ഇന്ന്, (നവംബര്‍ 1) ഇസ്രായേല്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പാണ്. നാല് വര്‍ഷത്തിനിടെ നടക്കുന്ന അഞ്ചാമത്തെ തെരഞ്ഞെടുപ്പ്. ഇസ്രായേല്‍ രാഷ്ട്രീയ വിഭാഗീതയുടെ മറ്റൊരു കാഴ്ചയാണ് ലോകം ഇതിലൂടെ കാണാന്‍ പോകുന്നതെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. ഇസ്രായേല്‍ മുന്‍ പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹു അധികാരം നിലനിര്‍ത്താനും, അഴിമതി ആരോപണങ്ങളില്‍ നേരിടുന്ന വിചാരണ ഒഴിവാക്കാനും നടത്തിയ പോരാട്ടം, രാഷ്ട്രീയ ശൈഥില്യത്തിന് ആക്കംകൂട്ടുകയും സ്ഥിരതയില്ലാത്ത സര്‍ക്കാറുകളെ സൃഷ്ടിക്കുകയും ചെയ്തു. പുറമെ നിന്ന് നോക്കുമ്പോള്‍ ഇസ്രായേല്‍ രാഷ്ട്രീയത്തില്‍ അസ്ഥിരത പ്രകടമാണെങ്കിലും, സുരക്ഷാ, സാമ്പത്തിക, വിദേശ നയങ്ങളുമായി ബന്ധപ്പെട്ട പ്രധാന വിഷയങ്ങളില്‍ ശ്രദ്ധേയമായ രാഷ്ട്രീയ സമവായമുണ്ട്. മറുവശത്ത്, ഇസ്രായേലിലെ ഫലസ്തീന്‍ സമൂഹത്തിനിടയില്‍ അനൈക്യം പ്രകടമാണ്. യഥാര്‍ഥത്തില്‍, ഇസ്രായേല്‍ പൗരത്വമുള്ള ഫലസ്തീനികള്‍ തെരഞ്ഞെടുപ്പിന്റെ ഭാഗമാകാന്‍ വലിയ താല്‍പര്യം കാണിക്കുന്നില്ല. ഇസ്രായേലില്‍ വോട്ടവകാശമുള്ള ഫലസ്തീനികള്‍ 39 ശതമാനത്തില്‍ താഴെയാണെന്നാണ് അടുത്തിടെ നടത്തിയ ഒരു സര്‍വേ ചൂണ്ടിക്കാണിക്കുന്നത്. ഇത് തെരഞ്ഞെടുപ്പ് ഫലത്തെ കാര്യമായി സ്വാധീനിക്കാന്‍ പര്യാപ്തമാണ്. എന്നാല്‍, എന്തുകൊണ്ടായിരിക്കും ഫലസ്തീനികള്‍ ഇസ്രായേല്‍ തെരഞ്ഞെടുപ്പില്‍ നിന്ന് മാറിനില്‍ക്കാന്‍ താല്‍പര്യപ്പെടുന്നത്?
1948ല്‍ രാഷ്ട്രം സ്ഥാപിതമായത് മുതല്‍, ഇസ്രായേല്‍ തെരഞ്ഞെടുപ്പുകളില്‍ വോട്ട് ചെയ്യാനുള്ള അവകാശം ഇസ്രായേല്‍ പൗരത്വമുള്ള ഫലസ്തീനികള്‍ക്കുണ്ട്. പാര്‍ട്ടികള്‍ പെരുകുമ്പോഴും, ഫലസ്തീന്‍ പാര്‍ട്ടികള്‍ പ്രത്യയശാസ്ത്രപരമായി അടുത്ത് നില്‍ക്കാനും ഫലസ്തീന്‍ സമൂഹത്തിന് വേണ്ടി ശബ്ദിക്കുന്നതിനുള്ള തങ്ങളുടെ ഉത്തരവാദിത്തം മനസ്സിലാക്കാനും ശ്രമിച്ചിരുന്നു. 2015ല്‍, ഫലസ്തീന്‍ പാര്‍ട്ടികളുടെ സഖ്യം (Joint List) രൂപവത്കരിക്കുന്നത് വരെ ഇതായിരുന്നു സ്ഥിതി. ഇസ്രായേലില്‍ വലിയ ലിബറല്‍-ജനാധിപത്യ അടിത്തറ കെട്ടിപ്പടുക്കുന്നതില്‍ പാര്‍ലമെന്റിലെ ഫലസ്തീന്‍ സാന്നിധ്യം പ്രധാനമാണെന്ന് പുതിയ രൂപീകരണത്തിന് നേതൃത്വം വഹിച്ച അയ്മന്‍ ഔദ നിരീക്ഷിച്ചു. ആ വര്‍ഷം സഖ്യം 13 സീറ്റുകള്‍ നേടി. ഒപ്പം, യേഗ്യരായ 63 ശതമാനം ഫലസ്തീന്‍ വോട്ടര്‍മാരെ പോളിങ് ബൂത്തിലെത്തിക്കാനും സാധിച്ചു. മുന്‍ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച്, 10 ശതമാനത്തലിധികം ഉയര്‍ച്ചയാണിത്.
2019 സെപ്റ്റംബറിലെ തെരഞ്ഞെടുപ്പില്‍ ജോയിന്റ് ലിസ്റ്റ് വീണ്ടും 13 സീറ്റുകള്‍ നേടി പാര്‍ലമെന്റിലെ മൂന്നാമത്തെ വലിയ ശക്തിയായി മാറി. അധികാരത്തില്‍ വീണ്ടും തുടരാമെന്ന ആഗ്രഹത്തില്‍ ബിന്യമിന്‍ നെതന്യാഹു ഫലസ്തീന്‍ വിരുദ്ധ പ്രചാരണം നടത്തിയ സാഹചര്യത്തിലായിരുന്നു സഖ്യത്തിന്റെ വിജയം. ഈ വിജയത്തെ തുടര്‍ന്ന് അയ്മന്‍ ഔദ നെതന്യാഹുവിനെതിരെ എതിരാളിയായ മുന്‍ സൈനിക മേധാവിയുടെ പക്ഷം ചേരാന്‍ തീരുമാനിച്ചു. തുടര്‍ന്ന്, ജോയിന്റ് ലിസ്റ്റ് പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഗാന്റ്‌സിനെ പിന്തുണക്കുമെന്ന് ഔദ പ്രഖ്യാപിച്ചു. സയണിസ്റ്റ് പ്രധാനമന്ത്രിയെ നിര്‍ദേശിക്കുന്നതില്‍ ആദ്യമായാണ് ഫലസ്തീന്‍ പാര്‍ട്ടി പങ്കാളിയാകുന്നത്. ജോയിന്റ് ലിസ്റ്റ് 15 സീറ്റുകള്‍ നേടിയ 2020 മാര്‍ച്ചിലെ തെരഞ്ഞെടുപ്പിന് ശേഷം, പാര്‍ലമെന്റ് വീണ്ടും പിരിച്ചുവിട്ടു. അപ്പോഴും, ജോയിന്റ് ലിസ്റ്റ് നെതന്യാഹുവിനെതിരെ മുന്‍ സൈനിക മേധാവി ഗാന്റ്‌സിനെ പിന്തുണച്ചു. എന്നാല്‍, ഗാന്റ്‌സ് എതിരാളികളുമായി ഐക്യ സര്‍ക്കാര്‍ രൂപീകരിക്കാനാണ് തീരുമാനിച്ചത്. ഒരു വര്‍ഷത്തിന് ശേഷം, ഔദയുടെ തന്ത്രങ്ങളില്‍ നിന്ന് മാറി, റാഅം പാര്‍ട്ടി നേതാവ് മന്‍സൂര്‍ അബ്ബാസ് ഒരു പടി മുന്നോട്ടുപോകാന്‍ തീരുമാനിച്ചു. 2021 മാര്‍ച്ചിലെ തെരഞ്ഞെടുപ്പിന് മുമ്പ്, ജോയിന്റ് ലിസ്റ്റില്‍ നിന്ന് തന്റെ പാര്‍ട്ടിയെ മാറ്റുകയും ഇസ്രായേല്‍ പാര്‍ട്ടികളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിക്കുകയും ചെയ്തു. ആ തെരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന്റെ പാര്‍ട്ടിക്ക് നാല് സീറ്റ് നേടാനായി. ഈ ചുവട് മാറ്റം ജോയിന്റ് ലിസ്റ്റിന് തിരിച്ചടിയുണ്ടാക്കി. ഫലസ്തീനികള്‍ക്കെതിരെ യുദ്ധക്കുറ്റം നടത്തിയെന്ന് ആരോപിക്കപ്പെടുന്ന ഒരു സയണിസ്റ്റ് പ്രധാനമന്ത്രിയെ ഫലസ്തീന്‍ പാര്‍ട്ടികള്‍ പിന്തുണക്കരുതെന്ന് കണ്ട ഫലസ്തീന്‍ വോര്‍ട്ടര്‍മാരെയും ഇത് വല്ലാതെ നിരാശപ്പെടുത്തി. 2021ലെ ഇസ്രായേല്‍ വോട്ടെടുപ്പില്‍ ഇത് പ്രകടമാണ്. ആറ് സീറ്റുകള്‍ മാത്രമാണ് സഖ്യത്തിന് നേടാനായത്.
???? വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍????: https://chat.whatsapp.com/KoVQY3fNYfnHnlNRbeDaCj