Current Date

Search
Close this search box.
Search
Close this search box.

തെളിനീരാകുക

എമ്പതുകളില്‍ മസ്‌‌ജിദുല്‍ അഖ്‌‌സയുടെ ചുമരില്‍ വിദ്വേഷ പ്രചാരകര്‍ വിശുദ്ധ ഗ്രന്ഥത്തെ നിന്ദിച്ചു കൊണ്ട്‌ ഖുര്‍‌ആന്‍ പേജുകള്‍ കടിച്ചു തിന്നുന്ന പന്നികളുടെ ചിത്രങ്ങള്‍ പതിച്ചു വെച്ച വാര്‍‌ത്ത ഓര്‍‌മ്മയില്‍ വരുന്നു. സയണിസ്റ്റ് കുതന്ത്രജ്ഞരുടെ ഈ ഹീന കൃത്യം ശ്രദ്ധയില്‍ പെട്ട മധ്യേഷ്യയിലെ ഒറ്റപ്പെട്ട ചില മീഡിയകള്‍,സംസ്‌ക്കാരം കെട്ട സം‌ഭവത്തെ അപലപിച്ച് കൊണ്ട്‌ ചിത്രങ്ങള്‍ കാണിക്കാതെ വാര്‍‌ത്ത മാത്രം പ്രസിദ്ധപ്പെടുത്തി.അന്തര്‍ ദേശീയ മാധ്യമങ്ങള്‍ അധികവും ഏറെ പ്രാധാന്യത്തോടെ പ്രസ്‌തുത വിവാധ ചിത്രങ്ങളോടൊപ്പം വാര്‍‌ത്ത പ്രസിദ്ധപ്പെടുത്തി.അഥവാ കുബുദ്ധികള്‍ വളരെ പരിമിതമായ അര്‍‌ഥത്തില്‍ ചെയ്‌ത നെറികെട്ട ചിത്രീകരണം എളുപ്പത്തില്‍ ലക്ഷോപലക്ഷം പേരിലേക്ക്‌ എത്തി എന്നതായിരുന്നു ഇതിന്റെ പരിണിതി.

പങ്കുവെക്കുന്ന സചിത്ര വാര്‍‌ത്തകളും വിശദാം‌ശങ്ങളും പ്രചരിച്ചാലുണ്ടാകുന്ന പ്രത്യാഘാതങ്ങള്‍ വിലയിരുത്താതെയുള്ള റിപ്പോര്‍‌ട്ടിങും,വാര്‍ത്തയുടെ സ്രോതസ്സ്, നിജസ്ഥിതി, വിശ്വാസ്യത ഇതൊന്നും കണക്കിലെടുക്കാതെയുള്ള കണ്ണും പൂട്ടിയുള്ള പ്രചാരണ പ്രസാരണ വേലകള്‍ വരുത്തി വെക്കുന്ന വിനകളും സകല വിഭാവനകള്‍‌ക്കും അതീതമത്രെ.

സെല്‍‌ഫോണുള്ളവരൊക്കെ സോഷ്യല്‍ മീഡിയാ എക്കൗണ്ടുള്ളവരാണ്‌. സോഷ്യല്‍ മീഡിയാ എക്കൗണ്ട്‌ ഉള്ളവരൊക്കെ അവതാരകരും റിപ്പോര്‍‌ട്ടര്‍‌മാരുമാണ്‌.ഇവ്വിധം നേരും നെറിയും അറിയാത്ത കാലത്ത് സാമൂഹ്യാന്തരീക്ഷം ഏറെ മലിസമാകുന്നതായാണ്‌ വിലയിരുത്തപ്പെടുന്നത്.

ഫിത്‌ന കൊലപാതകത്തേക്കാള്‍ കടുത്ത പാതകമാണെന്നാണ്‌ ഖുര്‍‌ആനികാധ്യാപനം.വ്യക്തിഹത്യ ഉദ്ദേശിച്ചു കൊണ്ടൊ സാമുദായിക സ്‌പര്‍‌ദ്ധ വളര്‍‌ത്താനുള്ള ശ്രമമായിക്കൊണ്ടൊ ഏതെങ്കിലും ചിത്രങ്ങളൊ ചിത്രീകരണങ്ങളൊ മേമ്പൊടിയിട്ട വാര്‍‌ത്തകളൊ ഒക്കെ വക്ര ബുദ്ധികള്‍ തിരികൊളുത്തിയെന്നിരിക്കും.എന്നാല്‍ ഇതിനെ പൊക്കിയെടുത്ത് വൈറലാക്കുന്നതിന്റെ ചാലകങ്ങളായി പ്രവര്‍‌ത്തിക്കുന്നത് പ്രസ്‌തുത പോസ്റ്റിന്റെ നിരുത്തരവാദപരമായ നടപടിയില്‍ വേവുന്നവരും ഇരകളും തന്നെയാണ്‌ എന്നതത്രെ പരമാര്‍‌ഥം.

വിദ്വേഷ പ്രചാരണങ്ങളും വിഷലിപ്‌തമായതുമായ എന്തും താന്‍ മൂലം മറ്റൊരാള്‍‌ക്ക്‌ ലഭിക്കരുത് എന്ന്‌ തീരുമാനിക്കലാണ്‌ അഭികാമ്യം.ഏതു തരം ചട്ടക്കൂട്ടില്‍ ഉള്‍‌പ്പെട്ടാലും തനിക്ക്‌ തോന്നിയതൊക്കെ അവസരത്തിലും അനവസരത്തിലും വിളമ്പുന്ന പ്രവണതയുള്ളവര്‍ സമൂഹത്തില്‍ വരുത്തിവെക്കുന്ന വിഭ്രാന്തികള്‍ ചില്ലറയൊന്നും അല്ല.ഒരു വേള അയാള്‍ പ്രതിനിധാനം ചെയ്യുന്ന സം‌ഘത്തിനു പോലും കടുത്ത തലവേദന സൃഷ്‌ടിക്കുന്ന ഇത്തരം കുലംകുത്തികളെയും അവരുടെ വാറോലകളെയും തഴയേണ്ടിടത്ത് വെച്ച് തഴയുന്നതാണ്‌ ബുദ്ധി.തെളിച്ചു പറഞ്ഞാല്‍ ശത്രുക്കള്‍ പടച്ചുണ്ടാക്കുന്ന കൃത്രിമ ഉപഗ്രഹങ്ങളുടെ വിക്ഷേപണ വാഹിനികളായി വിശ്വാസികള്‍ മാറരുത്.

വളരെ പരിമിതമായ ജല സം‌ഭരണികളില്‍ വിഷാം‌ശം കലരുമ്പോള്‍ അത് ഉപയോഗ ശൂന്യമാകുന്നു.എന്നാല്‍ പ്രവാഹങ്ങളിലൊ പതഞ്ഞൊഴുകുന്ന നദികളിലൊ ശുദ്ധമല്ലാത്തത് അല്‍‌പസ്വല്‍പം കലര്‍‌ന്നാലും അത് കെട്ടു പോകാറില്ല.ശുദ്ധ ജലത്തിന്റെ ആധിക്യം അശുദ്ധിയെ നിര്‍‌വീര്യമാക്കും. അതിനാല്‍ സാമൂഹ്യാന്തരീക്ഷത്തിലായാലും വെര്‍‌ച്വല്‍ ലോകത്തായാലും നന്മയും ധര്‍‌മ്മവും സ്‌നേഹവും സൗഹൃദവും സന്തോഷവും അധികരിപ്പിക്കുന്നതില്‍ കൂടുതല്‍ ജാഗ്രത പുലര്‍‌ത്തണം.നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക എന്നതില്‍ ബദ്ധ ശ്രദ്ധരാകണം.

അധാര്‍‌മ്മികത‌ക്ക്‌ ധാര്‍‌മ്മിക പരിവേഷം നല്‍‌കുന്ന വിചിത്രമായ ഒരു ലോകം. അസത്യത്തിന്റെയും അസാന്മാര്‍ഗ്ഗികതയുടെയും വക്താക്കളുടെ വിജയഭേരികള്‍‌ താല്‍‌ക്കാലികം മാത്രമാണ്‌.ഇതത്രെ പ്രകൃതി നിയമം.സകല സീമകളും ലം‌ഘിച്ച്‌ അവര്‍ അങ്ങിനെ പൊങ്ങി പൊങ്ങി ഉയരങ്ങളിലേക്ക്‌ പോകും.എന്നാല്‍ എത്ര ഉന്നതിയിലാണോ അത്രയും ഈണത്തിലായിരിയ്‌ക്കും അവരുടെ പതനത്തിന്റെ ആഘാധം.

ഉത്തമ വചനം ഭൂമിയിലേക്ക്‌ ആണ്ടിറങ്ങിയ വേരുകളുള്ള വൃക്ഷത്തോടാണ്‌ ഉപമിക്കപ്പെട്ടിട്ടുള്ളത്.എന്നാല്‍ അധമ വചനത്തിന്റെ ഉദാഹരണം ഭൂമിയിലെ ഉപരിതലത്തില്‍ പിഴുതെറിയപ്പെടാന്‍ പോകുന്ന പടര്‍ പുല്ലിനോടുമാണ്‌.

നീതിയുടെ ധ്വജവാഹകരാകുക എന്നാണ് ഖുര്‍‌ആന്‍ ഭാഷ്യം. സത്യവിശ്വാസികൾ എന്ന നിലയില്‍ നീതി പാലിക്കുക മാത്രമല്ല, നീതിയുടെ പതാക ഉയര്‍ത്തിപ്പിടിക്കാനും വിശ്വാസികള്‍ ജാഗ്രവത്താവണം. അനീതിയും അക്രമവും തുടച്ചുമാറ്റി, നീതിയും ക്രമവും സംസ്ഥാപിക്കുകയും തദാവശ്യാര്‍ഥം എല്ലാ ത്യാഗങ്ങളും വരിക്കുകയും ചെയ്യാന്‍ വിശ്വാസികള്‍ക്ക്‌ സാധിക്കണം.

ഒരു ജനവിഭാഗത്തോട്‌ വല്ല കാരണത്താലും ശത്രുതയും വെറുപ്പും ഉണ്ടെങ്കില്‍പോലും അവരോട് അതിന്റെ പേരില്‍ അനീതിയും അക്രമവും പ്രവര്‍ത്തിക്കുവാന്‍ പാടില്ലെന്നും,നീതിയും മര്യാദയും പാലിക്കുന്നതിനു ഒരിക്കലും അതു തടസ്സമാകരുതെന്നുമാണ് ദൈവ കല്‍‌പന.ഈ ശാസന കൃത്യമായി പാലിക്കുന്നപക്ഷം ലോകത്ത്‌ സമാധാനാന്തരീക്ഷം നിലനില്‍ക്കുവാന്‍ അത്‌ നിമിത്തമാവും.

സത്യവിശ്വാസികള്‍ കണിശമായി നീതി നിലനിര്‍‌ത്തുന്നവരും അത് കുടും‌ബത്തിനൊ ബന്ധുമിത്രാധികള്‍‌ക്കൊ സ്വന്തത്തിനു പോലും എതിരായാലും എന്ന ഖുര്‍‌ആനിക പാഠം പ്രസിദ്ധമത്രെ.

അപരന്റെ അക്രമോത്സുകതയും അധാര്‍‌മ്മികമായ ചെയ്‌തികളും വിശ്വാസിക്ക്‌ തന്റെ മാനുഷിക മാനവിക നയനിലപാടുകള്‍ മാറ്റിമറിക്കാനുള്ള അനുമതിയല്ല എന്നു സാരം.

മനുഷ്യന്‍ ഭൂമിയിലെ പ്രതിനിധിയാണെന്നു മനസാ വാചാ കര്‍‌മ്മണാ അം‌ഗീകരിക്കുന്ന വിശ്വാസിയോളം ഉത്തരവാദിത്തം ഭൂമിയില്‍ മറ്റാര്‍‌ക്കും ഇല്ല.ചില്ലളമാരകളില്‍ കാഴ്‌ചക്ക്‌ വെച്ച വിളക്കുകള്‍ ഒന്നും തന്നെ വെളിച്ചം പകരുകയില്ല.വെളിച്ചം പകരാനായി തിരിയിട്ട്‌ എണ്ണയൊഴിച്ച് ഒരുക്കി വെച്ച ദീപങ്ങള്‍ മാത്രമേ പ്രകാശം പരത്തുകയുള്ളൂ.

അല്ലാഹുവിന്റെ അനുഗ്രഹ വര്‍‌ഷം ഏറ്റുവാങ്ങി പുളഞ്ഞൊഴുകുന്ന തോടുകളും നദികളും തേനരുവികളും പോലെ മണ്ണില്‍ പരന്നൊഴുകാന്‍ ശാസിക്കപ്പെട്ടവരാണ്‌ വിശ്വാസികള്‍.ഈ ഒഴുക്കിന്റെ സാന്ദ്രതക്കനുസരിച്ച് കാണപ്പെടുന്ന നുരയും പതയും ഒഴുക്കിനെ ബാധിക്കാറില്ല.ഇത്തരം നൈമിഷകമായ നുരപതകള്‍‌ക്ക്‌ അര്‍‌ഹിക്കുന്നതില്‍ കവിഞ്ഞ പ്രാധാന്യം നല്‍‌കപ്പെടരുതെന്ന ഖുര്‍‌ആനിക പാഠം ശ്രദ്ദേയമത്രെ.നുരയും പതയും വറ്റിപ്പോകും മനുഷ്യന്‌ ആവശ്യമുള്ളത് മാത്രം അവശേഷിക്കും.

ദാഹജലം കിട്ടാത്തവ്ന്റെ ദാഹമകറ്റാന്‍.വിളയൊരുക്കാന്‍ കാത്തിരിക്കുന്നവന്റെ പ്രതീക്ഷയാകാന്‍,കരിഞ്ഞുണങ്ങിയ കൃഷിഭൂമിയെ പുഷ്‌ടിപ്പെടുത്താന്‍,കുന്നും മേടൂം മലയും കാടും താണ്ടി പുതഞ്ഞൊഴുകാം.

സമതലങ്ങളില്‍ സമര ഭൂമികയില്‍ വിജനതയില്‍ പട്ടണങ്ങളില്‍ പ്രാന്ത പ്രദേശങ്ങളില്‍ ഒഴുകിക്കൊണ്ടിരിക്കാം.ഈയൊഴുക്ക്‌ ഒരു പക്ഷെ കൊട്ടാരങ്ങളിലേക്കും കോട്ട കൊത്തളങ്ങളിലേക്കും എത്തിയെന്നിരിക്കും. അതിന്റെ നടത്തളത്തിലൂടെയും ഒഴുകി എന്നിരിക്കും.

ഒരു ഭാഗത്ത് രുചികരമായ തെളിണിര്‍ മറുഭാഗത്ത് ചവര്‍‌പ്പുള്ള ഉപ്പ്‌ നീരും രണ്ടിനുമിടയില്‍ ഭദ്രമായ ഭിത്തിയും എന്ന്‌ സമുദ്രങ്ങളെ ചേര്‍‌ത്തു വെച്ച പടച്ച തമ്പുരാന്‍ ഖുര്‍‌ആനിലൂടെ പറഞ്ഞു തരുന്നുണ്ട്‌.അഥവാ തെളിനീരായി ഒഴുകാന്‍ സന്നദ്ധരാണെങ്കില്‍ ഇടകലരാതെ ഒഴുകാന്‍ തക്ക സുഭദ്രമായ വഴിയൊരുക്കാന്‍ കഴിവുള്ളവനത്രെ ദൈവം.ഒഴുകാനുള്ള സന്നദ്ധതയെക്കാള്‍ പ്രധാനം തെളിനീരാകാനുള്ള പ്രയത്നങ്ങള്‍‌‌ക്കാണ്‌.

Related Articles