Sunday, November 16, 2025

Current Date

‘ഇവിടെ മരണം സങ്കല്‍പ്പത്തിനും അപ്പുറത്താണ്’

ഹൃദയഭേദകമായ കുറിപ്പുമായി ഗസ്സയില്‍ നിന്നുള്ള അമേരിക്കന്‍ ഡോക്ടര്‍

gaza

അനുദിനം വഷളായിക്കൊണ്ടിരിക്കുന്ന മാനുഷിക ദുരന്തത്തിനിടെയും ഉപരോധ ഗസ്സ മുനമ്പിലെ ജീവന്റെ ശേഷിപ്പുകളെയും കഴുത്തുഞെരിച്ച് ഇസ്രായേലി ഉപരോധം തുടരുകയാണ്. ക്യാമറക്ക് മുന്നില്‍ പകര്‍ത്താന്‍ കഴിയാത്തതും അന്താരാഷ്ട്ര പ്രതിനിധികള്‍ക്ക് കാണാന്‍ കഴിയാത്തതുമായ തെളിവുകളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ഗസ്സയിലെ സ്ഥിതിഗതികള്‍ നമ്മുടെ ‘സങ്കല്‍പ്പത്തിനും അപ്പുറമാണ്’ എന്നാണ് ഒരു സന്നദ്ധ മെഡിക്കല്‍ സംഘത്തിന്റെ ഭാഗമായി ഗസ്സയിലെത്തിയ അമേരിക്കന്‍ ഡോക്ടറായ ഡോ. ഫര്‍ഹാന്‍ അബ്ദുല്‍ അസീസ് പറഞ്ഞത്. വിശപ്പും നാശനഷ്ടങ്ങളും സങ്കല്‍പ്പിക്കാവുന്നതിലും അപ്പുറമാണെന്നും ഇവിടുത്തെ മരണത്തിന്റെയും കഷ്ടപ്പാടുകളുടെയും രംഗങ്ങള്‍ ലോകത്തിന് അവഗണിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. ‘സംഖ്യകള്‍ക്ക് പൂര്‍ണ്ണമായ കഥ പറയാന്‍ കഴിയാതെ വരുമ്പോള്‍, മനുഷ്യന്റെ കണ്ണുകള്‍ക്ക് മാത്രമേ അത് പറയാന്‍ കഴിയൂ,’ അബ്ദുല്‍ അസീസ് പറഞ്ഞു. ”ഞാന്‍ ഗസ്സയില്‍ ഒരു സന്ദര്‍ശകനായി വന്നതല്ല, ഒരു സാക്ഷിയായാണ് വന്നത്. സഹായത്തിനായി ശരീരങ്ങള്‍ നിലവിളിക്കുകയും മരുന്നില്ലാതെ മരിക്കുന്നവരുടെ ഞെരുക്കങ്ങളും ആശുപത്രികളില്‍ പ്രതിധ്വനിക്കുകയും ചെയ്തപ്പോള്‍, എന്റെ ശബ്ദം വിറച്ചു, സങ്കല്‍പ്പിക്കാനാവാത്തത് നമ്മള്‍ കണ്ടു… ആളുകള്‍ ഒരു കാരണവുമില്ലാതെ മരിക്കുന്നു.’

സങ്കല്‍പ്പത്തിനും അപ്പുറമായ അവസ്ഥകള്‍

”രോഗികള്‍ നിലത്ത് പരന്നുകിടക്കുകയാണ്, കിടക്കകളില്ലാതെ, മരുന്നില്ലാതെ, അടിസ്ഥാന വേദനസംഹാരികള്‍ പോലുമില്ലാതെ. എല്ലാ രോഗികളും എന്റെ കൈയോ കാലോ മുറുകെപ്പിടിച്ച് ‘എന്നെ സഹായിക്കൂ… എന്നെ സഹായിക്കൂ’ എന്ന് കേണപേക്ഷിച്ചു. പക്ഷേ, എനിക്ക് അവര്‍ക്ക് ഒന്നും നല്‍കാന്‍ കഴിഞ്ഞില്ല, എനിക്ക് ആഗ്രഹമില്ലാത്തതുകൊണ്ടല്ല, മറിച്ച് ശ്വാസംമുട്ടിക്കുന്ന ഉപരോധം അവിടെ മരുന്നുകളെയും ഉപകരണങ്ങളെയും ഭക്ഷണത്തെയും ശുദ്ധജലത്തെയും പോലും തടഞ്ഞിരുന്നു.’ ഗസ്സയില്‍ നടന്ന ഒരു മെഡിക്കല്‍ കോണ്‍ഫറന്‍സില്‍ സംസാരിക്കവേ അബ്ദുല്‍ അസീസ് പറഞ്ഞു.

വിശപ്പ് ജനങ്ങളെ കൊല്ലുകയാണ്. കടുത്ത പോഷകാഹാരക്കുറവ് മൂലം പലര്‍ക്കും പേശികള്‍ നഷ്ടപ്പെട്ടു. എല്ലാവരും പട്ടിണിയിലാണ്. എല്ലാവരും സഹായത്തിനായി കരയുന്നു, പക്ഷേ ആരും അവരുടെ വാക്കുകള്‍ കേള്‍ക്കുന്നില്ല. ഈ യാഥാര്‍ത്ഥ്യം നേരിട്ട് കാണാനും റിപ്പോര്‍ട്ട് ചെയ്യാനും ഗസ്സക്കുള്ളില്‍ ഒരു അന്താരാഷ്ട്ര മാധ്യമപ്രവര്‍ത്തകനും അനുമതിയില്ല.

”ലോകം ഇടപെടണം”

”നമ്മള്‍ അമേരിക്കയില്‍ നിന്നാണ് ഇവിടെ വന്നത്, മനുഷ്യാവകാശങ്ങള്‍ എന്നാല്‍ ചികിത്സ, ഭക്ഷണം, വെള്ളം എന്നിവ ലഭ്യമാക്കുക എന്നതാണ്. എന്നാല്‍, ഗസ്സയിലെ ജനങ്ങള്‍ക്ക് ഏകദേശം രണ്ട് വര്‍ഷമായി അവരുടെ ഏറ്റവും അടിസ്ഥാനപരമായ അവകാശങ്ങള്‍ നിഷേധിക്കപ്പെട്ടിരിക്കുന്നു.” ഇക്കാര്യം നമ്മള്‍ ലോകത്തിനു മുന്നില്‍ സാക്ഷ്യപ്പെടുത്തണം. ”ഇന്നലെ, ഭക്ഷണം തേടി പുറത്തുപോയ മൂന്ന് കുട്ടികളുടെ മൃതദേഹങ്ങളാണ് എന്റെ കൈകളിലെത്തിയത്. അവര്‍ മരിച്ച നിലയിലാണ് തിരിച്ചെത്തിയത്. അവരുടെ ഉമ്മമാര്‍ അവരുടെ ജീവനില്ലാത്ത ശരീരങ്ങള്‍ക്കുവേണ്ടി കരയുകയായിരുന്നു. വാക്കുകള്‍ക്കതീതമായ ഒരു ദുരന്തമാണിത്. ലോകം ഇനിയെങ്കിലും ഇടപെട്ട് പ്രവര്‍ത്തിക്കണം.” കണ്ണീരോടെ അദ്ദേഹം പറഞ്ഞു. ”ഈ ഉപരോധം, ഈ തകര്‍ച്ച, ഈ ബോംബിംഗ്, ഈ നിര്‍ബന്ധിത കുടിയിറക്കല്‍ എത്രനാള്‍ തുടരുമെന്നാണ് ഞാന്‍ ചോദിക്കുന്നത്. ഒരു വര്‍ഷം മുമ്പ്, പ്രസിഡന്റ് ബൈഡന്‍ പറഞ്ഞത് റഫ ഒരു ചുവന്ന വരയാണെന്നായിരുന്നു, ഇന്ന് റഫ പൂര്‍ണ്ണമായും നശിപ്പിക്കപ്പെട്ടു, അവിടുത്തെ ജനങ്ങള്‍ പട്ടിണി കിടന്ന് മരിക്കുകയാണ്.”

അതിര്‍ത്തികള്‍ തുറക്കാനുള്ള ആഹ്വാനം

”അമേരിക്കയില്‍, ഞങ്ങള്‍ മനുഷ്യാവകാശങ്ങള്‍ക്കുവേണ്ടി നിലകൊള്ളുന്നുവെന്ന് അവകാശപ്പെടുന്നു. എന്നിട്ടും ഗസ്സയിലെ കുട്ടികള്‍ പട്ടിണി കിടന്ന് മരിക്കുകയാണ്. അതിര്‍ത്തികള്‍ തുറക്കുക. ഭക്ഷണവും മരുന്നും ഉപകരണങ്ങളും ഗസ്സയിലേക്ക് എത്തട്ടെ. ആളുകള്‍ ഇവിടെ മരിക്കുന്നു, ഒരു കാരണവുമില്ലാതെ” വൈകാരികതയോടെ അബ്ദുല്‍ അസീസ് അപേക്ഷിച്ചു.

ആശുപത്രികള്‍ക്കെതിരായ യുദ്ധം

പ്രതിരോധ സംഘങ്ങള്‍ ഉപയോഗിക്കുന്നു എന്ന് അവകാശപ്പെട്ട് ഇസ്രായേല്‍ സൈന്യം ഗസ്സയിലെ ആശുപത്രികളെ ആവര്‍ത്തിച്ച് ലക്ഷ്യം വച്ചിട്ടുണ്ട്, എന്നാല്‍ അന്താരാഷ്ട്ര അന്വേഷണങ്ങളും റിപ്പോര്‍ട്ടുകളും ഈ അവകാശവാദങ്ങള്‍ വ്യാജമാണെന്ന് പൊളിച്ചെഴുതിയിട്ടുണ്ട്. അടുത്തിടെ, ഗസ്സ സിറ്റിയിലെ അല്‍-അഹ്ലി (ബാപ്റ്റിസ്റ്റ്) ആശുപത്രിയുടെ ഡയറക്ടര്‍ ഡോ. ഫദല്‍ നഈം, മെഡിക്കല്‍ ടീമുകള്‍ പ്രവര്‍ത്തിക്കുന്ന ദുര്‍ബലമായ സാഹചര്യങ്ങളെക്കുറിച്ച് വെളിപ്പെടുത്തിയിരുന്നു. ”ഡോക്ടര്‍മാര്‍ ജീവന്‍ രക്ഷിക്കാനായി ഇടപെടുമ്പോള്‍ അവരും പട്ടിണിയിലാണ്, ഭക്ഷണവും ഉറക്കവും വിശ്രമവും നഷ്ടപ്പെട്ടിരിക്കുന്നു,” ഗസ്സയിലെ ആരോഗ്യ മേഖല തകര്‍ന്നു, നേരിട്ടുള്ള ബോംബാക്രമണമോ ഇന്ധനത്തിന്റെയും മെഡിക്കല്‍ സപ്ലൈസിന്റെയും കുറവും മൂലം അനവധി ആശുപത്രികള്‍ പ്രവര്‍ത്തനരഹിതമായി. ഉപരോധത്തില്‍ കുടുങ്ങിക്കിടക്കുന്ന സാധാരണക്കാര്‍ക്കും കുടിയിറക്കപ്പെട്ട കുടുംബങ്ങള്‍ക്കും നേരെയുള്ള ഭയാനകമായ കൂട്ടക്കൊലകളും യുദ്ധക്കുറ്റങ്ങളും കൊണ്ട് തുടര്‍ച്ചയായ 665 ദിവസമായി, ഇസ്രായേല്‍ ഗസ്സയില്‍ നിരന്തരമായ യുദ്ധം നടത്തികൊണ്ടിരിക്കുകയാണ്.

 

Related Articles