ഒട്ടേറെ പേര്‍ മനസ്സിലാക്കിയിരിക്കുന്നത് വൈദ്യശാസ്ത്രത്തിന്റെ ജന്മസ്ഥലം ഗ്രീസാണെന്നും ഹിപ്പോക്രാറ്റസ് (BC 460 – 370) ആണ് വൈദ്യശാസ്ത്രത്തിന്റെ പിതാവെന്നുമാണ്. വൈദ്യശാസ്ത്രമണ്ഡലത്തില്‍ ഗ്രീസിനുള്ള ആധാകാരികതയേയും ഹിപ്പേക്രാറ്റസിന്റെ പദവിയേയും തെളിവുകളുടെ വെളിച്ചത്തില്‍ ഇന്ന് ചോദ്യം ചെയ്തുതുടങ്ങിയിരിക്കുന്നു. ഈജിപ്ത് ആധുനിക വൈദ്യശാസ്ത്രത്തിന് ഒരു സംഭാവനയും നല്‍കിയിട്ടില്ലെന്നും ഹിപ്പോക്രാറ്റസാണ് വൈദ്യശാസ്ത്രപിതാവെന്ന വിശേഷണത്തിനര്‍ഹനെന്നുമുള്ള പടിഞ്ഞാറന്‍ ധാരണകള്‍ ഇന്ന് വില്യം ഓസ്ലര്‍, ഗാരിസന്‍ മുതലായചരിത്ര പണ്ഡിതന്മാരുടെ രചനകള്‍ തകര്‍ത്തിരിക്കുന്നു. ഗ്രീക്ക് വൈദ്യശാസ്ത്രത്തിന്റെ പ്രസക്തി നിലനില്‍ക്കുന്നത് ഈജിപ്ഷ്യന്‍വൈദ്യവുമായുള്ള സാമീപ്യത്തിലും ബന്ധത്തിലുമാണ്. ഔഷധങ്ങള്‍ കൂട്ടിച്ചേര്‍ക്കുന്നതില്‍ ഈജിപ്തുകാര്‍ പ്രഗല്‍ഭരായിരുന്നു. ഒട്ടേറെ മരുന്നുകള്‍ ഈജിപ്ത്കാര്‍ ഉരുത്തിരിച്ചെടുക്കുകയും നിര്‍ദേശിക്കുകയും ചെയ്തിരുന്നു.. ‘കെമി’ എന്നത് ഈജിപ്തിന്റെ പ്രാചീനകാലത്തെ പേരായിരുന്നത്രെ. കെമ്‌സ്ട്രി (രസതന്ത്രം) എന്ന വാക്ക് ഉരുത്തിരിഞ്ഞുവന്നത് ഇതില്‍നിന്നുതന്നെയായിരുന്നു. ഈജിപ്ഷ്യരില്‍നിന്ന് ഗ്രീക്കുകാര്‍ വൈദ്യവും രസതന്ത്രവും പഠിച്ചിരുന്നുവെന്നത് സംശയരഹിതമായകാര്യമാണ്. ലോഹവിദ്യ, ഗ്ലാസ്‌നിര്‍മാണം, ചായംമുക്കല്‍, സോപ്പ്‌നിര്‍മാണം, രസലോഹമിശ്രങ്ങള്‍ എന്നിവയിലൊക്കെ വൈദഗ്ദ്യം നേടിയിരുന്ന ഈജിപ്ത്കാര്‍ക്ക് ഹോമറുടെകാലത്ത് വൈദ്യത്തിലും ശരീരശാസ്ത്രത്തിലും ഗ്രീക്കുകാരേക്കാള്‍ വളരെക്കൂടുതല്‍ അറിവുണ്ടായിരുന്നതായി രേഖപ്പോടുത്തിയിരുക്കുന്നു.
ഒരു ചെറിയ ദ്വീപായ കോസില്‍ 460 ബി.സി.യില്‍ ജനിച്ച ഹിപ്പോക്രാറ്റസ് വൈദ്യശാസ്ത്രത്തില്‍ നിരീക്ഷണതത്വം ( ഒബ്‌സര്‍വേഷണല്‍ മെഡിസിന്‍ – വളരെശ്രദ്ധാപുര്‍വം സൂക്ഷ്മ നിരീക്ഷണത്തിലൂടെ രോഗത്തെ തിരിച്ചറയുന്ന രീതി.) കൊണ്ടുവന്ന ഉന്നതനായ ഗ്രീക്ക് വൈദ്യശാസ്തജ്ഞനായി ഗണിക്കപ്പെടുന്നു. സോക്രട്ടീസിന്റേയും, പ്ലേറ്റോയുടേയും, ഹെറഡോട്ടസിന്റേയും സമകാലീനനായ ഹിപ്പോക്രാറ്റിസ് ഇരുപത് വര്‍ഷം ഈജിപ്തില്‍ താമസിച്ച് ഈജിപ്ഷ്യന്‍ വൈദ്യശാസ്ത്രജ്ഞന്മാരില്‍നിന്ന് വൈദ്യശാസ്ത്ര സങ്കല്‍പങ്ങള്‍ ഹൃദിസ്ഥമാക്കി. അനുഭവങ്ങളില്‍നിന്നും പരിചയത്തില്‍നിന്നും ഇത്രയേറെ നേട്ടങ്ങള്‍ കൊയ്ത മറ്റൊരു ഭിഷഗ്വരനുണ്ടാവില്ല. എങ്കിലും ഹിപ്പോ്ര്രകാറ്റസിനെ വൈദ്യശാസത്രത്തിന്റ പിതാവെന്ന് വിളിക്കുന്നത് അദ്ദേഹത്തിന്റ നിരീക്ഷണരീതിയുടെ പേരില്‍ മാത്രമാണ്. പ്രാചീന ഗ്രീക്ക് കാലഘട്ടത്തിലെ മതത്തില്‍നിന്ന് വൈദ്യത്തെ വിമുക്തമാക്കിയ ആദ്യത്തെ ഗ്രീക്ക് വൈദ്യശാസ്ത്രജ്ഞന്‍ ഹിപ്പോക്രാറ്റസാണെന്നതും വൈദ്യത്തിലേക്ക് ശസ്ത്രീയ രീതിയും ധാര്‍മികാശയങ്ങളും കൊണ്ടുവന്നതദ്ദേഹമാണെന്നതും സത്യമാണ്.
ഗ്രീസിലെ വൈദ്യത്തിന് വമ്പിച്ച സംഭാവനകള്‍ നല്‍കിയ തത്വചിന്തകനായ ഒരു ഭിഷഗ്വരന്‍ എന്ന നിലയിലും ഒരു ചികില്‍സകന്റെ അന്തസ്സും സത്യസന്ധതയും സംബന്ധിച്ച സങ്കല്‍പങ്ങള്‍ക്ക് രൂപം കൊടുത്തയാളെന്ന നിലയിലും ഹിപ്പോക്രാറ്റസിന്റെ ആധികാരികതയെ ചോദ്യം ചെയ്യാനാവില്ല; എന്നാല്‍ വൈദ്യശാസ്ത്രത്തിന്റെ പിതാവ് എന്ന പദവിയും ഔന്നത്യവും, അദ്ദേഹത്തിന്റെ രചനാസമാഹാരങ്ങളും സമീപകാലത്ത് കണ്ടെത്തിയ പ്രാചിന വൈദ്യശാസ്ത്രരേഖകളുടെയും ചരിത്രപരമായ രചനകളടേയും വെളിച്ചത്തില്‍ ചര്‍ച്ചചെയ്യപ്പെടുകയും ചോദ്യംചെയ്യപ്പെടുകയും തുടങ്ങിയിട്ടുണ്ട്. ഗ്രീക്ക് വൈദ്യശാസ്ത്രംതന്നെ ഈജിപ്ഷ്യന്‍ വൈദ്യവുമായി ശ്രദ്ധേയമായ സാമ്യം പുലര്‍ത്തുകയും ഹിപ്പോക്രാറ്റസ് ഈജിപ്തില്‍ വിദ്യാഭ്യാസം നേടിയെന്ന വസ്തുതയും പരിഗണിക്കുമ്പോള്‍ എത്തച്ചേരുന്ന നിഗമനം അദ്ദേഹം കണ്ടെത്തിയതും പഠിച്ചതുമെല്ലാം ഈജിപ്ഷ്യന്‍ വൈദ്യന്മാരില്‍നിന്നായിരുന്നുവെന്നാണ്. ഹിപ്പോക്രാറ്റസിന്റെ കൃതികള്‍ എന്നറിയപ്പെടുന്ന സമാഹാരം തത്വങ്ങളും കല്‍പനകളും വ്യവസ്ഥകളും പ്രാമാണികമായി ചിട്ടപ്പെടുത്തിയ 70 വാള്യങ്ങള ഒരു നിയമഗ്രന്ഥമാണ്. വിവിധ ചിന്താധാരകളില്‍പെട്ട പലപ്പോഴും വ്യത്യസ്തവും ചിലപ്പോള്‍ പരസ്പരവിരുദ്ധവുമായ വീക്ഷണങ്ങളടങ്ങിയ ഒട്ടേറെപേരുടെ രചനകളടങ്ങിയതാണ് ആ സമാഹാരം.
നൈല്‍ നദീതട നാഗരികത ലോകത്തിന് നല്‍കിയ ഏറ്റവും വലിയ സംഭാവനകളിലൊന്ന് വൈദ്യശാസ്ത്രമായിരുന്നു. ആസ്വാന് വടക്കായി നൈല്‍നദിക്കരയില്‍ സ്തിതി ചെയ്യുന്ന ക്ഷേത്രച്ചുവരുകളിലെ വ്യക്തമായ തെളിവുകളും വൈദ്യശാസ്ത്രവുമായിബന്ധപ്പെട്ട പാപ്പറീസ് ലിഖിതങ്ങളും തെളിയിക്കുന്നത് അവര്‍ സ്വന്തമായ വൈദ്യവിജ്ഞാനത്തിന്റേയും ശസ്ത്രക്രിയകള്‍ക്കുപയോഗിച്ച ഉപകരണങ്ങളുടേയും ഒരു വലിയ ശേഖരം ബാക്കിവെച്ചിട്ടുണ്ടന്നാണ്. ഈ ഉപകരണങ്ങളില്‍ കത്തികള്‍, കൊടിലുകള്‍, വായക്കുപ്പികള്‍, സ്‌പോഞ്ച്, കത്രികകള്‍, ട്രൈസെപ്‌സ്, ഔഷധങ്ങള്‍ അളക്കാനുള്ള ത്രാസ്, തൊലിവേര്‍പെടുത്താനുള്ള റിട്രാക്ടര്‍, പ്രസവത്തിനുള്ള കസേര എന്നിവയൊക്കെ ഉള്‍പ്പെടുന്നു. ഇവയെല്ലാം ചുവരുകളില്‍ കൊത്തിവെച്ചനിലയിലാണ്. 47 ബി.സി. യില്‍ പ്രാചീന ഈജിപ്തിലെ ഡോക്ടര്‍മാര് ഏഴാം ക്ലിയോപാട്രയുടെ സിസേറിയന്‍ എന്ന കുഞ്ഞിനെ പ്രസവിപ്പിക്കാന്‍ സ്വീകരിച്ച വൈദ്യശാസ്ത്ര രീതിയാണ് ഇന്ന് സിസേറിയന്‍ വിഭാഗം എന്നറിയപ്പെടുന്നതത്രെ. ബി.സി. അഞ്ചാം നൂറ്റാണ്ടിലെ ഹെരോഡോട്ടസില്‍നിന്നും ഈജിപ്തുകാരുടെ ആരോഗ്യ ശുചിത്വ കാഴ്ചപ്പാടുകളെക്കുറിച്ചും മരുന്നുകളും ചികില്‍സയുമായിബന്ധപ്പെട്ട ആശയങ്ങളെകുറിച്ചും മനുഷ്യശരീരം എംബാം ചെയ്യുന്ന രീതികളെകുറിച്ചുമെല്ലാം മനസ്സിലാക്കാം. ഈജിപ്തുകാര്‍ക്ക് ശരീരത്തിലെ പരുക്ക് പരിപൂര്‍ണമായി ഉണങ്ങുന്നതിലൂടെ സംഭവിക്കുന്ന ആന്റിസെപ്റ്റിക്ക് ഗുണങ്ങളെകുറിച്ചും ഉപ്പ്, നൈട്രേറ്റ് പോലുള്ള രാസപദാര്‍ഥങ്ങളുടെ ആന്റിസെപ്റ്റിക്ക് ഗുണങ്ങളെകുറിച്ചും അവര്‍ക്ക് നന്നായി അറിവുണ്ടായിരുന്നുവെന്ന് തെളിയുന്നു.
പ്രാചീന ഈജിപ്തിന്റെ വൈദ്യശാസ്ത്രരേഖകളില്‍ ഏറ്റവും വിലപ്പെട്ടതും ആധികാരികവുമായ എഡ്വിന്‍സ്മിത്ത് പാപ്പറീസിന്റെ ഭാഷാന്തരം ചെയ്യപ്പെട്ട ഭാഗങ്ങള്‍ തെളിയിക്കുന്നത് ഒബ്‌സര്‍വേഷന്‍മെഡിസിന്‍ (സൂക്ഷ്മനിരീക്ഷണ രീതി) ഈജിപ്തുകാര്‍ക്ക് ഒരു പുതിയ സങ്കല്‍പമായിരുന്നില്ലെന്നും ഹിപ്പോക്രാറ്റസും ഗ്രീക്ക്‌വൈദ്യവും ജനിക്കുന്നതിന് 2000 വര്‍ഷങ്ങള്‍ക്കുമുമ്പ് തന്നെ ഈജിപ്തിലെ വൈദ്യന്മാര്‍ രോഗലക്ഷണങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കുകയും പ്രയോഗിക പരിഹാരങ്ങള്‍ നിര്‍ദേശിക്കുകയും ചെയ്തിരുന്നുവെന്നുമാണ് ബഗ്ദാദില്‍ ‘വിജ്ഞാനഭവനം’ (ബൈത്തുല്‍ ഹിക്മ) സ്ഥാപിച്ച, ഹാറൂന്‍ അല്‍ റഷീദിന്റെ പുത്രനായ ഏഴാം ഖലീഫ അല്‍മൈമൂന്റെ (എ.ഡി. 786-833. ഭരണകാലം 813-833) കാലത്താണ് അബ്ബാസിയാ ഭരണത്തിന്റെ വൈജ്ഞാനിക വളര്‍ച്ചയുടെ പ്രത്യക്ഷ രൂപം അതിന്റ പാരമ്യത്തിലെത്തിയത്. അതോടെ മുന്‍ഗാമികളായ അല്‍മന്‍സൂറിന്റേയും ഹാറൂന്‍ അല്‍ റഷീദിന്റേയും സ്വപ്നം – എല്ലാതരത്തിലും ലോകത്തിന്റെ ഒരു യഥാര്‍ഥ തലസ്ഥാനമായി ബഗ്ദാദിനെ മാറ്റുക എന്ന മോഹം – പൂര്‍ത്തീകരിക്കപ്പെട്ടു. അറബ്‌ലോകം ശാസ്ത്രത്തിന്റേയും തത്വചിന്തയുടേയും, വൈദ്യശാസ്ത്രത്തിന്റേയും, വിദ്യാഭ്യാസത്തിന്റേയും മേഖലയില്‍ എതിരറ്റ ബൗദ്ധിക കേന്ദ്രമായി. അവിടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള എല്ലാ പണ്ഡിതന്മാരും ലോകത്തിലെ സര്‍വ്വ വിജ്ഞാനങ്ങളും ശേഖരിക്കാനും തര്‍ജമ ചെയ്യാനുമായി ഒത്തുകൂടി. ഗണിതശാസ്ത്രം, മെക്കാനിക്‌സ്, ജ്യോതിശ്ശാസ്ത്രം, തത്വചിന്ത, വൈദ്യം എന്നവയെ സംബന്ധിച്ച ഗ്രന്ഥങ്ങള്‍ ഹീബ്രു, ഗ്രീക്ക്, സുറിയാനി, പേര്‍ഷ്യന്‍ എന്നീ ഭാഷകളില്‍ വിവര്‍ത്തനം ചെയ്യപ്പെട്ടു. പിരാതന ഗ്രീസിന്റെ ഏറ്റവും മികച്ച തത്വശാസ്ത്ര രചനകളും അറബികള്‍ ശേഖരിച്ചു. പ്രാചീനകാലത്തെ ക്ലാസിക് കൃതികളായിരുന്നവയും, ലോകത്തിന് മറ്റൊരു വിധത്തിലായിരുന്നെങ്കില്‍ നഷ്ടപ്പെട്ടുപോകുമായിരുന്ന ഒട്ടേറെ ഗ്രന്ഥങ്ങള്‍ അറബിയിലേക്കും പിന്നീട് ടര്‍ക്കിഷ്, ഹീബ്രു, പേര്‍ഷ്യന്‍, ലാറ്റിന്‍ ഭാഷകളിലേക്കും ഈ കാലത്ത് ഭാഷാന്തരം ചെയ്യപ്പെട്ടു. മധ്യകാല ശാസ്ത്ര ലോകത്ത് ഒരു ഉജ്വല വ്യക്തിത്വമായിരുന്നു അല്‍ മൈമൂന്‍. ബൗദ്ധികമേഖലയില്‍ വിജ്ഞാനഭവനത്തിന്റെ സ്ഥാപകനെന്നനിലയ്ക്ക് പ്രസിദ്ധനായ ഈ ഇതിഹാസത്തെ സ്മരിക്കാതെ ആധുനിക ശാസ്ത്രത്തിന്റ പരിണാമചരിത്രം പൂര്‍ത്തിയാവുകയില്ല.
എ.ഡി. 813 – 833 കാലത്തെ തന്റെ ഭരണത്തില്‍ മധ്യകാല അറബ് പണ്ഡിതലോകം നേടിയ ഉജ്വലമായ നേട്ടങ്ങളുടെയെല്ലാം ചാലക ശക്തി ഖലിഫാ അല്‍മൈമൂന്‍ ആയിരുന്നു. ഒരു ആര്‍ത്തിപൂണ്ട വായനക്കാരനായിരുന്നു അദ്ദേഹം. റോമിനും അലക്‌സാണ്ട്രിയക്കും ശേഷമുണ്ടായ ഏറ്റവും വലിയ പബ്ലിക്ക് ലൈബ്രറിയുടെയും സ്വകാര്യ ലൈബ്രറികളുടേയും കേന്ദ്രമാക്കി ബഗ്ദാദിനെ മാറ്റി. പതിമൂന്നാം നൂറ്റാണ്ടില്‍ മംഗോളിയര്‍ ബാഗ്ദാദ് നഗരത്തെ നാമാവശേഷമാക്കുന്നതിനുമുമ്പ് അവിടെ 38 പൊതു ഗ്രന്ഥാലയങ്ങളും നൂറില്‍പരം പുസ്തകശാലകളമുണ്ടായിരുന്നു. ഒമ്പതാം നൂറ്റാണ്ടില്‍ ബാഗ്ദാദിലുണ്ടായിരുന്ന ഒരു സ്വകാര്യ ലൈബ്രറിയിലെ പുസ്തകങ്ങള്‍ ഒരിടത്തുനിന്ന് മാറ്റാന്‍ 120 ഒട്ടകങ്ങള്‍ വേണമായരുന്നത്രെ. ഒരു പണ്ഡിതന്‍ ബാഗ്ദാദിലൊഴികെ മറ്റൊരിടത്തും ജോലി സ്വീകരിക്കാതിരുന്നതിന്റെ കാരണം അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങള്‍ മാറ്റാന്‍ 400 ഒട്ടകങ്ങള്‍ വേണ്ടിവരുമെന്നതായിരുന്നു. അമ്പരപ്പിക്കുന്ന മറ്റൊരു വസ്തുത എ.ഡി. 1300 ല്‍ ഫ്രാന്‍സിലെ രാജാവിന്റെ ലൈബ്രറിയില്‍ അന്ന് 400 വ്യത്യസ്ത പുസ്തകങ്ങളേ ഉണ്ടായിരുന്നുള്ളുവെന്നതത്രെ. മൈമൂനും അദ്ദേഹത്തിന്റെ വിജ്ഞാനഭവനവും തിരികൊളുത്തിയ ജ്ഞാനതൃഷ്ണ തുടര്‍ന്നുവന്ന നൂററാണ്ടുകളില്‍ കൈറോയിലെ അല്‍അസ്ഹര്‍ സര്‍വ്വകലാശാല, നിസാമിയാ സര്‍വ്വകലാശാല, മുസ്താന്‍ സിറിയ കോളേജ് തുടങ്ങിയ ആഗോള സര്‍വ്വകലാശാലകള്‍ ലോകത്തിന്റെ പലഭാഗങ്ങളിലും ഉയര്‍ന്നുവരാന്‍ പ്രചോദനവും പ്രോല്‍സാഹനവുമായി.
ലോകഭൂപടത്തിന്റെ നിര്‍മിതി, ഭൂമിയെ അളക്കല്‍, അള്‍ജിബ്രയുടെ വികസനം എന്നിവയും ഒമ്പതാം നൂറ്റാണ്ടിന്റെ ആരംഭത്തിലുണ്ടായ അറബ് ശാസ്ത്രങ്ങളുടെ ആകര്‍ഷകമായ നേട്ടങ്ങളായിരുന്നു. ലോകത്തിന്റെ വിവിധഭാഗങ്ങളില്‍നിന്ന് ജാതി, മത, വ്ശ്വാസപ്രമാണങ്ങള്‍ക്കതീതമായി പണ്ഡിതന്മാരെ ക്ഷണിച്ചുവരുത്തുകയും ഓരോ എഴുത്തുകാരനും അയാള്‍ വിവര്‍ത്തനം ചെയ്ത ഗ്രന്ഥത്തിന്റെ തുല്യമായ തൂക്കം സ്വര്‍ണം പ്രതിഫലമായി നല്‍കുകയും ചെയ്ത മൈമൂന്റെ ഉദാരതയും സഹിഷ്ണുതയും പ്രസിദ്ധമായിരുന്നു. അദ്ദേഹം മധ്യകാല ലോകത്തിനു നല്‍കിയ ഏറ്റവും മികച്ച സംഭാവന ‘ബൈത്തുല്‍ ഹിക്മ’ തന്നെയായിരുന്നു. പ്രഗല്‍ഭരായ പ്രതിഭകളെ റിക്രൂട്ട് ചെയ്യാന്‍ ശ്രമിക്കുക മാത്രമല്ല, സൃഷ്ടിപരമായ കഴിവുള്ള പണ്ഡിതന്മാരിടേയും ശാസ്ത്രജ്ഞന്മാരുടേയും ഒരു വ്യൂഹത്തെതന്നെ തനക്ക് ചുറ്റും നിരത്തി. ‘ ബൈത്തുല്‍ ഹിക്മ’ അക്കാലത്തെ ഏറ്റവും വലിയ ‘തിങ്ക് ടാങ്ക്’ (ചിന്താ സംഭരണി) ആയിമാറി. മാത്രമല്ല ശാസ്ത്രത്തിന്റെ ആഗോളഭാഷയായി അറബി അദ്ദേഹത്തിന്റെ കാലത്തുതന്നെ മാറി. ലോകത്തിന്റെ നാനാഭാഗങ്ങളില്‍നിന്നുമുള്ള ആയിരക്കണക്കായ പണ്ഡിതര്‍ പ്രത്യേകിച്ച് ഗ്രീസ്, ഈജിപ്ത്, പേര്‍ഷ്യ, സിറിയ, ചൈന, ഇന്ത്യ എന്നിവിടങ്ങൡനിന്നുള്ളവര്‍ വിജ്ഞാന ഭവനത്തിലെത്തുകയും ഗ്രീക്ക്, സുറിയാനി, പഹ്‌ലവി, സംസ്‌കൃതം, ചൈനീസ് എന്നീ ഭാഷകളില്‍നിന്ന് അറബിയിലേക്ക് ഉജ്വലമായ ശാസ്ത്ര-തത്വചിന്താ ഗ്രന്ഥങ്ങള്‍ ഭാഷാന്തരപ്പെടുത്തുകയുമുണ്ടായി. അതേസമയം അക്കാലത്തെ റോമന്‍ ചക്രവര്‍ത്തിമാര്‍ ഗ്രീക്ക് വിജ്ഞാനത്തെ വേട്ടയാടുകയായിരുന്നു. മഹാനായ അലക്‌സാണ്ടര്‍ തന്റെ ഈജിപ്ഷ്യന്‍ പടയോട്ടത്തില്‍ അലക്‌സാണ്ട്രിയയിലെ ലൈബ്രറികള്‍ തകര്‍ക്കുകയാണ് ചെയ്തത് (ബി.സി 322) റോമാ ചക്രവര്‍ത്തി വടക്കന്‍ ആഫ്രിക്കയിലെ പാഠശാലകള്‍ നശിപ്പിക്കുകയും അലക്‌സാന്‍ട്രിയയിലെ പ്രസിദ്ധമായ ഗ്രന്ഥശാല തകര്‍ക്കാന്‍ ഉത്തരവിടുകയുമുണ്ടായി. (എ.ഡി. 408-450). ജസ്റ്റീനിയന്‍ ചക്രവര്‍ത്തി ഏഥന്‍സിലെ പ്ലേറ്റോയുടെ സ്‌കൂള്‍ പൂട്ടിച്ചു. (എ.ഡി. 529). ഇതെല്ലാം മതാന്ധതയുടേയും അസഹിഷ്ണുതയുടേയും കറുത്ത ഉദാഹരണങ്ങളത്രെ.
പ്രശസ്ത ഗണിതശാസ്ത്രജ്ഞനും ജ്യോതിശ്ശാസ്ത്രജ്ഞനുമായ മുഹമ്മദ് ഇബ്‌നുല്‍ മൂസ അല്‍ ഖവാരിസ്മി, പ്രഗല്‍ഭ തത്വചിന്തകനായ അല്‍ഖിന്ദി എന്നവരെല്ലാം വിജ്ഞാനഭവനത്തില്‍ വളര്‍ന്നവരായിരുന്നു. അല്‍ മൈമൂന്റെ സദസ്സിലെ ജ്യോതിശ്ശാസ്ത്രജ്ഞന്മാര്‍ ഭൂമിയുടെ അയനത്തിന്റെ ചായ്‌വ് ഇരുപത്തിമൂന്ന് ഡിഗ്രിയാണെന്ന് കണ്ടുപിടിക്കുകയും ഭൂഗോള #ലനത്തിന്റെ പട്ടിക തയാറാക്കുകയും ചെയ്തു. ഒരു ഭൗമ ഡിഗ്രിയുടെ ദൂരമളന്നുകൊണ്ട് ഭൂമിയുടെ ചുറ്റളവ് കണ്ടുപിടിക്കാമെന്ന തത്വമനുസരിച്ച് ഒരു ഡിഗ്രിയുടെ ദൂരം 111. 812 കിലോമീറ്ററാണെന്നും അത്പ്രകാരം ചുറ്റളവ് 40253. 4 കിലോമീറ്ററാണെന്നും നിര്ണ്ണയിക്കുകയുണ്ടായി.
അല്‍ മൈമൂന്റെ ശാസ്ത്രീയ വിജയം അതിന്റെ ഉന്നതിയിലെത്തിയത് ബത്തുല്‍ ഹിഖ്മ യിലെ അദ്ദേഹത്തിന്റെ ജ്യോമെട്രി (ജാമിതി) ശാസ്ത്രജ്ഞര്‍ ഭൂഗോളത്തിന്റെ തെക്ക്-വടക്ക് ധ്രുവ രേഖകളില്‍നിന്ന് ഗണ്യമായ സൂക്ഷ്മതയോടെ ക്വിബ്‌ലയുടെ സ്ഥാനം നിര്‍ണയിച്ചപ്പോഴാണ്. അതിനേക്കാള്‍ മുഖ്യമായ മറ്റൊരു വസ്തുത ഇന്ത്യന്‍ മഹാസമുദ്രത്തെ കരയാല്‍ ചുറ്റപ്പെട്ട ഒരു സമുദ്രമായി അവതരിപ്പിച്ചിരുന്ന ടോളമിയുടെ പരമ്പരാഗത സിദ്ധാന്തത്തെ തിരുത്തിക്കൊണ്ട് വാസയോഗ്യമായ ലോകത്തെ മുഴുവന്‍ ചുറ്റി ഒരു ആഗോള ജലപ്പരപ്പ് നിലനില്‍ക്കുന്നുണ്ടെന്ന് ആദ്യമായി പണ്ഡിതന്മാര്‍ വെളിപ്പെടുത്തിയതാണ്. നിര്‍ണായകമായ ശാസ്ത്രീയ കണ്ടുപിടുത്തങ്ങള്‍ നടന്നതും അറബ് ലോകത്ത് ആധുനികശാസ്ത്രത്തിന്റെ അടിത്തറപാകിയതും അഞ്ചും പതിനഞ്ചും നൂറ്റാണ്ടുകള്‍ക്കിടയിലാണ്. വളരെ വിഭിന്നമായ സാംസ്‌കാരിക പശ്ചാത്തലത്തിലുള്ള കൃസ്ത്യന്‍, മുസ്‌ലിം, ജൂത വിഭാഗങ്ങളെ കഴിവിന്റേയും യോഗ്യതയുടേയും അടിസ്ഥാനത്തില്‍ സഹിഷ്ണുതയോടെ ഇബ്ന്‍ സിനാ, അല്‍ റാസി, അല്‍ ബറൂണി, അല്‍ ഖവാരിസ്മി, അല്‍ ഖിന്ദി, അല്‍ ഇദ്‌രീസി, ഇബ്‌നു ഖല്‍ദൂന്‍, ഇബ്‌നുല്‍ ഹൈതം, അല്‍ ഫറാബി, അല്‍ ഗസ്സാലി തുടങ്ങിയ നൂറുക്കണക്കായ ശാസ്ത്രജ്ഞന്മാരും പണ്ഡിതന്മാരും, കഴിവിന്റേയും യോഗ്യതയുടേയും അടിസ്ഥാനത്തില്‍ നേതൃത്വം നല്‍കി വളര്‍ത്തികയും ബാഗ്ദാദ്, ദമാസ്‌കസ്, കൈറോ, കൊര്‍ദോവ തുടങ്ങിയ പട്ടണങ്ങള്‍ ലോകനാഗരികതയുടെ കേന്ദ്രങ്ങളായി അഭിവൃദ്ധിപ്പെടുകയും പണ്ഡിതന്മാര്‍ ശാസ്ത്രത്തിന്റെയും സാങ്കേതിക വിദ്യയുടേയും സൈദ്ധാന്തിക മണ്ഡലത്തിലും ഒപ്പം അതിന്റെ പ്രചേയോഗിക മേഖലകളിലും വന്‍ പുരോഗതിനേടി.
മുന്‍ധാരണകളുടെ തടവറകളില്‍പെട്ട വടിഞ്ഞാറന്‍ ചരിത്രകാരന്മാര്‍ പ്രചരിപ്പിച്ചപോലെ അവര്‍ ഗ്രീക്ക് വൈദ്യത്തിന്റെ തര്‍ജമക്കാരോ പകര്‍പ്പെഴുത്തുകാരോ മാത്രമായിരുന്നില്ല. മറിച്ച് ആവര്‍ ഹിപ്പോക്രാറ്റസ്, ഗാലന്‍ പോലുള്ളവരടെ കൃതികള്‍ സൂക്ഷ്മമായി പഠിച്ച് മുന്‍ഗാമികളുടെ അബദ്ധങ്ങള്‍ തിരുത്തി പുതിയ പ്രബന്ധങ്ങള്‍ രചിക്കുകയും പരീക്ഷണങ്ങള്‍ നടത്തുകയുമാണ് ചെയ്തത്. അവയില്‍ പലതും ശാസ്ത്രമേഖലയുടെ സമഗ്രമായ വികസനത്തിന് കാരണമായ ചരിത്രസേഭവങ്ങളയിരുന്നു.
യൂറോപ്പ് കേന്ദ്രീകൃത ചരിത്രകാരന്മാര്‍ തങ്ങളുടെ താല്‍പര്യങ്ങള്‍ക്കനുസരിച്ച് ലോകത്തെ ‘പടിഞ്ഞാറ്’, ‘കിഴക്ക്’, ‘മധ്യപൂര്‍വം’, വിദൂരപൂര്‍വം’ എന്നെല്ലാം തോന്നിയപോലെ വിഭജനം നടത്തിയതോടെയാണ് ലോകത്തിന്റെ ഇതരഭാഗങ്ങളെ പുഛിക്കുന്ന അവരുടെ അഹങ്കാരം വര്‍ദ്ധിച്ചത്. ഭൂഗോളത്തിന്റെ ദൂരമളക്കുന്ന കേന്ദ്രം യൂറോപ്പിലാക്കിയത് തങ്ങളുടെ ഉദ്ദേശ്യങ്ങള്‍ക്ക് ചേര്‍ന്നരീതിയില്‍ ഇതഭൂഖണ്ഡങ്ങള്‍ക്കും ജനതക്കും പേരിട്ടു, എതിരഭിപ്രായക്കാരെ മതമൗലികവാദികളെന്നും, സാമ്രാജ്യത്വ വിരോധികളെന്നും മുദ്രകുത്തി. അത്തരം സ്വാര്‍ഥതയും അസഹിഷ്ണുതയുമാണ് വില്യം മുയിര്‍ (1819-1905 അ.ഉ)നെപ്പോലുള്ള ഓറിയന്റലിസ്റ്റുകള്‍ പ്രവാചകന്‍ മുഹമ്മദി(സ)നെ ഒരു മനോരോഗിയെന്നും സമനിലതെറ്റിയവനെന്നും വിളിച്ചക്ഷേപിക്കാന്‍ പ്രേരിപ്പിച്ചത്.