Current Date

Search
Close this search box.
Search
Close this search box.

“മക്ക കാഴ്ചയിൽ നിന്ന് ഹൃദയത്തിലേക്ക്” അണയുമ്പോൾ

പ്രവാചകൻറെ പാദസ്പർശമേറ്റ് പാവനമായ പുണ്യഭൂമിയാണ് മക്ക. അല്ലാഹു ഭൂമി-ആകാശങ്ങളെ സൃഷ്ടിച്ച നാൾ മുതൽ മക്കയെ പവിത്രമാക്കിയിരിക്കുന്നു (ബുഖാരി). ഇതുപോലെ മക്കയുടെ ശ്രേഷ്ഠത വിളിച്ചോതുന്ന ധാരാളം പ്രവാചകാധ്യാപനങ്ങളുമുണ്ട്. അല്ലാഹുവിൻറെ ഭൂമിയിലെ ആദ്യത്തെ ഭവനമായ കഅ്ബ മക്കയിലാണെന്നതും ആ ദേശത്തെ മറ്റു പ്രദേശങ്ങളിൽ നിന്ന് സവിശേഷമാക്കുന്നു. കഅ്ബയിൽ ചെന്ന് ഹജജ് നിർവഹിക്കാനും പ്രവാചക വിപ്ലവത്തിൻറെ കേന്ദ്രമായ മക്കയെ ഒന്ന് നേരിൽ കാണാനും വിശ്വാസികളുടെ ഹൃദയങ്ങൾ വെമ്പുന്നുണ്ട്. ഭയഭക്തി നിറഞ്ഞ മനസ്സുമായി, പാപമോചനത്തിനിരക്കുന്ന നാവുകളുമായി ജീവിക്കുന്ന വിശ്വാസികൾക്ക് മസ്ജിദുൽ ഹറാമിൽ ചെന്ന് രണ്ട് റകഅത്ത് നമസ്കരിക്കാൻ അതിയായ ആഗ്രഹവുമുണ്ട്. ഇയൊരു അഭിനിവേശം ഹജജ് നിർവഹിച്ച് മടങ്ങിവരുന്നവരുടെ അനുഭവങ്ങളിലേക്ക് കാതോർക്കാനും അത്തരം സംഭവങ്ങൾ വായിക്കാനും വിശ്വാസിയെ പ്രാപ്തമാക്കുന്നു.

ഇതേ രൂപത്തിൽ ഹജ്ജ് ചെയ്ത വ്യക്തികൾക്കും അവിടെ വച്ചുണ്ടായ അനുഭവങ്ങൾ, മനസ്സിൽ അങ്കുരിച്ച ആലോചനകൾ എന്നിവ പങ്കുവെക്കാൻ ആഗ്രഹമുളവാക്കുന്നു. ഈയൊരർത്ഥത്തിൽ ധാരാളം ഗ്രന്ഥങ്ങൾ രചിക്കപ്പെട്ടിട്ടുണ്ട്. എന്നാൽ അതിൽ നിന്ന് വേറിട്ടൊരു വായനാനുഭവം പ്രമുഖ എഴുത്തുകാരനായ മുഹമ്മദ് ശമീമിൻറെ ”മക്ക കാഴ്ചയിൽ നിന്ന് ഹൃദയത്തിലേക്ക്” എന്ന പുസ്തകം അനുവാചകന് സമ്മാനിക്കുന്നുണ്ട്. ഇത് ഹജ്ജിനായി പുറപ്പെട്ട ഒരാളുടെ യാത്രാവിവരണമല്ല, മറിച്ച് ഹജ്ജിൻറെ വേളയിൽ തൻറെ മനസ്സിൽ അങ്കുരിച്ച ചിന്തകളെ ചിട്ടപ്പെടുത്തിയെടുത്ത് അവതരിപ്പിക്കുകയാണെന്ന് പുസ്തകത്തിൻറെ മുൻമൊഴിയിൽ അദ്ദേഹം സൂചിപ്പിക്കുന്നുണ്ട്. അഞ്ച് ഭാഗങ്ങളിലായി ഇരുപത്തിനാല് അദ്ധ്യായങ്ങളിലൂടെ വിരചിതമായ ഈ ഗ്രന്ഥം, അനുവാചകനെ പുതിയ ധൈഷണിക പാന്ഥാവിലേക്ക് ആനയിക്കുന്നുണ്ട്. വിശദീകരണത്തിനായി ശാസ്ത്രം, തത്വചിന്തകൾ, യൂദ മിത്തുകൾ, ബുദ്ധാധ്യാപനങ്ങൾ, ഹൈന്ദവ വേദങ്ങൾ, ചരിത്രങ്ങൾ തുടങ്ങയവയിൽ നിന്നുള്ള ഉദ്ദരണികളും ഉപയോഗിക്കുന്നുണ്ട്. ഇതൊക്കെയും ഗ്രന്ഥകർത്താവിൻറെ ആലോചനകളുടെ വിപുലമായ ആഴപരപ്പിനെ കാണിക്കന്നു. കഅ്ബ, സ്വഫ-മർവ, അറഫ, മശ്അറുൽ ഹറാം(മുസ്ദലിഫയെ ഖുർആൻ വിശേഷിപ്പിച്ചത്), മിന എന്നിങ്ങനെ ഹജ്ജ് ചെയ്യുമ്പോൾ എത്തിച്ചേരുന്ന സ്ഥലങ്ങളുടെ പേരുകളാണ് പുസ്തകത്തിലെ അഞ്ച് ഭാഗങ്ങൾക്കായി നാമകരണം ചെയ്തിട്ടുള്ളത്. കഅ്ബ എന്ന ആദ്യ ഭാഗത്ത് ത്വവാഫ് ചെയ്യുന്ന വിശ്വാസികളെ പ്രപഞ്ചത്തിലെ അനേകം സൃഷ്ടികളിൽ ഒന്നു മാത്രമായി ഗണിക്കുന്ന ചിന്ത ഗ്രന്ഥകർത്താവ് അനുവാചകന് നൽകുന്നു. നാം സാധരണ പറയുന്നതു പോലെ കഅ്ബയെ നാം വലംവെക്കുകയല്ലെന്നും, മറിച്ച് ഇടം വെക്കുകയാണെന്നും അത് പ്രപഞ്ചത്തിൻറെ പരിക്രമണ ദിശയാണെന്നും അദ്ധേഹം പറഞ്ഞുവെക്കുന്നു.

Also read: ‘അൻസാനീഹു’ വിന്റെയും ‘അലൈഹുല്ലാഹ്’ ന്റെയും വർത്തമാനങ്ങൾ

അങ്ങനെ കഅ്ബയെ പരിക്രമണം ചെയ്യുമ്പോൾ വിശ്വാസി തൻറെ ഭാഷയും വർണവും സ്വത്വവും മറന്ന് മനുഷ്യ സമൂഹത്തെ പ്രതിനിധീകരിക്കുന്നു. അങ്ങനെ ആ മനുഷ്യൻ പ്രപഞ്ചത്തിൻറെ ഒരു ഭാഗമായി മാത്രം പരിണമിക്കുകയും ചെയ്യുന്നുവെന്ന് സമർത്ഥിക്കന്നു. “കിഴക്കും പടിഞ്ഞാറും അല്ലാഹുവിന്റേതാണ്. അതിനാല്‍ ‎നിങ്ങള്‍ എങ്ങോട്ടു തിരിഞ്ഞു പ്രാര്‍ഥിച്ചാലും ‎അവിടെയൊക്കെ അല്ലാഹുവിന്റെ സാന്നിധ്യമുണ്ട്. ‎അല്ലാഹു അതിരുകള്‍ക്കതീതനാണ്. എല്ലാം ‎അറിയുന്നവനും(അൽബഖറ: 115) എന്ന ഖുർആനിക വചനവും ഭൂമി മുഴുവൻ അല്ലാഹുവിനെ പ്രണമിക്കാനുള്ള ഇടമാണെന്ന് ആശയമുള്ള പ്രവാചകാധ്യാപനങ്ങളും നിലനിൽക്കുമ്പോൾ എന്തിന് കഅ്ബയെ കേന്ദ്രമാക്കി നിശ്ചയിച്ചുവെന്നും അടിമത്തത്തിൽ നിന്ന് വിമോചിതരാക്കി മനുഷ്യ സ്വാതന്ത്ര്യം വിഭാവന ചെയ്യുന്ന ഇസ്‌ലാം എന്തിനൊരു ഘടനയെ പരിചയപ്പെടുത്തുന്നുവെന്നും അദ്ദേഹം പറഞ്ഞുവെക്കുന്നു.

ഇസ്‌ലാം ഭൗതികതയെയും ആത്മീയതയേയും ഒരു പോലെ പരിഗണിക്കുന്നു. ഭൗതികതയെ വിമർശിക്കുന്ന ആത്മീയതയേയോ ആത്മീയതയെ വിമർശിക്കുന്ന ഭൗതികതയെയോ ഇസ്‌ലാം മുന്നോട്ട് വെക്കുന്നില്ല. ഈ രണ്ട് ആശയങ്ങളേയും ഒരുപോലെ ഇസ്‌ലാം കാണുന്നുവെന്നും അദ്ദേഹം നിരീക്ഷിക്കുന്നു. പരസ്പര വിരുദ്ധമായ രണ്ടാശയങ്ങളുടെ ഫലത്തിൽ വ്യത്യസ്ത സന്ദർഭങ്ങളിൽ വൈരുദ്ധ്യാത്മക സമീപനങ്ങളുണ്ടാകുമ്പോൾ അത് തികച്ചും ആപേക്ഷികമാണെന്നും തെളിയുന്നു. മനുഷ്യ ജീവിതവും ഇതുപോലെ കടന്നു പോകുന്നതാണെന്നും ഗ്രന്ഥകർത്താവ് രേഖപ്പെടുത്തുന്നു. ഉപരിസൂചിതമായ രണ്ടാശയങ്ങളേയും ദ്വിധ്രുവ സംയോജനം (ഭൗതീകത-ആത്മീയത), ദ്വന്ദാത്മക സംയോജനം (സന്ദർഭങ്ങൾക്കനുസൃതമായി വിപരീതമാണെന്ന് മനസ്സിലാക്കപ്പെടുന്നവ) എന്നീ രണ്ട് തലക്കെട്ടിൽ വിശദീകരിക്കുന്നു. കഅ്ബയെന്നത് ഇബ്രാഹിം (അ) യുടെ ജീവിതത്തേയും അനുസ്മരിപ്പിക്കുന്നു. അങ്ങനെ പിതുരാധിപത്യ വ്യവസ്ഥകളോടും അധീശ്വ വ്യവഹാരങ്ങളോടും അദ്ധേഹം പോരാടിയ ചരിത്രവും ഈ ഭാഗത്ത് പ്രതിപാദിക്കുന്നു.

സ്വഫ-മർവ എന്ന രണ്ടാം ഭാഗത്തിൽ മുഖ്യമായും സ്ത്രീയുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് പരാമർശിക്കുന്നത്. സ്വഫ-മർവക്കിടയിലൂടെയുള്ള ദ്രുത പ്രയാണം ഇബ്റാഹിം നബിയുടെ ഭാര്യ ഹാജറിനെ ഓർമിപ്പിക്കുന്നതാണ്. അതൊടൊപ്പം ഇത് ഹാജറിനെ പിന്തുടരലാണ്. ഇസ്‌ലാം സ്ത്രീ സ്വത്വത്തിനു നൽകിയ ആദരവിൻറെ അടയാളമാണിതെന്നും അദ്ദേഹം ചേർത്തു പറയുന്നു. അധീശ്വവ്യവസ്ഥകളുടെ കടന്നുവരവും കെട്ടിച്ചമക്കപ്പെട്ട പുരാണങ്ങളുടെയും ഫലമായി സ്ത്രീ സ്വത്വം പുരുഷ സ്വത്വത്തിനു കീഴിലായി സ്ഥാനമുറപ്പിക്കപ്പെടുകയായിരുന്നെന്നും ഈ ഗ്രന്ഥത്തിൽ വിശദീകരിക്കപ്പെടുന്നു. ഇസ്‌ലാമിലെ ലിംഗനീതിയുടെ പാഠങ്ങളും അതോടൊപ്പം ഇസ്‌ലാമിക ദർശനത്തെ പ്രതിസ്ഥാനത്ത് നിർത്തുന്ന സ്ത്രീകളുടെ ഹിജാബുമായി ബന്ധപ്പെട്ട പ്രസ്താവനകളും കൃത്യമായ വിശദീകരണങ്ങൾക്ക് വിധേയമാക്കുന്നു.

അറഫ, മശ്അറുൽ ഹറാം, മിന എന്നീ ഭാഗങ്ങളിൽ, അറഫ എന്നാൽ അറിവിനെ സൂചിപ്പിക്കുന്നതാണെന്നും മശ്അറുൽ ഹറാം അവബോധത്തേയും മിന ഭക്തിയെയും ഓർമിപ്പിക്കുന്നു എന്ന അലി ശരീഅത്തിയുടെ നിരീക്ഷണങ്ങളെ പങ്കുവെക്കുകയും തദനുസാരം ഈ മൂന്ന് വിചാരങ്ങളെയും ശാസ്ത്രം, ദർശനം, മതം എന്ന് വ്യാഖ്യാനിക്കുകയും ചെയ്യുന്നു. അറഫ ജീവിതത്തേയും ജീവനേയും കുറിച്ചുള്ള അറിവാണെന്നും അത് സമ്പൂർണമായി നേടുന്നവൻ ലോകത്തേയും ജീവിതത്തേയും കുറിച്ചുള്ള സമഗ്രാവബോധം സിദ്ധിക്കുന്നുണ്ടെന്നും വിശദമാക്കപ്പെടുന്നു. ഇങ്ങനെ ലൗകീക ജ്ഞാനം പ്രപഞ്ചത്തിൻറെ ധർമത്തെ അറിയാൻ സഹായിക്കുന്നുണ്ടെന്നും അതുവഴി ധർമത്തെ പിന്തുടരണമെന്നും നിരീക്ഷിക്കുന്നു. ധർമത്തെ പിന്തുടരൽ സ്വതന്ത്രമാണെന്നും അതിലേക്ക് നയിക്കുന്ന ആത്മാവിൻറെ വികാസത്തെ ഖുർആൻ പ്രസ്താവിച്ച, അന്നഫ്സ് അൽ അമ്മാറ, അന്നഫ്സ് അല്ലവ്വാമ, അന്നഫ്സ് അൽ മുത്വമഇന്ന, എന്ന സങ്കൽപ്പത്തെ ആധാരമാക്കി വ്യാഖാനിക്കുന്നു.

Also read: സീസിയുടെ മതനവീകരണവും അല്‍ അസ്ഹറിന്റെ ഭാവിയും

മശ്അറുൽ ഹറാം എന്ന ഭാഗത്ത്, ഹജ്ജിനായി പോകുന്ന യാത്രികർ ദുൽഹജ്ജ് ഒമ്പതിന് മുസ്ദലിഫ(മശ്അറുൽ ഹറാമെന്നത് ഖുർആൻ നൽകിയ വിശേഷണം) യിൽ രാത്രി കഴിച്ചുകൂട്ടുന്നു. അവിടെയാണ് അവരുടെ ഉറക്കം. ഉറക്കം ചെറു മരണമാണ്. അതുവഴി, ഭാവിയിൽ സംഭവിക്കാനുള്ള മരണത്തേയും പരലോകത്തേയും ഓർമിപ്പിക്കുന്നു. ഈ രീതിയിൽ മരണത്തേയും അല്ലാഹുവിലേക്കുള്ള മടക്കത്തേയും ഈ ഭാഗത്ത് പരാമർശിക്കുന്നു. മരണത്തിൻറെയും അനന്തര ജീവിതത്തിൻറെയും യുക്തിയും സംഭവ്യതയും യാഥാർത്ഥ്യവും ഗ്രന്ഥകർത്താവ് തെളിയിക്കുന്നുണ്ട്.

അവസാന ഭാഗമായ മിനയിൽ, ബലിയെ ആസ്പദമാക്കി ചർച്ച മുന്നോട്ടു പോകുന്നു. ഏതൊരു കർമത്തിനും ഭൗതീകവും ആത്മീയവുമായ ഫലങ്ങളുണ്ടാവും. ബലിയിലൂടെ മനുഷ്യർക്ക് മാംസം വീതിച്ച് നൽകുന്നത് ഭൗതിക കർമമാണ്. അതിൻറെ ഫലമനുഭവിക്കുന്നത് സമൂഹവുമാണ്. എന്നാൽ അതിൻറെ ആത്മീയ വശം അല്ലാഹുവിന് നാം കൊടുക്കുന്ന ഭക്തിയാണെന്നും ഖുർആനിൻറെ വെളിച്ചത്തിലൂടെ അദ്ദേഹം പറഞ്ഞുവെക്കുന്നു. ഇബ്റാഹീം നബിയുടെ ബലി നൽകലിൽ അദ്ദേഹം തനിക്ക് ഭൂവിൽ ഏറ്റവും പ്രിയങ്കരമായതിനെ അല്ലാഹുവിനുവേണ്ടി ത്യജിക്കാനാണ് തയ്യാറാവുന്നത്. അതിനുശേഷം മാനവചരിത്രത്തിൽ സംഭവ്യമായ ആദ്യബലിയെ (ഹാബീൽ-ഖാബീൽ ചരിത്രം) വിശകലനം ചെയ്യുന്നു. അവസാനം ജംറത്തുൽ അഖബയിലെ കല്ലേറിനെ വിശ്വാസി തൻറെ ഉള്ളിലടങ്ങിയിട്ടുള്ള പൈശാചിക പ്രവണതകളെ എറിഞ്ഞുടക്കുകയാണെന്ന് വിശേഷിപ്പിക്കുന്നു.

“മക്ക കാഴ്ചയിൽ നിന്ന് ഹൃദയത്തിലേക്ക്” അണയുമ്പോൾ വ്യത്യസ്ത രീതിയിൽ അനുവാചകൻറെ ആലോചനകളെ സ്വാധീനിക്കുന്നുണ്ട്. വായനക്കാരൻറെ ധിഷണാശക്തിയെ ഉത്തേജിപ്പിച്ച് പുതിയ ആശയങ്ങളിലേക്ക് ചിന്തകളെ ഉദ്ദീപിപ്പിക്കുന്നുണ്ട്. ഗ്രന്ഥകർത്താവിൻറെ ചിന്താപരതയും വായനാവൈഭവവും ഈ കൃതി അനാവരണം ചെയ്യുന്നുണ്ട്. ഇസ്‌ലാമിലെ ആരാധനകളുടെ സാമൂഹ്യതയും പ്രതീകാത്മകതയും ചർച്ച ചെയ്യപ്പെടുന്ന ഈ കാലത്ത് ഈ കൃതി ഒരു മുതൽക്കൂട്ടാണ്.

പുസ്തകം – മക്ക കാഴ്ചയില്‍നിന്ന് ഹൃദയത്തിലേക്ക്
ഗ്രന്ഥ കര്‍ത്താവ്  – മുഹമ്മദ് ശമീം
പ്രസാധനം       – ഐ. പി. എച്ച്
വില              – 180 രൂപ

Related Articles