Current Date

Search
Close this search box.
Search
Close this search box.

പാർട്ടി സംവിധാനത്തിന്റെ തകർച്ച ഇന്ത്യൻ ജനാധിപത്യത്തെ സ്വാധീനിക്കുന്ന വിധം

നമ്മുടെ ജനാധിപത്യത്തിന്റെ അപകടകരമായ സാഹചര്യത്തെ കുറിച്ച് സമീപകാലങ്ങളിലായി ഇന്ത്യക്കകത്തും പുറത്തുമുള്ള പണ്ഡിതരും രാഷ്ട്രീയനിരീക്ഷകരും ഉണർത്തികൊണ്ടിരിക്കുന്നുണ്ട്. മാധ്യമസ്വാതന്ത്ര്യത്തിന്മേലുള്ള ആക്രമണങ്ങൾ, സ്വതന്ത്ര സ്ഥാപനങ്ങളെ കീഴ്പ്പെടുത്തൽ, തിരഞ്ഞെടുപ്പ് ഫണ്ടിംഗിലെ പാളിച്ചകൾ തുടങ്ങി നിരവധി വിഷയങ്ങൾ അവർ ഇതിനുള്ള കാരണങ്ങളായി എണ്ണുന്നുണ്ട്. എന്നാൽ ഇന്ത്യൻ ജനാധിപത്യം അഭിമുഖീകരിക്കുന്ന പ്രതിസന്ധികളുടെ കാതലായ കാരണത്തെ കുറിച്ച് കാര്യമായ വിമർശനങ്ങൾ ഉന്നയിക്കപ്പെട്ടിട്ടില്ല എന്നത് ഒരു യഥാർഥ്യമാണ്. രാജ്യത്തെ പാർട്ടി സംവിധാനങ്ങളുടെ ദയനീയമായ തകർച്ചയാണത്.

അടുത്തിടെ തമിഴ്‌നാട് മുഖ്യമന്ത്രി അദ്ദേഹത്തിന്റെ മകനെ മന്ത്രിസഭയിൽ ഉൾപ്പെടുത്തിയത് ഇതിന്റെ ഉദാഹരണമാണ്. പുതിയകാല വായനക്കാർക്ക് ഇത് തികച്ചും സാധാരണമായി തോന്നിയേക്കാം. എന്നാൽ രാജ്യത്തിന്റെ രാഷ്ട്രീയചരിത്രം ഓർക്കുന്നവർക്ക് ഇത് ഡിഎംകെ യുടെ സ്ഥാപക ആശയങ്ങൾക്ക് വിരുദ്ധമായ ഒന്നായി മാത്രമേ കാണാൻ കഴിയൂ. ഇന്ത്യയിലെ കൂടുതൽ ജനസംഖ്യയുള്ളതും അതിനാൽ കൂടുതൽ രാഷ്ട്രീയ സ്വാധീനമുള്ളതുമായ ഹിന്ദി സംസാരിക്കുന്ന പ്രദേശങ്ങളുടെ ആധിപത്യ പ്രേരണകൾക്കിടയിൽ നിന്ന് തമിഴ് സ്വത്വം ഉറപ്പിച്ച ഒരു ജനകീയ പ്രസ്ഥാനത്തിൽ നിന്നാണ് ഡിഎംകെ ഉടലെടുത്തത്.

തമിഴ് സംസ്‌കാരത്തിന്റെ സ്വയംഭരണവും ആത്മാഭിമാനം വളർത്താനുള്ള താല്പര്യവുമാണ് പ്രാഥമിക പ്രേരകശക്തികളെങ്കിലും ഡിഎംകെ ജാതിയുടെയും ലിംഗഭേദത്തിന്റെയും കാര്യത്തിൽ അന്നത്തെ വടക്കൻ ആധിപത്യം പുലർത്തിയിരുന്ന കോൺഗ്രസ് പാർട്ടി ചെയ്തതിനേക്കാൾ പുരോഗമനപരമായ നിലപാടായിരുന്നു സ്വീകരിച്ചത്. 1967 മുതൽ അധികാരത്തിലേറിയപ്പോൾ, സംസ്ഥാനത്ത് മുൻ സർക്കാരുകളേക്കാൾ കൂടുതൽ ക്ഷേമാധിഷ്ഠിത ഭരണം നൽകാൻ ഡിഎംകെ ശ്രമം നടത്തിയിരുന്നു.

തമിഴ്നാട്ടിലെ സാംസ്കാരിക അഭിമാനത്തിന്റെയും സാമൂഹിക പരിഷ്കരണത്തിന്റെയും പാർട്ടിയായി ഡിഎംകെ സ്വയം അവതരിക്കപ്പെട്ടു. അതൊരു കുടുംബ സ്ഥാപനമായിരുന്നില്ല. ആദ്യ മുഖ്യമന്ത്രിയായിരുന്ന സി. അണ്ണാദുരൈയുടെ അകാലമരണമാണ് അങ്ങനെയൊരു മാറ്റത്തിലേക്ക് പാർട്ടിയെ നയിച്ചത്. ഡിഎംകെയെ കുടുംബപാർട്ടിയാക്കിയത് അദ്ദേഹത്തിന്റെ പിൻഗാമിയായിരുന്ന എം കരുണാനിധിയുടെ തന്ത്രമായിരുന്നു. അദ്ദേഹത്തിന്റെ പിൻഗാമിയായി മകൻ എം കെ സ്റ്റാലിനെ വളർത്തുകയും തമിഴ്സ്വത്വം പുലർത്തുന്ന ഒരു പാർട്ടിയെ അതിന്റെ സ്ഥാപകർ പ്രതീക്ഷിക്കാത്ത ഒരു ദിശയിലേക്ക് മാറ്റുകയുമായിരുന്നു.

പിതാവിൽ നിന്ന് മകനിലേക്കെത്തുമ്പോൾ

ഡിഎംകെയെ പോലെ തന്നെ സ്വജനപക്ഷപാത പിന്തുടരുന്ന മറ്റു പ്രാദേശിക പാർട്ടികളും ഇന്ത്യയിലുണ്ട്. തങ്ങളെക്കാൾ പഴക്കമുള്ള ശിരോമണി അകാലിദൾ ഇതിനുദാഹരണമാണ്. ശക്തമായ ഒരു സിഖ് സ്വത്വത്തിന് വേണ്ടി പോരാടുകയും പ്രതിരോധിക്കുകയും ചെയ്യുക എന്നതായിരുന്നു അവരുടെ സ്ഥാപിതലക്ഷ്യം. രൂപീകരണത്തിനു ശേഷം നിരവധി പതിറ്റാണ്ടുകളായി ഈ ലക്ഷ്യത്തിനായി പാർട്ടി പ്രവർത്തിച്ചിരുന്നു. പിന്നീട് പ്രകാശ് സിങ് ബാദലിന്റെ നേതൃത്വത്തിലാണ് കുടുംബ പാർട്ടിയായി മാറിയത് . ശിവസേന, തെലങ്കാന രാഷ്ട്ര സമിതി പോലുള്ള മറ്റ് പ്രാദേശിക പാർട്ടികളും സമാനമായ പാതയാണ് സ്വീകരിച്ചത്. സ്റ്റാലിൻ തന്റെ മകൻ ഉദയനിധിയെ തന്റെ മന്ത്രിസഭയിൽ ഉൾപ്പെടുത്തിയത്, ഉദ്ധവ് താക്കറെയും കെ ചന്ദ്രശേഖർ റാവുവും സ്ഥാപിച്ച മാതൃകകൾ തീർച്ചയായും അദ്ദേഹത്തിന് പ്രോത്സാഹനമായിട്ടുണ്ട് എന്നത് തീർച്ചയാണ്. അവർ ഇതിനകം തന്നെ മക്കളെ തങ്ങളുടെ മന്ത്രിസഭകളിൽ മന്ത്രിമാരാക്കിയിരുന്നു. സമാജ്‌വാദി പാർട്ടി, രാഷ്ട്രീയ ജനതാദൾ, രാഷ്ട്രീയ ലോക്ദൾ തുടങ്ങിയ ഉത്തരേന്ത്യൻ പാർട്ടികളും കുടുംബപാർട്ടിസംവിധാനങ്ങളുടെ മികച്ച ഉദാഹരണങ്ങളാണ്. പാർട്ടി നേതൃത്വം പിതാവിൽ നിന്ന് മകനിലേക്ക് മാറുന്നത് “സാമൂഹിക നീതി”യോടുള്ള പ്രത്യയശാസ്ത്ര പ്രതിബദ്ധതക്ക് ഏൽക്കുന്ന പ്രഹരമാണെന്ന് മനസിലാക്കേണ്ടതുണ്ട്.

ഇന്ത്യൻ രാഷ്ട്രീയ പാർട്ടികളിലെ ഏറ്റവും ചരിത്രപൂർണ്ണവും പഴക്കമേറിയതുമായ ഒരു പാർട്ടി ഇന്ദിരാഗാന്ധിയുടെ നേതൃത്വത്തിൽ ഒരു കുടുംബ സ്ഥാപനമായി മാറിയില്ലായിരുന്നുവെങ്കിൽ മേല്പറഞ്ഞ പാർട്ടികളിലൊന്നും ഇത് സംഭവിക്കില്ലായിരുന്നു എന്നാണ് എന്റെ വാദം. സ്വാതന്ത്ര്യ സമരത്തിൽ ഇത്രയും നിർണായക പങ്ക് വഹിച്ച പ്രസ്തുത കോണ്ഗ്രസ്‌ പാർട്ടിയുമായി ഇന്നത്തെ ഇന്ത്യൻ നാഷണൽ കോൺഗ്രസിനുള്ള സാമ്യതയും ബന്ധവും തുലോം കുറവാണ്.

Kasturba Gandhi With Sons Harilal, Manilal, Ramdas and Devdas Gandhi

കോൺഗ്രസിന്റെ ഏറ്റവും ജനപ്രീതിയുള്ള നേതാവിന്റെ കുടുംബചരിത്രത്തിൽ നിന്നും ഇന്നത്തെ കുടുംബകോൺഗ്രസ് വലിയ വ്യത്യാസം പുലർത്തുന്നുണ്ട്. മഹാത്മാഗാന്ധിക്ക് നാല് ആൺമക്കളുണ്ടായിരുന്നു. ബ്രിട്ടീഷ് ഭരണത്തിനെതിരെ പ്രവർത്തിച്ചത് കാരണമായി എല്ലാവരും പലതവണ ജയിലിൽ പോയിട്ടുണ്ട്. എന്നാൽ ഇവരിലാരും തന്നെ സ്വതന്ത്ര ഇന്ത്യയിൽ പാർലമെന്റ് അംഗങ്ങളോ മന്ത്രിമാരോ ആയിട്ടില്ല. ഗാന്ധിയുടെ ഇളയ മകൻ ദേവദാസ് ഗാന്ധിയോട് പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു ഔപചാരിക രാഷ്ട്രീയത്തിൽ പ്രവേശിക്കാൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ അദ്ദേഹം ക്ഷണം നിരസിക്കുകയും ന്യുസ് എഡിറ്ററായുള്ള തന്റെ ജോലിയിൽ തുടരാൻ തീരുമാനിക്കുകയുമാണ് ചെയ്തത്. നെഹറു അദ്ദേഹത്തെ കേന്ദ്രമന്ത്രിസഭയിലേക്ക് ക്ഷണിക്കുകയും 1949-ൽ, സോവിയറ്റ് യൂണിയനിലെ ഇന്ത്യൻ അംബാസഡറായി അദ്ദേഹത്തെ അയക്കാൻ നിർദേശിക്കുകയും ചെയ്തിരുന്നു. എന്നാൽ, അത് വരുത്തിയേക്കാവുന്ന പ്രശ്നങ്ങളെ മനസ്സിലാക്കി മഹാത്മാഗാന്ധിയുടെ മകൻ ഓരോ തവണയും നിരസിക്കുകയായിരുന്നു ചെയ്തത്.

ഇന്ദിരാഗാന്ധി തന്റെ രാഷ്ട്രീയ അവകാശികളായി മക്കളായ സഞ്ജയ്, രാജീവ് എന്നിവരെ തുടർച്ചയായി നിയോഗിച്ചത് ഡിഎംകെയുടെയും അകാലികളുടെയും നേതാക്കളെ തങ്ങളുടെ മക്കളെയും ഇതിലേക്ക് കൊണ്ട് വരാൻ പ്രേരകമായി എന്നത് വ്യക്തമാണ്. ഒരു തലമുറയ്ക്ക് ശേഷം, തന്റെ മകൻ രാഹുലിനെയല്ലാതെ മറ്റാരെയും കോൺഗ്രസിന്റെ മുൻനിര നേതാവായി പരിഗണിക്കാൻ സോണിയ ഗാന്ധി വിസമ്മതിച്ചത് ഇന്ത്യൻ രാഷ്ട്രീയത്തിൽ ഒരു കുടുംബവംശ സംസ്കാരം വളരുന്നതിന് ഉത്തേജകമാവുകയായിരുന്നു.

ഇന്ത്യയിൽ പല തൊഴിലുകളും നടക്കുന്നത് കുടുംബപാരമ്പര്യത്തിലാണ്. എന്നാൽ മാതാപിതാക്കളുടെ തൊഴിൽ പിന്തുടരുന്ന മക്കൾക്ക് ഒരു സ്വീകാര്യത ലഭിക്കുമെങ്കിലും ആത്യന്തികമായി അത് അവരുടെ സ്വന്തം നേട്ടമായിട്ടാണ് കണക്കാക്കുന്നത്. അച്ഛന്റെ പിന്തുടർച്ചക്കാരനായി രോഹൻ ഗവാസ്‌കർ ക്രിക്കറ്ററായി വന്നെങ്കിലും വലിയ മുന്നേറ്റങ്ങൾ കണ്ടില്ല. ചേതേശ്വര് പൂജാരിയും ക്രിക്കറ്ററായി മാറിയത് തന്റെ പിതാവ് കാരണമാണ്. അഭിഷേക് ബച്ചന് പിതാവിന്റെ ജനപ്രീതിയിൽ ചില വേഷങ്ങൾ ലഭിച്ചുവെങ്കിലും എത്ര ശ്രമിച്ചിട്ടും അദ്ദേഹത്തിന് അമിതാഭിന്റെ പ്രശസ്തിയിലേക്കുയരാൻ കഴിഞ്ഞില്ല.

കായികം, സിനിമ, നിയമം, സാഹിത്യം തുടങ്ങിയ മേഖലകളിലുള്ള കുടുംബ പാരമ്പര്യം സാമൂഹികമായ അവകാശത്തെ പ്രതിഫലിപ്പിക്കുന്നുണ്ട്. എന്നാൽ രാഷ്ട്രീയം എന്നത് കൂടുതലാളുകളെ ബാധിക്കുന്നതിനാൽ ഇവിടെയുള്ള കുടുംബവാഴ്ച്ച ജനാധിപത്യ തത്വങ്ങളുടെ ലംഘനവും അനഭിലശണീയവുമാണ്. കാരണം, രാഷ്ട്രീയത്തിന് പുറത്തുള്ള മേഖലകളിൽ ഒരു പരിധിവരെ ഉത്തരവാദിത്തമുണ്ട്. രാഷ്ട്രീയത്തിൽ, അത്തരം ഉത്തരവാദിത്തം വളരെ അപൂർവമായി മാത്രമേ ഉണ്ടാകൂ. സ്റ്റാലിനോ ഉദ്ധവോ കെസിആറോ സോണിയയോ അവരുടെ കുട്ടിയെ അവർ നയിക്കുന്ന ഒരു പാർട്ടിയിലോ സർക്കാരിലോ ഉൾപ്പെടുത്തുമ്പോൾ, മറ്റ് അംഗങ്ങൾക്ക്, അവർ എത്ര തന്നെ കഴിവുള്ളവരും നിപുണരുമായാലും, ഉന്നത നേതൃത്വത്തിലേക്ക് എത്താൻ നിയന്ത്രണങ്ങളുണ്ടാവുമെന്നത് വാസ്തവമാണ്.

പാർട്ടികളെ കുടുംബ സ്ഥാപനങ്ങളാക്കി മാറ്റുന്നത് ജനാധിപത്യ അധഃപതനത്തിന്റെ അടയാളങ്ങളിലൊന്നാണ്. പാർട്ടികളെ ഒരൊറ്റ നേതാവിന് കീഴ്പ്പെടുത്തുന്നതാണ് മറ്റൊന്ന്. ഇവിടെ ബിജെപി യെ ഉദാഹരണമയെടുക്കാം. മോഡിക്ക് മുമ്പുള്ള കാലത്തെ ബിജെപി ഒരു വ്യക്തികേന്ദ്രീകൃത പാർട്ടി ആയിരുന്നില്ലെങ്കിലും ഇന്ന് അത് മാറിയിരിക്കുന്നു. വ്യക്തി പൂജയെ പാർട്ടി ശക്തമായി എതിർക്കുകയും അതിന്റെ കൂട്ടായ നേതൃത്വവും ഉൾപ്പാർട്ടി ജനാധിപത്യവും സ്വേച്ഛാധിപതിയായ ഇന്ദിരാഗാന്ധിയുടെ കോൺഗ്രസിൽ നിന്ന് അതിനെ വേറിട്ടു നിർത്തുന്നുവെന്ന് അവകാശപ്പെടുകയും ചെയ്തിരുന്നു. എന്നാൽ 2014 മെയ് മുതൽ, കേന്ദ്ര ഗവൺമെന്റിന്റെയും ഭരണകക്ഷിയുടെയും വിപുലമായ വിഭവങ്ങൾ പ്രധാനമന്ത്രിയുടെ പ്രതിച്ഛായ വർദ്ധിപ്പിക്കുന്നതിനായി വിനിയോഗിക്കുകയും ഇന്ത്യൻ രാഷ്ട്ര,നാഗരികതയുടെ ഭൂതവും വർത്തമാനവും ഭാവിയും വഹിക്കുന്ന ഒരു അർദ്ധദൈവമായി അദ്ദേഹത്തെ അവതരിപ്പിക്കുകയും ചെയ്യുന്നുണ്ട്.

മോദി ആരാധന

നരേന്ദ്ര മോദിയോടുള്ള ആരാധനാമനോഭാവം ഇന്ത്യൻ ജനാധിപത്യത്തിന് വരുത്തിയ നാശത്തെക്കുറിച്ച് നമുക്കറിയാവുന്നതാണ്. ആം ആദ്മി പാർട്ടി സ്ഥാപിതമായപ്പോൾ, അഴിമതിയ്‌ക്കെതിരായ അതിന്റെ നിലപാടിനും അർഹതയിൽ നിന്നും പ്രത്യേകാവകാശങ്ങളിൽ നിന്നും വ്യക്തമായ അകലം പാലിക്കുന്നതിനും വ്യാപകമായ പിന്തുണ ആകർഷിച്ചിരുന്നു. എന്നാൽ, കാലക്രമേണ, അരവിന്ദ് കെജ്‌രിവാളിന്റെ വ്യക്തിപരമായ അഭിലാഷങ്ങൾക്കുള്ള ഒരു മാർഗമായി അത് മാറുകയായിരുന്നു. മറ്റ് ആം ആദ്മി പാർട്ടി നേതാക്കൾ അദ്ദേഹത്തെ വ്യത്യസ്തനാക്കി ചിത്രീകരിക്കുന്നത് പോലെത്തന്നെയാണ് മറ്റ് ബിജെപി നേതാക്കൾ മോദിയെയും അവതരിപ്പിക്കുന്നത്.

ഒരൊറ്റ വ്യക്തിക്ക് ഒരു പാർട്ടിയെ മുഴുവൻ, ഒരു സംസ്ഥാനത്തെ മുഴുവൻ പ്രതിനിധീകരിക്കാൻ കഴിയും എന്ന ആശയം പശ്ചിമ ബംഗാളിലെ മമത ബാനർജിയിലും ഒരു പരിധിവരെ കേരളത്തിലെ പിണറായിതരംഗത്തിലും ദൃശ്യമാണ്. ബി.ജെ.പി.യെപ്പോലെ, കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്‌സിസ്റ്റ്) ഒരു കാലത്ത് അതിന്റെ ഉൾപ്പാർട്ടി ജനാധിപത്യത്തിൽ അഭിമാനിച്ചിരുന്നുവെങ്കിലും ഇപ്പോൾ അതും ചരിത്രമായിരിക്കുന്നു. 2021-ൽ ഇടതുമുന്നണി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടപ്പോൾ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ച തന്റെ രണ്ട് മന്ത്രിമാരെയായിരുന്നു വിജയൻ പുറത്താക്കിയത്.

ചില രാഷ്ട്രീയ പാർട്ടികൾ കുടുംബ സ്ഥാപനങ്ങളായി മാറുന്നതും ചിലത് അർദ്ധ-മത ആരാധനാക്രമങ്ങളായി അവരുടെ നേതാവിനെ ജീവനുള്ള ദൈവമായി ഉയർത്തുന്നതുമാണ് ഇന്ത്യൻ പാർട്ടി സംവിധാനത്തിന്റെ അപചയങ്ങൾക്ക് പ്രധാന കാരണമായി വർത്തിക്കുന്നത്. ഈ നിരാശാജനകമായ പ്രവണതയുടെ വിശാലമായ അനന്തരഫലങ്ങൾ പരിശോധിക്കപ്പെടേണ്ടതുണ്ട്. രാഷ്ട്രീയ പാർട്ടി എന്നത് ആധുനിക സമൂഹത്തിലെ ഏറ്റവും പ്രധാനപ്പെട്ട സ്ഥാപനമാണ്. അതിന്റെ ആരോഗ്യകരമായ ജനാധിപത്യപ്രവർത്തനം എല്ലായ്‌പോഴും അത്യന്താപേക്ഷിതമാണ്.

പാർട്ടികൾ സ്വയം ബഹുമാനത്തിന്റെയും അനുസരണത്തിന്റെയും ശൈലിയിൽ പ്രവർത്തിക്കുമ്പോൾ, കുടുംബ പാരമ്പര്യത്തിനും താരാരാധനക്കും പ്രേരണ നൽകുമ്പോൾ ഒരു വിശാലമായ രാഷ്ട്രീയ സംസ്‌കാരത്തിന് അത് വിനാശകരമായി ബാധിക്കും. ഒരു നേതാവ് തന്റെ പാർട്ടി സഹപ്രവർത്തകരിൽ നിന്ന് പ്രശംസ മാത്രമാണ് ആഗ്രഹിക്കുന്നതെങ്കിൽ, ഒരു സ്വതന്ത്ര മാധ്യമത്തെ പ്രോത്സാഹിപ്പിക്കാൻ അദ്ദേഹം തയാറാവുകയില്ലെന്നും പാർട്ടി അംഗങ്ങളിൽ നിന്ന് ചോദ്യം ചെയ്യപ്പെടാത്ത വിശ്വസ്തത അയാൾ ആവശ്യപ്പെടുന്നുവെങ്കിൽ, അധികാരത്തിലിരിക്കുമ്പോൾ, ബ്യുറോക്രസി, ജുഡീഷ്യറി,പോലിസ്, മീഡിയ എന്നിവിടങ്ങളിൽ നിന്നുള്ള വലിയ പിന്തുണ അയാൾ ഉറപ്പുവരുത്തുകയും ചെയ്യുമെന്നത് തീർച്ചയാണ്.

മൊഴിമാറ്റം: മുജ്തബ മുഹമ്മദ്‌

???? To Join Whatsapp Group ????: https://chat.whatsapp.com/BxliWKickAyDu0ikv75WY5

Related Articles