Current Date

Search
Close this search box.
Search
Close this search box.

ക്യാമറ കണ്ണുകള്‍ നമുക്ക് നേരെയാണ്‌

തിരക്കു പിടിച്ച ഒരു വ്യാപാര സമുച്ചയത്തില്‍ ഒരു കൂട്ടം യുവാക്കളെയും യുവതികളെയും കണ്ടു. അവരുടെ അടക്ക അനക്കങ്ങളില്‍ അത്യപൂര്‍വമായ മാന്യത ശ്രദ്ധേയമായിരുന്നു. ഭക്ഷണശാലകളില്‍ നല്ല തിരക്കുണ്ടായിരുന്നു എങ്കിലും ഓരോ കേന്ദ്രത്തിലും നടക്കുന്ന ഇടപാടുകള്‍ ആകര്‍ഷകമായിരുന്നു. ജ്വല്ലറികളില്‍ നിറയെ വനിതകള്‍ ഏറെ കുലീനമായ സ്വഭാവം അവരിലും ദൃശ്യമായിരുന്നു. ഒരു പ്രദര്‍ശന ഗാലറിയുടെ ചുറ്റുവട്ടം എല്ലാ പ്രായക്കാരും തങ്ങളുടെ ഊഴവും കാത്ത് അക്ഷമരായി നില്‍ക്കുന്നതും കാണാമായിരുന്നു. അങ്ങനെ പ്രസ്തുത സമുച്ചയത്തിലെ ഓരോ ഇടവും പ്രത്യക്ഷത്തിലും പരോക്ഷത്തിലും വശ്യമനോഹരമായി അനുഭവപ്പെട്ടു.

കൗമാരക്കാരും യുവതീ യുവാക്കളും മധ്യവയസ്‌കരും ഒക്കെ അത്യാകര്‍ഷകമായ സ്വഭാവ വിശേഷം പ്രകടിപ്പിക്കുകയും പ്രസരിപ്പിക്കുകയും ചെയ്യുന്നതായി ബോധ്യപ്പെട്ടു. സമുച്ചയത്തിന്റെ എല്ലാ ഇടങ്ങളിലും നിരീക്ഷണവിധേയമാണെന്ന മുന്നറിയിപ്പുകള്‍ തൂങ്ങിയതിന്റെ പ്രതിഫലനമായിരുന്നു ഇതെല്ലാം എന്നു പിന്നീട് മനസ്സിലായി.

നിരീക്ഷണ വിധേയരാണെന്ന ബോധത്തോടെ ഒരു സമൂഹം ഒഴുകിക്കൊണ്ടിരിക്കുന്ന കാഴ്ച വിസ്മയകരം തന്നെയാണ്. അതിലേറെ ആനന്ദകരവും. ഭൗതിക ലോകമെന്ന വ്യാപാര സമുച്ചയത്തില്‍ ലോക രക്ഷിതാവിന്റെ നിരീക്ഷണ കണ്ണുകളില്ലാത്ത ഒരു ഇടവുമില്ലെന്നു മറന്നു കൂടാ. എല്ലാവരും സ്വയം വിചാരണക്ക് വിധേയരാകാന്‍ സമയമായിരിക്കുന്നു. ഒപ്പം നമ്മുടെ മക്കളെ കുറിച്ചും ഇണകളെ കുറിച്ചും മാതാക്കളെ കുറിച്ചും മഹതികളെ കുറിച്ചും പിതാക്കളെ കുറിച്ചും പിതാമഹാന്മാരെ കുറിച്ചും സഹോദരങ്ങളെ കുറിച്ചും അവരുടെ ജീവിത സാഹചര്യങ്ങളെകുറിച്ചും സുരക്ഷിതത്വത്തെ കുറിച്ചും ജാഗ്രവത്താകേണ്ട സമയവും അതിക്രമിച്ചിരിക്കുന്നു.

ലോകനിയന്താവായ തമ്പുരാന്‍ നമ്മുടെ ദൃഷ്ടിയില്‍ ഗോചരമല്ല. എന്നാല്‍ ആ ശക്തി വിശേഷത്തെ ജീവിതത്തിലെ എല്ലാ അടക്ക അനക്കങ്ങളിലും നമുക്ക് ചുറ്റുമുള്ള ആവാസ വ്യവസ്ഥയിലും അനുഭവിച്ചറിയുന്നവരാണ് മനുഷ്യരും സകല ജന്തുജാലങ്ങളും. അഥവാ പ്രപഞ്ച നാഥന്റെ സംരക്ഷണത്തിലും പരിപാലനത്തിലും നിരീക്ഷണ വലയത്തിലുമാണ് ലോകവും ലോകരും.

വര്‍ത്തമാനകാല വിശേഷങ്ങളുടെ ചാനല്‍ ചളി പുളരാത്ത ഭവനങ്ങളില്ല. ഇതിന്റെ ഭവിഷ്യത്ത് കൗമാരക്കാര്‍ക്ക് മാത്രമാകുന്ന പ്രശ്‌നവുമില്ല. ആരേയും പൂര്‍ണ്ണമായി കണ്ണടച്ചു വിശ്വസിക്കുകയൊ അവിശ്വസിക്കുകയൊ ചെയ്യാതിരിക്കുക. പടച്ച തമ്പുരാന്റെ നിരീക്ഷണത്തില്‍ നിന്നും ഒരിടവും വിട്ടു നില്‍ക്കുന്നില്ല എന്ന ദൃഢബോധവും ബോധ്യവും ഊട്ടിയുറപ്പിക്കപ്പെട്ടിട്ടില്ലെങ്കില്‍ സമൂഹത്തിന്റെ കെട്ടും മട്ടും വികൃതമാകുകയും അതുവഴി ഈ ജനത ഭൂമുഖത്ത് നിന്നു തന്നെ നിഷ്‌കാസനം ചെയ്യപ്പെടുകയും ചെയ്യുമെന്നതില്‍ സംശയിക്കുകയേ വേണ്ട.

ശുദ്ധിയും ശുചിത്വവും സര്‍വോപരി സുന്ദരവുമായ ഭൗതിക സൗകര്യങ്ങളുടെ അവസ്ഥ വര്‍ത്തമാനകാല ശരാശരി പുരോഗമന സമൂഹത്തിന്റെ വിഭാവനയില്‍ സ്ഥാനം നേടിയതായി വിലയിരുത്തപ്പെടുന്നു. ഇത്തരത്തില്‍ മനോഹരമായ സാമൂഹിക സാഹചര്യങ്ങളുടെ വ്യവസ്ഥ രൂപം കൊള്ളാനുള്ള മാനസിക വളര്‍ച്ചയിലാണ് സ്വസ്ഥ സുന്ദരമായ സംസ്‌കാരം പൂവിട്ടു തുടങ്ങുക.

ആരാലും നിരീക്ഷിക്കപ്പെടാത്തപ്പോള്‍ നിരീക്ഷണവിധേയരാണെന്ന ബോധത്തോടെയുള്ള ജീവിത ചര്യയാണ് സംസ്‌കാരം. സംസ്‌കൃതമായ സമൂഹത്തിലെ അനഭിലഷണീയതകളെ ശിക്ഷാ  ശിക്ഷണ നടപടികളിലൂടെ പരിഹരിക്കാന്‍ സാധിച്ചേക്കും. സംസ്‌കാരം കെട്ട സമൂഹത്തിലെ അബദ്ധങ്ങളെയും അക്രമങ്ങളെയും അസാന്മാര്‍ഗികതകളെയും ഇത്തരം ശിക്ഷാ  ശിക്ഷണ നടപടികളിലൂടെ തൂത്തെറിയാനാകുകയില്ല. ബോധവത്കരണങ്ങളിലൂടെ നന്മ പ്രസരിപ്പിച്ചും പ്രകാശിപ്പിച്ചും ഒരു നവ സംസ്‌കൃത സമൂഹത്തെ വാര്‍ത്തെടുക്കുന്ന പ്രക്രിയ അവിരാമം തുടരേണ്ടിയിരിക്കുന്നു.

ഒരു വാക്കു കൂടെ, എല്ലാ കുടുംബ നാഥന്മാരും നാഥകളും കണ്‍തുറക്കുക എന്നതിനേക്കാള്‍ ചെറുതും വലുതുമായ എല്ലാ അംഗങ്ങളും മിഴിതുറന്നിരിക്കുക. ഈ കുളിമുറിയില്‍ സകലരും നഗ്‌നരാണ്.

Related Articles