തവണയെങ്കിലും ചെയ്യണമെന്ന യാത്രയും, കർമവുമുണ്ട്. ഹജജ്; ഹജജിന് പോവുകയെന്നത് പലരുടെയും ഹൃദയത്തിലെ ദീർഘകാല മോഹം കൂടിയാണ്.അത് വെറുമൊരു യാത്രയല്ല, ദീർഘമായ തയ്യാറെടുപ്പുകളുടെ പരിസമാപ്തി കൂടിയാണ്. പൂർവികരെല്ലാം വർഷങ്ങൾ കാൽനടയായി താണ്ടിയാണ് ഈ യാത്രാ ലക്ഷ്യത്തിലേക്കെത്തിച്ചേർന്നത്.ഇന്നതിന് മണിക്കൂറുകൾ മതി. പണ്ട് വളരെ പ്രയാസപ്പെട്ട് ചെയ്തിരുന്ന യാത്ര ഇന്ന് അനായാസം ചെയ്യാം. വിവിധ കാലങ്ങളിൽ ലോകത്തിന്റെ വ്യത്യസ്ത ഭാഗങ്ങളിൽ നിന്ന് വർഷങ്ങളും മാസങ്ങളുമെടുത്ത് ഹജ്ജ് നിർവഹിച്ച സ്ത്രീകളുടെയും പുരുഷന്മാരുടെയും ത്രസിപ്പിക്കുന്ന യാത്രാവിവരണങ്ങളുടെ സമാഹാരമാണ് ‘മക്കയിലേക്ക് അനേകം വഴികൾ ‘. സാഹിത്യ വിഭാഗത്തിൽ ഏറെ സ്വീകാര്യവും ആസ്വാദ്യകരവുമായ ഒന്നാണ് യാത്രാവിവരണങ്ങൾ. കേവലം വിവരണങ്ങൾക്കപ്പുറം അതിൽ നിന്നും നമുക്ക് പുതിയൊരറിവും അനുഭൂതിയും നൽകുന്നുണ്ടവയെല്ലാം. അതുപോലെ തന്നെയാണ് ഹജെജഴുത്തുകളും. അവ നമുക്ക് ഇസ്‌ലാമിനെ തൊട്ടറിയാനുള്ള ശേഷി നൽകുന്നു. ഭൂഗോളത്തിന്റെ വ്യത്യസ്തകോണുകളിൽ നിന്ന് കഴിഞ്ഞ ആയിരത്തിൽപ്പരം വർഷങ്ങളായി കടലും കാടും മരുഭൂമിയും താണ്ടി ഹജ്ജ് ചെയ്തവരുടെ ത്രസിപ്പിക്കുന്ന അനുഭവങ്ങൾ കോറിയിടുകയാണ് ഏതാനും യാത്രാവിവരണങ്ങളിലൂടെ ഈ പുസ്തകത്തിൽ. മക്കയെക്കുറിച്ചും ഹജജി നെക്കുറിച്ചും അതിന്റെ ആത്മാവും സൗന്ദര്യവും തൊട്ടറിഞ്ഞ അനേകം എഴുത്തുകൾ മലയാളത്തിൽ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. പുസ്തകത്തിൽ അടങ്ങിയിട്ടുള്ള ലബ്ധപ്രതിഷ്ഠരായ മുസ്‌ലിം സഞ്ചാരികളായ നാസ്വിർ ഖുസ്രോ (പേർഷ്യ,1050), ഇബ്നു ജുബൈർ (സ്പെയിൻ,1183 – 84 ), ഇബ്നു ബത്തൂത്ത (മൊറോക്കോ, 1326) എന്നിവരുടെ യാത്രാഖ്യാനങ്ങൾ നമുക്ക് തീർത്തും അപരിചിതമായ കാലത്തേക്കും ,ദേശങ്ങളിലേക്കും, നാട്യങ്ങളില്ലാത്ത തനത് സംസ്കൃതികളിലേക്കും നമ്മെ കൂട്ടികൊണ്ട് പോകുന്നുണ്ട്.
” മക്ക ഒരു ഭൂപ്രദേശമോ, തീർത്ഥാടന കേന്ദ്രമോ അനുഷ്ഠാഠാനങ്ങളുടെ ഇടമോ അല്ല. അതൊരു മാനസികാവസ്ഥയാണ്. തീർത്ഥാടകൻ എന്താണോ മക്കയിലേക്ക് കൊണ്ട് പോകുന്നത്. അതാണയാൾ അവിടെ കാണുക. പ്രചോദനം തേടിയല്ല നാം ഇവിടെ എത്തുന്നത്.പ്രചോദിതരായതിനാലാണ് നാം വന്നത്. വിശ്വാസത്തിന്റെ വിളംബരമാണ് തീർത്ഥാടനം. അതിനു വേണ്ടിയുള്ള അന്വേഷണമല്ല ” എന്ന് തുർക്കി ഗ്രന്ഥക്കാരനായ അഹ്മദ് കമാൽ മക്കയെ കുറിച്ച് തന്റെ പുസ്തകത്തിൽ എഴുതിയതായി ഈ കൃതിയിൽ പരാമർശിക്കുന്നുണ്ട്. പാലായനങ്ങളുടെയും, കുടിയേറ്റങ്ങളുടെയും ചരിത്രമാണ് മനുഷ്യവംശത്തിന്റേത്.നിലനിൽപ്പിന്റെ ഭാഗമായും, നിലനിൽക്കുന്ന സാഹചര്യങ്ങളുടെ അടിസ്ഥാനത്തിലും അവനതിന് വിധേയമായികൊണ്ടിരിക്കും. മക്കയെന്ന പുണ്യഭൂമിയിലേക്കുള്ള യാത്ര തീർത്ഥാടനത്തിനപ്പുറം ഒരാത്മീയാനുഭൂതിയാണെന്ന് ‘മക്കയിലേക്ക് അനേകം വഴികൾ’ എന്ന പുസ്തകം പറഞ്ഞ് വെക്കുന്നുണ്ട്. മക്കയിലേക്കുള്ള ഓരോ യാത്രികരുടെയും വഴികൾ വ്യത്യസ്തമായിരുന്നു. ഓരോരുത്തരും വേറിട്ട കാഴ്ചകളാണ് മക്കയിലൂടെ കണ്ടത്.പ്രതിബന്ധങ്ങളെല്ലാം വകഞ്ഞ് മാറ്റി മക്കയിലെത്തിയവരാണ് ഉപര്യുക്ത കൃതിയിലെ യാത്രികരെല്ലാം. വിശ്വാസിയെന്നും സ്വപ്നം കാണുന്ന ആ യാത്രക്ക് കുളിര് പകരുന്നതാണ് ‘ മക്കയിലേക്ക് അനേകം വഴികൾ’ എന്ന പുസ്തകം. ലോകത്തിന്റെ വ്യത്യസ്ത ഭാഗങ്ങളിൽ നിന്ന് വർഷങ്ങളും മാസങ്ങളുമെടുത്ത് മക്കയിലെത്തിയവരുടെ ത്രസിപ്പിക്കുന്ന യാത്രാവിവരണങ്ങൾ സമാഹരിച്ചത് എ.കെ.അബ്ദുൽ മജീദാണ്.ഇസ് ലാമിക് പബ്ലിഷിംഗ് ഹൗസാണ് 261 പേജുള്ള ഈ പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്.