Current Date

Search
Close this search box.
Search
Close this search box.

കരുത്തരായ കോടിപതികളെ തോല്‍പിച്ചുകൊണ്ടിരിക്കുന്ന റഈസ്

സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡന്റും കാസര്‍കോട് സംയുക്ത മഹല്ല് ഖാദിയുമായ ടി. കെ. എം ബാവ മുസ്‌ലിയാരുടെ മരണാനന്തര കര്‍മങ്ങളില്‍ പങ്കെടുക്കാനായി ഇന്നുരാവിലെ കാലിക്കറ്റ് യൂനിവേഴ്‌സിറ്റിക്കടുത്ത വെളിമുക്കില്‍ പോയപ്പോള്‍ എന്റെ പ്രിയ സഹോദരന്‍ റഈസിനെ സന്ദര്‍ശിക്കാന്‍ അവന്റെ വീട്ടില്‍ പോയി. റഈസിനെയും അവനെപ്പോലെയുള്ളവരെയും കാണുമ്പോള്‍ അല്ലാഹു നല്‍കിയ അതിരുകളില്ലാത്ത അനുഗ്രഹങ്ങളെ സംബന്ധിച്ച് ആരും ആഴത്തില്‍ ആലോചിച്ചുപോകും.

ഇപ്പോള്‍ ഇരുപത്തഞ്ചു വയസ്സ് പ്രായമുള്ള റഈസ് പന്ത്രണ്ട് വര്‍ഷം മുമ്പ് പത്താം ക്ലാസ് പരീക്ഷ എഴുതിയിരിക്കെ ഒരു വാഹനാപകടത്തില്‍ പെട്ട് കിടപ്പിലായി. നട്ടെല്ലിന് ക്ഷതം ബാധിച്ചതിനാല്‍ കഴുത്തിനു മുകളിലുള്ള ഭാഗം മാത്രമേ ചലിക്കുകയുള്ളൂ. അതിനാല്‍ പ്രാഥമാകാവശ്യങ്ങള്‍ പോലും പൂര്‍ത്തീകരിക്കുന്നത് പരസഹായത്തോടെയാണ്. എന്നിട്ടും കഴിഞ്ഞ പത്ത് പന്ത്രണ്ട് വര്‍ഷമായി നൂറുകണക്കിന് മനുഷ്യര്‍ക്ക് ആശ്വാസം പകര്‍ന്നു കൊടുക്കുന്നു. ഒട്ടേറെ പേര്‍ക്ക് നിരന്തരം സഹായ സഹകരണം ചെയ്തുകൊണ്ടേയിരിക്കുന്നു.

തന്റെ അവസാനത്തെ കര്‍മ്മശേഷിയും സമൂഹത്തിനു വേണ്ടി ഉപയോഗിക്കുമെന്ന് തീരുമാനിച്ചുറപ്പിച്ച റഈസിനെ അത്യാവശ്യാക്കാര്‍ ടെലഫോണിലൂടെ വിളിച്ചുകൊണ്ടിരിക്കുന്നു. അവരില്‍ രക്തം വേണ്ടവരുണ്ട്. സാമ്പത്തിക സഹായം ആവശ്യമുള്ളവരുണ്ട്. മനശ്ശാന്തി ലഭിക്കേണ്ടവരുണ്ട്. അവന്റെ സംസാരവും ആശ്വാസ വചനങ്ങളും പ്രതീക്ഷിക്കുന്നവരുണ്ട്. ടെലഫോണിലൂടെ സ്വയം ചെയ്യാന്‍ കഴിയുന്നത് അങ്ങനെയും അല്ലാത്തവ തന്റെ കൂട്ടുകാരെ ഉപയോഗിച്ചും പൂര്‍ത്തീകരിച്ചുകൊടുക്കുന്നു. ഈ വീടുമായി ബന്ധപ്പെടുന്ന ആര്‍ക്കും നിരാശപ്പെടേണ്ടി വരാറില്ല, അതുകൊണ്ട് തന്നെ അവനെക്കുറിച്ച് ആലോചിക്കുമ്പോഴെല്ലാം എനിക്ക് എന്നെക്കുറിച്ച് വല്ലാതെ ലജ്ജ തോന്നാറുണ്ട്.

ശസത്രക്രിയവേളയിലുള്‍പ്പെടെ ഒരിക്കലും റഈസിന്റെ മുഖത്ത് ദുഖത്തിന്റെയോ നിരാശയുടെയോ നേരിയ അടയാളം പോലും കണ്ടിട്ടില്ല. എപ്പോഴും അവന്‍ പ്രസന്നവദനനാണ്. വല്ലാത്ത പ്രസാദാത്മകതയുള്ള മുഖം.

രോഗവും വേദനയും അല്ലലും അലട്ടലുമില്ലാത്ത സ്വര്‍ഗ്ഗജീവിതം കാത്തിരിക്കുന്നുവെന്ന പ്രതീക്ഷ റഈസിന് അതിരുകളില്ലാത്ത ആനന്ദവും സംതൃപ്തിയും നല്‍കുന്നു. ഒട്ടേറെ പേര്‍ക്ക് ആശ്വാസം പകര്‍ന്നു കൊടുക്കാനും സഹായിക്കാനും സാധിക്കുന്നതിനാല്‍ അതൊക്കെയും തനിക്ക് അല്ലാഹുവിന്റെ മുമ്പില്‍ സമര്‍പ്പിക്കാന്‍ അവസരം കിട്ടുമെന്ന് സമാശ്വസിക്കുന്നു. അങ്ങനെ സേവനത്തിന്റെയും ത്യാഗത്തിന്റെയും മാധുര്യം അക്ഷരാര്‍ഥത്തില്‍ അനുഭവിക്കുന്നു. കേരളത്തിലെ പൂര്‍ണാരോഗ്യവാന്മാരായ ലക്ഷക്കണക്കിന് കോടിപതികള്‍ക്ക് കിട്ടാത്ത സംതൃപ്തിയും സന്തോഷവുമാണ് റഈസ് അനുഭവിച്ചുകൊണ്ടിരിക്കുന്നത്. അതിനേക്കാള്‍ മഹാഭാഗ്യം മറ്റെന്തുണ്ട്?

Related Articles