Current Date

Search
Close this search box.
Search
Close this search box.

ഉംറാന്‍ ദഖ്‌നീശും കിം ഫുകും വ്യത്യസ്തമാകുന്നത്

daqnish-kim-fuk.jpg

ഈ വര്‍ഷം മാധ്യമങ്ങളിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങളിലൊന്നായിരുന്നു അലപ്പോ കൂട്ടകശാപ്പിന്റെ ഇര ഉംറാന്‍ ദഖ്‌നീശിന്റേത്. അതുപോലെ മാധ്യമങ്ങളിലൂടെ ജനശ്രദ്ധ നേടിയ ഒന്നായിരുന്നു അമേരിക്കയുടെ വിയറ്റ്‌നാം ആക്രമണത്തിന്റെ ഇരയായ നാപാം പെണ്‍കുട്ടിയെന്ന പേരില്‍ അറിയപ്പെട്ട കിം ഫുകിന്റെ ചിത്രം. തകര്‍ക്കപ്പെട്ട വീടിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നും പുറത്തെടുക്കപ്പെട്ട, സംസാരിക്കാന്‍ പോലുമാവാത്ത വിധം പരിഭ്രമം ബാധിച്ച ഉംറാന്‍ ആംബുലന്‍സില്‍ ഇരിക്കുന്ന ചിത്രം ഈ വര്‍ഷത്തെ ശ്രദ്ധിക്കപ്പെട്ട ചിത്രം മാത്രമായി മാറി. 1972ലാണ് കിം ഫുക് ആക്രമണത്തിന് ഇരയാക്കപ്പെട്ടത്. എന്നാല്‍ നാല്‍പത് വര്‍ഷം പിന്നിടുമ്പോഴും അവളുടെ കഥ ജനമനസ്സുകളില്‍ സജീവമാണ്. 17 ശസ്ത്രക്രിയകളിലൂടെ അവര്‍ ജീവിതത്തിലേക്ക് മടങ്ങി വന്നിരിക്കുന്നു. കടുത്ത വേദനയില്‍ നിന്ന് ഇപ്പോഴും മോചനം നേടാന്‍ അവര്‍ക്ക് സാധിച്ചിട്ടില്ല. അവളുടെ പ്രയാസങ്ങള്‍ക്ക് അറുതി വരുത്തുന്ന ലേസര്‍ ചികിത്സ മിയാമില്‍ ആരംഭിക്കാനിരിക്കുന്നു എന്നതാണ് അതിലെ അവസാന റിപോര്‍ട്ട്.

നാപാം ആക്രമണത്തില്‍ വസ്ത്രം കത്തിക്കരിഞ്ഞ് ശരീരത്തിന് പൊള്ളലേറ്റ് പൂര്‍ണ നഗ്നയായി കരഞ്ഞോടുന്ന കിമിന്റെ ചിത്രം അന്ന് ലോകത്തെ നടുക്കി. ചരിത്രം സൃഷ്ടിക്കുന്നതില്‍ പങ്കുവഹിച്ച ഒന്നായിട്ടാണതിന് കാണുന്നത്. ചിത്രം പകര്‍ത്തിയ ഫോട്ടോഗ്രഫര്‍ നിക് ഉട്ടിനെ തേടി നിരവധി പുരസ്‌കാരങ്ങള്‍ എത്തി. ആ പെണ്‍കുട്ടി കനഡയിലേക്ക് കുടിയേറി വിവാഹിതയായി രണ്ട് കുട്ടികളുടെ മാതാവായെങ്കിലും പാശ്ചാത്യലോകം അവര്‍ക്ക് നല്‍കുന്ന പരിഗണ ഇപ്പോഴും തുടരുന്നു. യുദ്ധക്കെടുതിയുടെ ഇരകളെ ചികിത്സിക്കാന്‍ അവരുടെ പേരില്‍ സ്ഥാപനം ആരംഭിച്ചു. 1979ല്‍ അവര്‍ യുനെസ്‌കോയുടെ ഗുഡ്‌വില്‍ അംബാസഡറായി തെരെഞ്ഞെടുക്കപ്പെട്ടു. അതിന് മുമ്പത്തെ വര്‍ഷം അവര്‍ അമേരിക്ക സന്ദര്‍ശിക്കുകയും വന്‍ ജനാവലിയുടെ സ്വീകരണം ഏറ്റുവാങ്ങുകയും ചെയ്തിരുന്നു. അവിടെ വെച്ച് പണ്‍കുട്ടിയുടെ ഗ്രാമമായ ട്രാങ്ക് ബാങ്കില്‍ ആക്രമണം നടത്തിയ പൈലറ്റ് അവരെ കാണുകയും ക്ഷമാപണം നടത്തുകയും ചെയ്തു. നാപാം ബാക്കിവെച്ച അടയാളങ്ങള്‍ അവരുടെ ശരീരത്തെ പ്രയാസപ്പെടുത്തുന്നുണ്ടെങ്കിലും മനസ്സ് തെളിഞ്ഞിരിക്കുന്നു.

കിം ഫുകിന്റെ ചിത്രം പടിഞ്ഞാന്‍ മനസാക്ഷിയില്‍ ആണ്ടിറങ്ങിയിരിക്കുന്നു. പുറം ലോകത്തെ മനുഷ്യാവകാശ വേദികളിലും സംവിധാനങ്ങളിലും ഇന്നുമത് ജീവിക്കുന്നു.

കഴിഞ്ഞ അഞ്ച് വര്‍ഷമായി സിറിയന്‍ ജനതയനുഭവിക്കുന്ന ദുരിതത്തിന്റെ ആഴം വിളിച്ചോതുന്ന എത്രയോ ചിത്രങ്ങള്‍ ഈ വര്‍ഷം നമ്മുടെ മുമ്പിലൂടെ കടന്നു പോയിരിക്കുന്നു. ദമസ്‌കസ് ഭരണകൂടത്തിന്റെയും സഖ്യങ്ങളുടെയും വന്യതയും കുറ്റകരമായ മൗനത്തെയും എടുത്തു കാണിക്കുന്നവ കൂടിയാണത്. എത്രയോ ഉംറാന്‍ ദഖ്‌നീശുമാര്‍ അക്കൂട്ടത്തിലുണ്ട്. അംഗഭംഗം വന്നവരായി മാറിയിരിക്കുന്നു ചിലര്‍. മറ്റു ചിലര്‍ ഓര്‍മശക്തിയും സംസാരശേഷിയും നഷ്ടപ്പെട്ടരായി മാറിയിരിക്കുന്നു. അവശിഷ്ടങ്ങള്‍ക്കടിയിലും സമുദ്രത്തിന്റെ ആഴങ്ങളിലും ജീവന്‍ നഷ്ടപ്പെട്ടവര്‍ നിരവധിയാണ്. മൂന്ന് വയസ്സുകാരനായ ഐലന്‍ കുര്‍ദിയുടെ അവരുടെ പ്രതീകം മാത്രമാണ്. വേദനയും ഞെട്ടലുമുണ്ടാക്കുന്ന ആ ചിത്രം മാധ്യമങ്ങളിലൂടെ എത്രത്തോളം പ്രചരിച്ചു എന്നത് നാം ഓര്‍ക്കുന്നുണ്ട്. എന്നാല്‍ ചുറ്റുമുള്ള ലോകത്ത് ഒരു ചലനവും അതുണ്ടാക്കിയില്ല.

ഐക്യരാഷ്ട്രസഭക്ക് കീഴിലുള്ള യുനിസെഫിന്റെ കണക്കുകള്‍ പ്രകാരം കുട്ടികള്‍ നാല് ദശലക്ഷത്തിനും എട്ട് ദശലക്ഷത്തിനുമിടയില്‍ കുട്ടികള്‍ യുദ്ധത്തിന് ഇരയാക്കപ്പെട്ടിട്ടുണ്ട്. സിറിയന്‍ കുട്ടികളുടെ എണ്‍പത് ശതമാനം ഏതെങ്കിലും തരത്തില്‍ യുദ്ധം ബാധിച്ചവരാണെന്നും അത് വ്യക്തമാക്കിയിട്ടുണട്. ഈ കണക്കുകള്‍ ജന്തുക്കളെയോ പക്ഷികളെയോ സംബന്ധിച്ചായിരുന്നെങ്കില്‍ പരിസ്ഥിതി സംരക്ഷണത്തിന്റെ പേരില്‍ രംഗത്ത് വരാന്‍ നിരവധി പേരുണ്ടാകുമായിരുന്നു.

നാല്‍പത് വര്‍ഷം പിന്നിട്ടിട്ടും കിം ഫുകിന്റെ കഥ ആരും മറന്നിട്ടില്ല. എന്നാല്‍ അലപ്പായിലും ദാരിയയിലും ദമസ്‌കസ് ഗ്രാമത്തിലും നാപാമിന് ഇരയാക്കപ്പെട്ട സിറിയന്‍ കുട്ടികളുടെ നീണ്ട നിര അറബ് ലോകത്തോ പാശ്ചാത്യ ലോകത്തോ ഒരു ചലനവും ഉണ്ടാക്കിയിട്ടില്ല. അറബ് ലോകത്തെ മനുഷ്യ ഉന്മൂലങ്ങള്‍ക്ക് ഒരു പ്രസക്തിയും കല്‍പിക്കപ്പെടുന്നില്ല. അല്ലെങ്കില്‍ മനസാക്ഷികള്‍ മരവിച്ചിരിക്കുന്നു.

വിവ: നസീഫ്

Related Articles