ബന്ധുമിത്രാദികളും സുഹൃത്തുക്കളും മരണപ്പെടുമ്പോള്‍ നാം ഏറെ ഖിന്നരാവാറുണ്ട്. എന്നാല്‍ മരിച്ചു പോയവരെ വീണ്ടും കണ്ടുമുട്ടാനും പഴയതിനേക്കാള്‍ സംതൃപ്തമായി അവര്‍ക്കൊപ്പം ജീവിക്കാനും നമുക്കവസരം ലഭിക്കുകയാണെങ്കിലോ? തീര്‍ച്ചയായും നാം പറഞ്ഞറിയിക്കാനാവാത്ത സന്തോഷത്തിലാവും എന്ന കാര്യത്തില്‍ സംശയമില്ല.
ഇക്കാര്യത്തില്‍ എല്ലാ ആധ്യാത്മിക ഗ്രന്ഥങ്ങളും പൊതുവേയും വിശുദ്ധ ഖുര്‍ആന്‍ സവിശേഷമായുംനമുക്ക് കൃത്യമായ വിവരങ്ങള്‍ നല്‍കിയിട്ടുണ്ട്. ഭൗതിക ശരീരവും അഭൗതികമായ ആത്മാവും ചേര്‍ന്നതാണ് മനുഷ്യന്‍. ഇവ രണ്ടും വേര്‍പിരിയുന്ന അവസ്ഥയെയാണ് ഖുര്‍ആന്‍ മരണം കൊണ്ടുദ്ദേശിക്കുന്നത്.
അല്ലാഹു (ദൈവം) പറയുന്നു: ‘എല്ലാ മനുഷ്യരും മരണം രുചിക്കും. കര്‍മഫലങ്ങളെല്ലാം ഉയിര്‍ത്തെഴുന്നേല്‍പു നാളില്‍ മാത്രമാണ് മുഴുവനായും നിങ്ങള്‍ക്ക് നല്‍കുക. അപ്പോള്‍ നരകത്തീയില്‍ നിന്നകറ്റപ്പെടുകയും സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കപ്പെടുകയും ചെയ്യുന്നവരാണ് വിജയിച്ചവര്‍’ (ഖുര്‍: 3: 185)
മരണത്തിനപ്പുറം ഒരു ജീവിതം വേണമെന്നത് ബുദ്ധിയുടെ തന്നെ തേട്ടമാണ്. എന്തുകൊണ്ടെന്നാല്‍ സംഭവ ലോകത്ത് പാപി പന പോലെ വളരുന്നതും പുണ്യവാന്മാര്‍ ദുരിതക്കയങ്ങളിലാ പതിക്കുന്നതും നാം കാണുന്നുണ്ട്. തീര്‍ച്ചയായും ഇതിനൊരന്ത്യമുണ്ടാവേണ്ടതുണ്ട്. അന്ത്യനാളിനു ശേഷം സംഭവിക്കാനിരിക്കുന്ന ആദ്യ കാര്യം നന്മ തിന്മകളുടെ തൂക്കം അളക്കലത്രെ.
‘ആരെങ്കിലും അണുത്തൂക്കം നന്മ ചെയ്താല്‍ അവന്‍/അവള്‍ അത് കാണും.ആരെങ്കിലും അണുത്തൂക്കം തിന്മ ചെയ്താല്‍ അതും അവന്‍ കാണും’ (ഖുര്‍ആന്‍:99:78)
അതിസൂക്ഷ്മങ്ങളായകേമറകളും ടി.വി.യും മൊബൈലുമെല്ലാം സാര്‍വ്വത്രികമായ ഇക്കാലത്ത് ഇത്തരം സൂക്തങ്ങള്‍ ഏത് സാധാരണക്കാരനും എളുപ്പത്തില്‍ ഗ്രഹിക്കാന്‍ സാധിക്കുന്നുണ്ട്. മനുഷ്യനെ സൃഷ്ടിക്കുമ്പോള്‍ തന്നെ ദൈവം അവന്റെ മുതുകില്‍ ഒരു ചിപ്പ് നിക്ഷേപിച്ചിട്ടുണ്ടെന്നോ, ഭൂമിയില്‍ ഒരു CCTV കേമറ സ്ഥാപിച്ചിട്ടുണ്ടെന്നോ പറഞ്ഞാല്‍ അതില്‍ അവിശ്വസിക്കേണ്ട ഒരു കാര്യവുമില്ല.
‘അവരുടെ കര്‍മഫലം അവരുടെ കഴുത്തില്‍ നാംബന്ധിക്കും’
‘ഓരോ പ്രവര്‍ത്തനത്തനവും, അതിന്റെ അനന്തരഫലവും നാം രേഖപ്പെടുത്തിയിട്ടുണ്ട് ‘ ‘ അന്ന് നാംഅവരുടെ നെഞ്ചകത്തുള്ളത് ഉദ്ദേശ്യങ്ങള്‍ പുറത്തെടുക്കും’
എന്നൊക്കെയുള്ള അര്‍ത്ഥവത്തായ പ്രയോഗങ്ങളുണ്ട് ഖുര്‍ആനില്‍.
ചുരുക്കത്തില്‍ മരണപ്പെട്ടവരെ പറ്റി നാം ദുഃഖിക്കേണ്ടതില്ല. തീര്‍ച്ചയായും മുന്‍ഗാമികളും പിന്‍ഗാമികളും കണ്ടുമുട്ടുക തന്നെ ചെയ്യും.
അതോടൊപ്പം ജീവിതം നന്നാക്കിയാലേ സ്വര്‍ഗം ലഭിക്കൂ എന്ന മൗലിക വസ്തുത മറക്കാതിരിക്കുക.