളിലേക്ക് തിരിച്ചുവരാന്‍ അനുവദിക്കില്ല എന്ന കടുത്ത നിലപാട് ഇസ്രായേല്‍ ആവര്‍ത്തിക്കുന്നതിന് പിന്നിലെ ലക്ഷ്യവും ഇതുതന്നെയാണ്. അധിനിവേശക്കാരായ ജൂതന്മാരെ എല്ലായിടത്തും കുടിയിരുത്താനുള്ള ശ്രമവും ഇതിന്റെ ഭാഗം തന്നെയാണ്.
ഫലസ്തീന്‍ ജനതയുടെ രോദനങ്ങള്‍ മെല്ലെ മെല്ലെ മുസ്‌ലിം സമൂഹം വിസ്മരിച്ചുകൊണ്ടേയിരിക്കും. ഒടുവില്‍ ഫലസ്തീന്‍ ജനത തന്നെ തങ്ങളുടെ പ്രശ്‌നങ്ങള്‍ വിസ്മരിക്കും. മൊറോക്ക, തുണീഷ്യ, അള്‍ജീരിയ തുടങ്ങിയ രാഷ്ട്രങ്ങളില്‍ അഭയാര്‍ഥികളായെത്തിയ അന്‍ദുലുസ്സിലെ മുസ്‌ലിം സമൂഹം ഒന്നോ രണ്ടോ വര്‍ഷങ്ങള്‍ക്കിടയില്‍ തങ്ങളുടെ പ്രശ്‌നങ്ങള്‍ വിസ്മരിച്ചതുപോലെ ഒരു പക്ഷെ ഫലസ്തീനികളും തങ്ങളുടെ പ്രശ്‌നം വിസ്മരിച്ചേക്കും. ഇസ്‌ലാമിക് സ്‌പെയ്‌നിന്റെ പതനത്തിന് ഇപ്പോള്‍ അഞ്ചുനൂറ്റാണ്ടുകള്‍ കഴിഞ്ഞു. എന്നാല്‍ അതിന്റെ മോചനത്തിന് വേണ്ടി ആരാണ് ഇന്ന് പരിശ്രമിച്ചുകൊണ്ടിരിക്കുന്നത്.
ഇത്തരത്തില്‍ ലോകത്തിന്റെ നാനാഭാഗത്തുള്ള ജൂതന്മാരെ ഫസ്തീനില്‍ കുടിയിരുത്താനുള്ള സംഘടിതമായ ശ്രമങ്ങളാണ് ഇപ്പോള്‍ അരങ്ങേറിക്കൊണ്ടിരിക്കുന്നത്. ഇസ്‌ലമിക് സ്‌പെയിനിനോട് വളരെയധികം സാദൃശ്യമുണ്ട് ഫലസ്തീന്‍ പ്രശ്‌നത്തിന്. 1992-ല്‍ ഫലസ്തീനികള്‍ക്കും ജൂതന്മാര്‍ക്കുമിടയില്‍ രൂപപ്പെട്ട സമാധാന ഉടമ്പടി സ്‌പെയ്‌നിലെ പുരാതന നഗരമായ മാഡ്രിഡില്‍ വെച്ച് നടന്നത് വളരെ ബോധപൂര്‍വമായിരിക്കും. അന്ന് ഉടമ്പടി നടക്കുമ്പോള്‍ സ്‌പെയിനിലെ തെരുവോരങ്ങളില്‍ മുസ് ലിങ്ങളെ തുരത്തിയോടിച്ചതിന്റെ അഞ്ചൂറാം വാര്‍ഷികം പ്രൗഢഗംഭീരമായി അരങ്ങേറിക്കൊണ്ടിരുന്നു..ഫലസ്തീനില്‍ സ്‌പെയിന്‍ ആവര്‍ത്തിച്ചുകൊണ്ടേയിരിക്കും എന്ന സന്ദേശമാണ് അവര്‍ ഇതിലൂടെ പറയാതെ പകര്‍ന്നുനല്‍കിയത്.
വിവ. അബ്ദുല്‍ ബാരി കടിയങ്ങാട്