രാജ്യം അഭൂതപൂർവമായ പ്രതിസന്ധിയുടെ ഘട്ടത്തിലൂടെയാണ് കടന്ന് പോകുന്നത്. അവസ്ഥ ഇതേ ഗതി വേഗതയിലാണ് പോകുന്നതെങ്കിൽ, ഏതൊരു ചിന്തിക്കുന്ന പൗരനും രാജ്യത്തിന്റെ ഭാവിയെ സംബന്ധിച്ച് ആധിയും ആശങ്കയും വെച്ചു പുലർത്തും. ഇങ്ങനെയൊരു ഇന്ത്യയെ വിഭാവന ചെയ്തുകൊണ്ടാണോ സ്വാതന്ത്ര്യാനന്തരം നാട്ടു രാജ്യങ്ങളും പ്രവിശ്യകളും സംസ്ഥാനങ്ങളും ഒരു union ആകുവാൻ തീരുമാനിച്ചത് എന്ന് ആരും അത്ഭുതപ്പെട്ടുപോകും.
അജ്ഞനും, ക്രൂരനും, അഹങ്കാരിയും അധികാരദുര ബാധിച്ചവനും, കഴിവ് കെട്ടവനുമായ ഭരണാധികാരിയെ അവരോധിച്ചു അധർമികളായ ജനതയെ ശിക്ഷിച്ചു നാടിനെ തന്നെ നശിപ്പിക്കുന്ന സാമൂഹ്യ-രാഷ്ട്രീയ ധാർമിക പാഠം ചരിത്രം നൽകുന്നുണ്ടോ ? ഇന്നത്തെ ഇന്ത്യയുടെ സാമൂഹ്യ രാഷ്ട്രീയ സാമ്പത്തീക പരിസ്ഥിതിയിൽ ആലോചിക്കേണ്ട ഗൗരവമേറിയ ഒരു വിഷയമാണ് ഇത്.
രാജാധിപത്യ വ്യവസ്ഥയിലെ ‘യഥാ രാജ തഥാ പ്രജാ’ യെന്ന സാമൂഹ്യാവസ്ഥ യിൽനിന്നും ഭിന്നമായി, ജനായത്ത വ്യവസ്ഥയിൽ ഭരണാധികാരി പ്രജകൾക്കനുസരിച്ചായിരിക്കുമുണ്ടാവുക. ‘യഥാ പ്രജാ തഥാ രാജ’. അത് തന്നെയാണ് ജനായത്ത വ്യവസ്ഥയിൽ ഒരു ജനതക്ക് അവരർഹിക്കുന്ന ഭരണാധികാരിയെയാണ് ലഭിക്കുക എന്ന് പറയുമ്പോഴും വിവക്ഷിക്കപ്പെടുന്നത്.
ആധുനിക ഇന്ത്യ മോദി-അമിത് ഷാ-യോഗി ത്രയത്തെക്കാൾ നല്ലൊരു നേതൃത്വത്തെ അർഹിക്കുന്നുണ്ടോ? നെഞ്ചിൽ കൈ വെച്ച് ആലോചിക്കേണ്ട വിഷയമാണ്. അതിന്ന് ഇപ്പോഴത്തെ ഇന്ത്യ എന്തെന്നും ആ ഇന്ത്യക്ക് യോജിച്ചതാണോ ഇപ്പോഴത്തെ ഭരണാധികാരിയെന്നും എന്താണ് ആ ഭരണാധികാരിയുടെ യോഗ്യതയും സ്വഭാവവുമെന്നും അറിയണം.
ആദ്യം, ഇന്ത്യയെയും ഇന്ത്യക്കാരെയും കുറിച്ച് ചിന്തിക്കാം. അവരാണെല്ലോ ഈ ഭരണകൂടത്തെ തെരഞ്ഞെടുക്കുന്നത്? രാജ്യം സ്വാതന്ത്ര്യം നേടി ആറു മാസം തികയുന്നതിന്നു മുമ്പ് തന്നെ സർവ്വരാലും സമാദരണീയരായിരുന്ന രാഷ്ട്ര പിതാവിനെ വെടിവെച്ചു കൊന്നു ആഘോഷിച്ചവർ പിന്നീട് ജനാധിപത്യ മാർഗ്ഗേണ രാജ്യ ഭരണത്തിലേറിയ ചരിത്രപരമായ അപൂർവതക്ക് സാക്ഷ്യം വഹിച്ച ലോകത്തിലെതന്നെ സമാനതയില്ലാത്ത രാജ്യമാണ് നമ്മുടെ ഇന്ത്യ!
ഗർഭിണിയുടെ വയറു തൃശൂലംകൊണ്ടു കുത്തി ഗർഭസ്ഥ ശിശുവിനെ പുറത്തെടുത്തു പെട്രോൾ ഒഴിച്ചു കൊന്നു ആഘോഷിച്ചവർ വീണ്ടും മൃഗീയ ഭൂരിപക്ഷത്തോട് കൂടി തെരെഞ്ഞെടുക്കപ്പെട്ട ഗുജ്‌റാത്ത് സംസ്ഥാനം ഉൾകൊള്ളുന്ന രാജ്യമാണ് നമ്മുടേത്. ആ pogrom നടക്കുമ്പോൾ സംസ്ഥാനത്തിന്ന് ഭരണപരമായ നേതൃത്ത്വം കൊടുത്ത മുഖ്യമന്ത്രി, പിന്നീട് “ജനാധിപത്യ” മാർഗത്തിൽ പ്രധാനമന്ത്രിയായ രാജ്യമാണ് നമ്മുടെ ഇന്ത്യ!
ജനങ്ങൾ ഏറെ ദുരിതം അനുഭവിച്ചതും ഇപ്പോഴും അനുഭവിച്ചുകൊണ്ടിരിക്കുന്നതുമായ ഡെമോണിറ്ററിസഷനും, GST ക്കും ശേഷം ഒരു ഇല പോലും അനങ്ങാതെ വീണ്ടും അതെ ഭരണാധികാരിയെ കൂടുതൽ വലിയ ഭൂരിപക്ഷത്തിന്ന് വിജയിപ്പിച്ച നാടാണ് ഇന്ത്യ!
ദിനന്നഗർ, ഉദ്ധംപൂർ, ശ്രീനഗർ , പാംപൂർ , അഖ്‌നൂർ, ഉറി, പഠാൻകോട്ട്, എന്നിവിടങ്ങളിലൊക്കെ മോദിയുടെ ആദ്യ ഊഴത്തിൽ ഭീകരാക്രമണങ്ങൾ നടന്ന് നൂറ്റിക്കണക്കിന്ന് സൈനികർ രക്തസാക്ഷികളായി. അവക്കൊക്കെ ശേഷം വളരെ ദുരൂഹമായ സാഹചര്യത്തിൽ തെരെഞ്ഞെടുപ്പിന്ന് തൊട്ടു മുമ്പ് പുൽവാമയിൽ 40 CRPF സൈനികരും ഭീകരാക്രമണത്തിൽ രക്തസാക്ഷികളായി. അതിനെ തുടർന്നു ശത്രു രാജ്യവുമായുണ്ടായ ഏരിയൽ ഡോഗ്ഫൈറ്റിലും പെർസെപ്ഷൻ വാറിലും ഇന്ത്യ ചരിത്രത്തിലാദ്യമായി കടുത്ത തിരിച്ചടി നേരിട്ടു. മറ്റേതെങ്കിലും രാജ്യത്തായിരുന്നെങ്കിൽ തൂക്കിയെറിയുമായിരുന്ന ഇതേ ഭരണാധികാരിയെ ഇന്ത്യൻ ജനത കൂടുതൽ വലിയ ഭൂരിപക്ഷം നൽകി വീണ്ടും വിജയിപ്പിച്ചു!
പാകിസ്ഥാനുൾപ്പടെയുള്ള ലോകത്തെ മറ്റെല്ലാ രാജ്യങ്ങളിലും സമൂഹങ്ങളിലും തീവ്രവാദികളും ഭീകരവാദികളും കേവലം fringe ഗ്രൂപ്പുകൾ മാത്രമായി അവശേഷിക്കുമ്പോൾ, തീവ്ര ഭീകര സംഘങ്ങളുടെ കൂട്ടായ്മയായ സംഘ് പരിവാർ ശക്തികൾ ജനാധിപത്യ മാർഗ്ഗേണ അധികാരത്തിലേറിയ രാജ്യമാണ് ഇന്ത്യ.
മുസ്ലിം സ്ത്രീകളുടെ മൃതദേഹങ്ങൾ ശ്മാശാനങ്ങളിൽ നിന്നും പുറത്തെടുത്തു ബലാത്സംഗം ചെയ്യുവാൻ ആവശ്യപ്പെട്ടു പരസ്യമായി പ്രസംഗിച്ചവൻ ജനസംഖ്യാപരമായി ബ്രസീലിനോളം വലിപ്പമുള്ള ഏറ്റവും വലിയ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായി അവരോധിക്കപ്പെട്ട രാജ്യമാണ് ഇന്ത്യ. നിരപരാധികളെ വ്യാജ ഏറ്റുമുട്ടലുകളിലൂടെ കൊന്നതിനെ സംബന്ധിച്ച ആരോപണം നേരിടുന്നയാൾ ഭരിക്കുന്ന പാർട്ടിയുടെ അധ്യക്ഷനായ രാജ്യമാണ് ഇന്ത്യ. ആ ആരോപണം അന്വേഷിക്കുവാൻ നിയോഗിക്കപ്പെട്ട ജഡ്ജിയെ കൊല്ലുവാനും ആസൂത്രണം ചെയ്തു എന്ന ആരോപണം കൂടി നേരിട്ടുകൊണ്ടു അതേ ആരോപിതൻ ഭരിക്കുന്ന പാർട്ടിയുടെ അധ്യക്ഷസ്ഥാനത്തു തുടരുകയും പിന്നീട് രാജ്യത്തിന്റെ തന്നെ ആഭ്യന്തര മന്ത്രി പദം അലങ്കരിക്കുകയും ചെയ്യുന്ന രാജ്യമാണ് ഇന്ത്യ.
ജുഡീഷ്യൽ ക്രിമിനൽ സിസ്റ്റം കാര്യക്ഷമമായി നടന്നിരുന്നെങ്കിൽ ജയിലിൽ കിടക്കേണ്ടിവരുമായിരുന്ന പ്രധാനമന്ത്രിയും പല മന്ത്രിമാരും മുഖ്യമന്ത്രിമാരുമൊക്കെ ആയ രാജ്യമാണ് നിർഭാഗ്യവശാൽ ഇന്ന് നമ്മുടെ ഭാരതം. സംഘർഷ സ്ഥലത്തു രാജ്യത്തെ രഹസ്യാന്വേഷണ ഏജൻസികളെ സഹായിച്ചു പ്രവർത്തിച്ച വ്യക്തിക്കു, മറ്റു നിലക്കുള്ള തെളിവൊന്നുമില്ലായെന്നു അടിവരയിട്ടു പറഞ്ഞ കോടതി തന്നെ, വർഗീയ ഫാസിസ്റ്റു ശക്തികൾ ഭരിക്കുന്ന പാർട്ടിയുടെയും ഭരണകൂടത്തിന്റെയും മൗനാനുവാദത്തോടെ സൃഷ്ടിച്ച പൊതു മനസ്സാക്ഷിയെ തൃപ്തിപ്പെടുത്തുന്നതിനു കൊലക്കയർ വിധിച്ച നാടാണ് നമ്മുടെ ഇന്ത്യ.
നീതിനിർവഹണം സാധിക്കാത്തതിന്റെ പേരിലും ചീഫ് ജസ്റ്റിസിന്റെ ഭാഗത്തു നിന്നും നേരിടേണ്ടി വരുന്ന അനീതിയിൽനിന്നു രക്ഷ തേടിയും സുപ്രീം കോടതിയിലെ പ്രധാന ജഡ്ജുമാർ പൊതു ജനങ്ങളെ സമീപിച്ച ലോകത്തിലെ തന്നെ അത്യപൂർവ രാജ്യമാണ് ഇന്ത്യ. ബാബ്‌റി പള്ളി രാമ ക്ഷേത്രം പൊളിച്ചല്ല നിർമിച്ചതെന്നും, ആ പള്ളി തകർത്തത് ശിക്ഷാർഹമായ പാതകമാണെന്നും ഒക്കെ പറഞ്ഞു രാമക്ഷേത്ര നിർമാണത്തിന്ന് പള്ളി സ്ഥലം കൊടുക്കാനും പള്ളി സ്ഥലത്തിന്ന് നഷ്ടപരിഹാരമായി അഞ്ചേക്കർ ഭൂമി മറ്റൊരിടത്തും നൽകുവാനുള്ള വിചിത്ര വിധി നൽകിയ സുപ്രീം കോടതിയുള്ള നാടാണ് ഇന്ത്യ.
ദളിത് ന്യൂനപക്ഷ വിഭാഗങ്ങൾക്കെതിരെയുള്ള അക്രമത്തിന്റെയും കലാപത്തിന്റെയും വംശഹത്യയുടേയും മാർഗമാണ് ജനാധിപത്യ രീതിയിൽ അധികാരത്തിലെത്തുവാനുള്ള ഏറ്റവും സുഗമമായ വഴി എന്ന് തെളിയിച്ച അദ്വീതിയ രാജ്യമാണ് നമ്മുടെ ആർഷ ഭാരതം . വെറുപ്പിനെയും, വിദ്വേഷത്തെയും, വൈരത്തെയും വയലൻസിനെയും കേന്ദ്രാശയമാക്കിയ ഭീകരവും മിലിറ്റന്റുമായ ഒരു ഫാസിസ്റ്റു ഷോവനിസ്റ്റ് സംഘം മറ്റെല്ലാ രാജ്യങ്ങളിലുമെന്നപോലെ ഒരു fringe ഗ്രൂപ്പ് ആയി മാറ്റി നിർത്തുന്നതിന്ന് പകരം, ഇന്ത്യയിലെ ഗണനീയ വിഭാഗം ജനങ്ങൾ അവരെ സ്വീകരിക്കുവാൻ മാത്രം നമ്മുടെ ജനത ദുഷിച്ചു പോയിരിക്കുന്നു.
ട്രംപ് ജയിക്കാൻ വേണ്ടി അമേരിക്കൻ കോടതിയെ ദുരുപയോഗം ചെയ്യാൻ ശ്രമിച്ചു. കോടതി ഭരണാധികാരിയായ ട്രംപിന്ന് എതിരെ അതി ശക്തമായി നിലകൊണ്ടു. Covid കാലമായിട്ടും ജനങ്ങൾ അഭൂതപൂർവമായ രൂപത്തിൽ വോട്ടു ചെയ്‌തു ട്രംപിനെ തൂക്കിയെറിഞ്ഞു. അമേരിക്കൻ ജനത രക്ഷപ്പെട്ടു..ഇന്ത്യയിൽ ഇത് പ്രതീക്ഷിക്കാൻ കഴിയുമോ?
ജോർജ് ഫ്‌ളോയ്ഡിനെ വധിച്ച പോലീസുകാരന് മുപ്പത് വർഷത്തെ ജീവ പര്യന്തം ശിക്ഷ അമേരിക്കൻ കോടതി വിധിച്ചു. ഇന്ത്യയിൽ സങ്കല്പിക്കാൻ സാധിക്കുമോ? എത്ര വേഗതയിലാണ് അമേരിക്കയിൽ കൊലയാളിയായ വൈറ്റ് സൂപർ മാസിസ്റ്റിനെതിരെ നീതി നടപ്പാക്കിയത്! ഇന്ത്യയിലെ ക്രിമിനൽ ജുഡീഷ്യൽ സിസ്റ്റവുമായി ഒന്ന് താരതമ്യപ്പെടുത്തി നോക്കുക. വ്യാജ ഏറ്റു മുട്ടലുകളിലും പോലീസ് കസ്റ്റഡിയിലും, മാവോയിസ്റ്റു വേട്ടയെന്ന പേരിലും കൊല്ലപ്പെടുന്ന ദളിത് പിന്നോക്ക ന്യൂനപക്ഷങ്ങൾക്കു ഇന്ത്യയിലെ ക്രിമിനൽ ജുഡീഷ്യൽ സിസ്റ്റത്തിൽ നിന്നും നീതി പ്രതീക്ഷിക്കുവാൻ കഴിയുമോ?
ഇങ്ങനെയൊക്കെയായിട്ടും, ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിലും സംഘ് പരിവാർ നേട്ടമുണ്ടാക്കുന്ന അവസ്ഥയെ കുറിച്ചൊന്ന് ആലോചിച്ചു നോക്കുക. എന്തിനേറെ പറയുന്നു? കേരളം പോലുള്ള ഒരു സംസ്ഥാനത്ത് , കേന്ദ്ര ഭരണ നിർവഹണത്തിൽ സകല തലങ്ങളിലും ഇത്ര മാത്രം പരാജയപ്പെട്ട ബിജെപിക്ക്, തീരെ വിജയ പ്രതീക്ഷ ഇല്ലാതിരിക്കെ തന്നെ, ഭൂരിപക്ഷ സമുദായത്തിന്റെ മൂന്നിലൊന്നിലേറെ വരുന്ന 18% വോട്ടു ലഭിക്കുന്നത് എന്ത് കൊണ്ടെന്ന് ആലോചിച്ചു നോക്കുക. ബിജെപി ജയിക്കുമെന്ന പെർസെപ്ഷൻ ഉണ്ടായാൽ ഈ 18% എത്ര കണ്ട് വർ ധിക്കുമെന്നും എന്ത് കൊണ്ട് വർധിക്കുന്നുവെന്നും ചിന്തിച്ചു നോക്കുക. ജനായത്ത ക്രമത്തിൽ ഇന്ത്യൻ ജനത മോദി-അമിത് ഷാ-യോഗി ത്രയത്തെക്കാൾ മികച്ച ബദലിനെ അർഹിക്കുന്നുണ്ടോയെന്ന് അപ്പോൾ മനസ്സിലാക്കാം. ഇനി ആരാണ് നമ്മുടെ ഇപ്പോഴത്തെ ഭരണാധികാരിയെന്നും അദ്ദേഹത്തിന്റെ യോഗ്യതകളെന്തെന്നും ആലോചിച്ചു നോക്കുക. ‘ENTIRE പൊളിറ്റിക്കൽ സയൻസി’ലെ തന്റെ ബിരുദത്തിനു പോലും ജനങ്ങളിൽ വിശ്വാസ്യത ഉണ്ടാക്കുവാൻ സാധിക്കാത്ത രണ്ടു കാലിൽ സഞ്ചരിക്കുന്ന ഒരു സമ്പൂർണ ഫ്രോഡും ഫെയ്ക്കുമായവൻ . ഗുജ്‌റാത്ത് വംശ ഹത്യ നടക്കുമ്പോൾ മുഖ്യ മന്ത്രി പദത്തിലിരുന്ന് നീറോയെ പോലെ വീണ വായിച്ചു അതിന്ന് താളം പിടിച്ച ക്രൂരൻ.
പത്രക്കാരെ പോലും അഭിമുഖീകരിക്കാൻ ധൈര്യമോ തന്റേടമോ ഇല്ലാത്ത ഭീരു (coward). ആരോടും കൂടിയാലോചിക്കാതെ ഡെമോണിറ്റയിസേഷനെന്ന ചരിത്രപരമായ മണ്ടത്തരത്തിലൂടെ വിവരവും വിവേകവും അശേഷമില്ലെന്ന് തെളിയിച്ച അയോഗ്യൻ (incompetent). GST നടപ്പാക്കിയ രീതി തെളിയിച്ചത് പോലെ ഏറ്റവും നല്ല സിസ്റ്റത്തെ പോലും ഏറ്റവും മോശമായ രീതിയിൽ നടപ്പാക്കുന്ന കഴിവ്കെട്ടവനും കൊള്ളരുത്താത്തവനും. താൻ തന്നെ ജനങ്ങളുടെ മേൽ കെട്ടിയേല്പിച്ച ദുരന്തത്തിന്റെ കാരണമായി പൊരിവെയിലത്ത് ക്യൂവിൽ നിന്ന് ജനങ്ങൾ വെന്ത് മരിക്കുമ്പോൾ ജപ്പാനിൽ പോയി ചെണ്ട കൊട്ടുവാൻ മാത്രം സെന്സിറ്റിവിറ്റിയും സെന്സിബിലിറ്റിയും ഇല്ലാത്ത നിഷ്കരുണൻ. പ്രതിസന്ധി ഘട്ടങ്ങളെപോലും ക്രോണി ക്യാപിറ്റലിസ്റ്റുകൾക്ക് പൊതു ജനത്തെ ചൂഷണം ചെയ്യുവാനുള്ള അവസരമാക്കിമാറ്റി കൊടുക്കുന്ന, കോർപ്പറേറ്റ് മുതലാളിമാരുടെ മുമ്പിൽ കുനിഞ്ഞും കുമ്പിട്ടും കമിഴ്ന്നു കിടന്നും അവർക്കു പാദസേവ ചെയ്യുന്ന പരിണിതപ്രജ്ഞ തീരെ തൊട്ടു തീണ്ടിയിട്ടില്ലാത്ത ഏകാധിപത്യ പ്രവണതയോടുകൂടിയ ശുംഭൻ. ഇന്ത്യ കണ്ട ഏറ്റവും ഡിവിസീവും ഡയബോളിക്കുമായ വിടുവായക്കാരൻ. ജനങ്ങളുടെ കഷ്ടപ്പാടിന്നും വേദനകൾക്കും നേരെ ഇത്രമാത്രം നിർവികാരനും നിസ്സംഗനുമായ ഒരു ഭരണാധികാരിയെ ആധുനിക ലോകം ഏതെങ്കിലും ഒരു ജനാധിപത്യ രാജ്യത്തോ സ്വേച്ഛാധിപത്യ രാജ്യത്തോ ദർശിച്ചിട്ടുണ്ടാവില്ല. ആർദ്രതയും കാരുണ്യവും തൊട്ടു തീണ്ടിയിട്ടില്ലാത്ത അധികാര ദുര ബാധിച്ച മെഗലോമാനിയക്കാണ് മോദി. ആകെ അറിയാവുന്ന കാര്യം ജനങ്ങളെ മതപരമായി വിഭജിച്ചു, വർഗീയമായി ധ്രുവീകരിച്ച്, വൈകാരികമായി ഹൈജാക്ക് ചെയ്യുവാനും, വീണിടം വിദ്യയാക്കുന്ന രൂപത്തിൽ മാനിപുലേയ്റ്റു ചെയ്യുവാനും മാത്രം. ഇതിന്ന് തീരെ ചെവിയടഞ്ഞു പോയ അദ്ദേഹത്തിന്റെ അടുക്കലുള്ള ഏക ഉപകരണം കഴുത്തിന് ചുറ്റുമുള്ള നീളൻ നാവുകൾ മാത്രവും. ഇതിലും നല്ലൊരു നേതൃത്വത്തെ മുകളിൽ പറഞ്ഞത് പോലുള്ള ഇന്ത്യ അർഹിക്കുന്നുണ്ടോ?