ഇസ്രായേൽ അമേരിക്കയുടെ 51 ആം സ്റ്റേറ്റ് ആണ്. ചുരുക്കത്തിൽ, അങ്ങനെയാണ് അവർ അതിനെ കണക്കാക്കുന്നത്. ലോകത്തെ ഭരിക്കുവാനും നിയന്ത്രിക്കുവാനും ഉദ്ദേശിക്കുന്ന ഏതൊരു സാമ്രാജ്യത്വശക്തിക്കും തന്ത്ര പ്രധാനമായ മധ്യപൗരസ്ത്യ ദേശത്ത് ഒരു കോളനിയായോ അല്ലെങ്കിൽ അധിനിവിഷ്ട പ്രദേശമായോ മധ്യപൗരസ്ത്യ ദേശത്ത് ടെറിറ്റോറിയൽ എക്സ്റ്റൻഷൻ ഉണ്ടായേ തീരൂ. അമേരിക്കയിലെ ബജറ്റിൽ ഇസ്രായേലിന്നു വകയിരുത്തുന്നത് 3.8 ബില്യൺ ഡോളറാണ്. ഇത് മുഴുക്കെ മിലിറ്ററി ആവശ്യങ്ങൾക്കാണ്. ഇതിന്ന് പുറമെ,വർഷാവർഷം ലോൺ ആയി നൽകുന്ന ഭീമൻ തുകയും ഉണ്ട്. ഇസ്രായേലിന്റെ സൈനിക ആവശ്യങ്ങളൊക്കെ അമേരിക്കയുടെ ഫെഡറൽ ബജറ്റിലൂടെയാണ് കവർ ചെയ്യപ്പെടുന്നത്. ബാക്കി കാര്യങ്ങളൊക്കെ, ഇസ്രായേൽ ആഭ്യന്തര tax സിസ്റ്റത്തിലൂടെയാണ് നിവർത്തിക്കുന്നത്. 18 വയസ്സിന്ന് മുകളിലുള്ള മുഴുവൻ ഇസ്രായേല്യരും നിർബന്ധ സൈനിക പരിശീലനം ലഭിച്ച റിസേർവ് പട്ടാളക്കാരാണ്. ഇത് മുഴുക്കെ, തന്ത്ര പ്രധാനമായ മധ്യ പൗരസ്ത്യ ദേശത്തെ അമേരിക്കൻ സൈന്യമായാണ് അമേരിക്കയും ഇസ്രയേലും കണക്കാക്കുന്നത്. ഇസ്രായേലി ജൂതർക്ക് അമേരിക്കൻ പൗരത്വം എന്നത് കേവലം ഡോക്യൂമെന്റഷന്റെ കാര്യം മാത്രമാണ്. അവരൊക്കെ implicitly അമേരിക്കൻ പൗരന്മാരാണ്. ഇസ്രയേലി സൈനികരൊക്കെ അമേരിക്കൻ സൈനികരും കൂടിയാണ്. പറഞ്ഞു വരുന്നത്, ഇസ്രായേൽ-പലസ്തീൻ പ്രശ്നത്തിൽ അമേരിക്കൻ പ്രെസിഡന്റായി ജോ ബൈഡൻ അല്ല, ഒരു പലസ്തീനി തന്നെ പ്രസിഡന്റ് ആയാലും അമേരിക്കയുടെ നയത്തിൽ ഒരു മാറ്റവും ഉണ്ടാകുവാൻ പോകുന്നില്ല. അതാണ്, പലസ്തീൻ കോസിനോട് ഏറ്റവും അനുഭാവമുള്ള പ്രസിഡന്റ് ആയിരുന്ന ഒബാമയുടെ ഭരണകാലവും തെളിയിച്ചത്. അതാണ് ഇസ്രായേൽ ഇല്ലായിരുന്നെങ്കിൽ, ഒരു ഇസ്രായേലിനെ പുതിയതായി ഉണ്ടാക്കി അമേരിക്കക്ക് അമേരിക്കൻ താല്പര്യം സംരക്ഷിക്കേണ്ടിവരുമായിരുന്നുവെന്ന് ജോ ബൈഡൻ നേരത്തെ തന്നെ പറഞ്ഞത്.
പറഞ്ഞു വന്നത് അമേരിക്ക ഈ പ്രശ്നത്തിലെ കക്ഷിയാണെന്നും അതിന്റെ ഭാഗമാണെന്നുമാണ്. അതുകൊണ്ടു തന്നെ ഈ പ്രശ്നത്തിൽ അവർ ഒരു മധ്യസ്ഥൻ അല്ല; ആവുക സാധ്യവുമല്ല. അതുകൊണ്ടു തന്നെ പലസ്തീനിലെ സ്വാതന്ത്ര്യ പോരാട്ടം ഇസ്രയേലിന്റെ വേഷത്തിലുള്ള അമേരിക്കൻ അധിനിവിശേത്തിനെതിരെയുള്ള പോരാട്ടമായിട്ടു കൂടിയാണ് കാണേണ്ടത്. പ്രശ്നത്തിലെ കക്ഷി തന്നെ വേഷം മാറി ‘മധ്യസ്ഥ’നായി പ്രത്യക്ഷപ്പെട്ട്, പപ്പറ്റുകളും protectorate കളും ആയ അറബ് ‘ഭരണാധികാരി’കളുടെ അടുത്ത് വന്ന് വഞ്ചിക്കുന്ന ഭീകര കഥയുടെ തുടർച്ചയാണ് ഇപ്പോൾ കാണുന്ന അമേരിക്കയുടെ മധ്യസ്ഥ ശ്രമവും.
ഒരു നാടിന്റെ ജനത അടിസ്ഥാനപരമായി ആ മണ്ണിന്റെ മക്കളാണ്. അത് തീരുമാനിക്കുന്നത് വിശ്വാസ നിരപേക്ഷമായിട്ടാണ്. പലസ്തീനിലേതു ഉൾപ്പടെയുള്ള ആധുനിക അറബ് മത-ഭാഷാ സമൂഹമാണ് ചരിത്രപരമായി ഇസ്‌ഹാഖിന്റെയും യിശ്മായേലിന്റെയും പിൻ തലമുറക്കാർ. ബൈബിൾ പഴയ നിയമത്തിലും പുതിയ നിയമത്തിലും പ്രവചിക്കപ്പെട്ട അന്ത്യ പ്രവാചകൻ എന്ന് അസന്നിഗ്ധമായി അവകാശപ്പെട്ടു ആഗതനായ മുഹമ്മദ് നബിയിൽ വിശ്വസിച്ചു മുസ്ലിംകളായവരാണ് അവരിൽ ബഹു ഭൂരിപക്ഷവും.
ഇപ്പോൾ ഇസ്രയേലിലുള്ള ജൂതന്മാർ യൂറോപ്പിൽനിന്നും അമേരിക്കയിൽ നിന്നും റഷ്യയിൽ നിന്നും ബ്രിട്ടന്റെയും അമേരിക്കയുടെയും പിന്തുണയോടെയും പിൻബലത്തോടെയും കുടിയേറിപ്പാർത്തവരാണ്. അവർ വംശീയമായി പോലും മധ്യ പൗരസ്ത്യദേശക്കാരല്ല. ചുരുങ്ങിയത് നാലായിരം വർഷത്തെ പാരമ്പര്യമുള്ള ഇസ്രായേലി സമുദായം ജനസംഖ്യാപരമായി ഇത്രയും ചെറിയ സമുദായമായതിന്റെ കാരണം അവർ തന്നെ പ്രതീക്ഷിച്ചു കൊണ്ടിരുന്ന അന്ത്യ പ്രവാചകനായ മുഹമ്മദിന്റെ ആഗമനത്തിന്ന് ശേഷം അവരിൽ ബഹുഭൂരിപക്ഷവും മുസ്ലിംകൾ ആയി മാറിയതാണ്. ക്രിസ്താബ്ദം നാലാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ കോൺസ്റ്റന്റൈൻ വിളിച്ചു കൂട്ടിയ നികയ്യ കൗൺസിലിന് ശേഷം വേറിട്ട് പോയ Arian ന്റെ പിൻഗാമികളായ ഏക ദൈവ വിശ്വാസികളായിരുന്നു (Unitarianists), ത്രിത്വ വാദികളായ യൂറോപ്പിൽ നിന്നും ഭിന്നമായി മധ്യ പൗരസ്ത്യദേശത്ത് ഏറെയും ഉണ്ടായിരുന്നത്. അവരിലെ ബഹു ഭൂരിപക്ഷവും മുഹമ്മദ് അന്ത്യ പ്രവാചകനായി ആഗതമായ ശേഷം മുസ്ലിംകളായി മാറിയതുകൊണ്ടാണ്, ബൈബിൾ നരേശന്റെ പശ്ചാത്തല ഭൂമിയായ മധ്യ പൗരസ്ത്യ ദേശത്ത് എല്ലാ ഡിനോമിനേഷനിലുള്ള ക്രിസ്ത്യാനികളും വളരെ ചെറിയ ന്യൂനപക്ഷമായത്. ഏതെങ്കിലും വ്യക്തി ഇന്ത്യക്കാരനായ മുസ്ലിം ആയത് കൊണ്ട് എനിക്ക് മറ്റേതെങ്കിലും മുസ്ലിം രാജ്യത്തെ പൗരത്വം വിശ്വാസം പറഞ്ഞു അവകാശപ്പെടാനാവില്ല. നേപ്പാൾ ഒരു ഹിന്ദു രാജ്യമായതുകൊണ്ട്, ഇന്ത്യക്കാരായ ഹിന്ദുക്കൾക്ക് അത് പറഞ്ഞു കൊണ്ട് നേപ്പാളി പൗരത്വവും അവകാശപ്പെടാനാവില്ല. അതേപോലെ, അമേരിക്കയിലെയോ യൂറോപ്പിലെയോ ജൂതന്മാർക്ക് വിശ്വാസം പറഞ്ഞുകൊണ്ട് പലസ്തീനികളെ അവരുടെ ഭൂമിയിൽ നിന്നും പുറത്താക്കി, അവരുടെ ഭൂമി പിടിച്ചെടുക്കുവാൻ ഒരു അർഹതയും അവകാശവുമില്ലന്ന് മാത്രമല്ല, അത് മനുഷ്യരാശി ഇതുവരെ മുറുകെ പിടിച്ച എല്ലാ അന്താരാഷ്ട നിയമങ്ങൾക്കും മനുഷ്യാവകാശ സങ്കല്പങ്ങൾക്കും വിരുദ്ധവുമാണ്.