ഇന്ത്യൻ യൂണിയൻ മുസ്ലിംലീഗിന്റെ സുവർണക്കാലം ഏതെന്ന് അന്വേഷിച്ചാൽ 1960കളും പിന്നെ 1970കളുടെ ആദ്യ വർഷങ്ങളുമടങ്ങുന്ന വ്യാഴവട്ടക്കാലമെന്ന സുചിന്തിത നിരീക്ഷണമാണ് പലർക്കും ഉള്ളത്. 1973 ജനുവരി 19ന് സയ്യിദ് അബ്ദുറഹ്മാൻ ബാഫഖി തങ്ങൾ മക്കയിൽ വെച്ച് മരണപ്പെട്ടതിൽ പിറകെയുള്ള രണ്ട്/മൂന്ന് വർഷങ്ങളിലാണ് മുസ്ലിംലീഗിന്റെ തളർച്ച തുടങ്ങുന്നത്. പിന്നീടുള്ള രണ്ട് ദശകങ്ങളിൽ മുസ്ലിംലീഗിൽ നിർഭാഗ്യകരമായ രണ്ട് പിളർപ്പുകൾ ഉണ്ടായി. അഖിലേന്ത്യാതലത്തിൽ മർഹൂം ഖാഇദെമില്ലത്ത് മുഹമ്മദ് ഇസ്മാഈൽ സാഹിബും സയ്യിദ് അബ്ദുറഹ്മാൻ ബാഫഖി തങ്ങളും നേതൃത്വം നൽകിയ ആ നാളുകൾ പ്രതികൂല ചുറ്റുപാടുകളുള്ളതായിരുന്നു. മുസ്ലിം സമുദായം വളരെ പിന്നോക്കവും ദരിദ്രവുമായിരുന്നു. ഭരണാധികാരത്തിന്റെ തണലോ സൗകര്യങ്ങളോ ഇല്ല.ഗൾഫിന്റെ സാധ്യതകളും വലുതായിട്ടൊന്നും തെളിഞ്ഞു വന്നിട്ടില്ല. രാഷ്ട്രീയ സാമൂഹ്യ മേഖലകളിലെ പലരും മുസ്ലിംലീഗിനെയും മറ്റ് മുസ്ലിം സംഘടനകളെയും ഒട്ടും പരിഗണിക്കാറുണ്ടായിരുന്നില്ല. നിസ്വാർത്ഥമായ ത്യാഗ പരിശ്രമങ്ങളായിരുന്നു അന്നത്തെ മുസ്ലിംലീഗിന്റെ മുഖമുദ്ര. ഇക്കാര്യം വ്യക്തമാക്കാനുതകുന്ന ഒരു വസ്തുത വിവരിക്കാം.
1969ൽ ഇന്ത്യയുടെ പ്രസിഡണ്ടായിരുന്ന സാക്കിർ ഹുസൈന്റെ ആകസ്മിക വിയോഗത്തെ തുടർന്ന് നടന്ന പ്രസിഡണ്ട് തിരഞ്ഞെടുപ്പിൽ എ.ഐ.സി.സി നിർത്തിയ സഞ്ജീവറെഡ്ഡിക്കെതിരെ അന്ന് വൈസ് പ്രസിഡണ്ട് ആയിരുന്ന വി.വി ഗിരിയെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി മത്സരിപ്പിച്ചു. ഇത് പിന്നീട് കോൺഗ്രസിൽ പിളർപ്പുണ്ടാക്കി. അന്ന് ഇടതുപക്ഷം ഉൾപ്പെടെ പലരും ഇന്ദിരയുടെ സ്ഥാനാർത്ഥിയെ പിന്തുണച്ചു. മൊറാർജി ദേശായി, നിജലിംഗപ്പ, കാമരാജ് തുടങ്ങിയവർ ഉൾപ്പെടെ ഔദ്യോഗിക വിഭാഗത്തെ സോഷ്യലിസത്തോട് ആഭിമുഖ്യമില്ലാത്ത, മുതലാളിത്ത ലോബിയോട് ചേർന്ന് നിൽക്കുന്ന വിഭാഗമായിട്ടാണ് പൊതുവേ അന്ന് മനസ്സിലാക്കപ്പെട്ടത്. വാശിയേറിയ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വളരെ നേരിയ ഭൂരിപക്ഷത്തിലാണ് വി വി ഗിരി ജയിച്ചത് ( ജയിച്ച ഭൂരിപക്ഷത്തിന്റെ മൂല്യം ഏതാണ്ട് 15300 ആണെന്നാണ് ഓർമ്മ) അന്ന് ഖാഇദെമില്ലത്തിന്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ യൂണിയൻ മുസ്ലിംലീഗിന്റെ പിന്തുണ ഇന്ദിരാ വിഭാഗം തേടുകയും മുസ്ലിം ലീഗ് നിരുപാധികം പിന്തുണയ്ക്കുകയും ചെയ്തു. മുസ്ലിംലീഗിന് അന്ന് ലോകസഭയിലും രാജ്യസഭയിലുമായി 7 എം.പി.മാർ ഉണ്ടായിരുന്നു. കേരളത്തിൽ 14 എം.എൽ.എമാർ, പശ്ചിമബംഗാളിൽ 7, തമിഴ്നാട്ടിൽ മൂന്ന്, മഹാരാഷ്ട്രയിൽ ഒന്ന് വീതം എം.എൽ.എമാരും ഉണ്ടായിരുന്നു. ലീഗിന്റെ കൈവശമുള്ള വോട്ടിന്റെ മൂല്യം ഏകദേശം അമ്പതിനായിരമായിരുന്നു എന്നാണ് പറയപ്പെടുന്നത്. അന്ന് ഇന്ദിരയും വി.വി ഗിരിയുമൊക്കെ ഖാഇദെമില്ലത്തിനോട് നന്ദി അറിയിച്ചിരുന്നു.


സയ്യിദ് അബ്ദുറഹ്മാൻ ബാഫഖി തങ്ങൾ ജനിച്ചത് മുസ്‌ലിം ലീഗ് രൂപീകൃതമായ 1906 ലാണ്. ഏഴു പതിറ്റാണ്ടിൽ താഴെ മാത്രം ജീവിച്ച തങ്ങൾ തന്റെ ആയുസ്സിന്റെ പകുതി കാലം- ചുരുങ്ങിയത് മൂന്നര ദശകം- കോഴിക്കോട് സിറ്റി മുസ്‌ലിം ലീഗ് പ്രസിഡണ്ടായും പിന്നീട് മലബാർ ജില്ലാ ലീഗ് പ്രസിഡണ്ടായും കേരളപ്പിറവിക്ക് ശേഷം കേരള സ്റ്റേറ്റ് മുസ്‌ലിം ലീഗ് പ്രസിഡണ്ടായും ഏറ്റവുമൊടുവിൽ ഇന്ത്യൻ യൂനിയൻ മുസ്‌ലിം ലീഗിന്റെ അധ്യക്ഷനായും പ്രവർത്തിച്ചു. തങ്ങളവർകൾ രാഷ്ട്രീയ നേതാവ് മാത്രമായിരുന്നില്ല. മറിച്ച് മത- സാമൂഹ്യ – വിദ്യാഭ്യാസ മേഖലകളിൽ ഫലപ്രദമായി പ്രവർത്തിച്ച ഉജ്വലമായ ബഹുമുഖ വ്യക്തിത്വത്തിനുടമയായിരുന്നു. ദീനീനിഷ്ഠയും വിശാലവീക്ഷണവും തങ്ങളവർകളുടെ വ്യക്തിത്വത്തിന്റെ സവിശേഷതകളായിരുന്നു. ഈ സവിശേഷതകളിൽ നിന്നുയിർകൊണ്ട അസാധാരണമായ ഉൾക്കാഴ്ചയും ഉൾക്കരുത്തും ഔപചാരിക വിദ്യാഭ്യാസം നേടിയിട്ടില്ലാത്ത തങ്ങളവർകളുടെ ബഹുമുഖ പ്രവർത്തനങ്ങളെ ഉജ്ജ്വലമാക്കി.
ഇന്ത്യയുടെ സ്വാതന്ത്ര്യം ഒരു ഇരട്ട പ്രസവമായിരുന്നു. ഈ പ്രസവത്തിൽ ഒരുപാട് രക്തം വാർന്നു പോയിരുന്നു. പണ്ടുകാലത്ത് നിരവധി കൊച്ചുകൊച്ചു നാട്ടുരാജ്യങ്ങളായി കഴിഞ്ഞിരുന്ന നമ്മുടെ ഇന്ത്യ വിഭക്തമായാണ് സ്വതന്ത്രയായത്. നേരത്തെ ഒരു അഖണ്ഡഭാരതം ഇവിടെ ഉണ്ടായിരുന്നില്ല. ഇന്ത്യ വിഭജനം എന്ന പ്രയോഗം തന്നെ അത്ര സൂക്ഷ്മമല്ല. പക്ഷേ, ഇന്ത്യാ വിഭജനത്തിന്റെ പാപക്കുരിശ് മുസ്‌ലിം ലീഗിന്റെ പിരടിയിൽ കെട്ടിയേൽപിക്കാനുള്ള ശ്രമങ്ങളാണ് അക്കാലത്ത് വളരെ സജീവമായി നടന്നത്. സത്യത്തിൽ വികലാംഗ ശിശു പിറന്നതിന് ദമ്പതിമാർ പരസ്പരം പഴി ചാരുന്നതുപോലുള്ള വർത്തമാനമാണിത്. പല നാടുകൾ ചേർന്ന് ഒന്നാകലും ഒന്നായിരുന്നത് പലതാകലും ചരിത്രത്തിൽ പലപ്പോഴും ഉണ്ടായിട്ടുണ്ട്. (രണ്ട് ജർമ്മനികൾ ഒന്നായത്, സോവിയറ്റ് റഷ്യ പലതായത്, പാക്കിസ്ഥാൻ പിളർന്ന് ബംഗ്ലാദേശ് ഉണ്ടായത് തുടങ്ങിയവ ഉദാഹരണമാണ്) വിഭജനം എന്നത് ഉണ്ടായിട്ടുണ്ടെങ്കിൽ, അത് ഒരു തെറ്റുമായിരുന്നെങ്കിൽ അതിൽ ത്രികക്ഷി പങ്കാളിത്തമുണ്ടെന്നത് തർക്കമറ്റ വസ്തുതയാണ്. (1) ഭിന്നിപ്പിച്ച് ഭരിക്കൽ (Divide and rule) എന്ന രീതി അടിസ്ഥാനമാക്കി അന്നിവിടെ നാട് ഭരിച്ച ബ്രിട്ടീഷ് ഗവർൺമെന്റ്. (2) ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ്. (3) സർവേന്ത്യാ മുസ്‌ലിം ലീഗ്.
എന്നാൽ വിഭജനത്തിനുത്തരവാദി മുസ്‌ലിം ലീഗും അതുവഴി പരോക്ഷമായി മുസ്‌ലിംകളുമാണെന്ന പ്രചണ്ഡ പ്രചാരവേല മുസ്‌ലിംകളിൽ അപകർഷതാ ബോധം വളർത്താനും മറ്റുള്ളവർക്ക് മുസ്‌ലിംകളുടെ നേരെ കടുത്ത വെറുപ്പുണ്ടാക്കാനും ഇടയാക്കി. ഉത്തരേന്ത്യയിൽ പല ഭാഗങ്ങളിൽ മുസ്‌ലിം വിരുദ്ധ കലാപങ്ങളുണ്ടായതിനും ഇപ്പോൾ ഉണ്ടായിക്കൊണ്ടിരിക്കുന്നതിനും മുഖ്യഹേതു മേൽചൊന്ന തെറ്റായ പ്രചരണമാണ്. (പാവപ്പെട്ട പതിനായിരക്കണക്കിന് മുസ്‌ലിംകൾ കലാപ ഭീതിയാലും മറ്റും മതപരിത്യാഗികളായിത്തീരാൻ വരെ ഇത് ഇടയാക്കി)
ഉത്തരേന്ത്യയിലെ ഇതേ സാമൂഹ്യാവസ്ഥ കേരളത്തിലുണ്ടായിരുന്നില്ലെങ്കിലും അതിന്റെ സ്വാധീനം ഇവിടെയുമുണ്ടായിരുന്നു. കേരളമുൾപ്പെടെയുള്ള ദക്ഷിണേന്ത്യ വിഭജനത്തിന്റെ പ്രശ്‌ന സങ്കീർണതകൾ വളരെയൊന്നും അനുഭവിച്ചിട്ടില്ലെങ്കിലും തീവ്രമായ കുപ്രചാരണങ്ങൾ ഇവിടെയുമുണ്ടായിരുന്നു.
കേരളത്തിന്ന്, വിശിഷ്യാ മലബാറിന് മറ്റൊരു പ്രത്യേകതയുണ്ടായിരുന്നു. അറബികളുമായി അവർക്ക് പണ്ടുമുതലേ ഉണ്ടായിരുന്ന വ്യാപാര സമ്പർക്കങ്ങളായിരുന്നു അത്. അറേബ്യയിൽ നിന്ന് നേരിട്ട് വളരെ നേരത്തെ ഇസ്‌ലാം ഇവിടെയെത്തിയതും പ്രചരിച്ചതും അങ്ങനെയായിരുന്നു. ളാദ് എന്ന ഉച്ഛാരണം പ്രയാസകരമായ അറബി അക്ഷരം ഇന്ത്യയുടെ ഇതരഭാഗങ്ങളിലുള്ളവരെ അപേക്ഷിച്ച് സ്ഫുടമായി ഉച്ഛരിക്കാൻ മലയാളി മുസ്‌ലിംകൾക്ക് സാധിക്കുന്നത് ഈ അറബ് ബന്ധത്തിന്റെ സ്വാധീനം കുറിക്കുന്നു. മലയാള ഭാഷയിലും മലയാള സംസ്‌കാരത്തിലുമുള്ള അറബ്‌സ്വാധീനവും ഇതിന്റെ നിദർശനമാണ്. ഈ അറേബ്യൻ പാരമ്പര്യത്തിന്റെയും സ്വാധീനത്തിന്റെയും തുടർച്ചയാണ് സയ്യിദ് അബ്ദുറഹിമാൻ ബാഫഖി തങ്ങൾ. ലോകത്തിലെ വിവിധ ഭാഗങ്ങളിലെന്നപോലെ കേരളത്തിലും ഇസ്‌ലാമിന്റെ പ്രചാരണത്തിൽ അറേബ്യൻ മുസ്‌ലിം വ്യാപാരികൾ വഹിച്ച പങ്ക് വളരെ വലുതാണ്.


ഇതേ പാരമ്പര്യമനുസരിച്ച് മികവാർന്നതും മാതൃകാപരവുമായ ഒരു കച്ചവടപാരമ്പര്യവും സംസ്‌കാരവുമാണ് ബാഫഖി തങ്ങളുടേതും. മികച്ച കച്ചവടക്കാർ ആദാന പ്രദാന പ്രക്രിയകളിലും ആളുകളുമായി ഇണങ്ങുന്നതിലും മറ്റാരേക്കാളും കേമന്മാരായിരിക്കും. വിശിഷ്യാ ഇസ്‌ലാമിന്റെ കച്ചവട തത്ത്വങ്ങൾ (Business ethics) സ്വാംശീകരിച്ചവർ ഇതിൽ കുറേകൂടി ഉന്നത നിലവാരം പുലർത്തും. മർഹൂം സയ്യിദ് അബ്ദു റഹ്മാൻ ബാഫഖി തങ്ങളിൽ ഇത് തികച്ചും പുലർന്നിരുന്നു. കെ.എം സീതി സാഹിബിന്റെ പ്രേരണയും പ്രോൽസാഹനവും ഇതിനെ ത്വരിതപ്പെടുത്തി. 1942-ൽ കോഴിക്കോട് നഗരസഭക്ക് ഒരു നോമിനേറ്റഡ് കൗൺസിൽ പ്രഖ്യാപിക്കപ്പെട്ടപ്പോൾ കൊയിലാണ്ടിക്കാരനായ ബാഫഖി തങ്ങളും അതിലൊരംഗമായി നാമനിർദേശം ചെയ്യപ്പെട്ടു. എം.വി ഹൈദ്രോസ് വക്കീൽ, പി.പി ഹസ്സൻകോയ, കൊയപ്പത്തൊടി അഹമ്മദ്കുട്ടി ഹാജി, പി.ഐ അഹമ്മദ് കോയ ഹാജി മുതലായവരായിരുന്നു മറ്റ് കൗൺസിലർമാരിൽ ചിലർ. കെ.വി സൂര്യനാരായണയ്യർ ചെയർമാനും. ഇതേ വർഷത്തിൽ മലബാർ പ്രൊഡ്യൂസ് മർച്ചന്റ്‌സ് അസോസിയേഷന്റെ പ്രസിഡണ്ടായും തിരഞ്ഞെടുക്കപ്പെട്ടു.
പൊന്നാനി മഊനത്തുൽ ഇസ്‌ലാം സഭ, കോഴിക്കോട്ടെ തർബിയത്തുൽ ഇസ്‌ലാം സഭ, ഹിമായത്തുൽ ഇസ്‌ലാം സഭ തുടങ്ങിയ സ്ഥാപനങ്ങളുടെയെല്ലാം നടത്തിപ്പിലും അദ്ദേഹം വ്യാപൃതനായിരുന്നു. ചന്ദ്രിക പത്രത്തിന്റെ ജീവനാഡിയായും അദ്ദേഹം വർത്തിച്ചു. മുസ്‌ലിംകളുടെ വിഷയങ്ങളും വാർത്തകളും പരമാവധി തമസ്‌കരിക്കുകയും വക്രീകരിക്കുകയും ചെയ്ത ആ നാളുകളിൽ ചന്ദ്രിക മാത്രമായിരുന്നു മുസ്‌ലിംകളുടെ വിഷയങ്ങൾ ഒരളവോളമെങ്കിലും പ്രകാശനം ചെയ്തത്. ആകയാൽ ചന്ദ്രികയുടെ കാര്യത്തിൽ തങ്ങൾ പുലർത്തിയ വലിയ താൽപര്യം വളരെ പ്രസക്തമായിരുന്നു.


സ്വാതന്ത്ര്യത്തിനു ശേഷം 1948-ൽ സർവേന്ത്യാ മുസ്‌ലിം ലീഗ് ഇന്ത്യൻ യൂനിയൻ മുസ്‌ലിം ലീഗായി പരിണമിച്ചു. പക്ഷേ വിഭജനത്തിന് ഉത്തരവാദികളെന്നും വർഗീയവാദികളെന്നും മറ്റും ആക്ഷേപിച്ച് മുസ്‌ലിം ലീഗിനെ രാഷ്ട്രീയ രംഗത്തുനിന്ന് അകറ്റാനും ഒറ്റപ്പെടുത്താനുമായിരുന്നു എല്ലാവരുടെയും ശ്രമം. കോൺഗ്രസ്സ് ഇക്കാര്യത്തിൽ വളരെയേറെ തീവ്രത പുലർത്തുകയും ചെയ്തു. ദേശീയ മുസ്‌ലിംകൾ എന്ന് വിശേഷിപ്പിക്കപ്പെടാറുള്ള കോൺഗ്രസ്സിലെ മുസ്‌ലിം നേതാക്കൾ രാജാവിനേക്കാൾ വലിയ രാജഭക്തിയോടെ ലീഗ് വിരോധം പ്രസരിപ്പിച്ചുകൊണ്ടേയിരുന്നു. മുസ്‌ലിം ലീഗിനേയും മറ്റു ഇസ്‌ലാമിക കൂട്ടായ്മകളെയും രൂക്ഷമായി എതിർത്താലേ അവർക്ക് കോൺഗ്രസ്സിനുള്ളിൽ അൽപമെങ്കിലും പരിഗണന ലഭിക്കുമായിരുന്നുള്ളൂ. പോരെങ്കിൽ ഹൈദരാബാദ് നാട്ടുരാജ്യം ഇന്ത്യൻ യൂനിയനിൽ ലയിക്കുന്നതിനെച്ചൊല്ലി നൈസാമും ഇന്ത്യാ ഗവർൺമെന്റും തമ്മിൽ തർക്കമുണ്ടായി. ഇത് ഒടുവിൽ ഇന്ത്യൻ പട്ടാളം ഹൈദരാബാദിലേക്ക് കടക്കാനും ഹൈദരാബാദിനെ ഇന്ത്യയിൽ ലയിപ്പിക്കാനും നൈസാമിനെ നിർബന്ധിതനാക്കി. ഈ ഘട്ടത്തിൽ കാര്യകാരണ ബന്ധമൊന്നുമില്ലാതെ മലബാറിലെ മുസ്‌ലിം ലീഗ് പ്രവർത്തകരെയും അറസ്റ്റ് ചെയ്തു. മർഹൂം മുഹമ്മദലി ശിഹാബ് തങ്ങളുടെ പിതാവ് പി എം എസ് എ പൂക്കോയ തങ്ങളെ വരെ അറസ്റ്റ് ചെയ്തു ജയിലിൽ അടക്കുകയുണ്ടായി. മുസ്‌ലിംകളെ അകാരണമായി സംശയ ദൃഷ്ട്യാ നിരീക്ഷിക്കാനാണ് കോൺഗ്രസ്സ് ഗവർൺമെന്റ് പിന്നീട് പലപ്പോഴുമെന്ന പോലെ അന്നും തുനിഞ്ഞത്. ബാഫഖി തങ്ങളുടെ പാസ്‌പോർട്ട് തടഞ്ഞുവെച്ചു. ഈ ഘട്ടത്തിൽ കോൺഗ്രസ്സ് സർക്കാറും കോൺഗ്രസ്സ് നേതാക്കളും മുസ്‌ലിം ലീഗിനോട് വളരെയേറെ ശത്രുതാപരമായാണ് പെരുമാറിയത്.ഇന്ത്യാ വിഭജനത്തോടെ, ഭീരുത്വംകൊണ്ടും പ്രചണ്ഡ പ്രചാരവേലയാൽ ഉണ്ടായിത്തീർന്ന അപകർഷതാ ബോധത്താലും പലരും ലീഗ് വിട്ടിരുന്നു. പ്രമുഖനായ പി.പി ഹസ്സൻ കോയയെ പോലെ പലരും മുസ്‌ലിം ലീഗിൽ നിന്ന് രാജി വെച്ചു. മദ്രാസ് അസംബ്ലിയിലെ 9 ലീഗ് എം.എൽ.എ മാർ ഒറ്റയടിക്ക് രാജിവെച്ചു. ദർഗകളിലെ ഹരിതവർണ കൊടിപോലും കാണുന്ന മാത്രയിൽ കലി തുള്ളുന്നവരായിരുന്നു ഇവിടം ഭരിച്ച കോൺഗ്രസ്സുകാർ. ഈ സന്നിഗ്ദ ഘട്ടത്തിലാണ് അബ്ദുറഹിമാൻ ബാഫഖി തങ്ങളുടെ അനിതര സാധാരണമായ നേതൃശേഷിയും ആർജവവും വെളിവായത്.


1952-ൽ നടന്ന പ്രഥമ പൊതു തെരഞ്ഞെടുപ്പിൽ ബാഫഖി തങ്ങളുടെ നേതൃത്വത്തിൽ സാഹചര്യം തികച്ചും പ്രതികൂലമായിരുന്നിട്ടും സൗകര്യം വളരെ കുറവായിരുന്നിട്ടും മുസ്‌ലിം ലീഗ് ഏതാനും സീറ്റുകളിൽ മത്സരിച്ചത് തങ്ങളുടെ നേതൃപാടവത്തിന്റെ ഉരക്കല്ല് തന്നെയായിരുന്നു. കഷ്ടനഷ്ടങ്ങൾ ഏറെ സഹിച്ചിട്ടാണെങ്കിലും തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ സജീവമായി പങ്കെടുക്കണമെന്നായിരുന്നു ബാഫഖി തങ്ങളുടെ ഉറച്ച അഭിപ്രായം. ഏതാനും നിയോജക മണ്ഡലങ്ങളിൽ സ്വന്തം സ്ഥാനാർഥികളെ നിറുത്തി മത്സരിക്കാനും മറ്റിടങ്ങളിൽ അനുയോജ്യരായ കക്ഷിരഹിതർക്ക് പിന്തുണ നൽകാനും തീരുമാനിച്ചു. ഭരണം കൈയാളുന്ന ഭരണകൂടത്തിന്റെ സകല സൗകര്യങ്ങളുമുള്ള കോൺഗ്രസ്സിനെ ശക്തമായിട്ടെതിർക്കുക എന്നതായിരുന്നു ഈ തീരുമാനത്തിന്റെ ആകസാരം. വടകരയിൽ കോൺഗ്രസ്സിനെതിരെ സോഷ്യലിസ്റ്റ് സ്ഥാനാർഥിയായ കേളോത്ത് മൊയ്തുഹാജിയെ ലീഗ് പിന്തുണച്ചു. വയനാട്ടിൽ കോൺഗ്രസ്സിന്റെ കോഴിപ്പുറത്ത് മാധവമേനോനെതിരെ പ്രമുഖ അഭിഭാഷകനായ ടി.സി കരുണാകരൻ എന്ന സ്വതന്ത്രനെയാണ് ലീഗ് വളരെ സജീവമായി പിന്തുണച്ചത്. രണ്ടിടത്തും ബാഫഖി തങ്ങളുടെ രാഷ്ട്രീയ തന്ത്രത്തിന്റെ ഫലമായി കോൺഗ്രസ്സ് തോറ്റു. മുസ്‌ലിം ലീഗിന്റെ ഒരു എം.പി യും അഞ്ച് എം.എൽ.എ മാരും മലബാറിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടു. മദിരാശി അസംബ്ലിയിൽ കോൺഗ്രസ്സിന് ഒറ്റക്ക് ഭൂരിപക്ഷമില്ലാതെ വന്നപ്പോൾ സി. രാജഗോപാലാചാരി ലീഗിന്റെ പിന്തുണ തേടി. ലീഗ് നിരുപാധിക പിന്തുണ രാജാജി സർക്കാറിന് നൽകുകയും ചെയ്തുകൊണ്ട് ഒരർഥത്തിൽ കോൺഗ്രസ്സിനോട് മധുരമായ പ്രതികാരം (Noble revenge) നിർവഹിക്കുകയായിരുന്നു. കേരള സംസ്ഥാന പിറവിക്ക് ശേഷം വീണ്ടും നടന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസ്സ് ലീഗിനെ അടുപ്പിച്ചില്ല. ലീഗ് സോഷ്യലിസ്റ്റ് നേതാവ് കെ.ബി മേനോനുമായി ചർച്ച നടത്തി. ലീഗും പി.എസ്.പി യും തമ്മിൽ ധാരണയായി. ഈ തെരഞ്ഞെടുപ്പ് സഖ്യത്തിനെതിരെ പ്രധാനമന്ത്രി പണ്ഡിറ്റ് നെഹ്‌റു വരെ ശക്തമായി രംഗത്ത് വന്നു. ഒടുവിൽ കോൺഗ്രസ് കനത്ത വില കൊടുക്കേണ്ടിവന്നു. തിരഞ്ഞെടുപ്പിലൂടെ ഒരു കമ്മ്യൂണിസ്റ്റ് ഗവർൺമെന്റ് ഉണ്ടാവുകയെന്ന ലോകത്തിലെ ആദ്യ സംഭവം നടന്നു.


1959 ൽ ഇ.എം.എസ് മന്ത്രിസഭക്കെതിരെ പി.എസ്.പി – ലീഗ്- കോൺഗ്രസ്സ് കക്ഷികളുടെ നേതൃത്വത്തിൽ ക്ഷോഭ സമരങ്ങൾ ഉണ്ടായി. നേരിയ ഭൂരിപക്ഷത്തിൽ തുടരുന്ന ഇ.എം.എസ് മന്ത്രിസഭക്കെതിരായ വിമോചന സമരം കാരണമായി ഒടുവിൽ ഭരണഘടനയിലെ 356 ാം വകുപ്പ് പ്രയോഗിക്കപ്പെടുന്ന ഇന്ത്യയിലെ ആദ്യത്തെ സംഭവം ഉണ്ടായി. വിമോചന സമരം ലീഗ് കോൺഗ്രസ്സ് സഹകരണത്തിന് വേദിയൊരുക്കി. കോൺഗ്രസ്സിനുള്ളിൽ പലരും കടുത്ത ലീഗ് വിരോധികളാണെങ്കിലും രാഷ്ട്രീയ കാലാവസ്ഥയും ബാഫഖി തങ്ങളുടെ നേതൃത്വത്തിൽ ലീഗെടുത്ത പക്വവും ചടുലവുമായ നയനിലപാടുകളും കോൺഗ്രസ്സിനെ അത്തരമൊരവസ്ഥയിലെത്തിക്കുകയായിരുന്നു. ബാഫഖി തങ്ങളുടെ മാസ്മരിക വ്യക്തിത്വത്തിൻ കീഴിൽ മുസ്‌ലിം ലീഗ് എല്ലാ കടമ്പകളെയും അതിജീവിച്ച് മുന്നേറുകയായിരുന്നു.
1960 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ പി.എസ്.പി ലീഗ്- കോൺഗ്രസ്സ് മുക്കൂട്ട് മുന്നണി 94 സീറ്റ് നേടി. മുസ്‌ലിംലീഗ് മത്സരിച്ച 12 സീറ്റുകളിൽ പതിനൊന്നും വിജയിച്ചു. നേരത്തെ 43 സീറ്റ് മാത്രമുണ്ടായിരുന്ന കോൺഗ്രസ്സിന് 63 സീറ്റ് കിട്ടി. മുസ്‌ലിംലീഗിന്റെ അകമഴിഞ്ഞ പിന്തുണയായിരുന്നു ഇതിന്ന് സഹായകമായത്. കോൺഗ്രസ്സിൽ ഇപ്പോഴെന്നപോലെ അന്നും പകൽ കോൺഗ്രസ്സും രാത്രി ആർ.എസ്.എസുമായി അകത്ത് കത്തിയും പുറത്ത് പത്തിയുമായി കഴിയുന്ന പലരും ലീഗിനെ ഉള്ളഴിഞ്ഞ് പിന്തുണക്കാറില്ല. തക്കം കിട്ടുമ്പോൾ ലീഗിനെ ഭത്സിക്കാനും തകർക്കാനും ശ്രമിക്കാറുമുണ്ട്. പക്ഷേ, ബാഫഖി തങ്ങൾ ഇതിനെ തന്ത്രപൂർവം നേരിട്ടുകൊണ്ട് കോൺഗ്രസ്സിലെ നല്ലൊരു വിഭാഗത്തിന്റെ മനം കവരുന്നതിലും അത് മുസ്‌ലിം രാഷ്ട്രീയത്തിന്നനുഗുണമാക്കുന്നതിലുമാണ് ശ്രദ്ധിച്ചത്. പകയുടെയും ചതിയുടെയും രാഷ്ട്രീയം അദ്ദേഹത്തിനന്യമായിരുന്നു. തങ്ങൾ അന്ന് അനുവർത്തിച്ച രാഷ്ട്രീയ സത്യസന്ധതയാണ് മുന്നണി രാഷ്ട്രീയത്തിൽ ഇന്നും മുസ്‌ലിം ലീഗിന് സ്വീകാര്യത നിലനിർത്തുന്നത്.
”മുസ്‌ലിം ലീഗ് മൽസരിക്കുന്നത് 126 മണ്ഡലങ്ങളിലാണ്. അഥവാ കേരളത്തിലെ 126 മണ്ഡലങ്ങളിൽ മൽസരിക്കുന്ന ത്രികക്ഷി സഖ്യത്തിന്റെ സ്ഥാനാർഥികൾ മുസ്‌ലിംലീഗിന്റെ സ്ഥാനാർഥികളാണ്. ആ അർഥം മനസ്സിൽ വെച്ചുകൊണ്ട് സഖ്യകക്ഷി സ്ഥാനാർഥികളെ വിജയിപ്പിക്കാൻ മുസ്‌ലിം ലീഗ് പ്രവർത്തകർ രംഗത്തിറങ്ങണം.” ഇതായിരുന്നു ബാഫഖി തങ്ങളുടെ ആഹ്വാനം. മുസ്‌ലിം ലീഗിന്ന് അയിത്തം കൽപിച്ചവർ മാറിച്ചിന്തിക്കാൻ നിർബന്ധിതരാകും വിധം ലീഗിനെ വിവേകപൂർവം നയിച്ച ബാഫഖി തങ്ങളുടെ നേതൃത്വം മുസ്‌ലിംകളിലും ആവേശമുണ്ടാക്കി. നേരത്തെ ലീഗിനെ എതിർത്തിരുന്നവരും ഭീരുത്വം കാരണം അകന്ന് കഴിഞ്ഞവരും ലീഗിലേക്ക് കടന്നുവരാൻ തുടങ്ങി. ബാഫഖി തങ്ങൾ വളർത്തിയെടുത്ത സി.എച്ച് മുഹമ്മദ് കോയയുടെയും മറ്റും പ്രഭാഷണങ്ങൾ കേരള മുസ്‌ലിംകളെ അപകർഷതാ ബോധത്തിൽ നിന്നും വിമുക്തരാക്കി. എത്രത്തോളമെന്നാൽ കോൺഗ്രസ്സ് അനുകൂല പത്രമായ ഹിന്ദുസ്ഥാൻ ടൈംസും ടൈംസ് ഓഫ് ഇന്ത്യയും ന്യൂഡൽഹിയിൽ നിന്നിറങ്ങുന്ന സ്റ്റേറ്റ്‌സ്മാൻ പത്രവും മുസ്‌ലിം ലീഗിന്റെ രാഷ്ട്രീയ പ്രസക്തി അടയാളപ്പെടുത്തിക്കൊണ്ട് മുഖ പ്രസംഗമെഴുതി. മുസ്‌ലിം ലീഗിനെ എതിർക്കുന്നതിൽ ഒരു പിശുക്കും കാണിക്കാത്ത മാതൃഭൂമി തങ്ങളുടെ മുഖ പ്രസംഗത്തിൽ ഇങ്ങനെയെഴുതി:
”കോൺഗ്രസ്സിനോടും പ്രജാ സോഷ്യലിസ്റ്റ് പാർട്ടിയോടും ആത്മാർഥമായ ഒരു ഒത്തുതീർപ്പിലൂടെ ഒന്നിച്ച് നിന്ന് കമ്മ്യൂണിസത്തിന്റെയും കമ്മ്യൂണിസ്റ്റ് പാർട്ടിയുടെയും പിടിയിൽനിന്ന് കേരളത്തെയും അതുവഴി ഭാരതത്തെയും സംരക്ഷിച്ചുകൊണ്ടു നടന്ന വിമോചന സമരത്തിലും അതിന്റെ വിജയകരമായ പര്യവസാനത്തിലും ഇടക്കാല തെരഞ്ഞെടുപ്പിലും മുസ്‌ലിംകൾ വഹിച്ച മഹത്തായ പങ്കിന്ന് കമ്മ്യൂണിസ്റ്റേതര വൃത്തങ്ങളിൽ പരക്കെ അംഗീകാരം ലഭിച്ചു കാണുന്നുണ്ട്. മുസ്‌ലിം ലീഗ് ഒരു വർഗീയ സംഘടനയാണെന്നുള്ള പഴയ വാദഗതി ആവർത്തിക്കുന്നത് കേരളത്തിലെ വലിയ ഒരു വിഭാഗം ജനങ്ങളെ അവഹേളിക്കലാകും. ആരെന്തു പറഞ്ഞാലും ആയിരക്കണക്കിന് മുസ്‌ലിംകൾ മുസ്‌ലിം ലീഗ് തങ്ങളുടെ സമുദായ ഉന്നമനത്തിന് വേണ്ടി നിലകൊള്ളുന്ന കക്ഷിയാണെന്ന് ഹൃദയപൂർവം വിശ്വസിക്കുന്നു.” (മാതൃഭൂമി 10.2.1960) (സയ്യിദ് അബ്ദുറഹ്മാൻ ബാഫഖി തങ്ങൾ എം.സി വടകര- പേജ് 126)
മുസ്‌ലിം ലീഗിനെ പരമ പുഛത്തോടെ ”ചത്തകുതിര”യെന്നും മറ്റും വിശേഷിപ്പിച്ച പണ്ഡിറ്റ് നെഹ്‌റുവിന്റെ കോൺഗ്രസ്സ് വീണ്ടും അതിന്റെ തനിനിറം കാണിച്ചു. ഒന്നിച്ച് മത്സരിച്ച ലീഗിനെ മന്ത്രിസഭയിലെടുക്കില്ലെന്നതായിരുന്നു കോൺഗ്രസ്സ് ഹൈക്കമാന്റ് നിലപാട്. വിഭജനത്തിന്റെ നാളുകളിൽ നിലനിന്ന ഹിന്ദു മുസ്‌ലിം ഭിന്നതയെ ചെറുക്കാൻ ഹിന്ദു- മുസ്‌ലിം ഐക്യമാണ് വേണ്ടതെന്നായിരുന്നു ബാഫഖി തങ്ങളുടെ സുചിന്തിത വീക്ഷണം. പക്ഷേ വിശാലമായ ഹിന്ദു മുസ്‌ലിം ഐക്യം അസാധ്യമാക്കുന്നതായിരുന്നു കോൺ: ഹൈക്കമാന്റ് നിലപാട്. മുന്നണി മര്യാദക്ക് ഒട്ടും ചേരാത്ത കോൺഗ്രസ്സ് നിലപാടിനെ ഘടക കക്ഷിയായ പി.എസ്.പി അങ്ങേയറ്റം എതിർത്തിരുന്നു. ഒടുവിൽ ബാഫഖി തങ്ങളുടെ ഉപദേശ പ്രകാരം മുസ്‌ലിം ലീഗ് നിയമസഭാ പാർട്ടി പി.എസ്.പി യുടെ നേതൃത്വത്തിൽ മന്ത്രിസഭയുണ്ടാക്കാനും അതിനെ പിന്തുണക്കാനും തീരുമാനിച്ചു. പി.എസ്.പി യുടെ കൂടി നിർദേശപ്രകാരം ലീഗ് സ്പീക്കർ പദവി സ്വീകരിച്ചു. ഈ ഘട്ടത്തിൽ മുസ്‌ലിം ലീഗ് സ്വീകരിച്ച വിട്ടു വീഴ്ച പ്രത്യക്ഷത്തിൽ അപമാനകരമായിരുന്നുവെങ്കിലും ഒരർഥത്തിൽ അതൊരു ‘ഹുദൈബിയാ സന്ധി’യായിരുന്നു. മുസ്‌ലിംലീഗിനെ സംബന്ധിച്ചിടത്തോളം വലിയ വിജയത്തിന്റെ ഒരു തുടക്കമായിരുന്നു. ബാഫഖി തങ്ങളുടെ ആജ്ഞാ ശക്തിക്കു മുമ്പിൽ അനുയായികൾ ഒറ്റക്കെട്ടായി നിൽക്കുന്ന കാഴ്ച ഇതര കക്ഷികളും പത്രങ്ങളും ഇത്തിരി അമ്പരപ്പോടെയാണ് വീക്ഷിച്ചത്. ഈ ഘട്ടത്തിൽ കർണാടകയിലെയും മദ്രാസിലെയും പല മുസ്‌ലിം നേതാക്കളും ബാഫഖി തങ്ങളെ സന്ദർശിച്ചു. ബാഫഖി തങ്ങളുടെ പക്വതയും ദീർഘ വീക്ഷണവും സമുദായ സ്‌നേഹവും അവരിൽ മതിപ്പുളവാക്കി. തമിഴ്‌നാട്ടിൽ തങ്ങൾ ഒരു പര്യടനവും നടത്തി.


1961 ഏപ്രിലിൽ സീതി സാഹിബ് നിര്യാതനായി. തുടർന്ന് സ്പീക്കറായി സി.എച്ച് മുഹമ്മദ് കോയ തിരഞ്ഞെടുക്കപ്പെടണമെങ്കിൽ മുസ്‌ലിം ലീഗ് അംഗത്വം മുൻകൂട്ടി രാജിവെക്കണമെന്ന അസാധാരണ നിർദേശം കോൺഗ്രസ്സ് മുന്നോട്ട് വെച്ചു. ഖാഇദെ മില്ലത്തും ബാഫഖി തങ്ങളും ചേർന്ന് ആ വിട്ടുവീഴ്ചയും ചെയ്തു. ജനാധിപത്യ സംരക്ഷണവും ഉറച്ച ഭരണവും സുസാധ്യമാക്കാനായിരുന്നു ഈ തീരുമാനം. മറുവശത്ത് കോൺഗ്രസ്സിന്റെ മര്യാദയില്ലായ്മ ബഹുജനങ്ങൾക്ക് കൂടുതൽ കൂടുതൽ ബോധ്യമാകാനും ലീഗിന്റെ മുന്നണി മര്യാദയും വിട്ടുവീഴ്ചയും രാജ്യസ്‌നേഹവും ജനാധിപത്യ വിശ്വാസികൾക്ക് ബോധ്യമാകാനും ഇത് ഇടയാക്കി. ഒരടി പിന്മാറിക്കൊണ്ട് നാലടി മുന്നേറുക എന്ന തന്ത്രവും ഇതിലുണ്ടായിരുന്നു. ബാഫഖി തങ്ങളുടെ ആജ്ഞാ ശക്തിയും വിവേകവും പക്വതയുമൊക്കെ ഉൾചേർന്ന നേതൃത്വം അണികളെ അച്ചടക്കപൂർവം ഒതുക്കി നിർത്താൻ ഏറെ തുണച്ചു. തങ്ങളുടെ നിർദേശോപദേശങ്ങൾ അന്തിമ വിശകലനത്തിൽ വളരെ വിജയകരമാകുമെന്ന ബോധ്യം ലീഗണികൾക്കുണ്ടായിരുന്നു. കേരള രാഷ്ട്രീയത്തിൽ ഇങ്ങനെ ഒരു നേതൃത്വമോ അനുയായി വൃന്ദമോ അന്ന് മറ്റാർക്കുമുണ്ടായിരുന്നില്ല.
”തൊപ്പി ഊരിയെറിഞ്ഞിട്ടും ലുങ്കി മാറിയുടുത്തിട്ടും കിട്ടിയതെന്തേ സ്പീക്കർ സ്ഥാനം, റാഹത്തായില്ലേ?” എന്ന് ലീഗ് വിരോധികളും മാർക്‌സിസ്റ്റുകളും നാടെങ്ങും പരിഹസിച്ചപ്പോഴും അണികൾ ചിതറാതെ, പതറാതെ തങ്ങൾക്കു പിന്നിൽ അച്ചടക്കപൂർവം ഉറച്ചു നിന്നത് പ്രതിയോഗികളെപ്പോലും ഇരുത്തിച്ചിന്തിപ്പിക്കുകയുണ്ടായി.
കോൺഗ്രസ്സിന്റെ നന്ദികെട്ട പ്രകൃതം പിന്നെയും പുറത്തു വന്നു. 1962 ൽ പാർലമെന്റ് തെരഞ്ഞെടുപ്പിൽ മുസ്‌ലിം ലീഗുമായി സഹകരിക്കില്ലെന്ന് പ്രഖ്യാപിക്കുകയും ലീഗിനെ ഒറ്റപ്പെടുത്തുകയും ചെയ്തു. ബാഫഖി തങ്ങളും ഖാഇദെ മില്ലത്തും സന്നിഹിതരായ ലീഗ് നേതൃയോഗം ത്രികക്ഷി സഖ്യം അവസാനിപ്പിക്കാനും സ്പീക്കർ സ്ഥാനം രാജിവെക്കാനും തീരുമാനിച്ചു. തുടർന്ന് പാർലമെന്റ് തെരഞ്ഞെടുപ്പിൽ ഒറ്റക്ക് മൽസരിക്കാൻ തീരുമാനിച്ചു. ബാഫഖി തങ്ങളാണ് ഇതിന്നുള്ള കരുനീക്കങ്ങൾ നടത്തിയത്. ലീഗ് സ്വന്തത്തിൽ മൂന്ന് സീറ്റുകളിൽ മൽസരിച്ചു. (കോഴിക്കോട്, മഞ്ചേരി, പൊന്നാനി) വടകര, തലശ്ശേരി, തിരുവനന്തപുരം എന്നിവിടങ്ങളിൽ ഉൾപ്പടെ നാല് സ്വതന്ത്രരെ പിന്തുണക്കുകയും ചെയ്തു. സഖ്യമില്ലാതെ ഒറ്റക്ക് മൽസരിച്ചപ്പോൾ ലീഗിന്റെ പാർലമെന്റ് സീറ്റ് ഒന്നിൽ നിന്ന് രണ്ടായി ഉയർന്നു. ലീഗ് പിന്തുണച്ച രണ്ട് സ്വതന്ത്രന്മാർ വടകരയിലും തലശ്ശേരിയിലും ജയിക്കുകയും ചെയ്തു. എസ്.കെ പൊറ്റക്കാട് ഈ വിഷയത്തിൽ ബാഫഖി തങ്ങളുടെ ദീർഘദൃഷ്ടിയും ആർജവവും പ്രശംസനീയമായിരുന്നുവെന്ന് പ്രത്യേകം എടുത്തോതിയിട്ടുണ്ട്.
ബാഫഖി തങ്ങൾ കോൺഗ്രസ്സിനെ ഒരു പാഠം പഠിപ്പിക്കാൻ തന്നെ തീരുമാനിച്ചു. 1965-ൽ കമ്മ്യൂണിസ്റ്റുകളുമായും സോഷ്യലിസ്റ്റുകളുമായും നീക്കുപോക്കുകളുണ്ടാക്കി. കോൺഗ്രസ്സിന്റെ സീറ്റ് 63-ൽ നിന്ന് മുപ്പത്തിയഞ്ചായി ചുരുങ്ങി. കോൺഗ്രസ്സ് ഇതര കക്ഷികൾക്ക് 97 സീറ്റുകൾ കിട്ടിയെങ്കിലും നിയമസഭ ചേരുകയോ മന്ത്രിസഭ രൂപീകരിക്കുകയോ ഉണ്ടായില്ല. മിനിമം പരിപാടിയുടെ അടിസ്ഥാനത്തിൽ മാർക്‌സിസ്റ്റ് പാർട്ടി, സി.പി.ഐ സോഷ്യലിസ്റ്റ് പാർട്ടി തുടങ്ങി 7 കക്ഷികളുടെ മുന്നണി 1967-ൽ മൽസരിച്ചു. മുന്നണിക്ക് ആകെ 117 സീറ്റ് കിട്ടി. ലീഗിന്റെ നില കൂടുതൽ മെച്ചപ്പെട്ടു. ആകെ മൽസരിച്ച 15 ൽ 14 സീറ്റും ലഭിച്ചു. ആദ്യമായി ലീഗിന്ന് രണ്ട് മന്ത്രിമാരുണ്ടായി. ഡെപ്യൂട്ടി സ്പീക്കർ പദവിയും. കോൺഗ്രസ്സ് കേവലം 9 സീറ്റിൽ ഒതുങ്ങി. ബാഫഖി തങ്ങൾ അക്ഷരാർഥത്തിൽ അവരെ പാഠം പഠിപ്പിച്ചു.
പക്ഷേ, ഇ.എം.എസ് മന്ത്രിസഭ കാലാവധി പൂർത്തിയാക്കിയില്ല. മുന്നണി മര്യാദയുടെ ഭാഗമായ വാഗ്ദത്തപാലനം നടത്താതെ, ഘടക കക്ഷികളെ വെറുപ്പിക്കുന്ന പണിയാണ് മാർക്‌സിസ്റ്റ് പാർട്ടി അന്ന് നടത്തിയത്. മുന്നണിയെ നില നിർത്താൻ ചില അനുരഞ്ജന ശ്രമങ്ങൾ തങ്ങൾ നടത്തി. കേരള രാഷ്ട്രീയത്തിന്റെ ശ്രദ്ധാ കേന്ദ്രമായി തങ്ങൾ മാറിയ നാളുകളായിരുന്നു അത്. 32 മാസം പ്രായമായ മന്ത്രിസഭ നിലംപൊത്തി.


തുടർന്ന് 1969 നവംബർ ഒന്നാം തിയ്യതി സി.പി.ഐ നേതാവ് സി. അച്ചുതമേനോന്റെ നേതൃത്വത്തിൽ ഒരു മന്ത്രിസഭ നിലവിൽ വരുന്നതിൽ തങ്ങൾ വഹിച്ച പങ്ക് വളരെ വലുതാണ്. കമ്മ്യൂണിസ്റ്റുകളിലെഒരു വിഭാഗത്തെ കൊണ്ട് തന്നെ മാർക്‌സിസ്റ്റ് പാർട്ടിക്ക് നല്ല പ്രഹരം നൽകാൻ സാധിച്ചു.പിന്നെ മാർക്‌സിസ്റ്റ് പാർട്ടിക്ക് പന്ത്രണ്ട് വർഷക്കാലം അധികാരത്തിലേറാൻ പറ്റിയില്ല. ഇ.എം.എസ് പിന്നെ മുഖ്യമന്ത്രിയായതുമില്ല. കേരള രാഷ്ട്രീയത്തിന്റെ ഗതിവിഗതികൾ നിയന്ത്രിക്കുന്നതിൽ നിർണായക റോൾ വഹിച്ച തങ്ങൾ 1970-ലെ തിരഞ്ഞെടുപ്പിൽ ഐക്യജനാധിപത്യ മുന്നണിയെ വിജയിപ്പിക്കുന്നതിലും സജീവ പങ്ക് വഹിച്ചു.
ഖാഇദെ മില്ലത്തിന്റെ വിയോഗത്തോടെ 1972-ൽ തങ്ങൾ ഇന്ത്യൻ യൂനിയൻ മുസ്‌ലിം ലീഗിന്റെ പ്രസിഡണ്ടായി ഐക്യകണ്‌ഠേന തിരഞ്ഞെടുക്കപ്പെട്ടു. മുസ്‌ലിം ലീഗിനെ അഖിലേന്ത്യാ തലത്തിൽ ശക്തിപ്പെടുത്താൻ വേണ്ടി സി.എച്ച് മുഹമ്മദ് കോയയെ പാർലമെന്റിലേക്ക് ഖാഇദെ മില്ലത്തിന്റെ ഒഴിവിൽ മൽസരിപ്പിക്കാൻ തീരുമാനിച്ചു. ഈ തീരുമാനത്തിൽ നിന്ന് പിന്തിരിപ്പിക്കാൻ മുഖ്യമന്ത്രി അച്ചുതമേനോൻ, കെ.കരുണാകരൻ, ബേബി ജോൺ തുടങ്ങി പലരും ബഹു: തങ്ങളിൽ പല മാർഗേണ സമ്മർദം ചെലുത്തി. തങ്ങൾ വഴങ്ങിയില്ല. തങ്ങളുടെ ഇഛാശക്തിയുടെ ദാർഢ്യത പലർക്കും ബോധ്യം വന്ന നാളുകളായിരുന്നു അത്. മന്ത്രി സ്ഥാനത്തേക്കാളും വലുത് സമുദായത്തിന്റെയും പാർട്ടിയുടെയും വളർച്ചയുമാണെന്ന നിലപാടിൽ തങ്ങൾ ഉറച്ചു നിന്നു. തുടർന്ന് ഹജ്ജിന്ന് പോയ തങ്ങൾ ഹജ്ജിന്ന് ശേഷം 1973 ജനു: 19 ന് മക്കയിൽ വെച്ച് മരണപ്പെട്ടു. മക്കയിൽ തന്നെ ഖബറടക്കുകയും ചെയ്തു.( തുടരും )
📲 വാട്‌സാപ് ഗ്രൂപ്പിൽ അംഗമാകാൻ👉: https://chat.whatsapp.com/CtdeYjAfwas90JeGabX9H0