Current Date

Search
Close this search box.
Search
Close this search box.

ഹജ്ജാജിന്റെ ഉറക്കംകെടുത്തിയ ധീരവനിത

كلمة حق عند سلطان جائر-2

“തന്റെ പ്രിയ മകനെ കൊലചെയ്യാന്‍ നേതൃത്വംകൊടുത്ത ഹജ്ജാജ് ബ്നു യൂസുഫ് ന്യായീകരണവുമായി അസ്മ(റ)ന്റെ മുമ്പില്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍ രോഷത്തോടെ അസ്മാ പ്രതികരിച്ചു. നീ പെരുംകളളമാണ് പറയുന്നത്. പ്രവാചകന്‍(സ) പറയുന്നത് ഞാന്‍കേട്ടിട്ടുണ്ട്. സഖീഫ് ഗേത്രത്തില്‍ നിന്ന് രണ്ടാളുകള്‍ ജനിക്കും. അതില്‍ ഒന്നാമന്‍ പെരുംകള്ളനാണെങ്കില്‍ രണ്ടാമന്‍ അതിലും വലിയ ദ്രോഹിയായിരിക്കും.ആ പെരുംകള്ളനെ ഞാന്‍ കണ്ടുകഴിഞ്ഞു. രണ്ടാമത്തെ ദ്രോഹിയെ ഞാനെന്റെ കണ്‍മുമ്പില്‍ കാണുകയാണ്”.(1)

ഹിജാസില്‍ അമവികള്‍ക്കെതിരെയുള്ള പോരാട്ടത്തിലായിരുന്നു അബൂബക്കര്‍(റ)ന്റെ പ്രിയപുത്രി അസ്മ(റ)യുടെ മകന്‍ അബ്ദുല്ലാഹിബ്നു സുബൈര്‍. പക്ഷെ കൊടും ക്രൂരനായ ഹജ്ജാജിന്റെ മുമ്പില്‍ പിടിച്ചുനില്‍ക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല. ഹജ്ജാജിന്റെ സൈന്യം വിശുദ്ധ കഅ്ബയുടെ പവിത്രതപോലും മാനിക്കാതെ കവണയുപയോഗിച്ച് അതിന് നേരെ കല്ലെറിഞ്ഞു. ആ ഭവനത്തിന് കേടുപാടുകള്‍ സംഭവിക്കുകയും ഭിത്തിതകരുകയും അതിനുചുറ്റുമുള്ള വിശ്വാസികള്‍ മരിച്ചുവീഴുകയും ചെയ്തു. യുദ്ധരംഗത്തെ മുന്നേറ്റം ഹജ്ജാജിന്റെ സൈന്യത്തിനായിരുന്നതിനാല്‍ അബ്ദുല്ലാഹി ബിനു സുബൈറിന്റെ പട്ടാളക്കാരില്‍ ദുര്‍ബലമനസ്കരും ഭീരുക്കളുമായ അനേകംപേര്‍ കൂറുമാറി. അനുയായികള്‍ മാത്രമല്ല, ബന്ധുക്കള്‍ വരെ അതിലുണ്ടായിരുന്നു. ഈ നീക്കം ഇബ്നു സുബൈറിനെ ഏറെ അലോസരപ്പെടുത്തി. ദുഖിതനായ അദ്ദേഹം അല്‍പം ആശ്വാസത്തിനായി തന്റെ മാതാവിനെ സമീപിച്ചു. നൂറുവയസ്സു തികഞ്ഞ മാതാവ് അസ്മാഅ് ചോദിച്ചു. ആരാണിത്..അബ്ദുല്ലയോ!നീ എന്തിന് ഇങ്ങോട്ട് വന്നു?
ഉമ്മാ…ഞാന്‍ ഒറ്റപ്പെട്ടിരിക്കുന്നു..അനുയായികള്‍ മാത്രമല്ല, ഉറ്റവര്‍ വരെ എന്നെ വഞ്ചിച്ചിരിക്കുന്നു-ഇബ്നുസുബൈര്‍ നിസ്സഹായതയോടെ പ്രതികരിച്ചു.

Also read: വെസ്റ്റ്ബാങ്ക് പിടിച്ചെടുക്കാൻ കൊറോണ മറയാക്കുന്ന ഇസ്രായേൽ

ആ ധീര മാതാവിന്റെ പ്രതികരണം ഇപ്രകാരമായിരുന്നു. കൂട്ടുകാര്‍ വിട്ടുപിരിഞ്ഞെന്നായിരിക്കും…അല്ലേ!എങ്കില്‍ അതു ധീരന്മാരുടെ മാര്‍ഗമല്ല, വിശ്വാസികളുടെ ചര്യയുമല്ല. അല്ലെങ്കില്‍ പടക്കളത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്നത് കൊണ്ട് നിനക്കെന്ത് നേടാനാണ്!
നീ സത്യത്തിലാണെന്ന് ദൃഢവിശ്വാസമുണ്ടെങ്കില്‍ ഒരു ധീരനെപോലെ മരിക്കുക! അല്ലാഹുവിന്റെ മാര്‍ഗത്തില്‍‍ രക്തസാക്ഷിത്വം വരിക്കുന്നത് എനിക്കേറെ സന്തോഷമാണ്. കൊല്ലപ്പെടുന്നതിനെയല്ല, മൃതദേഹംപോലും ഏറെ വികൃതമാക്കുന്നതിനെയാണ് ഞാന്‍ ഭയപ്പെടുന്നതെന്ന് മകന്‍ പ്രതികരിച്ചപ്പോള്‍ ആ ധീരവനിതയുടെ മറുപടി ഇപ്രകാരമായിരുന്നു. അറുക്കപ്പെട്ട ആടിന് തൊലിയുരിക്കുമ്പോള്‍ വേദനിക്കാറില്ലെങ്കില്‍ മരണത്തിന് ശേഷമുള്ള കാര്യത്തില്‍ നിനക്കെന്തിന് ആകുലത !അല്ലാഹുവിന്റെ സഹായം കാംക്ഷിച്ച് നീ ഉള്‍ക്കാഴ്ചയോടെ പ്രവര്‍ത്തിക്കുക!(2)

മാതാവിന്റെ ധീരമായ മറുപടികേട്ട് ചേര്‍ത്ത്പിടിച്ച് മുത്തംനല്‍കി പടക്കളത്തിലിറങ്ങിയ ഇബ്നു സുബൈറിനെ ഹജ്ജാജിന്റെ സൈന്യം പിടികൂടി ക്രൂരമായി കൊലചെയ്തശേഷം കുരിശില്‍ തറച്ചു. മാതാവ് ആവശ്യപ്പെട്ടാലല്ലാതെ ഇത് മറവ് ചെയ്യില്ലെന്ന് ഹജ്ജാജ് ശപഥം ചെയ്തു. മൂന്ന് ദിവസത്തിന് ശേഷം പക്ഷികള്‍ കൊത്തിവലിച്ച മകന്റെ മയ്യിത്ത് കണ്ടിട്ടും അസ്മാഅ് പതറിയില്ല. മോനേ, നിനക്ക് ഇനിയും പോകാറായില്ലേ (3)…എന്നാണവര്‍ ചോദിച്ചത്. ഈ അവസരമുപയോഗപ്പെടുത്തി ഹജ്ജാജ് മൃതശരീരം താഴെയിറക്കി മറവ് ചെയ്തു. രക്തദാഹികളായ ഉമവികള്‍ക്ക് മുമ്പില്‍ അപേക്ഷനല്‍കാന്‍ തയ്യാറാകാത്ത ആ മാതാവ് വിവരമറിഞ്ഞപ്പോള്‍ ഇപ്രകാരം പ്രതികരിച്ചു. ഇത് വെറും ജാഢയാണ്, തികഞ്ഞകാപട്യവും!

Also read: ആർത്തവക്കാരി ഖുർആൻ പാരായണം ചെയ്യാമോ?

തന്റെ ചെയ്തികളെ ന്യായീകരിക്കാനായി ഹജ്ജാജ് അസ്മായെ സമീപിച്ചു. നിങ്ങളുടെ മകന്‍ അല്ലാഹുവിന്റെ ഭവനത്തില്‍ ദൈവധിക്കാരം പ്രവര്‍ത്തിച്ചു. അല്ലാഹുവിന്റെ ശിക്ഷക്ക് പാത്രമായി എന്നു പറഞ്ഞ ഹജ്ജാജിന്റെ മുഖത്ത് നോക്കി രോഷത്തോടെ മഹതി പ്രതികരിച്ചു. “കള്ളമാണ് നീ പറയുന്നത്. എന്റെ മകന്‍ ദൈവധിക്കാരിയല്ല,നന്മയുടെ വടവൃക്ഷമാണ്, തന്റെ നാഥനോടുള്ള കടമകളും മാതാപിതാക്കളോടുള്ള കടപ്പാടുകളും നിര്‍വഹിക്കുന്നവനാണ്.പ്രവാചകന്‍(സ) പറയുന്നത് ഞാന്‍കേട്ടിട്ടുണ്ട്. സഖീഫ് ഗേത്രത്തില്‍ നിന്ന് രണ്ടാളുകള്‍ ജനിക്കും. അതില്‍ ഒന്നാമന്‍ പെരുംകള്ളനാണെങ്കില്‍ രണ്ടാമന്‍ അതിലും വലിയ ദ്രോഹിയായിരിക്കും.ആ പെരുംകള്ളനെ ഞാന്‍ കണ്ടുകഴിഞ്ഞു. രണ്ടാമത്തെ ദ്രോഹിയെ ഞാനെന്റെ കണ്‍മുമ്പില്‍ കാണുകയാണ്”(4). ആ ധീരസഹാബി വനിതയുടെ നിശ്ചയദാര്‍ഢ്യത്തിനുമുമ്പില്‍ ഹജ്ജാജ് സതബ്ധനായി നിന്നു.

=======

  1. أما إن رسول الله صل الله عليه وسلم حدثني أن في ثقيف كذَّابًا ومبيرًا، فأما الكذاب فقد رأيناه “تعني: المختار بن عبيد الثقفي”، وأما المبير فلا أخالك إلا إياه

2)  «يا أماه أخاف إن قتلني أهل الشام أن يمثلوا بي ويصلبوني.
قالت: «يا بني إن الشاة لا تتألم بالسلخ إذا ذبحت، فامض على بصيرتك واستعن بالله.

3)  : «أما آن لهذا الراكب أن ينزل؟

4)  : كذبت! :كان بارا بأبويه صوامًا قوامًا بكتاب الله، معظمًا لحرم الله، مبغضًا لمن يعصي الله، أما إن رسول الله صل الله عليه وسلم حدثني أن في ثقيف كذَّابًا ومبيرًا، فأما الكذاب فقد رأيناه “تعني: المختار بن عبيد الثقفي”، وأما المبير فلا أخالك إلا إياه.

Related Articles