ലോകത്തിലെ ഏറ്റവും മൂര്‍ച്ചകൂടിയ ആയുധം നാവാണ്. ഘോരമായ വിപത്തുകളാണ് അതിന്റെ ദുരുപയോഗം കൊണ്ടുണ്ടാവുന്നത്. നാവുണ്ടാക്കുന്ന മുറിവ് ഉണങ്ങാന്‍ പ്രയാസമാണ്. ‘നിശ്ശബ്ദനായിരുന്നതിന്റെ പേരില്‍ എനിക്കൊരിക്കലും ദുഃഖിക്കേണ്ടി വന്നിട്ടില്ല. എന്നാല്‍ സംസാരിച്ചതിന്റെ പേരില്‍ പലപ്പോഴും ദുഃഖിക്കേണ്ടി വന്നിട്ടുണ്ട്.’ എന്നാണ് ഖലീഫ ഉമര്‍ പ്രസ്താവിച്ചത്. ഇരുതല മൂര്‍ച്ചയുള്ള ഒരു കത്തിയെപ്പോലെയാണ് നാവ്. നന്മയില്‍ ഉപയോഗിച്ച് വിജയം നേടാനും തിന്മയില്‍ പ്രയോഗിച്ച് പരാജയം വരിക്കാനും നാവുകൊണ്ട് സാധിക്കുന്നു. അടുക്കുവാനും സൗഹൃദം പുനസ്ഥാപിക്കുവാനും ഏറ്റവും വലിയ തടസ്സം പെട്ടെന്നുള്ള ആവേശത്തിലോ പ്രകോപനത്തിലോ പറഞ്ഞുപോയ വാക്കുകളായിരിക്കും. ഒരൊറ്റ പുഞ്ചിരികൊണ്ടോ ചെറിയൊരു വാക്കുകൊണ്ടോ തീരുന്ന കാര്യം ദിവസങ്ങളോളം നാം മനസ്സില്‍ ചുമന്നുകൊണ്ട് നടക്കുന്നു. അതിനാലാണ് പരസ്പരം പിണങ്ങിയാല്‍ പുലഭ്യം പറയുന്നവര്‍ കപടന്മാരാണെന്ന് പ്രവാചകന്‍ അരുളിയത്. ഉമറുബ്‌നു അബ്ദില്‍ അസീസ് തന്നെക്കുറിച്ച് പറയുന്നതിങ്ങനെ: ‘ പെരുമ പറച്ചിലോ ഊറ്റ പ്രകടനമോ വന്നുപോകുമെന്ന് പേടിച്ചാണ് ഞാന്‍ അധിക സംസാരവും ഒഴിവാക്കുന്നത്.’
പ്രസിദ്ധ അറബിസാഹിത്യകാരനായ ഡോ: താഹാ ഹുസൈന്‍ ബാലനായിരുന്നപ്പോള്‍ വസൂരി ബാധിച്ച് അന്ധനായിത്തീര്‍ന്നിരുന്നു. നാട്ടിലെ വിദ്യാലയത്തില്‍ പഠിച്ചുകൊണ്ടിരുന്നപ്പോള്‍ ഒരു ദിവസം ക്ലാസ്സില്‍ കയറിവന്ന അധ്യാപകന്‍ സാധാരണ ഇരിക്കറുള്ള സ്ഥലത്ത് താഹാ ഹുസൈനെ കണ്ടില്ല. അപ്പോള്‍ കുട്ടികളോട് ചോദിച്ചു: ”ഇന്ന് നമ്മുടെ കണ്ണുപൊട്ടന്‍ വന്നിട്ടില്ലേ?” അതോടെ ക്ലാസ്സില്‍ ഉയര്‍ന്ന കൂട്ടച്ചിരി മുറിയുടെ മറ്റൊരു ഭാഗത്ത് മാറിയിരിക്കുകയായിരുന്ന താഹാ ഹുസൈനെ അതിയായി വേദനിപ്പിച്ചു. അത് അദ്ദേഹത്തിന്റെ മനസ്സിനേല്‍പിച്ച മുറിവ് ആജീവനാന്തം ഉണങ്ങാതെ നിന്നു. തന്റെ വിദ്യാര്‍ഥിയോട് വെറുപ്പുള്ളതു കൊണ്ടായിരിക്കില്ല ആ അധ്യാപകന്‍ അങ്ങനെ ചോദിച്ചത്. പക്ഷേ അതിന്റെ ആഘാതം അതിശക്തമായിരുന്നു. അദ്ദേഹത്തിന് മതപണ്ഡിതന്മാരോടുണ്ടായിരുന്ന മുഴുവന്‍ മതിപ്പും നഷ്ടപ്പെട്ടു. മതമേധാവികളോടും മതകാര്യങ്ങളോടും അദ്ദേഹം ജീവിതത്തില്‍ പുലര്‍ത്തിയിരുന്ന അനാദരവിന്റെ അടിവേരുകള്‍, കുട്ടിക്കാലത്തുണ്ടായ ഈ തിക്തമായ അനുഭവത്തിലാണ് ചെന്നെത്തുന്നതെന്നാണ് പല നിരൂപകരും അഭിപ്രായപ്പെടുന്നത്.
സാമൂഹിക ജീവതത്തിലെ അകല്‍ച്ചക്കും ശത്രുതക്കും കാരണം നാവാണ്. കുടുംബംഗങ്ങള്‍ക്കിടയിലും അയല്‍വാസികള്‍ തമ്മിലും സഹോദരങ്ങള്‍ തമ്മിലും ദമ്പതികള്‍ തമ്മിലും പ്രയോഗിച്ച കുത്തുവാക്കുകളുടെ പ്രത്യാഘാതം വളരെ കാലത്തോളം നിലില്‍ക്കുന്നു. അത് കാരണമുണ്ടായ വൈരാഗ്യം തലമുറകളോളം അകല്‍ച്ചക്കും ശത്രുതക്കും കാരണമായിത്തീരുന്നു.
ഖുര്‍ആനില്‍ വാക്കുകള്‍ക്ക് പ്രത്യേക പരിഗണ നല്‍കിയിരിക്കുന്നു. വിവിധ സന്ദര്‍ഭങ്ങളില്‍ വിശ്വാസി സ്വീകരിക്കേണ്ട വാക്കുകളെ മൃദുലമായ വാക്ക്, ‘കൗലന്‍ ലയ്യിന്‍’ എന്നും, മാന്യമായ വാക്ക് ‘കൗലന്‍ കരീം’ എന്നും, ആശ്വാസവചനം ‘കൗലന്‍ മൈസൂര്‍’ എന്നിങ്ങനെ നിത്യ ജീവിത്തില്‍ അഭിമുഖീകരിക്കേണ്ടിവരുന്ന വാക്കുകളെക്കുറിച്ച് ഉല്‍ബോധിപ്പിക്കുന്നു.