Current Date

Search
Close this search box.
Search
Close this search box.

ഇസ്രയേൽ-ഫലസ്തീൻ: പോരാട്ടത്തിന്റെ ചരിത്രത്തെക്കുറിച്ച്

ഇസ്രയേലിന്റെ ഗാസയിലെ അധിനിവേശങ്ങളും ബോംബാക്രമണങ്ങളും കാലങ്ങളായി നമ്മുടെ വർത്താതലക്കെട്ടുകളിലെ സ്ഥിരം കാഴ്ച്ചയാണ്. കിഴക്കൻ ജറുസലേമിലെയും വെസ്റ്റ്ബാങ്കിലെയും അധിനിവേശ ഫലസ്തീൻ പ്രദേശങ്ങളിലെയും പ്രതിഷേധങ്ങളെ അടിച്ചമർത്തുന്നതിനെ ചുറ്റിപറ്റിയുള്ള അനവധി റിപ്പോർട്ടുകളും വിവരങ്ങളും നാം ദിനംപ്രതി കേട്ടുകൊണ്ടിരിക്കുന്നുണ്ട്.

പത്രപ്രവർത്തകർ നിലവിലെ സാഹചര്യങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെങ്കിലുംഈ പ്രതിസന്ധിയുടെ വേരുകൾ പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനത്തിൽ തന്നെ സജീവമായിട്ടുണ്ട്.

ഫലസ്തീൻ അധിനിവേശത്തിലേക്കും ഇസ്രായേൽ സ്ഥാപിതമായതിനെ ചുറ്റിപ്പറ്റിയുള്ള നക്ബ ഉൾപ്പെടെയുള്ള സാഹചര്യങ്ങളെക്കുറിച്ചും – പുതിയ രാഷ്ട്രത്തിന് വഴിയൊരുക്കുന്നതിനായി 700,000 ഫലസ്തീനികളെ അവരുടെ വീടുകളിൽ നിന്ന് പുറത്താക്കിയതിന്റെ പശ്ചാത്തലം വിവരിക്കുന്ന പ്രധാനപ്പെട്ട ചില പുസ്തകങ്ങളെ നമുക്ക് പരിചയപ്പെടാം.

1. The Question of Palestine by Edward Said

ഫലസ്തീനിയൻ ബുദ്ധിജീവികളിൽ പ്രശസ്തനും ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ട വ്യക്തിത്വവുമാണ് എഡ്വേർഡ് സെയ്ദ്. 2003-ലെ അദ്ദേഹത്തിന്റെ ആകസ്മിക മരണം പാലസ്തീനിയൻ അവകാശ, സംരക്ഷണ പോരാട്ടങ്ങൾ സജീവമായ അമേരിക്കൻ ഐക്യ നാടുങ്ങളിൽ പോലും വലിയ ആഘാതം സൃഷ്ടിക്കുകയുണ്ടായി . സെയ്ദിന്റെ വിഖ്യാത പുസ്തകമായ ഓറിയന്റലിസത്തിന് ഒരു വർഷത്തിനുശേഷം 1979-ൽ പ്രസിദ്ധീകരിക്കപ്പെട്ട പുസ്തകമാണ് The Question of Palestine. ഫലസ്തീനികളുടെ സമകാലിക അവസ്ഥ, നക്ബയുടെ ചരിത്രം, ഫലസ്തീൻ കുടിയിറക്കം, ഫലസ്തീനിയൻ ഡയസ്പോറയുടെ വികേന്ദ്രീകൃത്വം, പാശ്ചാത്യരാൽ വികലമാക്കപ്പെടുന്ന ഫലസ്തീനിയൻ പ്രതിനിധാനങ്ങൾ എന്നിങ്ങനെ നിരവധി പ്രമേയങ്ങൾ സെയ്ദ് ഈ പുസ്തകത്തിൽ ചർച്ചക്ക് വിധേയമാക്കുന്നു. അതിനുപുറമേ, ഫലസ്തീൻ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ, വിശേഷിച്ചും അദ്ദേഹത്തിന്റെ സുഹൃത്ത് യാസർ അറാഫത്തിന്റെ നേതൃത്വത്തിലുള്ള പലസ്തീൻ ലിബറേഷൻ ഓർഗനൈസേഷന്റെ വികാസവും, ജൂത സ്വത്വത്തെയും ഇസ്രായേൽ രാഷ്ട്രത്തെയും കുറിച്ചുള്ള പാസ്തീനിയൻ ഗ്രൂപ്പുകളുടെ പരിണമിച്ചുകൊണ്ടിരിക്കുന്ന ധാരണകളും സെയ്ദ് പരിശോധിക്കുന്നു. തുല്യ അവകാശങ്ങളും സാർവത്രിക വോട്ടവകാശവും അടിസ്ഥാനമാക്കി ജോർദാൻ നദിക്കും മെഡിറ്ററേനിയനും ഇടയിൽ ഒരു ഏകീകൃത മതേതര രാഷ്ട്രത്തെക്കുറിച്ചുള്ള ഒരു മാനവിക ദർശനം സെയ്ദ് തന്റെ ജീവിതാവസാനം വരെയും മുന്നോട്ടുവച്ചു. എന്നാൽ, ഇസ്രായേൽ-പലസ്തീൻ പ്രദേശങ്ങളിലെ വസ്തുതകൾ സൂചിപ്പിക്കുന്നത് ഇതിനകം തന്നെ ഒരു ഏക-രാഷ്ട്രം യാഥാർത്ഥ്യമായിട്ടുണ്ടെന്നാണ്. എന്നിരുന്നാലും, മുൻ കാലത്തേക്കാളുപരി സെയ്ദിന്റെ ആദർശങ്ങൾ മുഖ്യധാരയിൽ ഉന്നയിക്കപ്പെടേണ്ടതുണ്ട്. സെയ്ദിന്റെ മുൻ വിദ്യാർത്ഥിയായ തിമോത്തി ബ്രണ്ണൻ(Timothy Brennan) എഴുതിയ സെയ്ദിന്റെ പുതിയ ജീവചരിത്രം ‘ places of mind ‘ ഈ വർഷം ബ്ലൂംസ്ബറി പബ്ലിഷിംഗ് പുറത്തിറക്കുകയുണ്ടായി. ആർക്കൈവൽ സ്രോതസ്സുകളേക്കാൾ ഫലസ്തീനിയൻ അക്കാദമിക് സംഭാഷണങ്ങൾക്കാണ് രചയിതാവ് ഇതിൽ പ്രാമുഖ്യം നൽകുന്നത്. തന്മൂലം, ഇരുപതാം നൂറ്റാണ്ടിനെ സ്വാധീനിച്ച വലിയ ചിന്തകരിൽ ഒരാളെ സമഗ്രമായി അടയാളപ്പെടുത്തുവാൻ സാധിക്കുന്നു.

2. The Gun and the Olive Branch by David Hirst

ഇസ്രയേൽ- ഫലസ്തീൻ സംഘർഷങ്ങളെ കുറിച്ച് കഴിഞ്ഞ അര നൂറ്റാണ്ടിനിടെ എഴുതപ്പെട്ടിട്ടുള്ള ചുരുക്കം ചില പുസ്തകങ്ങളെങ്കിലും ഏറെ വിവാദമായി മാറുകയുണ്ടായി.ഡേവിഡ് ഹിർസ്റ്റിന്റെ The Gun and the Olive Branch അതിൽ പ്രധാനപ്പെട്ടതാണ്. 1977 ൽ യു കെ യിൽ ആദ്യ പതിപ്പ് പ്രസിദ്ധീകരിക്കപ്പെട്ട ഈ പുസ്തകം നിഷ്ഠൂരമായി നശിപ്പിക്കപ്പെടുകയും യു എസിൽ അവഗണിക്കപ്പെടുകയും ചെയ്തു ( തുടർന്നുള്ള പതിപ്പുകളുടെ ആദ്യ 14 പേജുകൾ ഇത് വിശദീകരിക്കുന്നു.)

യാഥാസിതികമായ ഇസ്രയേൽ ദേശ രൂപീകരണ വാദത്തെ അനുകൂലിക്കുന്നതും, ഫലസ്തീൻ – ഇസ്രയേൽ സംഘർങ്ങൾ വാഷിങ്ടൺ പോലുള്ള ദേശങ്ങൾ എങ്ങിനെ മുതലെടുക്കുന്നുവെന്നതും അന്തർ ദേശീയമായി പ്രശ്നവത്ക്കരിക്കുന്ന ആദ്യത്തെ വിവരണമായിരുന്നു ഹിർസ്റ്റിന്റേത്. ദി ഗാർഡിയൻ റിപ്പോർട്ടറായ ഹിർസ്റ്റ് തന്റെ വാദം സൂക്ഷമമായി അന്വേഷിച്ച് 600 ലധികം പേജുകളിലായി അവതരിപ്പിക്കുന്നു. ഈ പഠനവും അദ്ദേഹത്തിന്റെ വിമർശകരെ കൂടുതൽ പ്രകോപിക്കുക മാത്രമാണ് ചെയ്തത്.

ഹിർസ്റ്റ് തന്റെ കവറേജിൽ പക്ഷപാതിത്വം കാണിക്കുന്നില്ലെങ്കിലും ഇരു വിഭാഗങ്ങളെയും അന്ധമായി വിമർശിക്കുന്നു. വിശേഷിച്ചും സംഘർഷത്തിൽ ഇസ്രായേലിന്റെ പങ്ക് പരിശോധിക്കുന്നതിൽ സമർത്ഥനാണ് ഹിർസ്റ്റ് . ഇതിലൂടെ ഇസ്രയേലിന്റെ ന്യൂ ഹിസ്റ്റോറിയൻ റിവഷനിസ്റ്റ് സ്കൂൾ ഓഫ് അക്കാഡമിക്സിന്റെ പിൽക്കാല പ്രവർത്തനങ്ങളെ അദ്ദേഹം മുൻകൂട്ടി നിശ്ചയിച്ചു. ഇല്ലൻ പപ്പേ (Illan pappe )യുടേത് ഉൾപ്പെടെ, ഭരണകൂടത്തിന്റെ രൂപീകരണത്തെയും ഭൂതകാലത്തെയും കുറിച്ചുള്ള അന്നുവരെ അംഗീകരിക്കപ്പെട്ട ധാരണകളെ അദ്ദേഹം വെല്ലു വിളിക്കുകയും ചെയ്യുന്നു.

The Gun and the Olive Branch ന്റെ ഏറ്റവും പുതിയ പതിപ്പ് 2003 ലാണ് പ്രസിദ്ധീകരിച്ചത്. ഏകദേശം രണ്ട് പതിറ്റാണ്ട് മുമ്പ്. ഇക്കാലയളവിൽ ഇസ്രയേലിനും ഫലസ്തീനിനുമിടയിൽ പല പ്രശ്നങ്ങളും ഉടലെടുക്കുകയുണ്ടായി. എന്നാൽ, ഹിർസ്റ്റിന്റെ പഠനം എന്നത്തേയും പോലും ഇപ്പോഴും പ്രസക്തമാണ്. മാത്രവുമല്ല, AD 1880-കളോളം പിറകോട്ട് സഞ്ചരിക്കാവുന്ന സംഘർഷത്തിന്റെ ചരിത്ര വഴികളക്കുറിച്ചുള്ള വിശകലനങ്ങൾക്കും അതിനു ശേഷം ഉണ്ടായിട്ടുള്ള പഠനങ്ങൾക്കും അന്വേഷണങ്ങൾക്കും അടിത്തറ പാകാനും അദ്ദേഹത്തിന് സാധിച്ചു.

3. A History of Modern Palestine: One Land, Two Peoples by Illan Pappe

1980 കളിലും 90 കളിലുമായി, ഇസ്രായേലിയൻ നവ ചരിത്രകാരന്മാർ, ഇസ്രയേൽ രാഷ്ട്ര രൂപീകരണത്തെ കുറിച്ചും സയണിസത്തിന്റെ സ്വഭാവത്തെ കുറിച്ചും ദീർഘകാലമായി അംഗീകരിക്കപ്പെട്ടു പോന്നിരുന്ന ആഖ്യാനങ്ങളെ വെല്ലുവിളിച്ച് രംഗത്ത് വരുകയുണ്ടായി. ഈ നിരയിൽ ഏറെ അറിയപ്പെടുന്ന ചരിത്രകാരൻ ഐലൻ പപ്പേ (Ilan pappe) ആയിരുന്നു. 1948 ൽ സ്വതന്ത്ര ഇസ്രായേൽ യുദ്ധത്തിൽ ഫലസ്തീനിലെ തദ്ദേശീയ അറബ് ജനതയ്ക്ക് എന്തു സംഭവിച്ചു എന്നതിനെ കുറിച്ച് ഔദ്യോഗികമായി നിർമിക്കപ്പെട്ടിരുന്ന വിവരണങ്ങളെ പപ്പേ റദ്ദു ചെയ്തു.

നിലവിലെ ഇസ്രായേൽ ഭരണകൂടത്തിന്റെ നിയമ സാധുതയെ ചോദ്യം ചെയ്യുന്ന ചുരുക്കം ചില ഇസ്രായേൽ ശബ്ദങ്ങളിലൊന്നാണ് അദ്ദേഹം. തന്മൂലം പല ഇസ്രായേലികളുടെയും അപകീർത്തനത്തിന് വിധേയമായെങ്കിലും ലോകമെമ്പാടുമുള്ള ബുദ്ധിജീവികളുടെയും ആക്ടിവിസ്റ്റുകളുടെയും പ്രശംസ പിടിച്ചു പറ്റുവാൻ അദ്ദേഹത്തിന് കഴിഞ്ഞു.

A History of Modern Palestine ൽ, പപ്പേ നിർഭയരായ പൂർവികരാൽ അഭിവൃദ്ധിപ്പെടുന്നതിന് പകരം വംശീയ ഉന്മൂലനത്തിന് വിധേയമാക്കപ്പെടുകയും ജനസംഖ്യാപരമായും സാംസ്കാരികവുമായ മേൽക്കോയ്മ സ്ഥാപിക്കാനും ശ്രമിക്കുന്ന ഒരു ദേശത്തെയാണ് വരച്ചു കാണിക്കുന്നത്. ദ്വിരാഷ്ട്ര പരിഹാരത്തിന്റെ സാധ്യതയെ തന്നെ നിരസിക്കുന്ന അദ്ദേഹം എല്ലാ മനുഷ്യർക്കും തുല്യ അവകാശങ്ങളുള്ള ഒരു സ്റ്റേറ്റ് വിഭാവനം ചെയ്യുന്നു.

ഫലസ്തീനികളുടെ വംശീയ ഉന്മൂലനവും പപ്പേ കാണാതെ പോകുന്നില്ല. 1948 മാർച്ച് മുതൽ സയണിസ്റ്റ് നേതാക്കൾ ഏറെ ആസൂത്രിതമായി ഭീഷണിപ്പെടുത്തിയും ആക്രമങ്ങൾ അഴിച്ചു വിട്ടും എങ്ങനെയൊക്കെ ഫലസ്തീനികളെ ഉന്മൂലനം ചെയ്യാൻ ശ്രമിച്ചു എന്നും അദ്ദേഹം അന്വേഷിക്കുന്നു. വാഷിങ്ടൺ അടക്കമുള്ള പാശ്ചാത്യ രാഷ്ട്രങ്ങൾ അംഗീകരിക്കുന്ന നിലവിലെ
ഇസ്രായേലിനെ പപ്പേ വെല്ലുവിളിക്കുന്നുമുണ്ട്.

4. The Palestinians by Elias Sanbar, translated by John Tittensor, Nigel Palmer

എലിയാസ് സാൻബാറിനെ (Elias Sanbar) സംബന്ധിച്ചിടത്തോളം, ലോകാന്തര തലത്തിൽ ഇതുവരെയായി ഏറ്റവുമധികം ചിത്രണം ചെയ്യപ്പെട്ടിട്ടുള്ള (Photographed) സ്ഥലങ്ങളിലൊന്നാണ് ഫലസ്തീൻ. സംഘർഷങ്ങളിൽ മാത്രം ഫോക്കസ് ചെയ്യുന്ന സന്ദർശകരുടെ ക്യാമറക്കണ്ണുകളിൽ പക്ഷേ, യാഥാർത്ഥ്യ ജീവിതങ്ങൾ പലപ്പോഴും കാണപ്പെടാതെ പോകുന്നു.

‘സ്വകാര്യ ആൽബം ‘ എന്ന് നാമകരണം ചെയ്യപ്പെട്ടിട്ടുള്ള The Palestinians ലൂടെ അവരുടെ ചരിത്രത്തെ പുനർ നിർമ്മിക്കുക എന്നതാണ് സാൻബാറിന്റെ ഉദ്ദേശ്യം. ഇതിന്റെ ഫലമായി ഏറെ പ്രതീകാത്മകമായ ഒരു പ്രദേശമായും ക്യാമറക്കണ്ണുകളാൽ ഒപ്പിയെടുക്കപ്പെടുകയും അമൂർത്തവത്ക്കരിക്കപ്പെടുകയും ചെയ്യുന്ന അവിടെയുള്ള മനുഷ്യരെ കുറിച്ചും കഴിഞ്ഞ രണ്ട് നൂറ്റാണ്ടായി നിലനിന്നിരുന്ന പൊതുബോധത്തിന് ബദൽ സൃഷ്ടിക്കാൻ അദ്ദേഹത്തിന് സാധിച്ചു.

ദൈനംദിന ജീവിതത്തിന്റെയും സംഘഷങ്ങളുടെ കവറേജുകളും തീർത്ഥാടകരും വിനോദ സഞ്ചാരികളുമടക്കം ഈ പുസ്തത്തിൽ പ്രതിപാദിക്കപ്പെടുന്നു. 2015 ലെ പലസ്തീൻ ബുക്ക് അവാർഡ് ജേതാവായ പാലസ്തീനിയൻ എഴുത്തുകാരി അമേലിയ സ്മാത്ത് (Amelia Smith) : ” ഫലസ്തീനെ നോക്കി കാണാനുള്ള ഒരു ബദൽ മാർഗമായിട്ട് ” ഈ പുസ്തകത്തെ വിലയിരുന്നു. എന്നിരുന്നാലു, ഈ ബദൽ ചിത്രങ്ങൾ ഫലസ്തീനിനെ വീക്ഷിക്കാനുള്ള ഒരു സാധാരണ ലെൻസായി ലോകം എങ്ങനെയാണ് സ്വീകരിക്കപ്പെടുക എന്നൊരു ചോദ്യം അവശേഷിക്കുന്നുണ്ട്.

5. My People Shall Live: The Autobiography of a Revolutionary by Leila khaled

ലൈലാ ഖാലിദിന്റെ ആത്മകഥയായ My people shall Live: The Autobiography of a Revolutionary എന്ന പുസ്തകം അവരുടെ 29ആം വയസ്സിലാണ് പ്രസിദ്ധീകരിച്ചത്. സാധാരണ തങ്ങളുടെ ജീവിത നേട്ടങ്ങൾ രേഖപ്പെടുത്താൻ ആഗ്രഹിക്കുന്ന ഒരാൾക്ക് ഈ പ്രായം വെറും പ്രീമെച്ച്വേർ എയ്ജ് മാത്രമാണ്. എന്നാൽ, അപ്പേഴേക്കും ഒരു വിമാന ഹൈജാക്കർ എന്ന നിലയിലും ഫലസ്തീനിയൻ ചെറുത്തു നിൽപ്പിന്റെ പ്രതിരൂപമായും കുപ്രസിദ്ധി നേടിയ ലൈല, മിക്ക ആളുകളും ജീവിത കാലത്ത് അനുഭവിക്കുന്നതിനെക്കാൾ കൂടുതൽ അനുഭവിച്ചു.

1973 ൽ പ്രസിദ്ധീകരിച്ച My People shall Live ൽ, ഇസ്രയേൽ രൂപീകരണത്തിന് ശേഷം ഫലസ്തീനികളെ വിഴുങ്ങിയ ദുരന്തത്തിൽ നിന്ന് തന്റെ കുടുംബത്തോടൊപ്പം പലായനം ചെയ്യുന്ന ലൈലയുടെ ആദ്യ വർഷങ്ങളുടെ വിശദാംശങ്ങൾ ഉൾക്കൊള്ളിച്ചിരിക്കുന്നു. അവൾ പിന്നീട് ലെബനനിലും കുവൈത്തിലും അഭയാർത്ഥിയായി ജീവിക്കുന്നു. 15 ആം വയസിൽ ബൈറൂത്തിലെ ഇടതുപക്ഷ അറബ് നാഷണലിസ്റ്റ് മൂവ്മെന്റിൽ ചേരുന്നു. ശേഷം മാർക്സിസ്റ്റ് – ലെനിനിസ്റ്റ് പോപ്പുലർ ഫ്രണ്ട് ഫോർ ദി ലിബറേഷൻ ഓഫ് ഫലസ്തിനിന്റെ (PFLP) ഭാഗമാകുന്നു.

ലൈല വിമാന റാഞ്ചലിന് ജയിലിലടക്കപ്പെട്ടപ്പോൾ അവളുടെ അമ്മ പറഞ്ഞു: ” എനിക്കെന്റെ മകളെ അറിയാം, അവൾ അവര് പറയുന്ന പോലെയൊന്നുമല്ല” ഇത്തരത്തിലുള്ള അവളുടെ ജീവിതവും അവളുടെ കുടുംബവുമായുള്ള ഇടപെടലുമാണ് അവളെ ശക്തയാക്കിയത്.

ഇതിനെല്ലാമുപരിയായി , ഇസ്രയേലി ഗവൺമെന്റിന്റെയും അതിന്റെ സഖ്യകക്ഷികളുടെയും കണ്ണിൽ ഒരു ഭീകരനെ സൃഷ്ടിക്കപ്പെടുന്ന സംഭവങ്ങളും ദുരന്തങ്ങളും അനീതികളും My People shall Live ചിത്രീകരിക്കുന്നുണ്ട്.

6. Palestinian Walks: Notes on a Vanishing Landscape by Raja Shehadeh

ഫലസ്തീനിന്റെ ഒലിച്ചു പോകുന്ന മണ്ണിനെയും അധിനിവേശ വെസ്റ്റ് ബാങ്കിന്റെ മാറി കൊണ്ടിരിക്കുന്ന ഭൂപ്രകൃയെയും പരിഗണിക്കാതെ ഇസ്രായേൽ- ഫലസ്തീൻ സംഘർഷത്തെ അഭിമുഖീകരിക്കുക അസാധ്യമായിരിക്കും. “സർഹ” (അറബിയിൽ നടത്തം അല്ലെങ്കിൽ റോമിങ്) എന്ന തന്റെ പ്രിയപ്പെട്ട ശീലത്തിലൂടെ ഷെഹാദേ ഈ പ്രശ്നത്തെ അഭിസംബോധന ചെയ്യുന്നു.

വെസ്റ്റ് ബാങ്ക് കുന്നുകളിലായി 27 വർഷം നീണ്ടു നിൽക്കുന്ന ഏഴ് കാൽനടയാത്രകളിലൂടെ ഷെഹാദേ ഫലസ്തീനിന്റെ വന്യതയും സൗന്ദര്യവും വരച്ചു കാണിക്കുന്നു. എന്നാൽ, പിന്നീട് ആ ഭൂമി തട്ടിയെടുക്കപ്പെടുകയും വെട്ടിമുറിക്കപ്പെടുകയും പിടിച്ചെടുക്കപ്പെടുകയും ചെയ്യുന്നതിലെ അനീതിയും സങ്കടവും നിരാശയും ഈ വരികളിൽ തന്നെ കാണാനാകുന്നു.

2008-ൽ ഓർവെൽ സമ്മാനം നേടിയ Palestinian walks, ഓസ് ലേ യുടെ അന്തർലീനമായ പരാജയങ്ങൾ മുതൽ രണ്ട് ജനതകൾ ഐക്യപ്പെടണമെന്നുള്ള വളർന്നു വരുന്ന ബോധവൽക്കരണം വരെ ഷെഹാദേ തന്റെ അലഞ്ഞു തിരിയലിലൂടെ നെയ്തെടുക്കുന്നു.

7. The Hundred Years’ War on Palestine by Rashid Khalidi

2020 മെയ് മാസത്തിൽ പ്രസിദ്ധീകരിച്ച , The Hundred years’ war on Palestine ഇവ്വിഷയകമായി രചിക്കപ്പെട്ട മികച്ച കൃതികളിലൊന്നായി ഇതിനകം തന്നെ പ്രചാരം നേടിയിട്ടുണ്ട് . 70 വയസ്സായ ഫലസ്തീനിയൻ അമേരിക്കക്കാരനായ ഖാലിദി, രണ്ട് ദേശീയ പ്രസ്ഥാനങ്ങൾ തമ്മിലുള്ള തർക്കങ്ങൾക്കപ്പുറം ഒരു “കുടിയേറ്റ കൊളോണിയൽ അധിനിവേശമായിരുന്നു ” എല്ലായ്പ്പോഴും ഇസ്രയേലിന്റെ ശ്രമമെന്ന് ഈ പുസ്തകത്തിലൂടെ വ്യക്തമാക്കുന്നു.

1917 ലെ ബാൽഫർ വിളംബരം, 1947 ലെ യു എൻ വിഭജന പദ്ധതി, യു എൻ സുരക്ഷ കൗൺസിൽ പ്രമേയം 242 (1967), 1982 ലെബനാനിലെ ഇസ്രയേൽ അധിനിവേശം, 1993 ലെ ഓസ് ലേ സമാധാന ഉടമ്പടിയും 2000 ലെ ഏരിയൽ ഷാരോണിന്റെ ടെമ്പിൾ മൗണ്ട് സന്ദർശനവും എന്നിങ്ങനെ ആറ് നിർണായക ചരിത്ര നിമിഷങ്ങളെ ഈ പുസ്തകത്തിൽ ഖാലിദിചേർത്തു വെക്കുന്നു.

ഒരു പ്രമുഖ പാലസ്തീനിയൻ കുടുംബാംഗമാണ് ഖാലിദി. 1982 ലെ ഇസ്രയേലി ലബനാൻ അധിനിവേഷ സമയത്ത് ബെയ്റൂത്തിൽ ഒരു ആക്ടിവിസ്റ്റായി സന്നിഹിതനായ ഖാലിദി, 1995 ലെ ഒസ് ലോ ഉടമ്പടിക്ക് മുമ്പ് പലസ്തീൻ ചർച്ചാ സംഘത്തിന്റെ ഭാഗമായിരുന്നു. വർഷങ്ങളായി യഹൂദ ഇസ്രയേൽ അന്ധവിശ്വാസത്തിന്റെ തുടർച്ചയായ പരേഡിനെ കുറിച്ച് ക്രുദ്ധനായിരിക്കുമ്പോഴും , പലപ്പോഴും വിഭജിക്കപ്പെട്ട ഫലസ്തീൻ നേതൃ പരാജയങ്ങളെ കുറിച്ചും ഖാലിദി സത്യസന്ധമായും വേദനാജനകമായും എഴുതുന്നു. ഫലസ്തീൻ – ഇസ്രയേൽ സംഘർഷത്തെക്കുറിച്ച് കൂടുതൽ അറിയാൻ ആഗ്രഹിക്കുന്ന ഏതൊരാൾക്കും വായിച്ചു തുടങ്ങാവുന്ന ഒരു പുസ്തകമാണിത്.

8. Hamas Contained by Tareq Baconi

13 വർഷത്തിലേറെയായി ഇസ്രയേൽ ഏർപ്പെടുത്തിയ ഉപരോധത്തെക്കാൾ ഭീതിതം ഗാസയിലെ മാനുഷിക പ്രതിസന്ധിയും ഹമാസാണ് ഉത്തരവാദിയെന്നുമാണ് നിങ്ങളുടെ ധാരണയെങ്കിൽ ‘നൂറ്റാണ്ടിന്റെ കരാർ ‘ നിർദ്ദേശം വായിച്ചതിനു ശേഷം നിങ്ങൾക്ക് അത് തിരുത്തേണ്ടിവരും.

ഫലസ്തീൻ ചെറുത്തു നിൽപ്പിന്റെ കഴിഞ്ഞ 30 വർഷത്തെ ചരിത്രം നേതാക്കളുടെ അഭിമുഖങ്ങളും ഓരോ ഗ്രൂപ്പുകളുടെ ലേഖനങ്ങളും മറ്റു കുറിപ്പുകളും അടിസ്ഥാനമാക്കിയുള്ള താരിഖ് ബക്കോണിയുടെ Hamas contained: The Rise and Pacification of Palestinian Resistance ഈ സാഹചര്യത്തിൽ വായിക്കുന്നത് ഉചിതമായിരിക്കും.

മുഖ്യധാരാ മാധ്യമങ്ങളിൽ നിന്ന് ഗാസയെക്കുറിച്ച് പഠിക്കുന്ന ഭൂരിഭാഗം പേരും, ഒന്നുകിൽ അഭൂതപൂർവ്വമായ മാനുഷിക കഷ്ടപ്പാടുകൾ കൊണ്ട് നശിപ്പിക്കപ്പെട്ട ഒരു ഭൂപ്രദേശമായോ അല്ലെങ്കിൽ ഇസ്രയേലിനെതിരെ ഭീകരതയുടെ പ്രചാരണത്തിനായി ജനങ്ങളെ ബന്ദികളാക്കി ഒരു സംഘടന നടത്തുന്ന ഒരു സങ്കേതമായോ കാണുന്നുവെന്ന് ബക്കോണി വാദിക്കുന്നു.

ഇരു വീക്ഷണങ്ങളും റിഡക്ഷനിസ്റ്റാണ്. അതു കൊണ്ട് തന്നെ ഏതെങ്കിലുമൊരു മൂവ്മെന്റിനെയോ ഫിലാഡൽഫിയയുടെ വലുപ്പമുള്ള ഭൂപ്രദേശത്ത് ജനങ്ങൾ തിങ്ങിക്കൂടുന്നത് എന്തുകൊണ്ടാണെന്നും മനസ്സിലാക്കുക സാധ്യമല്ല. ഈ പ്രശ്നത്തിന് ഒരു പ്രതിവിധി കണ്ടെത്താൻ ബക്കോണി ശ്രമിക്കുന്നുണ്ട്.

9. I Saw Ramallah by Mourid Barghouti, translated by Adhaf Soueif

“ഇപ്പോഴും നാമനുഭവിക്കുന്ന ഫലസ്തീൻ കുടിയൊഴിപ്പിക്കലിന്റെ ഏറ്റവും മികച്ച അസ്തിത്വ വിവരണങ്ങളിലൊന്നാണ്” ഈ പുസ്തകമെന്ന് ‘റാമല്ല ഞാൻ കണ്ടു’എന്ന ഓർമ്മക്കുറിപ്പിന്റെ ഫോർവേർഡിൽ എഡ്‌വാർഡ് സൈദ് പറയുന്നുണ്ട്.

ഈ വർഷത്തിന്റെ തുടക്കത്തിൽ മരണപ്പെട്ട പ്രശസ്ത കവി മൗറിദ് ബർഗൂതിയുടെ കാവ്യാത്മകമായ ഗദ്യരചനയാണിത്. ലോകമെമ്പാടും അദ്ദേഹത്തിന്റെ മരണത്തിൽ അനുശോചനമറിയിച്ചിരുന്നു.

ഈജിപ്തിൽ പഠിക്കുമ്പോഴാണ് 1967-ലെ യുദ്ധത്തെത്തുടർന്ന് ബർഗൂട്ടി ജന്മനാട്ടിൽ നിന്ന് പുറത്താക്കപ്പെട്ടത്.
30 വർഷങ്ങൾക്ക് ശേഷം അദ്ദേഹം മടങ്ങിയെത്തുന്നതിന്റെ അപരിചിതത്വം അടയാളപ്പെടുത്തുകയാണ് അദ്ദേഹത്തിന്റെ ഓർമ്മക്കുറിപ്പ്.ജോർദാൻ നദി മുറിച്ചുകടക്കുന്ന വെള്ളം, നഷ്ടപ്പെട്ട ബന്ധുക്കളുടെ അഭാവം, തങ്ങൾക്ക് വളരെയധികം നഷ്ടമുണ്ടാക്കിയ അക്രമത്തോട് എന്നെന്നേക്കുമായി പൊരുത്തപ്പെടുന്ന ഒരു ജനത എന്നിങ്ങനെ വിവിധ വിഷയങ്ങളിലാണ് ബർഗുതി തന്റെ ഓർമ്മകളെ ആവിഷ്കരിക്കുന്നത്.

10. Dreaming of Freedom: Palestinian Child Prisoners Speak edited by Norma Hashim, translated by Yousef M Aljamal

ഇസ്രയേലി നീതിന്യായ വ്യവസ്ഥ ഏകപക്ഷീയവും ഇസ്രായേലിലെ ഫലസ്തീൻ പൗരന്മാരോട് അനുകമ്പയില്ലാത്തതുമാണെന്ന് ദീർഘകാലമായി തെളിയിക്കപ്പെട്ടതാണ്.85 മുതൽ 93 ശതമാനം വരെയുള്ള അവരുടെ ശിക്ഷാനിരക്കിന്റെ കണക്ക് ഇതിനെയാണ് സൂചിപ്പിക്കുന്നത്.

അധിനിവേശ ഫലസ്തീൻ പ്രദേശങ്ങളിലെ സാഹചര്യങ്ങൾ ഇതിലേറെ ഭയാനകമാണ്. ഹ്യൂമൻ റൈറ്റ്‌സ് വാച്ചിന്റെ കണക്ക് പ്രകാരം ഗാസ, വെസ്റ്റ് ബാങ്ക്, കിഴക്കൻ ജറുസലേം എന്നിവിടങ്ങളിൽ ഇസ്രായേൽ സേന അറസ്റ്റ് ചെയ്ത ഫലസ്തീനികളെ കൂടുതലും സൈനിക കോടതികളിലാണ് വിചാരണ ചെയ്യുന്നത്.ഇവിടങ്ങളിൽ ശിക്ഷാനിരക്ക് 100 ശതമാനത്തോളമുണ്ട്.
“സുരക്ഷാ ലംഘനങ്ങൾ” ചുമത്തി തടവിലാക്കപ്പെട്ടവരിലധികവും കുട്ടികളാണ്.അതിൽ കല്ലെറിയുകയോ ഫലസ്തീൻ പതാകകൾ വീശുകയോ ലളിതമായി പ്രതിഷേധിക്കുകയോ ചെയ്തവരാണധികവും.

ഇസ്രായേൽ ജയിലുകളിൽ കഴിഞ്ഞ ഇത്തരം പ്രായപൂർത്തിയാകാത്തവർക്കും പലപ്പോഴും അവരുടെ കുടുംബാംഗങ്ങൾക്കും തൊഴിൽ, യാത്രാ വിസകൾ നിഷേധിക്കപ്പെടുകയും അവരെ സാമ്പത്തികമായും രാഷ്ട്രീയമായും ദുർബലരാക്കുകയും ചെയ്യുന്നുണ്ട്.

ഇസ്രായേൽ സൈനികരെ തന്റെ വീട്ടിൽ പ്രവേശിക്കുന്നത് തടയാൻ ശ്രമിച്ചതിന് ജയിലിലടക്കപ്പെട്ട നബി സാലെയിലെ 16 കാരനായ ആക്ടിവിസ്റ്റ് അഹദ് തമീമിയുടെ കഥ, കുട്ടികളെ തടങ്കലിൽ വയ്ക്കുന്ന ഇസ്രായെലിന്റെ വ്യവസ്ഥാപിത രീതിയിലേക്ക് വെളിച്ചം വീശുന്നതാണ്.

‘ഡ്രീമിംഗ് ഓഫ് ഫ്രീഡം: പലസ്തീനിയൻ ചൈൽഡ് പ്രിസണേഴ്സ് സ്പീക്ക്’ എന്ന പ്രസ്തുത പുസ്തകം ജയിലുകൾക്കുള്ളിൽ നിന്ന് അവരുടെ സ്വന്തം വാക്കുകളിൽ പറഞ്ഞ മറ്റ് പലസ്തീനിയൻ പ്രായപൂർത്തിയാകാത്തവരുടെ നേരിട്ടുള്ള വിവരങ്ങളുടെ ശക്തമായ ശേഖരമാണ്.

പീഡനത്തിന്റെയും അപമാനത്തിന്റെയും തുടരെയുള്ള തടവിലാക്കലിന്റെയും വേദനാജനകമായ കഥകൾ അവരുടെ അസ്തിത്വത്തെ കുറ്റകരമാക്കുന്ന, ശിക്ഷാ വ്യവസ്ഥയ്ക്കുള്ളിൽ ഒതുങ്ങിയിരിക്കുന്ന,ഒരു തലമുറയെക്കുറിച്ച് പറയുന്നുണ്ട്. പക്ഷേ, പലപ്പോഴും മറികടക്കാനാകാത്ത പ്രതിബന്ധങ്ങളെ ചെറുക്കാൻ കുട്ടികൾക്ക് മാത്രമേ കഴിയൂ എന്ന പ്രതീക്ഷയും നാം ചേർത്തുപിടിക്കേണ്ടതുണ്ട്.

11. Before Their Diaspora by Walid Khalidi

1948-ലെ പുറത്താക്കപ്പെടുന്നതിന് മുമ്പുള്ള തങ്ങളുടെ ജന്മനാട്ടിലെ ഫലസ്തീനി ജീവിതങ്ങളുടെ ദൃശ്യയാത്രയിലേക്ക് വായനക്കാരനെ കൊണ്ടുപോകുന്നതാണ് ജറുസലേമിൽ ജനിച്ച പലസ്തീൻ ചരിത്രകാരൻ വാലിദ് ഖാലിദിയുടെ Before the Diaspora എന്ന പുസ്തകം.

1876-ൽ പാലസ്തീനിലെ ഒട്ടോമൻ ഭരണത്തിന്റെയും ഇ 1948 മെയ് മാസത്തിൽ ബ്രിട്ടീഷ് അധികാരം അവസാനിക്കുന്നത്തിന്റെയും ഇടയിലുള്ള പലസ്തീൻ സമൂഹത്തിന്റെ വിവിധ വശങ്ങൾ ചിത്രീകരിക്കുന്ന 500 ഫോട്ടോഗ്രാഫുകൾ അദ്ദേഹം ഇതിൽ ശ്രദ്ധാപൂർവം തിരഞ്ഞെടുത്തിട്ടുണ്ട്.

പൊതു,സ്വകാര്യ ശേഖരങ്ങളിൽ നിന്നും ശേഖരിച്ച ഓരോ ഫോട്ടോയും അറബി, ഇംഗ്ലീഷ്, ഹീബ്രു ഉറവിടങ്ങളിൽ നിന്ന് നന്നായി ഗവേഷണം ചെയ്ത അടിക്കുറിപ്പുകൾക്കൊപ്പമാണ് നൽകിയിട്ടുള്ളത്.

സ്‌കൂൾ കുട്ടികൾ മുതൽ വയലുകളിലെ കർഷകരും തിരക്കേറിയ നഗര കേന്ദ്രങ്ങളും ചെറുത്തുനിൽപ്പുകളും നാടിന്റെയും അവിടത്തെ ജനങ്ങളുടെയും സമ്പന്നമായ ചരിത്രത്തിന്റെ ദൃശ്യരേഖയാണ് before the Diaspora തുറന്നുനൽകുന്നത്.ഫലസ്തീൻ പൈതൃകത്തെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാൻ ആഗ്രഹിക്കുന്നവർ തീർച്ചയായും വായിക്കേണ്ട പുസ്തകമാണിത്.

അവലംബം- middle east eye

Related Articles