അടുത്തിടെ പല കാര്യത്തിലും ബദ്ധവൈരികള്‍ സമാനതയില്‍ എത്തുന്നു. അതില്‍ ഒന്നായിരുന്നു ഹാദിയ വിഷയം. ഇത് വരെ കേട്ടുകേള്‍വിയില്ലാത്ത കാരണം പറഞ്ഞാണ് കേരള ഹൈക്കോടതി ഹാദിയ ഷെഫിന്‍ വിവാഹം അസാധുവാക്കിയത്. കോടതിയുടെ കണ്ടെത്തല്‍ അസാധാരണം,ഏകപക്ഷീയം എന്നൊക്കെ വിശേഷിപ്പിക്കപ്പെട്ടു.
അതെസമയം കോടതി വിധിയെ കൈയടിച്ചാണ് മറ്റു പലരും സ്വാഗതം ചെയ്തത്. ഹാദിയയുടെ മതം മാറ്റം എന്നതിനേക്കാള്‍ അവരുടെ വ്യക്തി സ്വാതന്ത്രം, ഭരണഘടന അവകാശം എന്നിവയാണ് മറ്റു പലരും ഉയര്‍ത്തി കാട്ടിയതു. ഭര്‍ത്താവിന്റെ തീവ്രവാദ ബന്ധം, ഭീകരവാദം എന്നീ കാര്യങ്ങള്‍ ചൂണ്ടി കാണിച്ചു ദേശീയ അന്വേഷണ ഏജന്‍സി തന്നെ രംഗത്തു വന്നതും നാം മറന്നിട്ടില്ല. അതിലും അപ്പുറമായി തന്റെ മകള്‍ക്കു മാനസിക അസ്വസ്ഥതയാണ് എന്ന് വരെ മാതാപിതാക്കളെ കൊണ്ട് പറയിപ്പിക്കുന്നതും നാം കണ്ടു, അവസാനം നീതി നിലവില്‍ വന്നു എന്നതാണ് ആശ്വാസം.
ഇന്ന് വിധിയുടെ കൂടുതല്‍ വിശദശാംശങ്ങള്‍ പുറത്തു വന്നിരിക്കുന്നു. ഹാദിയ മാത്രമല്ല ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥ കൂടിയാണ് അവിടെ അവഹേളിക്കപ്പെട്ടത്. ആരെ വിവാഹം കഴിക്കണമെന്ന വ്യക്തിയുടെ അവകാശത്തിലേക്കു കോടതി കടന്നു കയറുന്നതു തെറ്റായ കീഴ്‌വഴക്കമാണ് എന്നതായിരുന്നു ഉയര്‍ന്ന ആക്ഷേപം. അതെ സമയം മറ്റു പല താല്‍പര്യങ്ങളും നിമിത്തം ഹാദിയയുടെ നീതി നമ്മുടെ മുഖ്യധാര പാര്‍ട്ടികളില്‍ പലര്‍ക്കും ഒരു വിഷയമായില്ല.
ഹാദിയ എന്ന കുട്ടി സ്വന്തം ഇഷ്ടപ്രകാരം തിരഞ്ഞെടുത്ത ആദര്‍ശ മാറ്റത്തെ തീര്‍ത്തും മോശമായ രീതിയില്‍ വ്യാഖ്യാനിക്കാന്‍ പലരും കാണിച്ച മിടുക്കു എടുത്തു പറയാതിരിക്കാന്‍ കഴിയില്ല തന്നെ. ഹാദിയയുടെ തിരഞ്ഞെടുക്കാനുള്ള അവകാശത്തെക്കാള്‍ കൂടുതല്‍ അവള്‍ തിരഞ്ഞെടുത്തതായിരുന്നു പലരെയും വിഷമിപ്പിച്ചത്. സംഘ്പരിവാര്‍ സംഘടനകള്‍ അവരുടെ ആകുലതകള്‍ മറച്ചു വെച്ചില്ല. അതില്‍ നമുക്കു പരാതിയുമില്ല. കാരണം അവരില്‍ നിന്നും നാം പ്രതീകഷിക്കുന്നതു മറ്റൊന്നുമല്ല. അതെ സമയം പുരോഗമന സംഘങ്ങളുടെ കൂടി തനി നിറം പുറത്തു കൊണ്ട് വരാന്‍ ഹാദിയ കാരണമായി എന്നതാണ് അതിന്റെ നല്ല വശം.
എങ്ങിനെയാണ് പൊതു സമൂഹം ഇല്ലാത്ത കാര്യങ്ങളുടെ പേരില്‍ ഫോബിയ വളര്‍ത്തുന്നത് എന്നതിന്റെ മറ്റൊരു മികച്ച ഉദാഹരണമാണ് ഹാദിയ. സംസ്ഥാന പോലീസും മതേതര ബുദ്ധി ജീവികളും സംഘ പരിവാറും ഉന്നയിച്ച ഒരാരോപണം പോലും കോടതിയില്‍ തെളിയിക്കപ്പെട്ടിട്ടില്ല.
സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധികള്‍ പോലും ഒരവസരത്തില്‍ കോടതിയിലെടുത്ത തീരുമാനം പോലും കോടതി അംഗീകരിച്ചില്ല. നീതി നിഷേധം എന്നത് ഒരു തുടര്‍ക്കഥയാണ്. നീതി എന്നതിനേക്കാള്‍ അത് ബാധിക്കുന്നവരെ നോക്കി നിലപാട് സ്വീകരിക്കുന്നവര്‍ക്കു നേരെയുള്ള ഒരടിയായിരുന്നു സുപ്രീം കോടതി വിധി. ഇസ്ലാമിക തീവ്രവാദം എന്ന തെറ്റായ വായനക്ക് പൊതു സമൂഹത്തെ പ്രേരിപ്പിച്ചവര്‍ക്കും കിട്ടിയ അടി.
കോടതി ഉണ്ടാക്കിയ ജാള്യത കോടതി തന്നെ തിരുത്തി. പുരോഗമന പ്രസ്ഥാനങ്ങള്‍ ഉണ്ടാക്കിയ ജാള്യത ഇതുവരെ ആരും തിരുത്തിയില്ല
.എത്ര വയസ്സായി എന്ന ചോദ്യത്തിന് ബീരാന്‍ നല്‍കിയ മറുപടി ‘ നാല്പതു’ എന്നായിരുന്നു. പത്തു കൊല്ലം കഴിഞ്ഞു ചോദിച്ചപ്പോഴും ബീരാന്‍ നാല്‍പ്പതില്‍ ഉറച്ചു നിന്നു. അതിന്റെ കാരണം പറഞ്ഞത് ‘ഞാനൊരിക്കല്‍ പറഞ്ഞ വാക്കു മാറ്റി പറയില്ല’ എന്നായിരുന്നു. ഹൈക്കോടതിയും എന്‍.ഐ.എയും ആരോപിച്ച എല്ലാ ആരോപണവും സുപ്രിംകോടതി തള്ളിക്കളഞ്ഞു. എന്നിട്ടും ബിദ്ധിജീവികള്‍ ഉറച്ചു നിന്നു ‘ ഞാന്‍ പറഞ്ഞത് മാറ്റില്ല’ കാരണം അപ്പുറത്തു ഒരു പ്രത്യേക വിഭാഗമാകുന്നു.