പുറമേക്ക് കാണുന്ന ഇസ്രയേല്‍ എന്ന രാഷ്ട്രത്തിനപ്പുറം അതിനകത്ത് പുകഞ്ഞ് കൊണ്ടിരിക്കുന്ന ഒട്ടേറെ വസ്തുതകളിലേക്ക് നമ്മെ കൊണ്ട് പോകുന്നുണ്ട് നോവലിസ്റ്റ്. മരണക്കിടക്കയില്‍ കിടക്കുന്ന വൃദ്ധയായ സ്ത്രീയും അവരുടെ മകനും മകളുമടങ്ങുന്ന കുടുംബത്തിന്റെ കഥയാണിത്. കിബൂട്ട് വിഭാഗക്കാരായ യാഥാസഥിക ജൂതകുടുംബത്തിനകത്ത് നിലനില്‍ക്കുന്ന യാഥാസ്ഥികതയും പിന്തിരിപ്പന്‍ മനോഭാവത്തിലുമാണ് കഥാകാരി മുഖ്യമായും കേന്ദ്രീകരിച്ചിരിക്കുന്നത്.
ജൂത കുടുംബങ്ങളില്‍ നിലനില്‍ക്കുന്ന പുരുഷ മേധാവിത്വം, അമ്മമാര്‍ ആണ്‍കുട്ടികളെ പ്രത്യേകം പരിഗണിക്കുമ്പോള്‍ സ്ത്രീകളെ പരിഗണിക്കാതിരിക്കുക തുടങ്ങി ജൂതരുടെ യാതാസ്ഥിക മനോഭാവങ്ങള്‍ നോവലിലുടനീളം കാണാം. പെട്ടെന്ന് വായിച്ച് തീര്‍ക്കാവുന്ന ഒഴുക്കന്‍ ശൈലി അല്ല എന്നത് കൊണ്ട് തന്നെ പലപ്പോഴും വലിച്ച് നീട്ടല്‍ അനുഭവപ്പെടുന്നുണ്ട്. ഇതിന്റെ സാഹിതീയ ശൈലിയെക്കുറിച്ച് ഒട്ടേറെ ചര്‍ച്ചകള്‍ നടന്നിട്ടുണ്ട്. നമുക്ക് ഇതിന്റെ പശ്ചാതലമാണ് നമുക്ക് പ്രധാനം, പുരോഗമന ചിന്തയുടെയും സാങ്കേതിക വിദ്യയുടെയും വക്താക്കളായി ഇസ്രയില്യരെ ചിത്രീകരിക്കുമ്പോഴും അവര്‍ക്കകത്ത് നിലനില്‍ക്കുന്ന അസഹിഷ്ണുതയും സങ്കുചിതത്വവും ഈ നോവലില്‍ പ്രതിഫലിപ്പിക്കുന്നുണ്ട്. ഷാലേവ് ഒരു ഇസ്രയേല്‍ പക്ഷ എഴുത്തുകാരിയാണ്, ഇസ്രയേലിനകത്ത് പുകഞ്ഞ് കൊണ്ടിരിക്കുന്ന രാഷ്ട്രീയ അരക്ഷിതാവസ്ഥ പുറത്ത് കാണിക്കാതെ തന്റെ രാഷ്ട്രത്തോട് കൂറ് പുലര്‍ത്തുന്നുവെങ്കിലും ധാര്‍മികതയോട് നീതി പുലര്‍ത്താന്‍ അവര്‍ക്കാകില്ല.
ഇത്രയധികം രാഷ്ട്രീയ പ്രശ്‌നങ്ങള്‍ ഉള്ള ഒരു നാട്ടില്‍ ജീവിച്ചിട്ടും ആ രാഷ്ട്രീയം സാഹിത്യത്തില്‍ കടന്ന് വരുന്നില്ല എന്നതില്‍ നിന്ന് മനസിലാകുന്നത് അവരുടെ രാഷ്ട്രീയത്തില്‍ അവര്‍ക്കെന്തെല്ലാമോ മറച്ച് വെക്കാനുണ്ട് എന്നതാണ്. എന്നാല്‍ ഫലസ്തീനിലെ മനുഷ്യാവകാശങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന കിഴവിയുടെ മകനെ വളരെ ക്രൂരനായാണ് ചിത്രീകരിച്ചിരിക്കുന്നത്.
പഠിപ്പിക്കാനറിയാത്ത അധ്യാപികയുടെയും മക്കളെ വളര്‍ത്താനറിയാത്ത മാതാവിന്റെയും ഭര്‍ത്താവിനെ സ്‌നേഹിക്കാനറിയാത്ത ഭാര്യയുടെയും കഥപറയാനറിയാത്ത കഥാകാരിയുടെയും കഥയാണിത്. (ആശുപത്രികിടക്കയില്‍ മരണം കാത്ത് കിടക്കുന്ന കഥാപാത്രത്തെ നിരൂപകര്‍ വിശേഷിപ്പിക്കുന്നതിങ്ങനെയാണ്) യാതാസ്ഥികത്വം ഒരു സമൂഹത്തിന്റെ സര്‍ഗാത്മകത നശിപ്പിച്ച് കളയുന്ന രീതിയും ഇതില്‍ വിശദീകരിക്കുന്നു. ഇസ്രയേല്‍ കുടുംബസംവിധാനത്തെക്കുറിച്ചും യാതാസ്ഥികത്വത്തെക്കുറിച്ചും മനസിലാക്കാന്‍ സഹായിക്കുന്നതാണ് ഈ നോവല്‍.