രാജ്യം കൊറോണയെ നേരിടുമ്പോള്‍ നാം അറിയാതെ മറ്റു പലതും നാട്ടില്‍ നടക്കുന്നുണ്ട്. അയോധ്യയിൽ രാമക്ഷേത്രം മന്ദിരിന്റെ പ്രവര്‍ത്തന ഉദ്ഘാടനം കഴിഞ്ഞ ദിവസമായിരുന്നു. ഈ തിരക്കില്‍ അതാരും അറിയാതെ പോയി. ഇനി അറിഞ്ഞിട്ടും കാര്യമില്ല എന്നതിനാല്‍ ഒരു പക്ഷെ അതിനെ അവഗണിച്ചതാകാം. ഭരണകൂടവും നീതിന്യായ വ്യവസ്ഥയും ഒത്തുകളിച്ച ആദ്യ സംഭവമായി നാമാരും ഇതിനെ കാണുന്നില്ല. അതെ സമയത്ത് തന്നെ പള്ളിയുടെ സ്ഥലം അമ്പലത്തിനു നല്‍കിയ ന്യായാധിപനും രാജ്യസഭാ അംഗമായി എന്നതും ഒരു സത്യമാണ്.
പൗരത്വ വിരുദ്ധ സമരങ്ങളുടെ മുഖമായിരുന്നു ഷാഹീന്‍ ബാഗ്. ലോകം മുഴുവന്‍ ശ്രദ്ധ നേടിയ സമരം. അതിനെ ഇല്ലാതാക്കാന്‍ ഭരണകൂടവും സംഘ പരിവാറും ഒരു പാട് ശ്രമിച്ചു. അതിന്റെ പേരിലാണ് ദല്‍ഹിയില്‍ കരുതിക്കൂട്ടി അവര്‍ വര്‍ഗീയ കലാപം അഴിച്ചു വിട്ടത്. പക്ഷെ ശക്തമായ ജനകീയ പ്രതിരോധത്തിന്റെ മുന്നില്‍ ദല്‍ഹി സര്‍ക്കാരിനും കേന്ദ്ര സര്‍ക്കാരിനും പുറകോട്ടു പോകേണ്ടി വന്ന കഥ നാം നേരില്‍ കണ്ടതാണ്. കൊറോണയുടെ മറവില്‍ ഇപ്പോള്‍ ആ സമരപ്പന്തലും ഇല്ലാതാക്കിയിരിക്കുന്നു.
Also read: സാമൂഹ്യ മാധ്യമങ്ങളിലെ ഉത്കണ്ഠകൾ ലഘൂകരിക്കാനുള്ള 7 വഴികൾ
തനിക്കു അവകാശപ്പെട്ടത് അധികാരവും സ്വാദീനവും ഉപയോഗിച്ച് മറ്റൊരുത്തന്‍ തട്ടിയെടുത്താല്‍ ആ വേദന എന്നും നിലനില്‍ക്കും. അതാണിവിടെ മുസ്ലിം സമുദായത്തിന് എന്നും ഉണ്ടാകുക. നിയമ പ്രകാരം സ്ഥലം അമ്പലത്തിനു അവകാശപ്പെട്ടതാണ്. അതെ സമയം സത്യപ്രകാരം ആ സ്ഥലം മുസ്ലിംകളുടെതും. മറ്റൊരു ആരാധനാലയം പോളിച്ചല്ല അവിടെ പള്ളി നിര്‍മ്മിച്ചത് എന്ന കോടതി വിധി തന്നെ അതിനു ധാരാളമാണ്. എത്ര മനോഹരമായ ക്ഷേത്രം അവിടെ പണിതാലും ഒരു വിഭാഗത്തിന്റെ അഭിമാനത്തിന്റെയും കണ്ണുനീരിന്റെയും രുചിയും മണവും അവിടെ എന്നുമുണ്ടാകും. രാജ്യത്തെ നിയമത്തിനു മുന്നില്‍ മുസ്ലിംകള്‍ നിസ്സഹായരാണ്. അതെ സമയം വലിയ നീതിമാനായ ദൈവത്തിന്റെ മുന്നില്‍ എന്നും ബാകിയാവുക സത്യം തന്നെയാണ്. മറ്റൊരാളില്‍ നിന്നും പിടിച്ചെടുത്ത ഭൂമിയില്‍ പണിത ക്ഷേത്രത്തില്‍ നടത്തുന്ന ആരാധനളുടെ ചൈതന്യം ഹിന്ദു സമൂഹം തന്നെ മനസ്സിലാക്കണം .
പുര കത്തുമ്പോള്‍ വാഴ വെട്ടുക എന്നത് ഒരു പുതിയ കാര്യമല്ല. ജനങ്ങളുടെ ശ്രദ്ധ മാറുമ്പോള്‍ ഭരണ കൂടങ്ങള്‍ പല തീരുമാനങ്ങളും നടപ്പാക്കും. അതൊരു സാധാരണ സംഭവം മാത്രം. ഇപ്പോള്‍ ഇന്ത്യയില്‍ ഒരിടത്തും പൗരത്വ വിരുദ്ധ സമരങ്ങള്‍ നടക്കുന്നില്ല. ജനങ്ങളുടെയും മാധ്യമങ്ങളുടെയും ശക്തമായ നിരീക്ഷണം കാരണം കേന്ദ്ര സര്‍ക്കാര്‍ തന്നെ ആ വിഷയത്തില്‍ അധികം മുന്നോട്ട് പോയിരുന്നില്ല. കണക്കു പ്രകാരം അടുത്ത മാസം സെന്‍സസ് ആരംഭിക്കണം. പുതിയ സാഹചര്യത്തില്‍ അതും നീണ്ടു പോകാനാണ് സാധ്യത. ഈ അവസരം സംഘ പരിവാര്‍ ഉപയോഗപ്പെടുത്തില്ല എന്ന് പറയാന്‍ കഴിയില്ല. ജനത്തിന്റെ ശ്രദ്ധ തെറ്റുന്നത് അവര്‍ കാത്തിരിക്കും. ജനാധിപത്യ മര്യാദകള്‍ സ്വീകരിക്കുന്നില്ല എന്നത് മോഡി സര്‍ക്കാരിന്റെ മുഖമുദ്രയാണ്. അത് കൊണ്ട് തന്നെ അവര്‍ക്ക് പരസ്യമായി ജനാധിപത്യ വിരുദ്ധത പ്രവര്‍ത്തിക്കുന്നതില്‍ മടിയില്ലാത്ത വിഭാഗമാണ്. അതിലും കൂടുതല്‍ കര്‍ട്ടനു പിറകില്‍ അവര്‍ നടത്തും എന്നത് മറ്റൊരു സത്യവും.
Also read: വീട്ടിലിരിക്കുമ്പോള്‍ സമയം ഉപയോഗപ്പെടുത്താനുള്ള 10 വഴികള്‍
നമ്മുടെ ശ്രദ്ധ തെറ്റാന്‍ കാത്തിരിക്കയാണ് പലപ്പോഴും ഭരണ കൂടങ്ങള്‍. നമുടെ കേരളത്തില്‍ പോലും ഈ സമയം ഉപയോഗിച്ച് പത്ര പ്രവര്‍ത്തക യൂണിയനെ മറയാക്കി ഒരു കൊലയാളിയെ സര്‍ക്കാരിന്റെ തന്നെ ഉന്നത തസ്തികയില്‍ തിരികെ കയറ്റിയ വാര്‍ത്ത നമ്മുടെ മുന്നിലുണ്ട്. അതിനു സര്‍ക്കാര്‍ പറഞ്ഞ കാരണം ഭൂരിപക്ഷം പേര്‍ക്കും ഇപ്പോഴും മനസ്സിലായിട്ടില്ല. ജനാധിപത്യ വിരുദ്ധത പലപ്പോഴും നടപ്പാക്കപ്പെടുന്നത് ജനാധിപത്യത്തെ ഉപയോഗിച്ച് കൊണ്ട് തന്നെയാണ്. ബാബറി മസ്ജിദും പൗരത്വ നിയമവും അതിന്റെ അവസാന ഉദാഹരണങ്ങള്‍ മാത്രം. സര്‍ക്കാരിന്റെ വിവേചനാധികാരം എന്നത് മറ്റൊരു ജനാധിപത്യ വിരുദ്ധതയാണു. അത് ഉപയോഗിചു പലപ്പോഴും സത്യവും നീതിയും അട്ടിമറിക്കപ്പെടും.
കൊറോണ കാലത്ത് ആളുകള്‍ കൂടാന്‍ പാടില്ല എന്നതാണ് ഷഹീന്‍ ബാഗ് പന്തല്‍ പൊളിക്കാന്‍ കാരണം പറയുക. ഒരു അതിജീവന സമരത്തെ മറികടന്നു എന്നതാണ് സംഘ പരിവര്‍ നിലപാട്. ഒരു പള്ളി പൊളിച്ചു അമ്പലം പണിതു എന്നത് മാത്രമായി ഈ വിഷയത്തെ നാം ചുരുക്കി കാണരുത്. ഒരു ജനതയുടെ മേല്‍ മാനസിക ആധിപത്യം നേടി എന്നതാണ് സംഘ പരിവാര്‍ വായന. അധികാരി വര്‍ഗ്ഗവും എക്സിക്യുട്ടീവും തമ്മിലുള്ള അവിഹിത ബന്ധത്തിന്റെ രൂപമാണ് ശ്രീരാം .