വെറും 120 കിലോ മീറ്ററാണ് അവർക്കിടയിലെ അകലം. പക്ഷേ, ഗസ്സയിലെ ജഹര്‍ അദീക് എന്ന ഗ്രാമത്തില്‍ താമസിക്കുന്ന നിവീന്‍ ഗര്‍ഖൂദ്, ഇസ്രായില്‍ അധിനിവേശ വെസ്റ്റ് ബാങ്കിലെ ഖല്‍ഖിലിയ നഗരത്തില്‍ കഴിയുന്ന ഭര്‍ത്താവിനെയും നാലു മക്കളെയും കണ്ടിട്ട് മൂന്നു വര്‍ഷമാകുന്നു.
“എനിക്ക് മക്കളുടെ അടുത്തെത്താന്‍ ഒരു മണിക്കൂര്‍പോലും വേണ്ട. പക്ഷേ, പതിവു പോലെ സെല്‍ഫോണിലെ സ്‌ക്രീനില്‍ അവരെ കാണാനാണ് ഈ മാതൃദിനത്തിലും എന്റെ വിധി,” നിവീന്‍ നിരാശയോടെ പറയുന്നു.
നിവീനും ഭര്‍ത്താവ് സാമിക്കും അഞ്ചു മക്കൾ. ഏറ്റവും ഇളയവന്‍ മാത്രമാണ് ഉമ്മയോടൊപ്പമുള്ളത്. ഗസ്സ ചിന്തിലെ ഇസ്രായിലി വിഭജന മതിലാണ് വര്‍ഷങ്ങളായി ഈ കുടുംബത്തെ വേര്‍പെടുത്തുന്നത് ന്നത്. ഭര്‍ത്താവിന്റെ മെച്ചപ്പെട്ട ജോലിയും കുട്ടികളുടെ പഠനവുമൊക്കെ മുന്നില്‍ കണ്ടാണ് കുടുംബത്തെ വെസ്റ്റ്ബാങ്കില്‍ കഴിയാന്‍ വിട്ട് നിവീന്‍ ഗസ്സയില്‍ തന്നെ തങ്ങിയത്. ഏതു സമയത്തും അവരോടൊപ്പം ചേരാനാകുമെന്ന ചിന്തയിലായിരുന്നു ഇത്. എന്നാല്‍ ഇസ്രായിലിന്റെ ക്രൂരത അവരുടെ പ്രതീക്ഷ തല്ലിക്കെടുത്തി. കഴിഞ്ഞ മൂന്നു വര്‍ഷമായി നിവീന്‍ യാത്രക്കായി അപേക്ഷ നല്‍കി കാത്തിരിക്കുന്നു. എന്നാല്‍, വെസ്റ്റ്ബാങ്കിലേക്കുള്ള യാത്രാ പെര്‍മിറ്റിന് അര്‍ഹയല്ലെന്ന മറുപടിയാണ് ഇസ്രായിലി അധികൃതരിൽനിന്ന് അവര്‍ക്ക് ലഭിച്ചത്.
അധിനിവേശത്തിനു കീഴില്‍ കഴിയാന്‍ വിധിക്കപ്പെട്ട ജനങ്ങളോട് കാണിക്കേണ്ട മാനുഷിക പരിഗണനകള്‍ പോലും സയണിസ്റ്റ് ഭീകര ഭരണകൂടം കാണിക്കുന്നില്ല. ഇസ്രായില്‍ നല്‍കുന്ന പെര്‍മിറ്റ് ഉണ്ടെങ്കിലേ ഗസ്സയെന്ന തുറന്ന ജയിലില്‍നിന്ന് പുറത്തേക്ക് കടക്കാനാവൂ. വൈദ്യസഹായം ആവശ്യമുള്ളവര്‍, ജോലി, പഠനം തുടങ്ങിയവക്കായി യാത്ര ചെയ്യേണ്ടവര്‍, കുടുംബപരമായ ആവശ്യങ്ങള്‍ക്കായി പോകേണ്ടവര്‍ തുടങ്ങിയവര്‍ക്ക് അനുമതി നല്‍കുകയെന്നത് കേവലം മാനുഷിക പരിഗണന മാത്രമല്ല. അന്താരാഷ്ട്ര നിയമങ്ങളും ഇക്കാര്യത്തിൽ വ്യക്തമായ നിർദേശങ്ങൾ നൽകുന്നുണ്ട്. എന്നാൽ, തങ്ങള്‍ക്ക് താല്‍പര്യമുണ്ടെങ്കില്‍ മാത്രം അനുമതി നല്‍കുകയെന്ന കാടന്‍ സമ്പ്രദായമാണ് ഇസ്രായില്‍ അനുവര്‍ത്തിക്കുന്നത്.
ഫലസ്ത്വീന്റെ ഭാഗങ്ങളായ ഗസ്സയുടെയും വെസ്റ്റ് ബാങ്കിന്റെയും ഇടയിലാണ് ഇസ്രായില്‍. ഇരു ഫലസ്ത്വീന്‍ പ്രദേശങ്ങളും 1967 മുതൽ ഇസ്രായിൽ അധിനിവേശത്തിനു കീഴിലായിരുന്നു. പോരാളികളുടെ ചെറുത്തുനില്‍പ് സമരത്തില്‍ പിടിച്ചുനില്‍ക്കാനാവാതെ 2005ല്‍ ഗസ്സയില്‍നിന്ന് സയണിസ്റ്റ് സേന പിന്‍വാങ്ങി. എന്നാൽ, ഏതുസമയത്തും ഗസ്സയില്‍ ബോംബു വര്‍ഷം നടത്താനും അതിക്രമിച്ചു കടന്ന് ഭീകര താണ്ഡവമാടാനും അധിനിവേശ ശക്തി മടിക്കാറില്ല. ഗസ്സക്കെതിരെ നടത്തിയ മൂന്നു ഭീകര യുദ്ധങ്ങളും ഇടയ്ക്കിടെ നടത്തുന്ന ആക്രമണങ്ങളും ഇതിനു തെളിവാണ്.