അധിനിവിഷ്ട ഫലസ്തീന്‍ ജീവിതത്തിന്റെ സന്തോഷത്തെയും ഭീകരതയെയും ഒപ്പിയെടുത്തിട്ടുണ്ട് അബൂ റഹ്മയുടെ ക്യാമറ. പുരാതനമായ ഒലിവ് മരത്തിന്റെ താഴെ കളിച്ച് കൊണ്ടിരിക്കുന്ന കുട്ടികളും പിന്നെ മറ്റൊരിടത്ത് ജൂത കുടിയേറ്റക്കര്‍ കത്തിച്ചെതിനാല്‍ അതുപോലുള്ള ഒലിവ് മരങ്ങള്‍ എരിഞ്ഞു കൊണ്ടിരിക്കുന്ന ചിത്രം ഹൃദയഭേദകമാണ്. ഫലസ്തീനികള്‍ക്ക് തങ്ങളുടെ മണ്ണുമായുള്ള ബന്ധത്തിന്റെ പ്രതീകമായ ഒലിവ് മരങ്ങളെ ഇല്ലാതാക്കുന്നത് അവരുടെ വേരറുക്കലാണ്. ജൂതരുടെ കുടിയേറ്റം അനധികൃതം മാത്രമല്ല. അവരുടെ പ്രതീകവും അവര്‍ ഉയര്‍ത്തിപ്പിടിക്കുന്ന ആശയവും പോലെ വൃത്തികെട്ടതുമാണത്. പലതരതത്തിലും പ്രദേശത്തെ ഭൂപടത്തില്‍ അവര്‍ ഒരു കറുത്ത പാടാണ്.
ഇസ്രയേല്‍ സൈനികരുടെ ടിയര്‍ ഗ്യാസ് പ്രയോഗത്തില്‍ നിന്ന് ഒഴിഞ്ഞു മാറുന്ന സാന്താക്ലോസിന്റെ വേഷമണിഞ്ഞ ഫലസ്തീന്‍ ക്രിസ്ത്യാനിയുടെ ചിത്രം നമ്മെ ഓര്‍മപ്പെടുത്തുന്നത് ഇതൊരു ജൂത – മുസ്‌ലിം സംഘര്‍ഷമല്ല എന്നാണ്. അതിനോടൊപ്പമുള്ള വാക്കുകള്‍ പറയുന്നു : ‘മുസ്‌ലിംകളും ക്രിസ്ത്യാനികളും ജൂതന്മാരും എന്നും സമാധാനത്തോടെയും സൗഹാര്‍ദത്തോടെയും കഴിഞ്ഞിരുന്ന ഫലസ്തീന്റെ ചരിത്രം ലോകത്തെ മറപ്പിക്കുന്നതിന് ജനവാസമില്ലാത്ത സ്ഥലമായിരുന്നു വിശുദ്ധ നാടുകള്‍ എന്നാണ് ഇസ്രയേല്‍ പ്രചരിപ്പിക്കുന്നത്.’ എല്ലായ്‌പ്പോഴും എന്ന് പറയുന്നത് ശരിയാവില്ല, രാഷ്ട്രീയ സയണിസം അതിന്റെ ഭീകരമായ തലപൊക്കിയ കഴിഞ്ഞ ഏതാനും നൂറ്റാണ്ടുകള്‍ വരെ എന്ന് പറയുന്നതാണ് ശരി.
ലോകം ലജ്ജിക്കേണ്ടിയിരിക്കുന്നു, പ്രത്യേകിച്ചും ഇതിനകത്ത് കഴിയുന്ന മുതിര്‍ന്ന നമ്മള്‍. എന്തുകൊണ്ടെന്നാല്‍ ഫലസ്തീന്‍ കുട്ടികളുടെ ബാല്യം നാം അവരില്‍ നിന്ന് തട്ടിപ്പറിച്ചിരിക്കുന്നു. മറ്റാരും കാണാത്ത പല ടൂറിസ്റ്റ് പ്രദേശങ്ങളും ഞങ്ങള്‍ കണ്ടു. പ്രത്യേകിച്ചും കുട്ടികള്‍ അത് കണ്ടിട്ടുണ്ടാവില്ല. വാക്കുകള്‍ കൊണ്ട് വിവരിക്കാനാവാത്തത്ര ദുരിതപൂര്‍ണമാണ് ആ കാഴ്ച്ചകള്‍. ദുരന്തത്തിന്റെ ഇരകളായ ഗസ്സയിലെ കുട്ടികളുടെ എണ്‍പത് ശതമാനം അതിനുദാഹണമാണ്. വലിയ ശബ്ദത്തോടെ ഇടക്കിടെ താഴ്ന്ന് പറക്കുന്ന ഇസ്രയേല്‍ വിമാനങ്ങള്‍ അവിടത്തെ കുട്ടികളുടെ മനസിനെയും ശരീരത്തെയും തകര്‍ത്തിരിക്കുന്നു. ലജ്ജാകരമാണിത്. ഇത്തരം അവസ്ഥക്ക് നടുവിലും പ്രതികൂലാവസ്ഥയില്‍ പോലും സ്വാഭാവികതയോടെ പ്രതികരിക്കാന്‍ ഫലസ്തീനിലെ കുട്ടികള്‍ക്ക് സാധിക്കുന്നുണ്ടു എന്നത് വ്യക്തമാക്കുന്ന ചില ചിത്രമങ്ങളും അബൂ റഹ്മയുടെ ശേഖരത്തിലുണ്ട്. പൂക്കള്‍ ശേഖരിക്കുന്നതും ശുദ്ധജലത്തില്‍ കളിക്കുന്നതുമായ ചിത്രങ്ങള്‍ നമ്മുടെ കുട്ടികള്‍ക്ക് സ്വാഭാവികം മാത്രമായിരിക്കാം. അനിശ്ചിതത്വം തുളുമ്പുന്ന കുട്ടിയുടെ മുഖത്തേക്കുള്ള നോട്ടം എന്നെ വല്ലാതെ അസ്വസ്ഥപ്പെടുത്തിയ ചിത്രമായിരുന്നു. അവന്‍ ചിരിക്കുകയാണോ, നെറ്റി ചുളിച്ചിരിക്കുകയാണോ അതോ നിര്‍വികാരനായി നോക്കുകയാണോ എന്ന് തറപ്പിച്ച് പറയാനാവില്ല. മുള്ളു വേലിക്കരികല്‍ മൂന്ന് ടിയര്‍ഗ്യാസ് പെട്ടികളും പിടിച്ച് നില്‍ക്കുന്ന അവന്റെ മുഖം പകര്‍ന്നു നല്‍കുന്നത് അവന്റെ എല്ലാ തരത്തിലുമുള്ള അസ്വാസ്ഥ്യതയും അനിശ്ചിതത്വവുമാണ്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും തങ്ങളുടെ തോക്കുകള്‍ ചൂണ്ടുന്ന രംഗം ഇസ്രയേല്‍ സൈനികര്‍ കാമറയില്‍ പകര്‍ത്തിയിരുന്നു. അതിനവര്‍ മറുപടി പറയേണ്ടതുണ്ട്. അവരും അവരുടെ രാഷ്ട്രീയ ഏമാന്‍മാരും ഒരിക്കല്‍ വിചാരണക്ക് വിധേയരാകുമെന്ന് തന്നെയാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്.
ഈ പുസ്തകം അതര്‍ഹിക്കുന്ന പ്രചരണം ലഭിക്കുമെന്ന് തന്നെയാണ് എന്റെ പ്രതീക്ഷ. അധിനിവേശ ഇസ്രയേല്‍ സൈന്യത്തിന്റെ ഭീകരത അവിടെ ജീവിക്കുന്ന ഒരാളിലൂടെത്തന്നെ നമുക്ക് അനുഭവിക്കാനാനുള്ള അവസരമാണ് ഇതൊരുക്കുന്നത്. പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്ന സ്വകാര്യവ്യക്തിയായതിനാല്‍ ഏതെങ്കിലും പ്രസാധന സ്ഥാപനങ്ങള്‍ ഇതിന്റെ വിതരണത്തിലില്ല. എന്നിരുന്നാലും കഴിയുന്നിടത്തോളം ആളുകളിലേക്ക് ഇതെത്തേണ്ടതുണ്ട്. കിരാതവും മനുഷ്യത്വ രഹിതവുമായ രീതികളിലൂടെ ഫലസ്തീന്‍ ഭൂമി തട്ടിയെടുക്കാന്‍ ഇസ്രയേല്‍ നടത്തുന്ന നിയമലംഘനങ്ങള്‍ക്ക് പരസ്യ പിന്തുണ നല്‍കുന്നതില്‍ സന്തോഷിക്കുന്ന നിയമവിദഗ്ദര്‍ക്കും ഇതിന്റെ കോപ്പികള്‍ എത്തിക്കേണ്ടതുണ്ട്.
വിവ : അബ്ദുല്‍ മജീദ് താണിക്കല്‍