ഈയിടെ വാട്ട്സപ്പില്‍ രണ്ട് മിനുറ്റ് മാത്രം ദൈര്‍ഘ്യമുള്ള ഒരു ഷോര്‍ട്ട് ഫിലിം കാണാനിടയായി. ചുറ്റുമതിലുള്ള കൊട്ടാര സമാനമായ വീടിലേക്ക് ഒരു യാചകന്‍ കടന്ന് വരുന്നു. പത്രം വായിച്ചുകൊണ്ടിരുന്ന വീട്ടുടമ ഒന്നും നല്‍കാതെ യാചകനെ നിര്‍ദയം തിരിച്ചയക്കുന്നു. അല്‍പം കഴിഞ്ഞ് ഒരു തെരുവ് പട്ടി ഗെയിറ്റിലേക്ക് വരുന്നു. ഇത് കണ്ട വളര്‍ത്ത് നായ തന്‍റെ ഭക്ഷണത്തില്‍ നിന്ന് ഒരു ഭാഗം എടുത്ത് ഗെയിറ്റിലേക്ക് ഓടിപോയി തെരുവ് നായക്ക് കൊടുക്കുന്ന രംഗം വീട്ടുടമ ശ്രദ്ധിച്ചു. തന്‍റെ പെരുമാറ്റത്തില്‍ ജാള്യത തോന്നിയ വീട്ടുടമ, യാചകന്‍റെ പിന്നാലെ പോയി അവന് ചില്ലറ നാണയം കൊടുക്കുന്നതാണ് ഷോര്‍ട്ട് ഫിലിമിന്‍റെ ഇതിവൃത്തം.
സഹജീവി സ്നേഹം എല്ലാ ജന്തുക്കളുടേയും പൊതു സ്വഭാവമായാലും അല്ലങ്കിലും, മനുഷ്യനെ മനുഷ്യനാക്കുന്ന സുപ്രധാനമായ ഘടകം സഹജീവികള്‍ക്ക് ഉപകാരം ചെയ്യുക എന്നതാണ്. അന്യരുടെ ആവശ്യങ്ങള്‍ കണ്ടത്തൊനുള്ള ഒരു ഗ്രാഹ്യ ശേഷി, ബുദ്ധിയും വിവേകവുമുള്ള മനുഷ്യന് മാത്രം സ്വന്തമായ ഗുണം. ജൈവികമായ മറ്റു കാര്യങ്ങളില്‍ മനുഷ്യനും മൃഗങ്ങളും തമ്മില്‍ വലിയ അന്തരമില്ല. മനുഷ്യരും ജന്തുക്കളും ഭക്ഷണം കഴിക്കുന്നു. ഉറങ്ങുന്നു. ഇണചേരുന്നു. ഭക്ഷണത്തിനായി പുറപ്പെടുന്നു തുടങ്ങിയ ചെയ്തികള്‍ ഉദാഹരണം.
നവലോക സമ്പത് വ്യവസ്ഥയില്‍ 90 ശതമാനം സമ്പത്തും ഏതാനും വ്യക്തികളില്‍ കേന്ദ്രീകരിച്ചിരിക്കുന്നു. സോഷ്യലിസ്റ്റ് രാജ്യമെന്ന് മേനി നടിക്കുന്ന ഇന്ത്യയില്‍, അംബാനിയുടെ ഒരു ദിവസത്തെ വരുമാനം 1250 കോടി രൂപയോളമാണ് എന്ന് വന്നാല്‍ രാഷ്ട്രത്തിന്‍റെ ഗതി നിയന്ത്രിക്കാന്‍ കഴിയുക ആര്‍ക്കാണെന്ന് ഊഹിക്കാവുന്നതേയുള്ളൂ. ഈ സാഹചര്യം മനുഷ്യര്‍ക്കിടയില്‍ അശ്വസ്ഥകള്‍ വര്‍ധിപ്പിക്കുകയാണ് ചെയ്യുക.
Also read: ഇസ് ലാമുമായോ മുസ് ലിംകളുമായോ ഒരേറ്റുമുട്ടൽ അജണ്ടയിലില്ല- മാക്രോൺ
അവശ്യ സന്ദര്‍ഭങ്ങളില്‍ സമ സൃഷ്ടികള്‍ക്ക് ഒരു കൈതാങ്ങ് നല്‍കുന്നത് മനുഷ്യനെ വ്യതിരിക്തനാക്കുന്നു. അത്തരം ഘ്രാണശേഷി മൃഗങ്ങള്‍ക്കുണ്ടാവണമെന്നില്ല. അതേ മനുഷ്യന്‍ പിന്നീട് നേരെ തിരിഞ്ഞ് കുത്തിയാല്‍ അല്‍ഭുതപ്പെടുകയൊ നിരാശനാവുകയൊ ചെയ്യരുത്. മനുഷ്യന് ജീവിക്കാന്‍ ആവശ്യമായ എല്ലാ വിഭവങ്ങളും സൗകര്യങ്ങളും നല്‍കിയ സൃഷ്ടാവിനോട് പോലും മനുഷ്യന്‍ പല രൂപേണ നന്ദികേട് കാണിക്കാറുണ്ട്. ദൈവത്തോട് പോലും നന്ദികേട് കാണിക്കുന്നവര്‍ക്ക് മനുഷ്യരോട് എന്ത് കടപ്പാട്? എന്ത് നന്ദി?
തന്‍റെ അരുമസന്താനത്തിന് ആവശ്യമായ ഭക്ഷണം, പാര്‍പ്പിടം,വസ്ത്രം എല്ലാം പിതാവ് നല്‍കിയാലും, പ്രായപൂര്‍ത്തിയായാല്‍ അതെല്ലാം മറക്കുന്ന എത്രയോ മക്കളെ നമുക്ക് ചുറ്റും കാണാം. ഇതില്‍ മനംനൊന്ത് ദു:ഖിതനായാല്‍ പിതാവ് കൂടുതല്‍ അശ്വസ്ഥനായിത്തീരുകയാണ് ചെയ്യുക. ഇത്തരം സന്ദര്‍ഭങ്ങളില്‍ നമ്മുടെ മനസ്സിനെ അതെല്ലാം അവഗണിക്കാന്‍ പരിശീലിപ്പിക്കുകയും അവരുടെ നന്ദികേടില്‍ ദു:ഖിതനാവാതിരിക്കാനും ശ്രദ്ധിക്കേണ്ടതാണ്.
അപ്പോഴും നീ അല്ലാഹുവിന് കൂടുതലായി നന്ദി രേഖപ്പെടുത്തുക. കാരണം നീ സൃഷ്ടികളുടെ നന്ദി പ്രതീക്ഷിച്ചിട്ടായിരുന്നില്ല നിന്‍റെ ഒരു സഹജീവിയെ സഹായിക്കാന്‍ മുതിര്‍ന്നത്. മറിച്ച് നിന്നെ സൃഷ്ടിച്ച സൃഷ്ടാവിന്‍റെ പ്രീതിക്ക് വേണ്ടിയായിരുന്നുവല്ലോ നീ അവനെ സഹായിച്ചിരുന്നത്. ഖുര്‍ആന്‍ പറയുന്നു: വിശ്വാസികള്‍ പറയും: ”അല്ലാഹുവിന്‍രെ പ്രീതിക്കുവേണ്ടി മാത്രമാണ് ഞങ്ങള്‍ നിങ്ങള്‍ക്ക് അന്നമേകുന്നത്. നിങ്ങളില്‍നിന്ന് എന്തെങ്കിലും പ്രതിഫലമോ നന്ദിയോ ഞങ്ങള്‍ പ്രതീക്ഷിക്കുന്നില്ല. 76:9
അവിവേകിയായ ഒരു മനുഷ്യന് നിങ്ങള്‍ പേന എഴുതാന്‍ കൊടുത്തു എന്ന് സങ്കല്‍പ്പിക്കുക. അയാള്‍ അത് ഉപയോഗിച്ച് നിങ്ങളെ കുറിച്ച് അപഹാസ്യമായ വാക്കുകള്‍ എഴുതുകയാണെങ്കില്‍ അത് നന്ദികേടിന്‍രെ പാരമ്യതയാണെന്ന് നമുക്കറിയാം. പക്ഷെ എങ്കിലും അയാളുടെ നന്ദിയില്ലായ്മ നമ്മെ നൈരാശ്യത്തിലേക്ക് തള്ളിവിടാന്‍ പാടില്ല. അവിടെയാണ് നമ്മുടെ വിജയത്തിന്‍റെ താക്കോല്‍ നിലകൊള്ളുന്നത്.
Also read: സംവാദത്തിന്റെ രീതിശാസ്ത്രം
അപരന്‍റെ നന്ദി വക്കുകള്‍ക്ക് കാതോര്‍ക്കേണ്ടതില്ല. ഒരാള്‍ക്ക് നന്ദി ഉണ്ടാവാം. ഇല്ലാതിരിക്കാം. ഊന്നി നടക്കാനും അജഗണങ്ങള്‍ക്ക് ഇലകള്‍ അടിച്ചിടാനും നീ വടി കൊത്താല്‍ അതേ വടി ഉപയോഗിച്ച് അയാള്‍ നിങ്ങളെ അടിച്ചെന്ന് വരാം. പക്ഷെ അപ്പോഴും പ്രകോപിതനാവാന്‍ പാടില്ല. എല്ലാ ദിവസവും അസ്ത്രവിദ്യ പഠിപ്പിച്ച ഒരു ഗുരുവിനെ, തന്‍റെ ആദ്യ അമ്പെയ്തിന് ഉന്നംവെക്കുന്നവനോട് എങ്ങനെയാണ് പ്രതികരിക്കുക? അത് പ്രകൃതിയുടെ കാവ്യ നീതി മാത്രം എന്ന് കരുതി ഗുരു മന്ദഹസിച്ചേക്കാം. അത്തരക്കാര്‍ ഒരിക്കലും നമ്മുടെ സ്വാസ്ഥ്യംകെടുത്താന്‍ പാടില്ല.