2011 ഒക്ടോബറിലാണ് ഇത് പോലെ തീവ്രവാദി ആക്രമണം ജമ്മുവില്‍ നടന്നത്. അന്ന് മൂന്നു ഭീകരര്‍ നിയമസഭ ലക്ഷ്യമാക്കി റ്റാറ്റ സുമോ കാറില്‍ സ്‌ഫോടകവസ്തുക്കള്‍ ഉപയോഗിച്ച് നടത്തിയ ആക്രമണത്തില്‍ 38ാളം പേര്‍ കൊല്ലപ്പെട്ടു. ഏറ്റുമുട്ടലില്‍ ഭീകരരും വധിക്കപ്പെട്ടു. അന്നും ഉത്തരവാദിത്വം ഏറ്റെടുത്തത് ജയ്‌ഷെ മുഹമ്മദ് തന്നെയായിരുന്നു. പിന്നീട് പലപ്പോഴും ചെറിയ തീവ്രവാദി ആക്രമണങ്ങള്‍ ജമ്മുവില്‍ പതിവായി നടക്കാറുണ്ട്. കഴിഞ്ഞ വര്‍ഷം മാത്രം 614 ഓളം തീവ്രവാദ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു എന്നാണു ദേശീയ മാധ്യമങ്ങള്‍ പറയുന്നത്. അതില്‍ 94ാളം സുരക്ഷ ജീവനക്കാര്‍ കൊല്ലപ്പെട്ടു എന്നും റിപ്പോര്‍ട്ടില്‍ പറയപ്പെടുന്നു.
ഇതിനു മുമ്പ് 2016 സെപ്റ്റംബറില്‍ ഉറിയില്‍ ഭീകരാക്രമണം നടന്നിരുന്നു. ഒരാളും അതിന്റെ അവകാശ വാദം ഏറ്റെടുത്തില്ല. പകരമായി ഇന്ത്യ പ്രശസ്തമായ സര്‍ജിക്കല്‍ സ്‌െ്രെടക്ക് പ്രയോഗിച്ചു. വലിയ ആക്രമണങ്ങള്‍ നടക്കുമ്പോള്‍ മാത്രമായി അതിന്റെ വാര്‍ത്താ പ്രാധാന്യം കുറയുന്നു എന്ന് വേണം മനസ്സിലാക്കാന്‍.
ജയ്‌ഷെ മുഹമ്മദ് കാശ്മീര്‍ സ്വതന്ത്രമാക്കുക എന്ന ഉദ്ദേശത്തില്‍ രൂപം കൊണ്ട ഒരു ഭീകര സംഘമായി മനസ്സിലാക്കപ്പെടുന്നു. പാകിസ്ഥാനാണ് ഇതിനു പിന്നിലെന്ന കാര്യമാണ് ഇന്ത്യ ഉന്നയിക്കുന്നത്. സാധാരണ പോലെ പാകിസ്ഥാന്‍ അത് നിഷേധിക്കും. ഇന്ത്യക്ക് പുറമേ മറ്റു രാജ്യങ്ങള്‍ ഈ സംഘടനയെ ഭീകരമായി അംഗീകരിച്ചിട്ടുണ്ട്. 2000ലാണ് ആദ്യമായി ഇവര്‍ ആത്മഹത്യ രീതിയുമായി കാശ്മീരില്‍ രംഗത്ത് വരുന്നത്. ഒരു ആക്രമണം കഴിഞ്ഞാല്‍ ആ ചര്‍ച്ചയും അവസാനിക്കും. പിന്നെ അടുത്ത ആക്രമണത്തിലാണ് പലപ്പോഴും ആ സംഘടന ചര്‍ച്ചയാകുന്നത്.
2500ാളം പട്ടാളക്കാരുമായി പോകുമ്പോഴാണ് ഇന്നലത്തെ ആക്രമണം ഉണ്ടായത്. കുറെ ദിവസമായി കനത്ത മഞ്ഞുവീഴ്ച കാരണം ശ്രീനഗര്‍-ജമ്മു റോഡ് അടഞ്ഞു കിടക്കുകയായിരുന്നു. പുലര്‍ച്ചെ മൂന്നര മണിക്കാണ് സംഘം പുറപ്പെട്ടത്. പെട്ടെന്ന് ഒരു മഹീന്ദ്ര സ്‌കോര്‍പിയോ വാഹനത്തില്‍ അക്രമി 350 കിലോ സ്‌ഫോടക വസ്തുക്കളുമായി സൈനിക വാഹനത്തില്‍ ഇടിക്കുകയായിരുന്നു.
ഉറിയില്‍ ഭീകരര്‍ ആക്രമണം നടത്തിയത് സൈനിക താവളത്തിനു നേരെ തന്നെയായിരുന്നു. നമ്മുടെ സുരക്ഷ തന്നെ ചോദ്യം ചെയ്യപ്പെടുന്ന വാര്‍ത്തകളാണ് കേട്ട് കൊണ്ടിരിക്കുന്നത്. ചുറ്റുഭാഗത്തും നമുക്ക് ശത്രുക്കളാണ് കൂടുതല്‍. അത് കൊണ്ട് തന്നെ അതീവ ജാഗ്രത എന്നത് അനിവാര്യമാണ്. സുരക്ഷ നല്‍കേണ്ട സൈനികരും സൈനിക പോസ്റ്റുകളും ആക്രമിക്കപ്പെടുക എന്നത് രാജ്യ നിവാസികളുടെ സുരക്ഷ ചോദ്യ ചിഹ്നമാക്കും. എങ്ങിനെ ഭീകരര്‍ക്ക് ഇത്ര സമര്‍ത്ഥമായി നമ്മുടെ സുരക്ഷാ പോസ്റ്റുകളിലേക്ക് എത്തിപ്പെടാന്‍ കഴിയുന്നു എന്നത് ഒരു ചോദ്യ ചിഹ്നമാണ്. ലോകത്തിലെ തന്നെ വലിയ പട്ടണങ്ങളില്‍ ഒന്നായ മുംബൈ പല ദിവസങ്ങളിലും ഭീകരരുടെ കയ്യില്‍ അകപ്പെട്ടത് നാം കണ്ടതാണ്. ലോകത്തിലെ വലിയ സൈനിക ശക്തികള്‍ ഒന്നാണ് നാം. പക്ഷെ അതിന്റെ തന്നെ സുരക്ഷ ചോദ്യം ചെയപ്പെടുമ്പോള്‍ അതൊരു നിസാര കാര്യമല്ല.
രാജ്യത്തിന് നേരെയുള്ള ആക്രമണം എല്ലാവരും ഒറ്റക്കെട്ടായി നിന്ന് നേരിടണം. അതിനെ രാഷ്ട്രീയമായി കാണുന്നത് ശരിയായ നിലപാടല്ല. പക്ഷെ പഴയ സര്‍ജിക്കല്‍ സ്‌ട്രൈക്ക് ഇപ്പോഴും സംശയത്തിന്റെ നിഴലിലാണ്. ഭീകരരെ പൂര്‍ണമായി ഇല്ലാതാക്കാനുള്ള വഴികളാണ് തേടേണ്ടത്. പാകിസ്ഥാനാണ് അതിനു തടസ്സമെങ്കില്‍ അന്താരാഷ്ട്ര സമൂഹത്തെ കൊണ്ട് അവരെ തിരുത്തിക്കാന്‍ ശ്രമിക്കണം. ഒരു പൊതു തെരഞ്ഞെടുപ്പിനെ നേരിടാന്‍ പോകുന്ന നാട്ടില്‍ ചര്‍ച്ചകളെ വഴി തിരിച്ചു വിടാന്‍ ഇത്തരം സംഭവങ്ങള്‍ സഹായിക്കും. നിലവിലുള്ള സര്‍ക്കാരിന്റെ വിലയിരുത്തലാകും അടുത്ത തിരഞ്ഞെടുപ്പ്. അത് രാജ്യ സുരക്ഷയില്‍ മാത്രം ഉടക്കി നില്‍ക്കരുത്. അങ്ങിനെ ജനം സംശയിക്കുന്നു എന്നത് ജനത്തിന്റെ കുറ്റമല്ല.
പേടി കൂടാതെ ജീവിക്കാനുള്ള അവകാശമാണ് ജനം ആദ്യമായി സര്‍ക്കാരുകളില്‍ നിന്നും ആവശ്യപ്പെടുന്നത്. ജനത്തിന്റെ ജീവനും സ്വത്തും അത് കൊണ്ടാണ് സര്‍ക്കാരുകളുടെ മുഖ്യ ഉത്തരവാദിത്തമാകുന്നത്. നമ്മുടെ സൈനിക പോസ്റ്റുകളില്‍ ഏതു നേരത്തും ആര്‍ക്കും കയറി വന്ന് ആക്രമണം നടത്താല്‍ കഴിയുമെങ്കില്‍ എങ്ങിനെ സാധാരണക്കാരുടെ ജീവിതം സുരക്ഷിതമാകും എന്നതാണ് പൊതുജനം ചോദിക്കുന്നത്.