പെണ്ണുടലും പച്ചമാംസവും ചര്‍ച്ചാ ടേബിളില്‍ കേന്ദ്ര വിഷയമായിരിക്കുന്നു. വിഷയ ദാരിദ്ര്യത്തിന് താല്‍കാലിക ശമനം. തിന്നു കൊണ്ടും, കണ്ടു കൊണ്ടും പ്രതിഷേധിക്കാന്‍ പരിവാര കുടുംബാംഗങ്ങള്‍ തന്നെയാണ് അവസരമൊരുക്കി തന്നിരിക്കുന്നത്. രണ്ട് നിരോധന തീട്ടൂരങ്ങളാണ് അവര്‍ നമുക്ക് മുന്നില്‍ വെച്ചിരിക്കുന്നത്. ബീഫ് നിരോധനത്തിലൂടെ അവര്‍ നമ്മുടെ ഭക്ഷ്യസംസ്‌കാരത്തിന് മേല്‍ കടന്നാക്രമണം നടത്തി. സാംസ്‌കാരിക മൂല്യച്യുതി തുറന്ന് കാട്ടിയ ഡോക്യുമെന്റി കാണാതിരിക്കാന്‍ അവര്‍ നമ്മുടെ കണ്ണുകള്‍ മൂടി കെട്ടുകയും ചെയ്തു.
മാംസാഹാരം കഴിക്കുന്ന വിദ്യാര്‍ത്ഥികളെ കോളേജ് കാന്റീനുകളില്‍ പ്രത്യേക ഇടങ്ങളിലേക്ക് മാറ്റിയിരുത്തണമെന്നാവശ്യപ്പെട്ട് കേന്ദ്ര മാനവവിഭവശേഷി മന്ത്രി സ്മൃതി ഇറാനിയുടെ ഓഫീസില്‍ നിന്നും പള്ളിക്കൂട മേലധികാരികളിലേക്ക് കത്തുപോയിട്ടുണ്ട്. കാരണം മാംസാഹാരം കഴിക്കുന്നവരിലെ ഇരുണ്ട നിറമുള്ള സ്വഭാവമാണത്രെ. മാംസാഹാരവും, ഇരുണ്ട നിറമുള്ള സ്വഭാവും ഭാരതീയ സംസ്‌കൃതിക്ക് നിരക്കുന്നതല്ല എന്ന് ശങ്കര്‍ ജെയിന്‍ എന്ന കാക്കി ട്രൗസറുകാരന്‍ സങ്കടപ്പെട്ട് കത്തയച്ചതിന്റെ തുടര്‍ന്നാണത്രെ പ്രസ്തുത നടപടി.
‘ആയതിനാല്‍ മാംസം കഴിക്കുന്നവരെ കണ്ടാല്‍ രാജ്യസ്‌നേഹികള്‍ ഉടനെ ഭരണകൂടത്തെ അറിയിക്കുക. അവര്‍ക്ക് അഞ്ചു വര്‍ഷം വരെ തടവും പിഴയും പിന്നെ പൂര്‍ണ്ണ വെജിറ്റേറിയന്‍ ആകാനുള്ള നല്ല നടപ്പും വിധിക്കും. എന്നിട്ടും ആര്‍ഷഭാരത സംസ്‌കാരത്തിന് അവര്‍ മെരുങ്ങിയില്ലെങ്കില്‍ പിന്നെയെന്ത് ചെയ്യണമെന്ന് ഗുജറാത്തും മുസഫര്‍ നഗറുമൊക്കെ പരീക്ഷിച്ച ഞങ്ങള്‍ പുല്ലുതീനികള്‍ക്ക് ശരിക്കറിയാം. അതാവര്‍ത്തിക്കാന്‍ മാംസം കഴിക്കണമെന്നില്ല. മനസ്സിലായോ…..’ എന്ന് പ്രബോധനം വാരികയിലെ (2015 മാര്‍ച്ച് 15) ലൈക് പേജില്‍ ബഷീര്‍ തൃപ്പനച്ചി ചോദിക്കുന്നു.
നമ്മുടെ വ്യവസ്ഥിതിയുടെ യഥാര്‍ഥ മുഖം അനാവരണം ചെയ്യാന്‍ മാത്രമല്ല, ഉപരി വര്‍ഗത്തിന്റെ കപട മുഖം പിച്ചിച്ചീന്താനും ഡോക്യുമെന്ററി സഹായിച്ചു എന്നാണ് അരുന്ധതി റോയ് പറഞ്ഞത്. തന്റെ മകള്‍ക്കും നീതി ലഭിക്കുന്നത് വരെ താടി വടിക്കില്ലെന്ന് ശപഥം ചെയ്തു സമരം നടത്തുന്ന ശാരിയുടെ അച്ഛന്‍, പെണ്‍കുട്ടിയായി ജനിക്കുന്നവരെയെല്ലാം വേശ്യാവൃത്തിക്ക് വേണ്ടി കൂട്ടിക്കൊടുക്കുന്ന അച്ഛനും അമ്മയും ജീവിക്കുന്ന മധ്യപ്രദേശിലെ ജാതി വ്യവസ്ഥ, ഗര്‍ഭിണിയുടെ വയര്‍ തുരന്ന് പച്ചജീവന്‍ തുടിക്കുന്ന ഭ്രൂണം ത്രിശൂലത്തില്‍ കോര്‍ത്തെടുത്ത സസ്യഭുക്കുകള്‍, തെരുവില്‍ പെണ്ണിന്റെ മാനം പിച്ചിചീന്തിയ കാപാലികര്‍ക്കെതിരെ പ്രതിഷേധിച്ച് രംഗത്തിറങ്ങിയ ബോളിവുഡ് താരങ്ങള്‍.
ഇവിടെ ഉമ്ര ഖുറൈശി ഉന്നയിക്കുന്ന ചോദ്യം വളരെ പ്രസ്‌ക്തമാണ് ‘വെള്ളിത്തിരയില്‍ നടന്‍ നായികയുടെ ഉടുതുണി ഉരിയുന്നതും ബലാത്സംഗം ചെയ്യുന്നതും നിര്‍ലജ്ജം സംവിധാനിക്കുന്നവര്‍ക്ക് സ്ത്രീയെ അവഹേളിക്കുന്നതിനെക്കുറിച്ച് വിലപിക്കാന്‍ ധാര്‍മികമായ യാതൊരു അവകാശവുമില്ല. സ്ത്രീത്വത്തെ അപമാനിക്കുകയും അവഹേളിക്കുകയും ചെയ്യുന്നതില്‍ തങ്ങള്‍ വഹിക്കുന്ന പങ്കിനെ കുറിച്ച് ഒരാത്മ പരിശോധനക്ക് അവര്‍ തയ്യാറാകണം‘. ഓടുന്ന ട്രെയിനില്‍ സൗമ്യ നിലവിളിക്കുമ്പോഴും നിശബ്ദരായി ഗോവിന്ദ ചാമിക്ക് അവസരം നല്‍കിയ നമ്മോട് കൂടിയാണ് ഖുറൈശിയുടെ ചോദ്യം.
ബോംബെ ചുവന്ന തെരുവിലെയും, കോല്‍കത്ത സോണാഗച്ചിയിലെയും പെണ്ണുടല്‍ മാംസ വ്യാപാരം നിര്‍ത്തിക്കാന്‍ ബാബരി മസ്ജിദ് തകര്‍ക്കാന്‍ ഓംകാരം വിളിച്ച കേരളത്തിലെ ഒരു ടീച്ചറുടെ കുട്ടികള്‍ക്ക് ഇതുവരെ ഒച്ചപ്പൊങ്ങിയിട്ടില്ല. കാരണം ഗര്‍ഭിണികളുടെ വയര്‍ കീറി ഭ്രൂണം പുറത്തെടുത്ത് ത്രീശൂലത്തില്‍ കോര്‍ത്തെടുത്തവന്മാര്‍ രാമന്റെയല്ല, പാഞ്ചാലിയെ വസ്ത്രാക്ഷേപം നടത്തിയവന്‍മാരുടെ ബീജത്തില്‍ നിന്നുണ്ടായവര്‍ തന്നെയാണ്. ജനാധിപത്യ ഇന്ത്യയിലെ പെണ്ണനുഭവങ്ങളെ കുറിച്ച് ത്വയ്യിബ അര്‍ഷദ് പ്രബോധനം വാരികയില്‍ (2015 മാര്‍ച്ച് 20) എഴുതുന്നു.
എന്തുകൊണ്ടാണ് ഇമ്പിച്ചിബാവയെ ഇ.എം.എസ് കമ്മ്യൂണിസ്റ്റ് എന്ന് വിളിച്ചത്? ഈ ചോദ്യത്തിനുള്ള ഉത്തരങ്ങള്‍ ശബാബ് വാരികയില്‍ (2015 മാര്‍ച്ച് 13) പ്രമുഖ മാധ്യമ പ്രവര്‍ത്തകനായ പി.ടി നാസര്‍ എഴുതുന്നു. ശബാബിന്റെ പുറം ചട്ടയുടെ നിറം തന്നെയാണ് ഉള്ളടക്കത്തിനും. ന്യൂനപക്ഷ സംരക്ഷണം പാര്‍ട്ടിയുടെ അടവു നയമല്ലെന്ന് എളമരം കരീമും വ്യക്തമാക്കുന്നുണ്ട്. എന്നു വെച്ചാല്‍ ഇമ്പിച്ചി ബാവമാര്‍ക്ക് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ഇനിയും കസേരകള്‍ ഒഴിച്ചിട്ടുണ്ടെന്ന്. നാദാപുരം കലാപം തല്‍ക്കാലം സൗകര്യപൂര്‍വ്വം മറന്നേക്കുക. കാരണം യാഥാര്‍ഥ്യ ബോധത്തോടെ മുസ്‌ലിം സമൂഹത്തെ പഠിക്കാനും, അര്‍ഹമായ പരിഗണന നല്‍കാനും, പരസ്പരം സക്രിയ സഹവര്‍ത്തനത്തിന് ശ്രമിക്കാനുമാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയോട് ശബാബ് ആവശ്യപ്പെടുന്നത്.