ഗോവയിലെ കത്തോലിക്ക ചര്‍ച്ചിന്റെ പരാതി കേള്‍ക്കു: ‘ഇസ്രയേലില്‍ നിന്ന് ഗോവ സംസ്ഥാനത്ത് എത്തുന്ന ടൂറിസ്റ്റുകളില്‍ മനുഷ്യാന്തസിന് നിരക്കാത്ത പല രീതികളും നടപടിക്രമങ്ങളും കണ്ട് വരുന്നു. മറ്റുള്ളവരുടെ വികാരവിചാരങ്ങളെ അവര്‍ തെല്ലും മാനിക്കുന്നേയില്ല. അശ്ലീലമായാണ് അവരുടെ ചലനങ്ങളത്രയും. ഏത് സമയത്തും അവര്‍ മയക്കുമരുന്നിലായിരിക്കും. അവരുടെ രാവുകള്‍ അവസാനിക്കാത്തതാണ്. പങ്കാളികളെ പരസ്പരം കൈമാറുന്നതില്‍ ഒരു ലജ്ജയുമില്ല. സംസ്‌കാരത്തിന് ചേരാത്ത ഈ പ്രവൃത്തികള്‍ കണ്ട് അന്യനാടുകളില്‍ നിന്നുള്ള ടൂറിസ്റ്റുകള്‍ ഗോവയെ കയ്യൊഴിയുകയാണ്.’ ജറൂസലേം ഇന്റര്‍ ചര്‍ച്ച് കൗണ്‍സില്‍ എഴുതിയ കത്തിലാണ് ഈ പരാതി. ഏഷ്യന്‍ എയ്ജിന്റെയും (ജൂണ്‍ 12) ഡക്കാണ്‍ ഹെറാള്‍ഡിന്റെയും റിപോര്‍ട്ടനുസരിച്ച് ഗോവ കത്തോലിക്ക ചര്‍ച്ചിന്റെ നിരവധി വര്‍ഷത്തെ അനുഭവങ്ങളുടെയും സര്‍വെ റിപോര്‍ട്ടിന്റെയും അടിസ്ഥാനത്തിലാണ് കത്തെഴുതിയിരിക്കുന്നത്. ഈ വിഷയം ഉള്ളടക്കമാക്കി ഒരു പുസ്തകവും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഗോവയിലെ മാത്രമല്ല ഇസ്രയേലിന്റെയും ഫലസ്തീന്റെയും വിവരങ്ങള്‍ കൂടി അതിള്‍ ചേര്‍ത്തിരിക്കുന്നു. എല്ലാവര്‍ക്കുമറിയാവുന്ന പോലെ, ഇസ്രയേലിലെ ഓരോ പൗരനും സൈനിക പരിശീലനം നിര്‍ബന്ധമാണ്. മൂന്ന് വര്‍ഷമാണ് പരിശീലനം. അത് കഴിഞ്ഞാലുടന്‍ ഇസ്രയേലി ഗവണ്‍മെന്റ് ഒന്ന് റിലാക്‌സ് ആകാന്‍ അവരെ ബാങ്കോംഗിലേക്കോ ബാലിയിലേക്കോ ഗോവയിലേക്കോ ഒക്കെ പറഞ്ഞയക്കും.
കഴിഞ്ഞ ഏതാനും ദിവസങ്ങളില്‍ ഇസ്രയേലിനെ കുറിച്ചും സയണിസത്തെ കുറിച്ചും മീഡിയകളില്‍ വന്ന ചില വാര്‍ത്തകള്‍ ശ്രദ്ധിക്കുക. (1) ജൂണ്‍ 11-ന് ഇസ്രയേലിലെ ഹോളോകോസ്റ്റ് മ്യൂസിയത്തിന്റെ ചുവരില്‍ ഒരെഴുത്ത് പ്രത്യക്ഷപ്പെട്ടു: ‘ഹിറ്റലര്‍, താങ്കള്‍ക്ക് നന്ദി. അങ്ങയുടെ കാരുണ്യം കൊണ്ട് ഞങ്ങള്‍ക്ക് ഒരു രാഷ്ട്രം കിട്ടി. ഇസ്രയേലിനെയും സയണിസത്തെയും കടുത്ത ഭാഷയില്‍ വിമര്‍ശിക്കുന്ന ഒരു മുദ്രാവാക്യവും ചുവരില്‍ എഴുതിവെച്ചിരുന്നു.
(2) ഈയടുത്ത് ശ്‌ലോമോ സാന്‍ഡ് (Shlomo sand) എന്ന തെല്‍അവീവ് യൂണിവേഴ്‌സിറ്റി പ്രഫസര്‍ ‘The invention of the Jewish People’ എന്നൊരു പുസ്തകം എഴുതി പ്രസിദ്ധീകരിച്ചു. ‘ഇസ്രയേല്‍ റൂമി’, ‘വാഗ്ദത്ത ദേശം’ തുടങ്ങിയ സാങ്കേതിക പ്രയോഗങ്ങളെല്ലാം കേവലം സയണിസ്റ്റ് ജല്‍പനങ്ങളാണെന്നും അവക്ക് യാതൊരു അടിസ്ഥാനവുമില്ലെന്നുമാണ് പുസ്തകത്തില്‍ സമര്‍ഥിക്കുന്നത്. എല്ലാ അര്‍ഥത്തിലും നിയമവിരുദ്ധവും അധാര്‍മികവും ജൂതമതാധ്യാപനങ്ങള്‍ക്ക് വിരുദ്ധവുമാണ് ഇസ്രയേലിന്റെ പിറവി എന്നും വിശദീകരിക്കുന്നു.
(3) ഇസ്രയേല്‍ സര്‍ക്കാറിന്റെ ഭാഗമായ കംപ്‌ട്രോളറുടെ റിപോര്‍ട്ടില്‍, 2010 മെയ് 31-ന് പ്രധാനമന്ത്രി ബന്‍ജമിന്‍ നെതന്യാഹുവിന്റെ നിര്‍ദേശപ്രകാരം തുര്‍ക്കിയുടെ കപ്പല്‍ ആക്രമിച്ചതിനെ വളരെ നിശിതമായി വിമര്‍ശിച്ചിരുന്നു. ഗസ്സ നിവാസികള്‍ക്ക് അവശ്യസാധനങ്ങളുമായി പോകുന്ന ഈ തുര്‍ക്കി കപ്പലില്‍ 600 പേരുണ്ടായിരുന്നു. ആക്രമണത്തില്‍ 9 പേര്‍ മരിച്ചു. വളരെ തെറ്റായ തീരുമാനമാണ് ഇതെന്നായിരുന്നു കംപ്‌ട്രോളറുടെ വിമര്‍ശനം. ഇസ്രയേല്‍ നാനാഭാഗത്ത് നിന്നും ആക്ഷേപിക്കപ്പെടാന്‍ അത് ഇടയാക്കി. (ഇന്ത്യന്‍ എക്‌സ്പ്രസ് ജൂണ്‍ 14)
ഇന്റര്‍നെറ്റ് പരതിയാല്‍ കഴിഞ്ഞ 64 വര്‍ഷമായി ഇസ്രയേല്‍ നടത്തിക്കൊണ്ടിരിക്കുന്ന ക്രൂരതകള്‍ അക്കമിട്ട് പറയുന്ന ആയിരക്കണക്കിന് പേജുകള്‍ നിങ്ങള്‍ക്ക് കാണാന്‍ കഴിയും; ആ രാഷ്ട്രം പ്രസരിപ്പിച്ചു കൊണ്ടിരിക്കുന്ന അധാര്‍മികതകള്‍ ലോകസമാധാനത്തിനും സ്വൈരജീവിതത്തിനും എത്രത്തോളം അപകടം ചെയ്യുന്നുണ്ടെന്നും ഏതായാലും ഗോവ സംഭവം നമ്മുടെ അടിയന്തിര ശ്രദ്ധ ആവശ്യപ്പെടുന്നുണ്ട്. ഗോവയിലെ ഭരണകൂടമോ ടൂറിസം വകുപ്പോ സദാചാരത്തിന്റെയും ധാര്‍മ്മികതയുടെയും വക്താക്കളല്ല എന്ന് നമുക്കറിയാം. ഗോവന്‍ തീരങ്ങളില്‍ നടക്കുന്ന അധാര്‍മ്മിക അഴിഞ്ഞാട്ടങ്ങള്‍ ഗവണ്‍മെന്റിന്റെ അറിവോടും സമ്മതത്തോടും കൂടി നടത്തുന്നവയാണ്. പക്ഷെ, ഇസ്രയേലി ടൂറിസ്റ്റ്കളുടെ കാപാലികത്തം ഇവര്‍ക്ക് പോലും സഹിക്കുന്നില്ല.
വര്‍ഷം തോറും ഗോവയില്‍ പതിനായിരം ഇസ്രയേലി ടൂറിസ്റ്റുകളാണ് വരുന്നത്. ഗോവയിലെ അഞ്ച് ലക്ഷം വരുന്ന ക്രിസ്ത്യാനികളുടെ പ്രതിനിധി എന്ന നിലക്കാണ് ഇസ്രയേലി ടൂറിസ്റ്റുകളുടെ അത്യന്തം വഷളായ ലൈംഗിക അരാജകത്വത്തെയും മറ്റും കത്തോലിക്ക ചര്‍ച്ച് വിമര്‍ശിക്കുന്നത്. ഈ വിമര്‍ശനം കണ്ടില്ലെന്ന് നടിച്ചുകൂടാ. മൊത്തം ഇന്ത്യക്കാരെയും ഈ പ്രവണത പ്രതികൂലമായി ബാധിക്കാതിരിക്കാന്‍ കേന്ദ്രഗവണ്‍മെന്റും ജാഗ്രത കൈകൊള്ളണം.
(ദഅ്‌വത്ത് ത്രൈദിനം, 2012 ജൂണ്‍ 19)
വിവ: അശ്‌റഫ് കീഴുപറമ്പ്