Current Date

Search
Close this search box.
Search
Close this search box.

ഐ ആം എ ട്രോൾ

വിഖ്യാത സ്വതന്ത്ര മാധ്യമ പ്രവർത്തക സ്വാധി ചതുർവേദിയുടെ l AM A TROLL എന്ന പുസ്തകം ഏറെ അമ്പരപ്പും കോളിളക്കവും സൃഷ്ടിച്ച രചനയാണ്. സംഘ് പരിവാർ സോഷ്യൽ മീഡിയയിൽ വിളമ്പുന്ന പച്ച നുണകളെ വിചാരണക്കു വിധേയമാക്കുന്ന ഈ ഗ്രന്ഥം ആരിലും ഞെട്ടലുണ്ടാക്കും. സത്യത്തെ പൂർണമായും തല തിരിച്ചിടുന്നതിൻ്റെ ഒട്ടേറെ ഉദാഹരണങ്ങൾ കൃത്യമായ തെളിവുകളോടെ സമർപ്പിക്കുന്നതിനാൽ പുസ്തകം ഇതിനകം ബി.ജെ.പിയുടെ ഉറക്കം കെടുത്തിക്കഴിഞ്ഞു.

ഇന്ത്യൻ എക്സ്പ്രസ്, എൻ.ഡി.ടി.വി തുടങ്ങി നിരവധി മാധ്യമങ്ങളിലൂടെ ലബ്ധ പ്രതിഷ്ഠ നേടിയ സ്വാധി ചതുർവേദി ഈ ഗ്രന്ഥരചനയിലൂടെ സംഘ് പരിവാറിൻ്റെ കണ്ണിലെ കരടായിക്കഴിഞ്ഞുവെന്നും പറയേണ്ടതില്ല! ഈ രചന വഴി തനിക്കനുഭവിക്കേണ്ടി വന്ന മാനസിക പീഡനങ്ങൾ ആമുഖത്തിൽ വിവരിക്കുന്ന സ്വാധി പക്ഷെ അതിൻ്റെ പേരിലൊന്നും നീതിയുടെ പക്ഷത്തു നിന്ന് പിന്മാറില്ലെന്നും പ്രതിസന്ധികൾ തട്ടിമാറ്റി ധീരമായി മുന്നാട്ടു പോകുമെന്നും ഉജ്ജ്വലമായി പ്രഖ്യാപിക്കുന്നു!

നാല് അധ്യായങ്ങളും രണ്ട് അനുബന്ധങ്ങളുമാണ് ഗ്രന്ഥത്തിൻ്റെ ഉള്ളടക്കം.

ഒന്നാം അധ്യായത്തിൽ സോഷ്യൽ മീഡിയയെ ഉപയോഗപ്പെടുത്തുന്നതിലുള്ള ബി.ജെ.പിയുടെ ജാഗ്രതയെ ഗ്രന്ഥകാരി അംഗീകരിക്കുന്നു. ഒപ്പം കോൺഗ്രസിൻ്റെ ഇക്കാര്യത്തിലുള്ള അലസതയെ വിമർശനാത്മകമായി വിലയിരുത്തുന്നു. 1995 ൽ ആർ.എസ്.എസിൻ്റെ ഇൻ്റർനെറ്റ് ശൃംഖലകൾ പ്രവർത്തിച്ചു തുടങ്ങിയപ്പോൾ 10 വർഷങ്ങൾക്കു ശേഷമാണത്രെ കോൺഗ്രസ് ഈ രംഗത്ത് കാൽ വെക്കുന്നത്! കോൺഗ്രസിൻ്റെ സംഘടനാ സംവിധാനങ്ങൾ ഇനിയും നവീകരിക്കുകയും വേണം!

രണ്ടാം അധ്യായത്തിൽ ബി.ജെ.പിയുടെ ഐ.ടി സെൽ(ND0C) വളണ്ടിയറായിരുന്ന സാധവി കോസ് ലയുമായി സ്വാധി ചതുർവേദി നടത്തുന്ന അഭിമുഖമാണ്. അമ്പരപ്പിക്കുന്ന ഈ അധ്യായമാണ് ഐ ആം എ ട്രോളിൻ്റെ കാതൽ എന്നു പറയാം. ആയിരക്കണക്കിനു വ്യാജവാർത്തകളും കത്രിപ്പുകളും അവയുടെ വിഡിയോ /ഓഡിയോകളും മോർഫിംഗ് ചിത്രങ്ങളും പടച്ചുണ്ടാക്കി ലക്ഷക്കണക്കിനു വാട്സ് ആപ് ഗ്രൂപ്പുകളിലൂടെ വെബ്സൈറ്റുകളിലൂടെ, ന്യൂസ് പോർട്ടലുകളിലൂടെ ആ വിഷവാർത്തകളത്രയും ഒഴുക്കിവിടുന്നതിൻ്റെ രഹസ്യങ്ങൾ ഈ ഭാഗത്ത് വിവരിക്കുന്നു. മതേതര ജനാധിപത്യ ഇന്ത്യയെ സ്നേഹിക്കുന്ന ഏതു മനുഷ്യനെയും ഇരുത്തിച്ചിന്തിപ്പിക്കുന്ന വിവരണങ്ങൾ!

കൂടാതെ ഇന്ത്യയിലെ സാമൂഹിക, സാംസ്കാരിക രാഷ്ട്രീയ മേഖലയിലുള്ള പലരെയും നോട്ടു ചെയ്ത് പിന്തുടർന്ന് സ്വഭാവഹത്യ ചെയ്യുക, മറ്റു ചിലരെ വർണനകൾ കൊണ്ടു മൂടി മഹത്വവത്കരിക്കുക… ഇതൊക്കെ വളരെ ആസൂത്രിതമായാണ് അരങ്ങേറുന്നത്.

ഉദാഹരണത്തിന് ഇന്ന് ആമിർ ഖാൻ എന്ന സിനിമാനടനെയാണ് അറ്റാക്ക് ചെയ്യേണ്ടതെങ്കിൽ എൻ.ഡി.ഒ.സി തലവൻ തന്നെ വോയ്സ് ക്ലിപ്പിൽ നേരിട്ടു വന്ന് ആ വർക്കിൻ്റെ പ്രാധാന്യം വിവരിക്കുന്നു. അതോടെ ആ വ്യാജവാർത്തയിൽ വിയോജിപ്പുള്ളവർ പോലും കർമനിരതരാവുന്നു! അങ്ങനെ നിമിഷങ്ങൾക്കകം ഒറ്റയടിക്ക് ഇന്ത്യയുടെ ഐ.ടി ധമനികളിലൂടെ ആമിർ ഖാൻ വിരുദ്ധ വിഷലിപ്ത വികാരം ഒഴുകിപ്പരക്കുന്നു!
മുസ് ലിംകൾ മാത്രമല്ല ഇത്തരം വെറുപ്പുകൾക്ക് ശരവ്യമാകുന്നത്. ആക്ടിവിസ്റ്റുകൾ, രാഷ്ട്രീയ നേതാക്കൾ, സാംസ്കാരിക പ്രമുഖർ തുടങ്ങി മതേതര ചേരിയിൽ നിൽക്കുന്ന മിക്കവരെയും ലക്ഷ്യമിടുന്നു!

അതുപോലെ പ്രധാന മന്ത്രി ഉൾപ്പെടെയുള്ള സ്വന്തം നേതാക്കളുടെ മിക്ക പരിപാടികൾക്കും അമിതമായ കവറേജും താര പരിവേഷവും നൽകി പർവ്വതീകരിക്കുന്നു. വേണ്ടിടത്തെല്ലാം അവരെ വെള്ള പൂശുന്നു!

അധികാരം ലഭിക്കാനും നിലനിർത്താനും വേണ്ടി സ്വന്തം പ്രജകളെ വർഗീയവത്കരിച്ചും ഭിന്നിപ്പിച്ചും വെറുപ്പും ശാത്രവവും പ്രചരിപ്പിച്ച് രാഷ്ട്രത്തെ നശിപ്പിക്കുന്ന സംഘ് ഫാഷിസത്തിൻ്റെ നിലപാടിൽ മനം നൊന്താണ് താൻ ബി.ജെ.പി ഐ .ടി സെൽ വിട്ടതെന്ന് സാധവി കോസ് ല വ്യക്തമാക്കു ന്നു! അതിൻ്റെപേരിൽ തനിക്കനുഭവിക്കേണ്ടി വന്ന വ്യാപകമായ വേട്ടയാടലും അവർ പങ്കു വെക്കുന്നു.

പതിനായിരങ്ങൾ പണിയെടുക്കുന്ന എൻ.ഡി.ഒ. സി യുടെ ഭാരിച്ച ചെലവുകൾ വഹിക്കുന്നത് വൻകിട കമ്പനികളാണത്രെ! കോർപ്പറേറ്റ് മൂലധനശക്തികളുടെ ആശ്രിതവത്സലൻ എന്ന നിലയിൽ സ്വദേശത്തു നിന്ന് മാത്രമല്ല വിദേശ ശക്തികളിൽ നിന്നും എമ്പാടും പണം എത്തുന്നു!

മൂന്നാം അധ്യായം രണ്ടാം അധ്യായത്തിൻ്റെ തന്നെ തുടർച്ചയാണെന്നു പറയാം. സമർത്ഥനായ ഒരു ടെക്കി എവിടെയുണ്ടെങ്കിലും, അദ്ദേഹം തികഞ്ഞ സെക്യുലരിസ്റ്റാണെങ്കിലും അയാളെ കണ്ടെത്തി ബ്രൈൻ വാഷ് ചെയ്ത് ഐ.ടി സെല്ലിൽ എത്തിക്കാൻ ബി..ജെ.പിക്ക് സംവിധാനങ്ങളുണ്ട് ( തന്നെ നരേന്ദ്ര മോദി നേരിട്ടു വിളിച്ചാണ് എൻ.ഡി.ഒ.സിയിൽ എത്തിച്ചതെന്ന് സാധവി അമ്പരപ്പോടെ രേഖപ്പെടുത്തുന്നു!)

ആഢ്യ ബ്രാഹ്മണ്യം താലോലിക്കുന്ന ചാതുർവർണ്യമാണ് സംഘ് ഫാഷിസത്തിൻ്റെ വിചാരധാര എന്നതിനാൽ സോഷ്യൽ മീഡിയയിൽ പിന്നാക്ക ജാതിക്കാരെ അടിച്ചമർത്താൻ ഐ.ടി സെൽ പ്രത്യേകം ശ്രദ്ധ പുലർത്തുന്നു! കീഴ്ജാതിക്കാർ ഉണർന്നാൽ ജാതി ശ്രേണിയിലെ മധ്യ വിഭാഗത്തിന് തൊഴിൽ നഷ്ടപ്പെടും എന്ന് വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നു! ഇങ്ങനെയാണത്രെ ജാതി പിരമിഡ് തകരാതെ സൂക്ഷിക്കുന്നത്!

നാലാം അധ്യായം മുഖ്യമായും സംഘ് ഫാഷിസത്തിൻ്റെ വിദേശബന്ധം ചൂണ്ടിക്കാട്ടുന്നു.

ജനാധിപത്യ മതേതര ഇന്ത്യയെ തകർത്ത് പൗരാണിക ജാതീയ ഹിന്ദുത്വയെ തിരിച്ചു കൊണ്ടുവരാനുള്ള സംഘ് ഫാഷിസത്തിൻ്റെ ഗൂഢതന്ത്രങ്ങൾക്ക് മണ്ണൊരുക്കുന്നതിൽ ഏറ്റവും വലിയ പങ്കുവഹിക്കുന്നത് ബി.ജെ.പിയുടെ ഐ.ടി സെൽവഴി പ്രചരിക്കുന്ന തികഞ്ഞ അസത്യങ്ങളും അർധസത്യങ്ങളും തനി വ്യാജ നിർമിതികളുമാണെന്ന് ഈ കൃതി നമ്മെ ബോധ്യപ്പെടുത്തുന്നു!

I AM A TROLL ൻ്റെ പ്രസാധകർ: JUGGERNAUT B00KS, NEWDELHI ആണ്.
(ഈ കുറിപ്പാന്നാധാരം മാധ്യമ പ്രവർത്തകൻ ജലീൽ പടന്നയുടെ ഓൺലൈൻ പ്രഭാഷണം)

???? വാട്സാപ് ഗ്രൂപ്പില്‍ അംഗമാവാൻ????: https://chat.whatsapp.com/C15hzvWtKIy9ApXqTOUlQL

Related Articles