സുബഹി നമസ്കാരം കഴിഞ്ഞു ഹാജിയാർ ബാവയ്ക്കയുടെ കടയിൽ ചായ കുടിക്കാൻ കയറി. ചായ ഒരിറക്ക് കുറിച്ചു ഹാജിയാർ ചോദിച്ചു “ എവിടെന്നാ ഈ ചായപ്പൊടി. അത്ര പോരാ “ . “ ഇത് അവിടുത്തെ കടയിലെ പൊടിയാണ്”. ബാവക്കയുടെ പ്രതികരണം ഹാജിയാർ പ്രതീക്ഷിച്ചില്ല . “ കത്തിച്ച വിറകു മോശം . വെള്ളം വാടിപ്പോയി” ഹാജിയാർ വിഷയം അങ്ങിനെ അവസാനിപ്പിച്ചു.
കേരളം കേട്ട് മറന്ന ചില ആപ്തവാക്യങ്ങളിൽ ചിലതാണ് “മതം ഉപേക്ഷിച്ചു മനുഷ്യരായവർ” എന്നത്. അങ്ങിനെ സഖാക്കൾ പലരെയും മതത്തിന്റെ വേലിക്കെട്ടുകൾ ഭേദിച്ച് കൊണ്ട് മനുഷ്യരാക്കി. മുസ്ലിം മതത്തിൽ ജനിച്ച പെൺകുട്ടികൾ അങ്ങിനെ മനുഷ്യരായി തീർന്ന കഥകൾ നാം മനസ്സ് നിറയെ കേട്ടു. അപ്പോഴും സഖാവ് താലികെട്ടിയത് അമ്പലത്തിൽ വെച്ചായിരുന്നു എന്നത് നമുക്ക് മറക്കാം.
മുസ്ലിം സമൂഹത്തിന്റെ കാര്യം പോലെയല്ല കൃസ്ത്യൻ സമൂഹത്തിന്റേത്. അവിടെ മതത്തിന്റെ വേലിക്കെട്ടുകൾ തകർന്നാൽ സഖാക്കൾക്ക് വല്ലാതെ നോവും. അങ്ങിനെയാണ് സഖാവ് ജോർജിന് അത് നെഞ്ചിൽ തറച്ചത്. പ്രായപൂർത്തിയായ പെൺകുട്ടി എന്റെ ഇഷ്ടമാണ് നടന്നത് എന്ന് പറഞ്ഞിട്ടും അത് കേൾക്കാൻ സഖാവിനു മനസ്സ് വരുന്നില്ല. കേരളത്തിൽ കുറെ പെൺകുട്ടികളെ മുസ്ലിം മതത്തിൽ നിന്നും ഹിന്ദു യുവാക്കൾ പ്രേമിച്ചു വിവാഹം കഴിച്ചിട്ടുണ്ട്. അതിന്റെ പേരിൽ കേരളത്തിൽ ഒരു പ്രകടനവും നാം കണ്ടില്ല. അത് കേരളത്തിൽ വർഗീയ കലാപം ഉണ്ടാക്കും എന്നാരും പറഞ്ഞില്ല. പക്ഷെ ഇവിടെ കൃസ്ത്യൻ സഖാവിന്റെ വിഷ മനസ്സ് പുറത്തു വരുന്നു. അതായത് ഇതൊക്കെ സാമുദായിക സൗഹൃദം തകർക്കുമത്രേ!.
കോടതി പോലും തള്ളിക്കളഞ്ഞ ലവ് ജിഹാദ് പാർട്ടി രേഖകളിൽ ഉണ്ടത്രേ?. പിണറായി കാലത്ത് ഇടതു പക്ഷം സംഘ പരിവാരിനു പഠിക്കുന്നു എന്നത് പുതിയ കാര്യമല്ല. കൃസ്ത്യൻ പ്രീണനം എന്നത് ഒരു പുതിയ കാര്യമല്ല. സംഘ പരിവാർ കാലത്ത് മുസ്ലിം വിരോധം കൊണ്ട് നടക്കുന്ന ക്രിസംഘിരാഷ്ട്രീയം പാർട്ടിയെയും പിടികൂടിയിരിക്കുന്നു. മതവും വിവാഹവും പ്രണയവുമൊക്കെ വ്യക്തിയുടെ സ്വകാര്യത എന്നാണു ഇടതു പക്ഷ നിലപാട്. ആ നിലപാട് ഒരു പൊതു നിലപാടായി പാർട്ടി കാണുന്നില്ല. ഹാദിയ വിഷയത്തിൽ അന്നത്തെ വനിതാ കമ്മീഷൻ നടത്തിയ മലക്കം മറിച്ചൽ നാം കണ്ടതാണ്. പുതിയ വിഷയത്തിൽ സഖാവ് ജോർജിന്റെ നിലപാടും.
സാമുദായിക വാദം നമ്മുടെ നിലപാടല്ല. നീതിയും നിലപാടും എല്ലാത്തിലും ഒന്നാകണം. സമുദായം നോക്കി വിധി പറയുക എന്നത് സംഘ പരിവാർ നിലപാടാണ്. അത് കൊണ്ടാണ് ബീഫിനെ അനുകൂലിക്കാൻ അവർക്ക് പന്നിയെയും അനികൂലിക്കേണ്ടി വരുന്നത്. ഒരു സമുദായത്തെ പച്ചത്തെറി വിളിച്ച ഒരാളെ പണ്ഡിതൻ എന്ന് വിളിച്ചത് മറ്റൊരു മഹാ സഖാവാണ്. അത് കൊണ്ടാണ് ഹിന്ദു സഖാവ് മാപ്പിളയെ വിളിച്ചു കൊണ്ടുപോയാൽ അത് പുരോഗമനവും മുസ്ലിം പുരുഷന്റെ കൂടെ കൃസ്ത്യൻ പെൺകുട്ടി ഇറങ്ങിപ്പോയാൽ അത് വർഗീയവുമാകുന്നത്.
പിന്നീട് ചായപ്പൊടിയെ കുറിച്ച് ഹാജിയാർ ഒരിക്കലും ചോദിച്ചില്ല. പ്രേമിച്ചതിനും വിവാഹം കഴിച്ചതിനും ആളെ പുറത്താക്കുന്ന കാലത്തെ നമുക്ക് മറക്കാം.