Current Date

Search
Close this search box.
Search
Close this search box.

വിസ്മരിക്കരുത്, ഫാസിസവും ഹിന്ദുത്വയും ആത്മമിത്രങ്ങങ്ങൾ തന്നെയാണ്

“ഹിന്ദു വലതുപക്ഷത്തിന്(ഹിന്ദുത്വ) ഫാസിസം,നാസിസം എന്നിവയുമായി എന്തെങ്കിലും സാമ്യത തോന്നുന്നുണ്ടോ? നിങ്ങളുടെ വാദം വിശദീകരിക്കുക” കഴിഞ്ഞ മാസം ഉത്തർപ്രദേശിലെ ശാരദ സർവകലാശാലയിലെ ഒരു പൊളിറ്റിക്കൽ സയൻസ് അധ്യാപകൻ പരീക്ഷയിൽ തന്റെ വിദ്യാർത്ഥികളോട് ഉന്നയിച്ച ചോദ്യമാണിത്. ചോദ്യം നമ്മുടെ രാജ്യത്തിന്റെ “മഹത്തായ ദേശീയ സ്വത്വ”ത്തോട് വെറുപ്പ് പുലർത്തുന്ന, “സാമൂഹിക കലഹങ്ങൾക്ക് കാരണമാകുന്ന”താണെന്നാരോപിച്ച് അധ്യാപകനെ യൂണിവേഴ്‌സിറ്റി അധികൃതർ സസ്പെൻഡ് ചെയ്യുകയുണ്ടായി.

പ്രശസ്ത ഇറ്റാലിയൻ ചരിത്രകാരിയായ മാർസിയ കസോളാരിയുടെ രചനകൾ ഈ ‘വിലക്കപ്പെട്ട’ ചോദ്യത്തിന് കൃത്യമായ ഉത്തരം നൽകുന്നുണ്ട്. 2000-ൽ ഇക്കണോമിക് ആൻഡ് പൊളിറ്റിക്കൽ വീക്കിലിയിൽ “Hindutva’s Foreign Tie-up in the 1930s” എന്ന പേരിൽ പ്രസിദ്ധീകരിച്ച ലേഖനവും വർഷങ്ങൾക്കിപ്പുറം 2020-ൽ പ്രസിദ്ധീകരിച്ച ‘In the Shadow of the Swastika: The Relationships Between Indian Radical Nationalism, Italian Fascism and Nazism’ എന്ന പുസ്തകവും ഇതിന് പ്രാധാന അവലംബങ്ങളാണ്.

ഇറ്റലി, ഇന്ത്യ,യു.കെ എന്നിവിടങ്ങളിലെ ആർക്കൈവുകളിൽ നടത്തിയ ആഴത്തിലുള്ള ഗവേഷണങ്ങളും വിവിധ ഭാഷകളിൽ ലഭ്യമായ വിവരങ്ങളെയും അടിസ്ഥാനമാക്കിയാണ് കസോളാരി ഈ അന്വേഷണം നടത്തുന്നത്. 1920 കളിലും 1930 കളിലുമായി മറാത്തി പത്രങ്ങൾ ഇറ്റലിയിലെ ഫാസിസത്തിന്റെ വളർച്ചയെ വളരെയധികം താൽപ്പര്യത്തോടെയും, പ്രശംസനീയവുമായിട്ടാണ് സമീപിച്ചിരുന്നത്. സമാനമായ ഒരു പ്രത്യയശാസ്ത്രത്തിന് ഇന്ത്യയെന്ന പിന്നോക്ക കാർഷിക രാജ്യത്തെ വളർന്നുവരുന്ന വ്യാവസായിക ശക്തിയാക്കി മാറ്റാൻ കഴിയുമെന്ന് കരുതിയിരുന്നതായും അവർ സമർഥിക്കുന്നുണ്ട്.

ആയുധവാഴ്ചയോടുള്ള ആഭിമുഖ്യം
ബെനിറ്റോ മുസ്സോളിനിയെയും ഫാസിസത്തെയും കുറിച്ചുള്ള കസോളാരിയുടെ ലേഖനങ്ങളിൽ രാഷ്ട്രീയ് സ്വയംസേവക സംഘത്തിന്റെ മുൻനിര നേതാക്കളായ വി ഡി സവർക്കറും കെ ബി ഹെഡ്‌ഗേവാറും ഹിന്ദു മഹാസഭയുടെ നേതാക്കളായ എം എസ് ഗോൾവാൾക്കറും ബി എസ് മൂഞ്ചെയും കടന്നുവരുന്നുണ്ട്. മറാത്തിയായിരുന്നു ഇവരുടെ നാലു പേരുടെയും മാതൃഭാഷ. കസോളാരി എഴുതുന്നു “1920-കളുടെ അവസാനത്തോടെ, ഫാസിസ്റ്റ് ഭരണകൂടത്തിനും മുസ്സോളിനിക്കും മഹാരാഷ്ട്രയിൽ ധാരാളം പിന്തുണക്കാർ ഉണ്ടായിരുന്നു. ഹിന്ദു ദേശീയവാദികളെ ഏറ്റവും കൂടുതൽ ആകർഷിച്ച ഫാസിസത്തിന്റെ വശങ്ങൾ ഇറ്റാലിയൻ സമൂഹത്തെ അരാജകത്വത്തിൽ നിന്ന് ക്രമത്തിലേക്കു മാറ്റിയതും അതിന്റെ സൈനികവൽക്കരണവുമാണ്. തികച്ചും ജനാധിപത്യ വിരുദ്ധമായ ഈ സമ്പ്രദായം, ഒരു സാധാരണ ബ്രിട്ടീഷ് സ്ഥാപനമായി കണ്ടിരുന്ന ജനാധിപത്യത്തിന് ഒരു നല്ല ബദലായി കണക്കാക്കപ്പെട്ടു ”

ഹിന്ദു വലതുപക്ഷത്തിന്റെ പ്രധാന പ്രത്യയശാസ്ത്രജ്ഞനായ ഡോ. ബി.എസ്. മൂൻജെയാണ് കാസോളാരിയുടെ ഗവേഷണങ്ങളിലെ കേന്ദ്രകഥാപാത്രം. 1931-ൽ മൂൻജെ ഇറ്റലി സന്ദർശിക്കുകയും ഫാസിസ്റ്റ് ഭരണകൂട പിന്തുണക്കാരെ കാണുകയും ചെയ്തിട്ടുണ്ട്. ബെനിറ്റോ മുസ്സോളിനിയും അദ്ദേഹത്തിന്റെ പ്രത്യയശാസ്ത്രവും യുവാക്കൾക്കിടയിൽ ആയുധവാഴ്ചയോടുള്ള ആസക്തി നിറയ്ക്കാൻ ശ്രമിച്ചതും അദ്ദേഹത്തെ ആഴത്തിൽ ആകർഷിച്ചിരുന്നു.

മുസ്സോളിനിയുമായുള്ള കൂടിക്കാഴ്‌ച്ചയിൽ ഫാസിസ്റ്റ് യുവജന സംഘടനകളെ കുറിച്ച് അദ്ദേഹം തന്റെ ആരാധകനായ ഇന്ത്യൻ സന്ദർശകനോട് ചോദിച്ചപ്പോൾ മൂഞ്ജെ മറുപടി പറഞ്ഞു: “ ഇത് എന്നെ വളരെ സ്വാധീനിച്ചു. വളർന്നു കൊണ്ടിരിക്കുന്ന ഓരോ രാജ്യത്തിനും ഇത്തരം സംഘടനകൾ ആവശ്യമാണ്. ഇന്ത്യയുടെ സൈനിക പുനരുജ്ജീവനത്തിന് ഇത്തരം സംവിധാനങ്ങൾ അനിവാര്യമാണ്. ”

ഇറ്റലിയിലെ ഫാസിസ്റ്റ് സ്വേച്ഛാധിപതിയുമായി നടത്തിയ ഈ സംഭാഷണത്തെക്കുറിച്ച് മൂൻജെ അഭിപ്രായപ്പെട്ടതിങ്ങനെയായിരുന്നു “യൂറോപ്യൻ ലോകത്തെ മഹാന്മാരിലൊരാളായ സിഗ്നർ മുസ്സോളിനിയുമായുള്ള എന്റെ അവിസ്മരണീയമായ അഭിമുഖം അവസാനിച്ചിരിക്കുന്നു, വീതിയേറിയ മുഖവും ഇരട്ടത്താടിയും വീതിയേറിയ നെഞ്ചുമുള്ള ഒരു പൊക്കക്കാരനാണ് അദ്ദേഹം. ശക്തമായ ഇച്ഛാശക്തിയും ഉന്നത വ്യക്തിത്വവുമുള്ള ആളാണെന്ന് അദ്ദേഹത്തിന്റെ മുഖം തന്നെ വ്യക്തമാക്കുന്നുണ്ട്. ഇറ്റലിക്കാർ അയാളെ അതിയായി സ്നേഹിക്കുന്നുവെന്ന് ഞാൻ മനസ്സിലാക്കുന്നു. ”

മുസ്സോളിനിയുടെ വ്യക്തിത്വത്തിലും തുടരെയുള്ള യുദ്ധങ്ങളെ മഹത്ത്വവത്കരിക്കുകയും, സമാധാനത്തെയും അനുരജ്ഞനത്തെയും അവഗണിക്കുകയും ചെയ്യുന്നതായ അദ്ദേഹത്തിന്റെ പ്രത്യയശാസ്ത്രത്തിലും മൂഞ്ചേ ആകൃഷ്ട്ടനായി. പ്രസ്തുത ഇറ്റാലിയൻ സ്വേച്ഛാധിപതിയുടെ ഇത്തരം ചില പ്രസ്താവനകൾ അദ്ദേഹം ഉദ്ധരിച്ചിരുന്നു: “യുദ്ധം എല്ലാ മനുഷ്യരുടേയും ഊർജത്തെ ഏറ്റവും ഉയർന്ന പിരിമുറുക്കത്തിലേക്ക് കൊണ്ടുവരുന്നു, അതിനെ നേരിടാൻ ധൈര്യമുള്ള ജനങ്ങളുടെമേൽ കുലീനതയുടെ മുദ്ര പതിപ്പിക്കുകയും ചെയ്യുന്നു.”
“ഫാസിസം ശാശ്വത സമാധാനത്തിന്റെ സാധ്യതയിലോ പ്രയോജനത്തിലോ വിശ്വസിക്കുന്നില്ല. അതുകൊണ്ട് തന്നെ അത് ത്യാഗങ്ങൾ നിറഞ്ഞ സമര പോരാട്ടത്തിൽ നിന്ന് പിറവിയെടുക്കുന്ന യുദ്ധവിരുദ്ധ/(സമാധാന) സിദ്ധാന്തത്തെ നിരാകരിക്കുന്നതും ത്യാഗത്തിനു നേരെ ഭീരുത്വം കാണിക്കുന്നതുമാകുന്നു”.

ആർഎസ്എസിന്റെ സ്ഥാപകനായ കെബി ഹെഡ്ഗേവാറിന്റെ മാർഗദർശിയായിരുന്നു മൂഞ്ജെ. നാഗ്പൂരിൽ യുവ വിദ്യാർത്ഥിയായിരിക്കെ, ഹെഡ്‌ഗേവാർ മൂഞ്ചെയുടെ വീട്ടിൽ താമസിച്ചിരുന്നു. ഹെഡ്‌ഗേവാറിനെ കൊൽക്കത്തയിൽ മെഡിസിൻ പഠിക്കാൻ അയച്ചത് മൂഞ്ചെ ആയിരുന്നു. ഇറ്റലിയിലേക്കുള്ള തന്റെ പര്യടനത്തിനുശേഷം, മൂഞ്ചെയും ഹെഡ്‌ഗേവാറും ചേർന്ന് ഹിന്ദു മഹാസഭയെയും ആർഎസ്‌എസിനെയും സഹകരിച്ച് മുന്നോട്ട് പോവാൻ കഠിനമായി പരിശ്രമിച്ചിരുന്നു. 1934 ജനുവരിയിൽ ഫാസിസത്തെയും മുസ്സോളിനിയെയും കുറിച്ചുള്ള ഒരു സമ്മേളനത്തിൽ ഹെഡ്‌ഗേവാർ അധ്യക്ഷനും മൂഞ്ചെ പ്രധാന പ്രസംഗകനുമായിരുന്നുവെന്ന് കസോളാരി വിശദീകരിക്കുന്നുണ്ട്.

ഹിന്ദുമതത്തിന്റെ ക്രമീകരണം
1934 മാർച്ചിൽ, മൂഞ്ചെയും ഹെഡ്‌ഗേവാറും തങ്ങളുടെ സഹപ്രവർത്തകരുമായി നടത്തിയ നീണ്ട കൂടിക്കാഴ്ച്ചയിൽ വെച്ച് മൂഞ്ജെ ഇങ്ങനെ അഭിപ്രായപ്പെട്ടു: “ഇന്ത്യയിലുടനീളമുള്ള ഹിന്ദുമതത്തെ കേന്ദ്രമാക്കുന്ന ഹിന്ദു ധർമ്മശാസ്ത്രകേന്ദ്രീകൃതമായ ഒരു ഹിന്ദുത്വക്രമീകരണം(Standardisation of Hinduism) ഞാൻ ആലോചിക്കുകയാണ്.പൂർവ്വകാലത്തെ ശിവാജിയെപ്പോലെയോ ഇന്നത്തെ ഇറ്റലിയിലെ മുസ്സോളിനിയെപ്പോലെയോ ജർമ്മനിയിലെ ഹിറ്റ്‌ലറെപ്പോലെയോ സ്വേച്ഛാധിപതിയായ ഒരു ഹിന്ദുവിനു മാത്രമേ അത് സാധ്യമാവൂ,അതിനർത്ഥം ഇന്ത്യയിൽ അത്തരം സ്വേച്ഛാധിപതികൾ ഉദയം ചെയ്യുന്നത് വരെ നമ്മൾ കൈകൂപ്പി ഇരിക്കണമെന്നല്ല, മറിച്ച് ശാസ്ത്രീയമായ ഒരു പദ്ധതി ആവിഷ്കരിക്കുകയും അതിനായി പ്രചരണം നടത്തുകയുമാണ് ചെയ്യേണ്ടത്.”

ഇറ്റാലിയൻ ഫാസിസവും ആർഎസ്എസിന്റെ പ്രത്യയശാസ്ത്രവും തമ്മിലുള്ള ബന്ധം മൂഞ്ചെ വരച്ചുകാട്ടുന്നുണ്ട്. അദ്ദേഹം എഴുതുന്നു : “ഫാസിസത്തിന്റെ ആശയം ജനങ്ങൾക്കിടയിൽ ഐക്യം എന്ന സങ്കൽപ്പം വ്യക്തമായി പുറത്തുകൊണ്ടുവരുന്നതാണ്. ഹിന്ദുക്കളുടെ സൈനിക പുനരുജ്ജീവനത്തിനായി ഇന്ത്യയ്ക്കും പ്രത്യേകിച്ച്, ഹിന്ദു ഇന്ത്യയ്ക്ക് ഇത്തരമൊരു സ്ഥാപനം ആവശ്യമാണ്… ഡോ. ഹെഡ്‌ഗേവാറിന്റെ കീഴിലുള്ള നാഗ്പൂരിലെ രാഷ്ട്രീയ സ്വയംസേവക് സംഘിന്റെ നമ്മുടെ സ്ഥാപനം തികച്ചും സ്വതന്ത്രമായി വിഭാവനം ചെയ്തതാണെങ്കിലും ഇത്തരത്തിലുള്ളതാണ്.”

ആർഎസ്എസ് റിക്രൂട്ട്മെന്റ് രീതി ഇറ്റലിയിലെ ബല്ലില്ല യുവജന സംഘടനയുടേതിന് സമാനമാണെന്ന് കാസോളാരി നിരീക്ഷിക്കുന്നുണ്ട്. ശാഖ അംഗങ്ങളെ അവരുടെ പ്രായമനുസരിച്ച് തരം തിരിച്ചിരിക്കുന്നത് ഇതിനുദാഹരണമാണ് (6-7 മുതൽ 10 വരെ; 10 മുതൽ 14 വരെ; 14 മുതൽ 28 വരെ; 28-ഉം അതിൽ കൂടുതലും എന്ന ക്രമത്തിൽ). ഇത് ഫാസിസ്റ്റ് യുവജന സംഘടനകളുടെ ശ്രേണീബദ്ധമായ സംഘടനയുടെ പ്രായപരിധിയോട് സാമ്യമുള്ളതാണ്. ആർഎസ്എസ് അംഗങ്ങളുടെ ഈ ശ്രേണീകൃത ക്രമം സംഘടന സ്ഥാപിതമായതിന് ശേഷമാണ് വന്നതെങ്കിലും അത് ഫാസിസത്തിൽ നിന്ന് ഉരുത്തിരിഞ്ഞതാകാമെന്ന് അവർ നിരീക്ഷിക്കുന്നു.

ആർഎസ്എസിനെക്കുറിച്ച് പറയുന്ന 1933-ലെ ഒരു പോലീസ് ഓഫീസറുടെ കുറിപ്പ് കസോളാരി ഉദ്ധരിക്കുന്നു: “ഇറ്റലിയിൽ ഫാസിസ്റ്റു’കളും ജർമ്മനിയിൽ ‘നാസികളും ഉദ്ദേശിക്കുന്നത് തന്നെയാണ് ഭാവിയിൽ ഇന്ത്യയിലും സംഘ് പ്രവർത്തകർ പ്രതീക്ഷിക്കുന്നത്. “സംഘ അടിസ്ഥാനപരമായി രാജ്യത്ത് ഹിന്ദു മേധാവിത്വം മാത്രം ലക്ഷ്യമിടുന്ന ഒരു മുസ്ലീം വിരുദ്ധ സംഘടനയാണ്.”

സവർക്കറുടെ ലോകവീക്ഷണത്തെക്കുറിച്ചുള്ള ചില ഉൾക്കാഴ്ചകളും കാസോളാരി തന്റെ ഗവേഷണത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.അവർ എഴുതുന്നു, “ഏകദേശം 1938-ൽ, സവർക്കറുടെ പ്രസിഡൻസിക്ക് കീഴിലുള്ള ഹിന്ദു മഹാസഭയുടെ പ്രധാന റഫറൻസ് നാസി ജർമ്മനിയായി മാറിയിരുന്നു. ഇന്ത്യയിലെ ‘മുസ്‌ലിം പ്രശ്‌നം’ പരിഹരിക്കാൻ സ്വീകരിക്കേണ്ട മാതൃകയായി ജർമ്മനിയുടെ വംശീയ നയങ്ങളാണ് അവർ സ്വീകരിച്ചത്”

സവർക്കറുടെ പരാമർശങ്ങളിൽ ചിലത് കസോളാരി ഉദ്ധരിക്കുന്നുണ്ട്.
“ജർമ്മനിക്ക് നാസിസത്തിലേക്കും ഇറ്റലിക്ക് ഫാസിസത്തിലേക്കും തിരിയാൻ എല്ലാ അവകാശവുമുണ്ട്. ആ ഇസങ്ങളും ഗവൺമെന്റിന്റെ രൂപങ്ങളും അവിടെ ലഭിച്ച വ്യവസ്ഥകളിൽ അവർക്ക് അനിവാര്യവും പ്രയോജനകരവുമാണെന്നാണ് അവിടുത്തെ സംഭവങ്ങൾ തെളിയിക്കുന്നത്”.

“ഭാഷ,മതം,സംസ്കാരം, ചിന്ത എന്നിവയിൽ ഐക്യപ്പെടുന്നത് പോലെ ദേശീയത പൊതുവായ ഒരു ഭൂമിശാസ്ത്ര പ്രദേശത്തെ മാത്രം ആശ്രയിച്ചിരിക്കുന്ന ഒന്നല്ല, അതു കൊണ്ടാണ് ജർമ്മൻകാരെയും ജൂതന്മാരെയും ഒരു രാഷ്ട്രമായി നമുക്ക് പരിഗണിക്കാനാകാത്തത്.”

“ജർമ്മനിയിൽ ജർമ്മനിയുടെ പ്രസ്ഥാനം ദേശീയ പ്രസ്ഥാനമാണ്, എന്നാൽ ജൂതന്മാരുടേത് ഒരു വർഗീയ പ്രസ്ഥാനമാണ്.”

“ഒരു രാഷ്ട്രം രൂപപ്പെടുന്നത് അതിൽ താമസിക്കുന്ന ഭൂരിപക്ഷത്തിന്റെ അടിസ്ഥാനത്തിലാണ്. ജർമ്മനിയിൽ ജൂതന്മാർ എന്താണ് ചെയ്തത്? ന്യൂനപക്ഷമായിരുന്ന അവരെ ജർമ്മനിയിൽ നിന്ന് പുറത്താക്കുക തന്നെയാണ് വേണ്ടത്”

“ജർമ്മനിയിലെ ജൂതന്മാരെപ്പോലെതന്നെയാണ് ഇന്ത്യയിലെ മുസ്‌ലിംകളും.തൊട്ടടുത്ത വീട്ടിൽ താമസിക്കുന്ന ഹിന്ദുക്കളേക്കാൾ രാജ്യത്തിനു പുറത്തുള്ള മുസ്ലീങ്ങളുമായിട്ടാണ് അവർക്ക് കൂടുതൽ താല്പര്യമുള്ളത്.”

ഇന്ന് ഇന്ത്യയിൽ അധികാരത്തിലിരിക്കുന്ന ഹിന്ദുത്വ ഭരണകൂടത്തിന്റെ പ്രതീകമാണ് സവർക്കർ. മറ്റൊരു പ്രാധാന ഹിന്ദുത്വ നേതാവായ ശ്യാമ പ്രസാദ് മുഖർജിയെ കുറിച്ചുള്ള അന്വേഷണങ്ങളും കസോളാരിയുടെ പുസ്തകത്തിലുണ്ട്. യുദ്ധാനന്തര കാലഘട്ടത്തിൽ, ഫാസിസത്തോട് അനുഭാവം പുലർത്തുന്ന ഇന്ത്യൻ ബുദ്ധിജീവികളെയും രാഷ്ട്രീയക്കാരെയും വളർത്തിയെടുക്കാൻ ഇറ്റാലിയൻ സർക്കാർ കൂടുതൽ ശ്രമിച്ചിരുന്നുവെന്ന് അവർ സമർഥിക്കുന്നു.

അക്കാലത്തെ ഏറ്റവും പ്രഗത്ഭനായ ഇറ്റാലിയൻ ഓറിയന്റലിസ്റ്റും ഫാസിസ്റ്റ് അനുഭാവിയുമായ ജ്യുസെപ്പെ ടുച്ചിയാണ് അവരുടെ പ്രവർത്തനങ്ങൾ മുന്നോട്ടുകൊണ്ടുപോയത്. ടുച്ചി മൂഞ്ചെയുമായി പതിവായി കത്തിടപാടുകൾ നടത്തിയിരുന്നു. 1930-കളിൽ ടുച്ചി ബിജെപിയുടെ പൂർവ്വരൂപമായ ജനസംഘത്തിന്റെ സജീവ നേതാവും കൽക്കട്ട സർവ്വകലാശാല വൈസ് ചാൻസലറുമായ എസ്പി മുഖർജിയുമായും നിരന്തരം ബന്ധപ്പെട്ടിരുന്നു. തന്റെ ഉപദേഷ്ടാവും ഫാസിസ്റ്റ് തത്ത്വചിന്തകനുമായ ജിയോവാനി ജെന്റൈലിന് എഴുതിയ കത്തിൽ ടുച്ചി “കൽക്കട്ടയിലെ ഞങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട സഹകാരി” എന്നായിരുന്നു മുഖർജിയെ വിശേഷിപ്പിച്ചത്.

ഹിന്ദുത്വയും ഫാസിസവും തമ്മിലുള്ള സമാനതകളെയും ബന്ധങ്ങളെയും കുറിച്ച് മർസിയ കസോളാരിയെ പോലെ പലരും പഠനം നടത്തിയിട്ടുണ്ട്. ശാരദ സർവ്വകലാശാലയിലെ അധ്യാപകൻ തന്റെ വിദ്യാർത്ഥികളോടുന്നയിച്ച ചോദ്യം കൃത്യവും പ്രാധാനപ്പെട്ടതുമാണെന്ന് കസോളാരിയുടെ ഗവേഷണം തെളിയിക്കുന്നു. ഉത്തരം നൽകാൻ അനുവദിക്കാത്തതും അധ്യാപകനെ സസ്പെൻസഡ് ചെയ്യുന്നതിനും സർവ്വകലാശാല അധികാരികളെ പ്രേരിപ്പിച്ചത് സത്യത്തോടുള്ള ഭയം തന്നെയാണ്.

അതിലുപരിയായി, ഹിന്ദുത്വയുടെ സ്ഥാപകർ യൂറോപ്യൻ ഫാസിസത്തിൽ നിന്ന് വളരെയധികം പ്രചോദിതരായിരുന്നുവെന്നതിനെ നാം മറക്കണമെന്നാണ് ഇവർ എല്ലായ്‌പോഴും ആഗ്രഹിക്കുന്നത്.

മൊഴിമാറ്റം : മുജ്തബ മുഹമ്മദ്‌

Related Articles