Current Date

Search
Close this search box.
Search
Close this search box.

സംഘ്പരിവാറിന്റെ ആയുധത്തിന് മൂര്‍ച്ച കൂട്ടുന്നവര്‍

കേരളത്തില്‍ മുസ്ലിംകള്‍ക്ക് സ്വാധീനമുളള ഒരു പാര്‍ലിമെന്റ് സീറ്റിനെ കുറിച്ചായിരുന്നു കല്യാണ വീട്ടിലെ ചര്‍ച്ച. വോട്ടുകളുടെ ഇനം തിരിച്ചാണ് ചര്‍ച്ച മുന്നോട്ടു പോകുന്നത്. ‘ ആ മണ്ഡലത്തില്‍ പ്രബലമായ ഒരു മത സംഘടനക്ക് നല്ല സ്വാധീനമുണ്ട്. അവര്‍ ഒരിക്കലും ലീഗിന് വോട്ടു ചെയ്യില്ല…………….’ എന്നായിരുന്നു അപ്പുറത്തുള്ളയാളുടെ വാദം. അത് കൂടാതെ തന്നെ മുസ്ലിം സംഘടനകളുടെ വോട്ടും അത് കിട്ടുന്ന സ്ഥാനാര്‍ത്ഥിയുടെ പേരും കൂടി അദ്ദേഹം പറഞ്ഞു വെച്ചു. ചര്‍ച്ചയുടെ അവസാനം ഞാന്‍ അയാളോട് ചോദിച്ചു ‘ അപ്പോള്‍ മുസ്ലിംകള്‍ക്കിടയിലെ ഐക്യത്തേക്കാള്‍ നിങ്ങള്‍ക്കു താല്പര്യം അവര്‍ക്കിടത്തിലെ ഭിന്നിപ്പാണല്ലോ?’ . ഒരു ചിരിയില്‍ അദ്ദേഹം മറുപടി അവസാനിപ്പിച്ചു.

‘നിങ്ങള്‍ ഒരു തീകുണ്ഡാരത്തിന്റെ വക്കിലായിരുന്നു’ എന്നൊരു പ്രയോഗം ഖുര്‍ആന്‍ നടത്തുന്നുണ്ട്. ഒരു കാലത്ത് പരസ്പരം യുദ്ധം ചെയ്യുകയും ശത്രുവിന്റെ കൂടെ കൂടി സ്വന്തം സഹോദരങ്ങള്‍ക്ക് എതിരെ പൊരുതുകയും ചെയ്തിരുന്ന മദീനക്കാരെ കുറിച്ചാണ് അങ്ങിനെ പറഞ്ഞു വെച്ചത്. പരസ്പരം പൊരുതുന്ന സമുദായം എന്നും നരകക്കുണ്ടിന്റെ വക്കിലാകും എന്ന മുന്നറിയിപ്പാണ് ഖുര്‍ആന്‍ നല്‍കുന്നതും. നാട്ടിലെ ഫാസിസം ഏറ്റവും കൂടുതല്‍ ശത്രുവായി കാണുന്നത് ഒരു സമുദായത്തെയാണ്. ശ്രീധരന്‍ പിള്ളയുടെ ഭാഷയില്‍ പറഞ്ഞാല്‍ തുണി പൊക്കി നോക്കി മനസ്സിലാക്കേണ്ട വിഭാഗം.

അതിനിടയിലാണ് മോശമായ പരാമര്‍ശം കാരണം യോഗി ആദിത്യനാദിനെ മൂന്നു ദിവസം തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍ നിന്നും കമീഷന്‍ വിലക്കിയത്. മറ്റൊരു വിഷയത്തില്‍ മായാവതിയെ രണ്ടു ദിവസവും. ജനാധിപത്യവും മതേരത്വവും മുഖ്യ വിഷമമാകേണ്ട നമ്മുടെ തിരഞ്ഞെടുപ്പുകളില്‍ എങ്ങിനെയാണ് വര്‍ഗീയത കടന്നു വരുന്നത്. കഴിഞ്ഞ അഞ്ചു വര്‍ഷത്തെ വികസനവും ഭരണ നേട്ടവും കൊണ്ട് തിരഞ്ഞെടുപ്പിനെ നേരിടാന്‍ ഭരണ കക്ഷിയായ ബിജെപിക്കു ആമ്ത്മവിശ്വാസമില്ല. പ്രധാനമന്ത്രി കിട്ടുന്ന സ്റ്റേജുകളില്‍ സംസാരിക്കുന്നത് പാകിസ്ഥാനെ കുറിച്ച്. ഇന്ത്യയെ കുറിച്ച് പറയാന്‍ അദ്ദേഹത്തിന് സമയമില്ല. സംഘ പരിവാര്‍ നേതാക്കള്‍ കിട്ടുന്ന സ്ഥലങ്ങളില്‍ മതവിദ്വേഷം വളര്‍ത്തുന്ന വാക്കുകള്‍ ധാരാളമായി ഉരുവിടുന്നു. അപ്പോഴും ഇരകള്‍ക്കു കാര്യം മനസ്സിലായില്ല എന്നുവേണം അനുമാനിക്കാന്‍. ആരെ വെച്ചാണോ സംഘ് പരിവാര്‍ അവരുടെ ആയുധം മൂര്‍ച്ച കൂട്ടുന്നത് അവര്‍ക്കിപ്പോഴും നേരം വെളുത്തിട്ടില്ല എന്ന് വേണം അനുമാനിക്കാന്‍. അതോ ഉറക്കം നടിക്കുന്നവരായി അവര്‍ മാറുന്നുവോ ?

Related Articles