Current Date

Search
Close this search box.
Search
Close this search box.

തെറ്റിധരിക്കപ്പെടുന്ന ജീവിത ദര്‍ശനം

flower-bee.jpg

വിശുദ്ധ ഖുര്‍ആനും വിശ്വാസി സമൂഹവും തെറ്റിദ്ധരിക്കപ്പെട്ടത് പോലെ ലോകത്ത് ഒരു ദര്‍ശനവും സമൂഹവും തെറ്റിദ്ധരിക്കപ്പെട്ടിട്ടില്ല എന്ന് നിഷ്പക്ഷമതികളായ പല പ്രമുഖരും അഭിപ്രായപ്പെട്ടിട്ടുണ്ട്. വിശ്വാസികളുടെ ദൈവ സങ്കല്‍പം മുതല്‍ അവരുടെ ആരാധനയിലെ നിഷ്‌കളങ്കത വരെ അത്യത്ഭുതകരമാം വിധം വികൃതമായി ചിത്രീകരിക്കപ്പെട്ടിട്ടുണ്ട്. ഇസ്‌ലാമിക ദര്‍ശനത്തിന്റെ സത്തയറിയാത്ത അസംസ്‌കൃതരായ മുസ്‌ലിം ആള്‍കൂട്ട സമൂഹത്തില്‍ കാണുന്ന നെറികെട്ട സംസ്‌കാരം ഇത്തരം അപക്വമായ ധാരണകള്‍ക്ക് കാരണമായിട്ടുണ്ടാകാമെങ്കിലും അതിനുമപ്പുറത്തേക്കാണ് ഈ സങ്കല്‍പത്തിന്റെ വ്യാപ്തി.

അല്ലാഹുവിനെ മാത്രം ആരാധിക്കുക എന്നാല്‍ സാക്ഷാല്‍ ജഗദ്ഗുരുവിനെ മാത്രം ആരാധിക്കുക എന്നേ അര്‍ഥമുള്ളൂ, അല്ലാതെ ഒരു വിഭാഗത്തിന്റെ ആരാധ്യന്‍ എന്ന് അര്‍ഥമില്ല. ഒരുശക്തിയും ഇല്ല എന്നത് ഒരു നിര്‍മ്മിത ദര്‍ശനമാണ്. ഒരുശക്തിയും ഇല്ല യഥാര്‍ഥ ശക്തിയല്ലാതെ എന്നതത്രെ ദൈവിക ദര്‍ശനം. പ്രവാചകന്മാര്‍ കാലാന്തരത്തില്‍ ദൈവങ്ങളായി വാഴിക്കപ്പെടുന്നതിലൂടെയാണ് മതങ്ങള്‍ ഉണ്ടായതെന്നാണ് നിഗമനം. അന്ത്യപ്രവാചകന്‍ മുഹമ്മദ് നബി(സ) മാത്രമാണ് ഇതിന്നൊരപവാദം. മുഹമ്മദ് നബിക്ക്(സ) ശേഷം ഒരു മുഹമ്മദീയ മതം ഉണ്ടായില്ല. അതിനുള്ള ശ്രമങ്ങള്‍ അകത്തു നിന്നും പുറത്തുനിന്നും ഉണ്ടായിരുന്നു. ഇപ്പോഴും തുടരുന്നുമുണ്ട്.

ബുദ്ധനോടും കൃഷ്ണനോടും, യേശുവിനോടും, ഗുരുവിനോടും എന്നല്ല ഒരു പരിവ്രാചകനോടും പ്രവാചകനോടും അനാദരവ് വെച്ചു പുലര്‍ത്താന്‍ വിശ്വാസിക്കാവില്ല. എന്നു മാത്രമല്ല മുന്‍ കഴിഞ്ഞ വേദങ്ങളേയും നിയോഗിക്കപ്പെട്ട പ്രവാചകന്മാരേയും അംഗീകരിക്കാനും ആദരിക്കാനും അവര്‍ക്കുവേണ്ടി പ്രാര്‍ഥിക്കാനും വിശ്വാസി ബാധ്യസ്ഥനാണ് എന്നതാണ് യാഥാര്‍ഥ്യം. വിശ്വാസികളുടെ കരളിന്റെ കഷ്ണമായ മുത്ത് റസൂലിനോട് പോലും ആദരവിന്റെ പരിധി കടന്ന് ആരാധനയുടെ തലത്തിലേക്ക് കടക്കാന്‍ അനുവാദമില്ലാത്ത യഥാര്‍ഥ മുസ്‌ലിം മനസ്സ് ബഹുഭുരിപക്ഷം പേര്‍ക്കും മനസ്സിലാകുന്നില്ല എന്നത് ഏറെ സങ്കടം ജനിപ്പിക്കുന്ന കാര്യമാണ്. ആദരവും ആരാധനയും കെട്ടുപിണഞ്ഞ അവസ്ഥ വിശ്വാസികള്‍ എന്നറിയപ്പെടുന്നവരിലും ഒളിഞ്ഞും തെളിഞ്ഞും നിലനില്‍ക്കുന്നുവെന്ന സങ്കീര്‍ണ്ണമായ കാര്യവും വിസ്മരിക്കാവതല്ല. ഒരു പരിധിവരെ ഇക്കൂട്ടര്‍ സത്യത്തിന്റെ പാതയിലെ വഴിമുടക്കികളാകുന്നു എന്നത് പച്ചയായ യാഥര്‍ഥ്യമത്രെ.

ഭൂമുഖത്തുള്ള എല്ലാ മനുഷ്യരും അറിഞ്ഞും അറിയാതെയും അംഗീകരിക്കുന്ന പ്രപഞ്ചനാഥന്‍ ഒരേ ഒരു ദൈവം മാത്രമാണ്. മനുഷ്യരെല്ലാവരും ഒരേ ഒരു ദൈവത്തിന്റെ സൃഷ്ടികളുമാണ്. ചിലര്‍ പ്രവാചകന്മാരെയൊ, പരിവ്രാചകന്മാരെയൊ ദൈവത്തിന്റെ അപരനാമങ്ങളെയൊ അത്ഭുതങ്ങളയൊ ഒക്കെ ദൈവമായി സങ്കല്‍പ്പിക്കുന്നു എന്നു മാത്രം. മുന്‍ കഴിഞ്ഞ പ്രവാചകന്മാരുടെ അനുയായികളില്‍ സംഭവിച്ച അബദ്ധം അന്ത്യപ്രവാചകന്റെ അനുയായികളിലും വരാതിരിക്കാനുള്ള കടുത്ത താക്കീതുകള്‍ നല്‍കപ്പെട്ടിട്ടുണ്ട്. ഇതിന്റെ തെളിച്ചത്തില്‍ വിശ്വാസികളായ മുസ്‌ലിം ജനസാമാന്യം പ്രാര്‍ഥനയുടെ കാര്യത്തില്‍ കാണിക്കുന്ന നിഷ്‌കളങ്കത നിര്‍ഭാഗ്യകരമെന്നു പറയട്ടെ, ഏറെ തെറ്റിദ്ധരിക്കപ്പെട്ടിരിക്കുന്നു. നിഷ്‌കളങ്കരായ സത്യാനേഷികള്‍ സാക്ഷാല്‍ ഓം കാരത്തിലെത്തുമ്പോള്‍ (അന്ധകാരത്തില്‍ നിന്നും വെളിച്ചത്തിലേക്ക് പിടിച്ചുയര്‍ത്തുന്നതിന്റെ പ്രതീകമായി ഓം വിശ്വസിക്കപ്പെടുന്നു. ഇവ്വിധം പ്രകാശത്തിലേയ്ക്ക് വഴി തുറക്കപ്പെട്ടാല്‍) ദൈവത്തെ/ യഹോവയെ/ ഈശ്വരനെ പ്രാപിക്കാന്‍ അന്ത്യപ്രവാചകനിലൂടെ പൂര്‍ത്തീകരിക്കപ്പെട്ട ഇസ്‌ലാമിലെത്തുക എന്നത് ഒരു സ്വാഭാവിക പ്രക്രിയ മാത്രമായിരിക്കും.ഇതിനെ ലോകത്തൊരാള്‍ക്കും തടയാന്‍ സാധ്യമല്ല. പ്രബോധന പ്രവര്‍ത്തനങ്ങള്‍ക്ക് കടിഞ്ഞാണിടാനുള്ള ശ്രമവും യുക്തി ഹീനമത്രെ. വിടര്‍ന്നുല്ലസിച്ചു നില്‍ക്കുന്ന പൂക്കളോട് സുഗന്ധം പ്രസരിപ്പിക്കുന്നതെന്നു പറയുന്നതു പോലെയാണിത്. മധുപന്മാര്‍ പൂങ്കാവനങ്ങളില്‍ വരരുതെന്നു ആജ്ഞാപിക്കുന്നതു പോലെയും.

യഥാര്‍ഥ വിശ്വാസത്തിലേക്കെന്നപോലെ നിരീശ്വരത്തിലേക്കും മനുഷ്യര്‍ ആകൃഷ്ടരാകുന്നുണ്ട്. വിശ്വാസധാരയുടെ വിലാസത്തില്‍ നിന്നു കൊണ്ട് തന്നെ ബഹുദൈവ വിശ്വാസികളെപ്പോലെ ജീവിത രീതി സ്വീകരിക്കുന്നവരുമുണ്ട്. വൈവിധ്യമാര്‍ന്ന തരത്തില്‍ മനം മാറ്റങ്ങള്‍ നടന്നു കൊണ്ടിരിക്കുന്നു എന്നത് ഒരു യാഥാര്‍ഥ്യമാണ്. നിര്‍ബന്ധപൂര്‍വം ഈശ്വരവിശ്വാസം അടിച്ചേല്‍പിപ്പെടുന്നു എന്ന പ്രചാരണത്തില്‍ ഒരു കഴമ്പും ഇല്ല. കാരണം വിശുദ്ധ ഖുര്‍ആന്‍ വളരെ സ്പഷ്ടമാക്കിയ കാര്യമത്രെ അത്.”പറയുക: അല്ലയോ സത്യനിഷേധികളേ,നിങ്ങള്‍ ആരാധിക്കുന്നവയെ ഞാന്‍ ആരാധിക്കുന്നില്ല. ഞാന്‍ ആരാധിക്കുന്നതിനെ ആരാധിക്കുന്നവരല്ല നിങ്ങള്‍. നിങ്ങള്‍ ആരാധിക്കുന്നവയെ ആരാധിക്കുന്നവനല്ല ഞാന്‍. ഞാന്‍ ആരാധിക്കുന്നതിനെ ആരാധിക്കുന്നവരല്ല നിങ്ങളും.”(ഖുര്‍ആന്‍: അധ്യായം 109)

വിശ്വാസത്തിന്റെ നിഷ്‌കളങ്കതയുടെ പേരില്‍ ഒരു വിഭാഗം വിട്ടു വീഴ്ചയില്ലാത്ത ദൈവത്തിന്റെ ആളുകള്‍ എന്ന് പരിഹസിക്കപ്പെടുന്നതും; ആരാധനയും ആദരവും ഇഴപിരിഞ്ഞ സംസ്‌കാരത്തിന്റെ പേരില്‍ മറു വിഭാഗം ബഹുദൈവാരാധകര്‍ എന്ന് അവഹേളിക്കപ്പെടുന്നതും ബഹുസ്വര സമൂഹത്തില്‍ അസ്വാസ്ഥ്യങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. അതിനാല്‍ വിശ്വാസ സംഹിതയുടെ മര്‍മ്മം യഥാവിധി പ്രസരിക്കപ്പെടേണ്ടത് കാലഘട്ടത്തിന്റെ തേട്ടമാണ്.

Related Articles