1999 ഒക്ടോബർ മാസത്തിൽ ഒരു മീറ്റിങ്ങിൽ വെച്ചാണ് പാകിസ്താൻ കാരനായ എൻജിനീയർ അഹ്മദിനെ പരിചയപ്പെട്ടത്. ഇടവേള സമയത്ത് ഞങ്ങളുടെ സംസാരം പാകിസ്ഥാൻ രാഷ്ട്രീയത്തിലേക്ക് കടന്നു. “ ഇന്ത്യയും പാകിസ്ഥാനും ഒരേ സമയത്ത് സ്വാതന്ത്രം നേടിയ രാജ്യങ്ങളാണ്ഇന്ത്യയിൽ ജനാധിപത്യം ഉറച്ചിരിക്കുന്നു. പക്ഷേ പാകിസ്ഥാനിൽ ഇപ്പോഴും ജനാധിപത്യം അപകട മേഖല കടന്നിട്ടില്ല” എന്റെ അഭിപ്രായത്തെ അദ്ദേഹം അംഗീകരിക്കാൻ തയ്യാറായില്ല. “ ഇന്ന് പാക്സിതാൻ ജനാധിപത്യത്തിൽ വളരെ ഉറച്ചു പോയിരിക്കുന്നു” എന്നദ്ദേഹം സ്ഥാപിക്കാൻ ശ്രമിച്ചു കൊണ്ടിരുന്നു. മീറ്റിംഗ് കഴിഞ്ഞു പോയ അദ്ദേഹം അര മണിക്കൂർ കഴിഞ്ഞപ്പോൾ എന്നെ വിളിച്ചു ചോദിച്ചു “ സമദ് താങ്കൾ അറിഞ്ഞു കൊണ്ട് തന്നെയാണോ കാലത്ത് സംസാരിച്ചത്?”. അല്ല എന്ന് പറഞ്ഞപ്പോൾ അദ്ദേഹം പറഞ്ഞത് “ പാകിസ്ഥാനിൽ ഇന്ന് കാലത്ത് പട്ടാള അട്ടിമറി നടന്നിരിക്കുന്നു” എന്ന നിലയിലാണ്.
പട്ടാളം അധികാരത്തിൽ വന്നിടത്ത് തുടർന്നും അവരുടെ ഇടപെടൽ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. പാകിസ്താൻ ഈജിപ്ത് പോലുള്ള രാജ്യങ്ങളിൽ ഭരണ രംഗത്ത് പട്ടാളത്തിന്റെ നിഴൽ ഇപ്പോഴും നിലനിൽക്കുന്നു. തിരഞ്ഞെടുത്ത സർക്കാരിനെ പട്ടാളത്തെ ഉപയോഗിച്ചാണ് സീസി അട്ടിമറിച്ചത്. അത് കൊണ്ട് തന്നെ സീസിയും മറ്റൊരു പട്ടാള ഇടപെടലിന്റെ ഭീതിയിലാണ് എന്നാണ് മാധ്യമ വാർത്തകൾ. പല പട്ടാള മേധാവികളെയും സീസി മാറ്റിയിരിക്കുന്നു എന്നാണു വാർത്ത. ഹുസ്നി മുബാറക്കിനെ പട്ടാളം പിന്തുണച്ചില്ല എന്നതാണ് അദ്ദേഹം പുറത്ത് പോകാൻ കാരണം. പത്തൊമ്പതാം നൂറ്റാണ്ടു മുതൽ തന്നെ സൈന്യം ഈജിപ്ത് ഭരണ രംഗത്തുണ്ട്. പലപ്പോഴും നേർക്ക് നേരെ തന്നെ ഭരണത്തിൽ ഇടപെട്ടിട്ടുണ്ട്. ഇനിയും ആ ഇടപെടൽ തുടർന്ന് പോകും എന്ന് തന്നെയാണ് സമകാലിക നിലപാടുകൾ പറയുന്നത്. ഒരു മുൻ സൈനിക മേധാവിയും പട്ടാളത്തിന്റെ ഉള്ളുകള്ളികൾ അറിയാവുന്ന ആളുമെന്ന നിലയിൽ പട്ടാളത്തിന്റ നീക്കങ്ങൾ സീസി സൂക്ഷമമായി നിരീക്ഷികുന്നു. 2013 ൽ മുർസിയെ അട്ടിമറിക്കാൻ കൂട്ടുനിന്ന ഇന്റെലിജെൻസ് മേധാവി അബ്ബാസ് കമാലിനെ മാറ്റി പകരക്കാരനെ കൊണ്ട് വന്നിരിക്കുന്നു.
2017 ,മുതൽ സീസി പലപ്പോഴായി 130 മിലിട്ടറി ഓഫീസർമാരെ സ്ഥാനത്തു നിന്നും മാറ്റിയിട്ടുണ്ട്. അതിൽ അധികം പേരും സീസിക്ക് വേണ്ടി പട്ടാള അട്ടിമറിയിൽ കൂടെ നിന്നവരാണ്. പാകിസ്താൻ രാഷ്ട്രീയത്തിലും മിലിട്ടറിയുടെ സ്വാധീനം കൂടുതലാണ്. അടുത്തിടെ പട്ടാള അട്ടിമറി നടന്ന മ്യാൻമാറിലും കാര്യങ്ങൾ അങ്ങിനെ തന്നെ. മന്ത്രി സഭയിൽ കാര്യമായ സ്ഥാനങ്ങൾ സൈന്യം കയ്യിൽ വെക്കുന്നു. അത് പോലെ തന്നെ പാർലിമെന്റിൽ തന്നെ സൈന്യത്തിന് വലിയ സ്വാധീനമുള്ള സ്ഥലമാണ് മ്യാൻമാർ. ജനാധിപത്യ രീതിയിലേക്ക് മാറിയിട്ട് പോലും പഴയ കാല ഭരണഘടന തന്നെയാണ് അവിടെ നടപ്പിലാക്കപ്പെടുന്നത്. അത് കൊണ്ട് തന്നെ കഴിഞ്ഞ പത്തു വർഷവും അവിടെ ജനാധിപത്യ സർക്കാർ ഒരു സൈനിക പാവ മാത്രം.
രോഹിങ്കൻ മുസ്ലിംകൾ മ്യാൻമരിന്റെ ഭാഗമായിട്ട് കാലമേറെയായി. ബുദ്ധ സന്യാസിമാരും സൈന്യവും ചേർന്ന് അവർക്കെതിരെ നടത്തിയ ക്രൂരത ലോകം കണ്ടു ഞെട്ടിയാതാണ്. നൂറ്റാണ്ടിന്റെ ദുരന്തം എന്നാണു ഐക്യരാഷ്ട്രസഭ പോലും അതിനെ വിശേഷിപ്പിച്ചത്. അതെ സമയം ലോക കോടതിയിലും മറ്റും സൈന്യത്തെ ന്യായീകരിക്കാനാണ് സൂചി ശ്രമിച്ചത്. സൈന്യത്തിനുള്ള സ്വാധീനം അറിയാവുന്നയാൾ എന്ന നിലയിൽ അവർ നിസ്സഹായയാണ്. പൂർണമായി സൈന്യത്തെ രാഷ്ട്രീയ മുക്തമാക്കുക എന്നല്ലാത മറ്റൊരു പ്രതിവിധിയും ഇത്തരം ഇടപെടലുകൾക്ക് പരിഹാരമല്ല എന്നാണ് ലോകം ഒന്നിച്ചു പറയുന്നത്. പട്ടാളം എന്നാൽ ഒരു രാജ്യത്തിൻറെ ശക്തിയാണ്. രാജ്യത്തിൻറെ അധികാരം രാഷ്ട്രീയത്തിന്റെ ഭാഗമാണ്. രണ്ടും രണ്ടായി നിന്നാൽ മാത്രമേ അത് രാജ്യത്തിന് ഉപകാരപ്പെടൂ.
രാജ്യത്തെ ജനങ്ങൾക്ക് സുരക്ഷിതത്വം നൽകുക എന്നതാണ് പട്ടാളത്തിന്റെ റോൾ. അതെ സമയം പലയിടത്തും രാജ്യത്തിന്റെ അരക്ഷിതാവസ്ഥക്കും ജനത്തിന്റെ അസമാധാനത്തിനും കാരണം പട്ടാളം എന്ന് വരുന്നു. മ്യാന്മാറിൽ പട്ടാളം അധികാരം മാത്രമല്ല അത് വംശീയം കൂടിയായി എന്നതാണ് വലിയ ദുരന്തം. ബുദ്ധ തീവ്രവാദികളുടെ കൂടെ മുസ്ലിംകളെ ഇല്ലാതാക്കാൻ മുന്നിൽ നിന്നതു സൈന്യം തന്നെയായിരുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ അധികം മുസ്ലിംകൾക്കും വോട്ടു ചെയ്യാൻ കഴിഞ്ഞില്ല.
ലോകത്തിന്റെ പല ഭാഗത്തുമായി ചിതറിക്കിടക്കുന്ന രോഹിങ്കൻ മുസ്ലിംകൾ സ്വന്തം നാട്ടിലേക്ക് തിരിച്ചു പോകാൻ ആഗ്രഹം പ്രകടിപ്പിക്കുന്നു. അതിനുള്ള ശ്രമം നടത്താൻ ലോകം മ്യാൻമർ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. പട്ടാള അട്ടിമറി അത്തരം ഒരു സാധ്യത ഇല്ലാതാക്കുന്നു എന്നതാണ് രോഹിങ്കൻ അഭയാർഥികൾ പറയുന്നത്. ജീവിത കാലം മുഴുവൻ ക്യാമ്പുകളിൽ ദുരിത ജീവിതം കഴിച്ചു കൂട്ടാനാണ് തങ്ങളുടെ വിധി എന്നിടത്താണ് കാര്യങ്ങൾ ചെന്ന് നിൽക്കുന്നത്. അമേരിക്കയും മറ്റു വിദേശ രാജ്യങ്ങളും ഉപരോധം പോലുള്ള കാര്യങ്ങൾ നടപ്പാക്കും എന്ന ഭീഷണി മുഴക്കുംമ്പോഴും അതിനൊന്നും സൈനിക ഭരണകൂടം ചെവി കൊടുക്കുന്നില്ല. കാര്യങ്ങൾ കൂടുതൽ നിഗൂഡവും രഹസ്യവുമായി മാറുമ്പോൾ വരും നാളുകളിൽ അവിടെ നിന്നും നാം കൂടുതൽ ദുരന്തങ്ങൾ പ്രതീക്ഷിക്കണം.
അവികിസത പിന്നോക്ക രാജ്യങ്ങളുടെ ആധുനില കാലത്തെ വെല്ലുവിളികളിൽ ഒന്ന് ഇത്തരം പട്ടാള കടന്നു കയറ്റം തന്നെ. പട്ടാളത്തെ പ്രതിരോധിക്കാൻ മാത്രം ജനകീയത പല രാജ്യങ്ങളിലും ജനാധിപത്യത്തിനു വന്നിട്ടില്ല എന്നതാണ് യാഥാർഥ്യം.