Current Date

Search
Close this search box.
Search
Close this search box.

ഇസ്‌ലാം പേടിയുടെയും മാവോ പേടിയുടെയും കൂട്ടുകൃഷി

ഹൈദരാബാദ് സ്‌ഫോടനത്തിലൂടെ ദല്‍ഹിയിലെ ഭരണകേന്ദ്രത്തെ വിറപ്പിച്ച് നിര്‍ത്തിയിരുന്ന തെലുങ്കാനയും ആന്ധ്രാഗവണ്‍മെന്റിനെ പ്രതിസന്ധിയിലാക്കിയ ചാര്‍മിനാര്‍ വിവാദവും ഒരു രാത്രികൊണ്ട് കുത്തിയൊലിച്ചുപോയി. ഹൈദരാബാദ് സ്‌ഫോടനം അജ്മല്‍ കസബിന്റെയും അഫ്‌സല്‍ ഗുരുവിന്റെയും വധത്തിനുള്ള പ്രതികാരമാണെന്ന് ആഭ്യന്തരമന്ത്രി ഷിന്‍ഡെ. ഷിന്‍ഡെയുടെ വാക്കും കീറിയ ചാക്കും ഒരു പോലെയാണ്. പറഞ്ഞതൊക്കെ അണ്ണാക്ക് തൊടാതെ വിഴുങ്ങിയ ചരിത്രമാണദ്ദേഹത്തിനുള്ളത്. ജയ്പൂരില്‍ ആര്‍.എസ്.എസിനെതിരെ നടത്തിയ പരാമര്‍ശം ഒടുവില്‍ ബി.ജെ.പിയുമായി അനുരജ്ഞനത്തിനായി പിന്‍വലിച്ചു. അത്‌കൊണ്ട് അദ്ദേഹം പറഞ്ഞത് രണ്ട് തവണ ആലോചിച്ച് ഏറ്റുപറയുന്നതാണ് മാധ്യമങ്ങള്‍ക്ക് മാനഹാനിയില്‍ നിന്ന് രക്ഷപ്പെടാന്‍ അനുയോജ്യമായത്. അഭ്യന്തരമന്ത്രി ഇന്ത്യന്‍ മുജാഹിദീന്റെ പങ്ക് ഹൈദരാബാദ് ഇരട്ട സ്‌ഫോടനത്തില്‍ സ്ഥിരീകരിക്കുന്നതിന് മുമ്പ് മാതൃഭൂമിയും മനോരമയും ഉറപ്പിച്ചും തറപ്പിച്ചും പറഞ്ഞുകൊണ്ടിരുന്നു. ഇന്ത്യയിലെ മെട്രോ നഗരങ്ങള്‍ അക്രമിക്കപ്പെടുമെന്ന് മുന്നറിയിപ്പ് കിട്ടിയിട്ടും എന്ത് കൊണ്ട് സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കിയില്ല? നിരവധി സ്‌ഫോടന പരമ്പരകള്‍ നടന്നിട്ടും യഥാര്‍ഥ പ്രതികളെ അറസ്റ്റ് ചെയ്യാന്‍ സാധിച്ചോ? നിരപരാധികളായ ചെറുപ്പക്കാരെ യു.എ.പി.എ എന്ന അപരിഷ്‌കൃത നിയമം മുഖേന ജയിലറകളില്‍ തളച്ചിട്ടു. ഭരണകൂടം പ്രതിസന്ധിയിലാവുമ്പോള്‍ പതിവുപോലെ തീവ്രവാദികള്‍ രംഗത്തിറങ്ങുകയും സ്‌ഫോടനം നടത്തി തിരിച്ചു പോവുകയും ചെയ്യുന്നു. ലോകത്ത്തന്നെ ഏറ്റവും വലിയ രഹസ്യാന്വേഷണ ഏജന്‍സികളില്‍ ഒന്നാണ് ഇന്ത്യയുടെ റോ. കരസേനയും ഇന്റലിജന്‍സ്ബ്യൂറോയും മൊസാദും സി.ഐ.എയും വെറെയും. എന്നിട്ടും ഏറുപടക്കം പൊട്ടിക്കുന്ന ലാഘവത്തോടെ പ്രധാനനഗരങ്ങളില്‍ (മുസ്‌ലിം ഭൂരിപക്ഷ പ്രദേശങ്ങള്‍) ബോംബെറിഞ്ഞ് രക്ഷപ്പെടുമ്പോള്‍ സാമാന്യബുദ്ധിയുള്ളവര്‍ മുഴുവന്‍ സംശയിക്കും. ഏതാനും നിരപരാധികളെ ലഷ്‌കറെ ത്വയ്ബ, ഇന്ത്യന്‍ മുജാഹിദീന്‍ എന്നു പറഞ്ഞ് ജയിലിലടച്ച് ഏറെകാലം കഴിയുമ്പോള്‍ വിട്ടയക്കുകയും ചയ്യുന്നു. ഇന്ത്യാരാജ്യം ഏറ്റുമുട്ടലുകളില്‍ നിന്ന് സ്‌ഫോടനങ്ങളിലേക്ക് മുന്നേറിക്കൊണ്ടിരിക്കുകയാണ്. ജയ്‌ശെ മുഹമ്മദിന്റെയും ലഷ്‌കറെ ത്വയ്ബയുടെയും പരിശീലനം കിട്ടിയ വനിതാ ‘ഭീകരവാദിനി’യായിരുന്നു ഇശ്രത് ജഹാന്‍. അവരെയടക്കം വെടിവെച്ച് കൊന്ന് നാടിനെ രക്ഷിച്ചുവെന്ന് വീമ്പിളക്കിയ അതേ പോലീസുകാരും സി.ബി.ഐക്കാരുമാണ് യഥാര്‍ഥ പ്രതികളെന്ന് ഇപ്പോള്‍ പുറത്ത് വന്നുകൊണ്ടിരിക്കുകയാണ്. വ്യാജഏറ്റുമുട്ടലിലൂടെ പ്രമോഷനും ഭരണകൂട പ്രീതിയും പിടിച്ചു പറ്റിയ പലഏമാന്‍മാരും ഒന്നാം നമ്പര്‍ കാക്കി നാടകക്കാരായിരുന്നുവെന്നത് ഇപ്പോള്‍ പുറത്ത് വന്നുകൊണ്ടിരിക്കുന്നു. കൊല്ലപ്പെട്ടവരും ജിയിലറകളില്‍ ക്രൂരമായി പീഡിപ്പിക്കപ്പെടുന്നവരുടെയും മനുഷ്യാവകാശത്തെ കുറിച്ച് പറയാന്‍ അപൂര്‍വ്വംപേര്‍ മാത്രം അവശേഷിക്കുന്നു. അജ്മീര്‍, മലേഗാവ്, നന്ദേഡ്, ഹൈദരാബാദ് തുടങ്ങിയ പ്രദേശങ്ങള്‍ ന്യൂനപക്ഷവിഭാഗം തിങ്ങിതാമസിക്കുന്ന പ്രദേശങ്ങളാണ്. അവിടെ കൊല്ലപ്പെടുന്നവരും കൊല്ലുന്നവരും പ്രതികളാകുന്നതും ഒരേ സമുദായത്തില്‍പെട്ടവരാണ്! ഒന്നാംതരം തീവ്രവാദ ഷോട്ട്പുട്ടിലൂടെ എറിഞ്ഞുടക്കപ്പെടുന്നത് പ്രത്യേക ജനവിഭാഗത്തെയാണ്. ഇസ്‌ലാം പേടി പരത്തി പെട്രോളും മാര്‍ക്കറ്റും പിടിച്ചടക്കുന്ന ലോകചട്ടമ്പി അമേരിക്കയുടെ അതേ നയത്തിന്റെ പുനരാവിഷ്‌കാരം. സ്‌ഫോടനങ്ങളിലൂടെ പുകമറ സൃഷ്ടിക്കുകയും കോര്‍പറേറ്റുകളുടെ അടിമവൃത്തിക്കുവേണ്ടി രാജ്യത്തെ ഒരുക്കി നിര്‍ത്തുകയും ചെയ്യുന്ന പണിയാണ് ഭരണകൂടം ചെയ്തുകൊണ്ടിരിക്കുന്നത്. പെട്രോളും ഡീസലും മാത്രമല്ല പഞ്ചസാരവരെ കമ്പനികള്‍ക്ക് ഒഴിച്ച്‌കൊടുത്ത് പൗരന്റെ പക്കല്‍ നിന്നും നികുതിമാത്രം പിരിച്ചെടുക്കുന്ന ടോള്‍ബൂത്തായി സര്‍ക്കാര്‍ മാറിയിരിക്കുന്നു. ഇതിനെതിരെ വരാന്‍ പോകുന്ന ജനരോഷത്തെ അടക്കി നിര്‍ത്താനാണ് സ്‌ഫോടന തിരക്കഥകള്‍ സംവിധാനം ചെയ്യുന്നത്. ഒരിക്കലും ഉത്തരം കിട്ടാത്ത ഒരുപാട് ദുരൂഹതകളെ പ്രസവിക്കുന്ന ഒരു സമസ്യയായി ഈ സ്‌ഫോടനങ്ങള്‍ അവശേഷിക്കും, ഒപ്പം ഇസ്‌ലാം പേടിയും.
അണ്ണാന്‍ കുഞ്ഞും തന്നാലായത് എന്നപോലെ ഇതിനെ ചുവട്പിടിച്ച് കേരളത്തിലും ഒരു വേട്ട അരങ്ങു തകര്‍ക്കുകയാണ്. ഭയത്തിന്റെ നിര്‍മിതി ഭരണകൂടത്തിന്റെ എപ്പോഴത്തെയും ആവശ്യമാണ്. പലരൂപങ്ങളിലും ഭാവങ്ങളിലും എല്ലായിടങ്ങളിലും ജനങ്ങള്‍ക്കുമേല്‍ ഈ ഭയം നിര്‍മ്മിക്കപ്പെട്ടുക്കൊണ്ടിരിക്കുന്നുണ്ട്. കേരളത്തിലെ മാവോവേട്ട ഇതിന്റെയൊരു ഭാഗമാണ്. എടക്കരയും ചുങ്കത്തറയും നിലമ്പൂരും പുലിയും കടുവയും കാട്ടില്‍ നിന്നിറങ്ങി ആടുമാടുകളെയും മനുഷ്യരെയും ആക്രമിച്ചുകൊണ്ടിരിക്കുന്നു. അതിനിടയില്‍ എ.കെ 47 തോക്കുമായി ഒരു ഗ്ലാസ് വെള്ളത്തിന് മാവോയിസ്റ്റുകള്‍ ഗ്രാമത്തിലിറങ്ങുന്നു. കര്‍ണാടകയും തമിഴ്‌നാടും കേരളവും കോംപിങ് ഓപറേഷന്‍ നടത്തുകയാണ്. മലയാള പത്രങ്ങള്‍ക്കും വാരികകള്‍ക്കും മാവോയിസ്റ്റ് വേട്ട ഒരു ചാകരയാണ്. വലയെറിയാതെ നിറയെ വാര്‍ത്തകളുമായി ഭരണകൂടം തന്നെ മുന്നില്‍ നില്‍ക്കുന്നു. കേരളത്തില്‍ ഒരുകാലത്തും ഇപ്പോള്‍ ഇന്ത്യയുടെ വിവിധഭാഗങ്ങളിലും ‘വിപ്ലവം തോക്കിന്‍ കുഴയിലൂടെ’ എന്ന മുദ്രാവാക്യമുയര്‍ത്തി മാവോവാദികള്‍ രംഗത്തിറങ്ങിയിരുന്നു. ഇന്നു കേരളത്തിലെ പലബുദ്ധിജീവികളും അക്റ്റിവിസ്റ്റുകളും അന്ന് മാവോവാദത്തില്‍ ആകൃഷ്ടരായി ഒളിപ്പോരിലേക്ക് തിരിഞ്ഞവരാണ്. എന്നാല്‍ ഇപ്പോള്‍ സായുധ വിപ്ലവത്തിന്റെ സാന്നിധ്യം കേരളത്തില്‍ ഒരു ഭീതിയുടെ പുനരുല്‍പാദനം മാത്രമാണ് നടക്കുന്നത്. കേരളത്തില്‍ ശക്തിപ്പെട്ട് കൊണ്ടിരിക്കുന്ന ജനകീയ സമരങ്ങള്‍, ഭൂസമരങ്ങള്‍ എന്നിവയെ ടാര്‍ഗറ്റ്‌ചെയ്യാന്‍ സര്‍ക്കാര്‍ ഒരു മുഴം നീട്ടിയെറിയുന്ന തന്ത്രമാണ് ഇതിലൂടെ നടക്കുന്നതെന്ന വാദം തള്ളികളയാനാകില്ല. ഗ്രീന്‍ഹണ്ട് ഓപറേഷന്റെ പേരിലും സാല്‍വജദൂമിന്റെയും പേരില്‍ മാനഭംഗത്തിനും ക്രൂരമായ നരഹത്യക്കും വിധേയമായ നിരവധി ആദിവാസികളും ദലിതുകളുമുണ്ട്. കല്‍ക്കരി ഖനനത്തിനുവേണ്ടി രാഷ്ട്രീയ ദല്ലാളന്മാര്‍ കോര്‍പറേറ്റുകള്‍ക്കുവേണ്ടി ആദിവാസികളെ കുടയൊിപ്പിക്കുന്നതിനുവേണ്ടിയാണ് ഗ്രീന്‍ഹണ്ട് ഓപറേഷന്‍ നടത്തിയത്. ഇത് നാമാവശേഷമായ മാവോയിസത്തെ ക്ഷയിപ്പിക്കുകയില്ല കൂടുതല്‍ ശക്തിപ്പെടുത്തുകയാണ് ചെയ്യുന്നത്. ഭരണകൂടം ബോധപൂര്‍വ്വം സ്ഥാപിച്ചെടുക്കുന്ന ഭീതി വ്യവസായത്തിന്റെ കൂട്ടുകൃഷിയാണ് ഇസ്‌ലാം മാവോ പേടികളിലൂടെ ആഘോഷിക്കപ്പെടുന്നത്.

ഫ്ലാഷ്ബാക്ക് :
പി.ജെ. കൂര്യനെതിരെ അപകീര്‍ത്തികരമായ പോസ്റ്റുകളും കമന്റുകളുമിട്ടവര്‍ക്കെതിരെ സൈബര്‍സെല്‍ കേസെടുത്തിരിക്കുന്നു. അല്ലെങ്കിലും കൂര്യന്‍ സാറിന്റെ മാനത്തിനാണ് സൂര്യനെല്ലിപെണ്‍കുട്ടിയുടെ മാനത്തെക്കാള്‍ വിലയുള്ളതെന്ന് ഈ സോഷ്യല്‍ നെറ്റവര്‍ക്കിലെ ആക്റ്റിവിസ്റ്റുകള്‍ക്കറിഞ്ഞുകൂടെ!    

Related Articles