മുഹമ്മദ്‌നബി(സ) അരുള്‍ ചെയ്യുന്നു:
‘അറിയുക… നിങ്ങളില്‍ ആരുടെയും കര്‍മങ്ങള്‍ അയാളെ സ്വര്‍ഗലബ്ധിക്ക് അര്‍ഹനാക്കുന്നില്ല’
അനുയായികള്‍ ചോദിച്ചു:
‘താങ്കളും അങ്ങനെത്തന്നെയോ?’
റസൂല്‍ പറഞ്ഞു: ‘ഞാനും അങ്ങനെത്തന്നെ. അല്ലാഹു അവന്റെ മഹത്തായ കാരുണ്യേതിരേകത്താലും ഔദാര്യത്താലും എന്നെ ആശീര്‍വദിച്ചാലല്ലാതെ ‘
മനുഷ്യന്‍ എത്ര ഉയര്‍ന്നാലും മൗലികമായി അങ്ങേയറ്റം നിസ്സാരനാണെന്ന് ഈ നബിവചനം വിളിച്ചു പറയുന്നു.
ഒരല്‍പം ആലോചിച്ചാല്‍ അത് ശരിയാണെന്നു ബോധ്യപ്പെടും.
നമ്മുടെ ജനനം തൊട്ട് മരണം വരെ ഒരു കാര്യത്തിലും നാം സ്വയംപര്യാപ്തരല്ല. എവിടെ? ആരുടെ മകനായി എപ്പോള്‍ ജനിക്കണമെന്ന് നാം തീരുമാനിച്ചതല്ല. ഇനി എവിടെ മരിക്കണമെന്നതും നമ്മുടെ തീരുമാനത്തിനൊത്ത് നടക്കില്ല.
നമ്മുടെ നിലനില്‍പിന്നാവശ്യമായ വായു, വെള്ളം, ചൂട്, വെളിച്ചം, മണ്ണ് .. അതുപോലെ പെട്രോള്‍, സ്വര്‍ണം, ഇരുമ്പ് തുടങ്ങി ഒന്നും തന്നെ നാം ഉണ്ടാക്കിയതല്ല.
അജയ്യനും അപരിമേയനുമായ അല്ലാഹു ഇവയെല്ലാം സംവിധാനിച്ച ശേഷമാണ് നമ്മെ ഇങ്ങോട്ടയച്ചത്.
ഇനി നോക്കൂ.. ആരോഗ്യം, സമ്പത്ത്, സൗന്ദര്യം, ഭക്ഷണം.. ഒന്നും നമ്മുടെ മിടുക്ക് കൊണ്ടു മാത്രം നേടുന്നില്ല. കൈകാലുകള്‍, കാഴ്ച,കേള്‍വി..ഇവയില്‍ ഏതൊന്നു നഷ്ടപ്പെട്ടാലും പൂര്‍ണാര്‍ത്ഥത്തില്‍ അവതരിച്ചുപിടിക്കാന്‍ നാം അശക്തരാണ്.
ഒരദൃശ്യ ശക്തി എപ്പോഴും നമ്മുടെ ജീവിതത്തില്‍ ഇടപെടുന്നുണ്ട്. സര്‍വ്വശക്തനും കരുണാമയനുമായ ആ മഹച്ഛക്തിയെ സദാ അനുസരിച്ചാരാധിച്ച് അവന്റെ പരിധിയില്‍ ഒതുങ്ങി ജീവിക്കുകയും അവന്റെ കാരുണ്യത്തില്‍ സദാ പ്രതീക്ഷയര്‍പ്പിക്കുകയും ചെയ്യുക. എങ്കില്‍ ഇരുലോക വിജയം സുനിശ്ചിതം.